2014, മാർച്ച് 27, വ്യാഴാഴ്‌ച

ഞാന്‍ കണ്ട സിനിമകള്‍ (രാംലീല, 101 ചോദ്യങ്ങള്‍, സൈലന്‍സ്, ക്യാപ്റ്റന്‍ ഫിലിപ്സ്).

ഈയിടെയായി സിനിമ കാണലും കണ്ടത് എഴുതലും അല്പം "പണി"യായി അനുഭവപ്പെടുന്നു.  ഒന്നുരണ്ടു വര്‍ഷത്തോളമായി വിടാതെ കൂടെയുള്ള മടി എല്ലാറ്റിനും വിലങ്ങുതടിയായി നില്‍ക്കുകയും ചെയ്യുന്നു.  ഒടുവില്‍ കണ്ട സിനിമകള്‍:

1)  ഗോലിയോ കാ രാസ ലീല - രാംലീല:

പുറത്തിറങ്ങുന്നതിനു മുന്നേ തന്നെ (ബോളിവുഡ് ശൈലിയില്‍) കുറച്ചു വിവാദങ്ങളൊക്കെ ഉണ്ടാക്കിക്കൊണ്ടായിരുന്നു ഈ പടം റിലീസ് ചെയ്തത്.  "രാംലീല" എന്ന പേരിനു മുന്നില്‍ ചില കൂട്ടിചേര്‍ക്കലുകള്‍ അങ്ങിനെ സംഭവിച്ചു! സഞ്ജയ്‌ ലീല ബന്‍സാലി എടുത്ത ഒരു സിനിമ പ്രണയം എത്രകണ്ട് വരച്ചിടുന്നു എന്ന് എല്ലാവര്ക്കും അറിയുന്ന കാര്യമാണ്. നിസ്സാര കാരണങ്ങള്‍ക്ക് പോലും കലഹിക്കുന്ന (അത് വന്‍ കലാപങ്ങള്‍ക്ക് വരെ കാരണമാകുന്നു-ശരിക്കും ടിപ്പിക്കല്‍ ഉത്തരേന്ത്യ സ്റ്റൈല്‍) രണ്ടു വ്യത്യസ്ഥ ഗോത്രങ്ങളുടെ ശത്രുതയാണ് കഥയുടെ പശ്ചാത്തലം.  മൂലകഥ വില്യംഷേക്സ്പിയര്‍.  പക്ഷെ ഞാന്‍ ആ കൃതി വായിച്ചിട്ടില്ല.  കഥയുടെ ഏകദേശ രൂപമേ അറിയൂ. 

വര്‍ണ്ണങ്ങള്‍ നല്ല കോമ്പിനേഷനില്‍ വാരി വിതറി വലിയ ഒരു കാന്‍വാസില്‍ വരച്ച മനോഹരമായ ഒരു ചിത്രം എന്ന് ഇതിനെ പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയാവില്ല.  അഭിനയത്തില്‍ ദീപികയും രന്‍വീറും മത്സരിച്ചാണ്‌ അഭിനയിച്ചിരിക്കുന്നത്.  (ഇരുവരെയും ചേര്‍ത്ത് ഈ സിനിമാ ചിത്രീകരണസമയത്ത് തുടങ്ങിയ ഗോസിപ്പുകള്‍ കൂട്ടിവായിച്ചാല്‍ പ്രണയത്തിന്റെ കാണാപ്പുറം അന്വേഷിക്കലാകും അത്).  മേക്കപ്പ്, വസ്ത്രാലങ്കാരം, ഗാനങ്ങള്‍, സംഗീതം, നൃത്തസംവിധാനം, സംഭാഷണങ്ങള്‍ എല്ലാം ഒന്നിനൊന്നു മെച്ചപ്പെട്ടു തന്നെ നില്‍ക്കുന്നു.  പരസ്പരം ഒന്നാവേണ്ട രണ്ടു ഹൃദയങ്ങള്‍ക്കിടയില്‍ സാമൂഹികമായ ഇടപെടലുകളും അവസാനം അനിവാര്യമായ ദുരന്തത്തില്‍ അത് അവസാനിക്കുമ്പോള്‍ എന്ത് നേടി എന്ന ചോദ്യവും അവശേഷിപ്പിച്ചാണ് ഈ സിനിമ അവസാനിക്കുന്നത്.  ഷേക്സ്പിയര്‍ കൃതിക്ക് ഇന്ത്യന്‍ വേര്‍ഷന്‍ ചമക്കുമ്പോള്‍ ഉണ്ടാവുന്ന കല്ലുകടികള്‍ അപൂര്‍വ്വം ചിലയിടത്ത് കാണാമെങ്കിലും, മൊത്തത്തില്‍ നന്നായിട്ടുണ്ട്.  സംഭവബഹുലത ഷേക്സ്പിയര്‍ കൃതികളില്‍ എന്നും ഉണ്ടാകും, ഇതിലും അതേ പ്രത്യേകത നമുക്ക് ദര്‍ശിക്കാം. പടം ഇഷ്ടപ്പെട്ടില്ലെങ്കിലും സ്ക്രീനിലെ ദീപിക-രന്‍വീര്‍ പ്രണയം നമ്മെ സീറ്റില്‍ പിടിച്ചിരുത്തും, തീര്‍ച്ച! 
എന്‍റെ റേറ്റിംഗ്. : 8.5/10

2)  101 ചോദ്യങ്ങള്‍.

ഇത് ജീവിതങ്ങളുടെ, ജീവിത സമരങ്ങളുടെ, അധ്വാനിക്കുന്ന തൊഴിലാളി വര്‍ഗ്ഗത്തിന്റെ (അവരെ വഞ്ചിക്കുന്ന നേതാക്കളുടെ), പ്രത്യയശാസ്ത്രങ്ങളുടെ എല്ലാം കഥയാണ്.  നമുക്ക് ചുറ്റിലും നടക്കുന്ന പലതും ഇതിലുണ്ട്.  ഒച്ചയും ബഹളവും ഇല്ലാതെ ജീവിക്കുന്ന സമാധാനം ഇഷ്ടപ്പെടുന്ന അന്നന്നത്തെ അന്നത്തിനായി പണിയെടുത്ത് കഷ്ടപ്പെടുന്ന ആളുകളുടെ കഥയാണ് 101 ചോദ്യങ്ങള്‍. 

ഒരു തൊഴില്‍ സമരത്തെത്തുടര്‍ന്ന് ഷുഗര്‍ മില്ലില്‍ ഉണ്ടായിരുന്ന ഒരു ജോലി നഷ്ടപ്പെട്ട ശിവരാമനെ കേന്ദ്രീകരിച്ചു തുടങ്ങുന്ന ഈ സിനിമ പിന്നീട് അയാളുടെ മകന്‍ "ബൊക്കാറോ" എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന അനില്‍കുമാര്‍ എന്ന സ്കൂള്‍ കുട്ടിയിലേക്ക് ഫോക്കസ് ചെയ്യുന്നു.  ജോലിയില്ലാത്ത ശിവരാമനും, ബൊക്കാറോ അനില്‍കുമാറും, പിന്നെ അസുഖബധിതയായി ജീവിക്കുന്ന മകള്‍ എന്നിവരടങ്ങിയ കുടുംബത്തെ പോറ്റാന്‍ കഷ്ടപ്പെടുന്ന ലെന അവതരിപ്പിക്കുന്ന ഭാര്യ.  അതിനിടയില്‍ "ബൊക്കാറോ"ക്ക് ഒരു ജോലി ഏല്‍പ്പിച്ചു കൊടുക്കുന്ന ഇന്ദ്രജിത്ത് അവതരിപ്പിക്കുന്ന അധ്യാപക കഥാപാത്രം.  താന്‍ പുറത്തിറക്കാന്‍ പോകുന്ന 101 ചോദ്യങ്ങള്‍ എന്ന പുസ്തകത്തിലേക്ക് വേണ്ടി 101 ചോദ്യങ്ങള്‍ സൃഷ്ടിച്ച് കൊണ്ട് ചെല്ലലാണ് ജോലി.  അതിനു ഒരു "പ്രതിഫലവും" ഉണ്ട്.  ചൂഷണത്തിന്റെ മറ്റൊരു മുഖം.  അല്ലെങ്കില്‍ ബാലവേല എന്നും വേണമെങ്കില്‍ പറയാം!. 


മനുഷ്യന്‍ ഒരു സാമൂഹിക ജീവിയാണ് എന്ന് നമ്മള്‍ ചെറിയ ക്ലാസുകളില്‍ പഠിച്ചതിനു നേരെ കുറെ ചോദ്യങ്ങള്‍ ഈ ചിത്രം ചോദിക്കുന്നുണ്ട്.  ആശയങ്ങള്‍ക്കും ആദര്‍ശങ്ങള്‍ക്കും അപ്പുറം വിരുദ്ധ ചേരികളുടെ ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിനിടയില്‍ വിസ്മരിക്കപ്പെടുന്ന കഷ്ടപ്പെടുന്ന ജനവിഭാഗത്തിന്‍റെ ചെറിയ ഒരു ഭാഗം തുറന്നു കാട്ടാനായി ഈ ചിത്രത്തിന് എന്നത് എണ്ണപ്പെടെണ്ടുന്ന ഒരു വസ്തുതയാണ്.  എല്ലാറ്റിലുമുപരി "ബൊക്കാറോ" തന്‍റെ അച്ഛന് നല്‍കുന്ന സ്നേഹവും ബഹുമാനവും.  അതാണ്‌ ഈ സിനിമയുടെ ഹൈലൈറ്റ്.  ആ പേരുപോലും കുട്ടികള്‍ കളിയാക്കി വിളിക്കുമ്പോള്‍ അവനു യാതൊരു അരോചകത്വവും അനുഭവപ്പെടാത്തത്തിന്റെ കാരണം അച്ഛനോടുള്ള സ്നേഹം തന്നെ കാരണം.
എന്‍റെ റേറ്റിംഗ്: 9/10

3)  ദി പവര്‍ ഓഫ് സൈലന്‍സ് 
 
സച്ചിന്‍-ഗാംഗുലി കാലഘട്ടത്തിലെ ക്രിക്കറ്റ് മത്സരത്തെ ഓര്‍മ്മിപ്പിക്കുന്ന ഒരു സിനിമയാണ് "ദി പവര്‍ ഓഫ് സൈലന്‍സ്".  തുടക്കം ഗംഭീരം.  അവസാനം പരിതാപകരം! പകുതിക്ക് തോട്ടുമുന്നെ തന്നെ നമുക്ക് കല്ലുകടി അനുഭവപ്പെട്ടു തുടങ്ങും. 


കര്‍ണ്ണാടക ഹൈക്കോടതിയിലെ നിയുക്ത ജഡ്ജിയാണ് കഥാനായകന്‍ മമ്മൂട്ടി.  ഭാര്യയും രണ്ടു കുട്ടികളുമായി നല്ലരീതിയില്‍ ജീവിച്ചുപോകുന്ന അയാളെ തേടി അനോണിമസ് ഫോണ്‍ കോളുകള്‍ എത്തുകയാണ്.  അയാള്‍ ജഡ്ജി ഉദ്യോഗത്തിന് യോഗ്യനല്ല! എന്നാണ് കോളുകളുടെ ഉള്ളടക്കം.  തുടര്‍ന്ന് അയാളുടെ ഭാര്യക്കും കുട്ടികള്‍ക്കും ചില അപകടകരമായ സാഹചര്യങ്ങളെ നേരിടേണ്ടിവരുന്നു. തന്റെ ഭൂതകാലത്തെ തൊഴില്ജീവിതത്തിലെ ഏതോ സംഭവവുമായി ബന്ധപ്പെട്ട ഒന്നാണ് അത് എന്ന് മാത്രം ഊഹിക്കാനേ അയാള്‍ക്ക് കഴിയുന്നുള്ളൂ.  അതിലപ്പുറം തനിക്ക് പിഴവ് പറ്റിയിട്ടില്ല എന്ന് ഉറച്ചു വിശ്വസിക്കുന്ന കഥാപാത്രമായി നായകന്‍ തിളങ്ങി നില്‍ക്കുന്നു.  ആ അനോണിമസ് കോളിനെ പിന്തുടര്‍ന്ന് ഇറങ്ങിത്തിരിക്കുന്ന അയാള്‍ക്ക് നേരിടേണ്ടി വന്നത് തികച്ചും അപ്രതീക്ഷിതമായ സംഭവങ്ങളെയാണ്.

മേല്‍പറഞ്ഞപോലെ ആദ്യം നന്നായി എങ്കിലും പിന്നീട് കഥ എങ്ങിനെ കൊണ്ടുപോകണം എന്നറിയാതെ ഇതിലെ ടീം ഉഴറിയതായി (ഉഴപ്പി എന്ന് പറയുന്നതാകും നല്ലത്!) കാണാം.  അവസാനം എങ്ങിനെയൊക്കെയോ കൊണ്ടുചെന്നു അവസാനിപ്പിച്ചിരിക്കുന്നു.  ന്യൂജനറേഷന്‍ സംവിധായകനായി ലേബല്‍ അടിക്കപ്പെട്ട വി.കെ. പ്രകാശ് & മമ്മുട്ടി ടീം എന്ന രീതിയില്‍ വന്ന പരസ്യങ്ങള്‍ ഒരുപാട് പ്രതീക്ഷ (വാനോളം!) പ്രേക്ഷകരില്‍ ഉണര്‍ത്തിവിട്ടു.  പക്ഷെ അവസാനം എല്ലാം കുളമാക്കി.
എന്‍റെ റേറ്റിംഗ്: 4.5/10

4)  ക്യാപ്റ്റന്‍ ഫിലിപ്സ്.

വിമാനയാത്ര ഇന്നത്തെ കാലത്ത് ചെയ്യാത്തവര്‍ ചുരുങ്ങി വരികയാണ്, പല കാരണങ്ങള്‍കൊണ്ടും!  പക്ഷെ കപ്പല്‍ യാത്ര ചെയ്യാത്തവര്‍ ഒരുപാടുണ്ട്.  സോമാലിയന്‍ കടലില്‍ നടക്കുന്ന കപ്പല്‍ കൊള്ളയെക്കുറിച്ച് മാധ്യമങ്ങളിലൂടെ നമ്മള്‍ ഒരുപാട് അറിഞ്ഞിട്ടുണ്ട്.  സോമാലിയന്‍ കപ്പല്‍കൊള്ള വിഷയമാക്കി ഹോളിവുഡില്‍ ഇറങ്ങിയ സിനിമയാണ് ക്യാപ്റ്റന്‍ ഫിലിപ്സ്.

വിമാന റാഞ്ചല്‍ വിഷയമായി ഒരുപാട് സിനിമകള്‍ നമ്മള്‍ കണ്ടിട്ടുണ്ട് പക്ഷെ കപ്പല്‍ കൊള്ള വിഷയമായി അധികം സിനിമകള്‍ ഇറങ്ങിയിട്ടുണ്ടോ എന്നറിയില്ല..  സ്വന്തക്കാരെയും ബന്ധക്കാരെയും ഒക്കെ പിരിഞ്ഞു ആഴ്ചകളോ മാസങ്ങളോ അനന്തമായി പറന്നു കിടക്കുന്ന കടല്‍പരപ്പിലൂടെ കേവലം നാമമാത്രമായ സുരക്ഷാ ഉപകരണങ്ങള്‍ മാത്രം കൈവശം വെച്ചുകൊണ്ട് ഒരുപാട് ജീവനക്കാരെയും കപ്പലിനെയും മുന്നോട്ടു നയിച്ച്‌ നടത്തുന്ന ഒരു സാഹസിക യാത്രയാണ് കപ്പല്‍ യാത്ര.  പ്രക്ഷുബ്ധമായ കടലിനേക്കാള്‍ ഒരുപക്ഷെ അവര്‍ക്ക് നേരിടേണ്ടി വരിക ആരും ക്ഷണിക്കാതെ വന്നുചേരുന്ന ക്രൂരന്മാരായ സകലവിധ ആയുധങ്ങളും കൈയിലുള്ള കടല്‍ക്കൊള്ളക്കാരെയാണ്. അറ്റകൈക്ക് ആകെ ചെയ്യാവുന്നത് കരയിലേക്ക് ഒരു അപായ സന്ദേശം അയക്കുക.  അത് മനസ്സിലാക്കി ഏതെങ്കിലും രാജ്യത്തെ സൈനിക വിഭാഗം രക്ഷാപ്രവര്ത്തനതിനു എത്തുമ്പോഴേക്കും കാര്യങ്ങള്‍ വൈകും.  ടോം ഹാങ്ക്സ് നായകനായി അഭിനയിച്ച ഈ സിനിമ നമ്മളെ ശരിക്കും ഒരു കപ്പല്‍ യാത്രക്കാരനാക്കും.  സമചിത്തത കൈവിടാതെ തന്റെ ജീവന്‍ അപകടപ്പെടുത്തി കപ്പലിനെയും അതിലെ ജീവനക്കാരെയും സുരക്ഷിതരാക്കി അദ്ദേഹം ഒരു കൈവിട്ട കളിക്ക് മുതിരുകയാണ്.  അവസാനം അമേരിക്കന്‍ നേവി സീലുകള്‍ എത്തി സംഗതി ക്ലീന്‍ ആക്കുന്നു.

 A Captain's Duty എന്ന പേരില്‍റിച്ചാര്‍ഡ് ഫിലിപ്സ് (സ്റ്റെഫാന്‍ ടാള്‍ട്ടിയുമായി ചേര്‍ന്ന്)എഴുതിയ സ്വന്തം അനുഭവമാണ് ഈസിനിമക്ക് ആധാരം. നായകനായി ടോം ഹാങ്ക്സും സോമാലിയന്‍ കപ്പല്‍ കൊള്ളക്കാരുടെ വേഷമിട്ടവരും തകര്‍ത്തു എന്ന് പറയുന്നതാണ് ശരി.  കൊള്ളക്കാരുടെ നേതാവിനെ എനിക്ക് നന്നേ ബോധിച്ചു!  (പാവം അമേരിക്കയിലേക്ക് പോകാന്‍ ഒരുപാട് ആഗ്രഹിച്ചു അവസാനം അങ്ങോട്ട്‌ തന്നെ പോയി!).

എന്‍റെ റേറ്റിംഗ്: 8/10

അഭിപ്രായങ്ങള്‍ കമന്റുബോക്സില്‍ അറിയിക്കുമല്ലോ. നന്ദി, വരവിനും വായനക്കും.




2014, മാർച്ച് 8, ശനിയാഴ്‌ച

മടിപിടിച്ച ഒരു വെള്ളിയാഴ്ചയില്‍......

എമര്‍ജന്‍സി അവധി കഴിഞ്ഞു ബുധനാഴ്ച (ഫെബ്രുവരി 26) എത്തി.  വ്യാഴം ഉച്ചവരെ മാത്രം ജോലിയുള്ളത് കൊണ്ട് അതിനുശേഷം നന്നായി ഉറക്കം കിട്ടിയാല്‍ സകല ക്ഷീണവും അതിജീവിക്കാം എന്ന കണക്കുകൂട്ടല്‍ ചെറുതായി തെറ്റി!  ക്ഷീണം പിന്നെയും ബാക്കി.  വെള്ളിയാഴ്ച അബുദാബി സിറ്റിയില്‍ കാണാം എന്ന് സുഹൃത്തുക്കള്‍ക്ക് വാക്ക് കൊടുത്തിരുന്നു.  രാവിലെ എഴുന്നേറ്റപ്പോള്‍ പോകാന്‍ ഒരു മടി.  

ഒരു കടുപ്പന്‍ ചായ കുടിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ആത്മാര്‍ത്ഥ സുഹൃത്തിന്റെ ഫോണ്‍.  പിന്നെ പോകാതിരിക്കാന്‍ പറ്റുമോ?.  ബസ് സ്റ്റോപ്പില്‍ എത്തി അഞ്ചു മിനിട്ടിനുള്ളില്‍ തന്നെ 110 നമ്പര്‍ ബസ്സ്‌ കിട്ടി.  പക്ഷെ സിറ്റി വരെ നില്‍ക്കേണ്ടി വന്നു.  ബസ്സ്‌ ഏതാണ്ട് ഹൌസ്ഫുള്‍ ആയിരുന്നു. (രാവിലെ തന്നെ ഈ തണുപ്പത്ത് ഇവറ്റകള്‍ എല്ലാം കൂടി എങ്ങോട്ടാ ദൈവമേ?!).

സാധാരണ ഉച്ചക്ക് ബിരിയാണി കഴിച്ചാൽ പിന്നെ കിടന്നു ഉറങ്ങലാണ് പതിവ്.  എന്നാൽ ഇത്തവണ നാലുമണിക്ക് പുറത്ത് പോകാൻ തീരുമാനിച്ചു.  Youtube ൽ കാണാൻ ബാക്കിവെച്ച ഒരു സിനിമ അങ്ങിനെ കണ്ടു തീർത്തു. റെഡ് ബുൾ എയർഷോയും ഖസർ അൽ ഹോസ്ൻ ഫെസ്റ്റിവലും ഒന്നിച്ചാണ് നടന്നിരുന്നത്.  എയര്ഷോ ഉച്ചക്ക് തന്നെ തുടങ്ങിയിരുന്നു.  വെള്ളിയാഴ്ച പ്രാഥമിക മത്സരങ്ങളും ശനിയാഴ്ച  ഫൈനലും (അതേതായാലും കാണാൻ പറ്റൂല!).

നേരെ പോയത് കോർണിഷിലെക്ക് - അവിടെ എത്തിയപ്പോൾ റെഡ്ബുൾ മത്സരങ്ങൾ കഴിയുന്നു.  അത് കഴിഞ്ഞു ചെറു വിമാനങ്ങളുടെ അഭ്യാസപ്രകടനവുമായി ഇതാ....
കുതിച്ചുയർന്നു മുകളിലേക്ക്...

വീണ്ടും താഴേക്ക്...


സ്നേഹത്തിന്റെ പ്രതീകം...

വിടപറയും മുന്പെയുള്ള പ്രകടനം...(ചുവടെ)..

അവസാനം ദാ ഇങ്ങിനെയായി....(താഴെ)..

അവിടെ നിന്ന് ഖസര്‍ അല്‍ഹോസ്ന്‍ ഫെസ്റിവല്‍ സ്ഥലത്തേക്ക് വിട്ടു.  ആ ചിത്രങ്ങള്‍ ചിലതുണ്ട്.  അവ താഴെ..

കൂടുതല്‍ ചിത്രങ്ങള്‍ ഇടാത്തതിന് കാരണം കഴിഞ്ഞ തവണ ഈ festival കഴിഞ്ഞപ്പോള്‍ ഇട്ട പോസ്റ്റില്‍ ഉള്ള ചിത്രങ്ങളോട് ഏതാണ്ട് സാമ്യത ഉള്ളതാണ് ഇത്തവണത്തെ ചിത്രങ്ങളും.  (ബ്ലോഗില്‍ കുറച്ചു പുറകോട്ടു ചികഞ്ഞു നോക്കിയാല്‍ കാണാം).  വ്യത്യസ്തമായി കണ്ടത് ഒരു പുതിയ ആളെയാണ്.  അദ്ധേഹത്തിന്റെ ചിത്രം ചുവടെ...പുള്ളി അര്‍മാദിച്ചു നീന്തിതുടിക്കുകയാണ്..

ബോറടിച്ചു എങ്കില്‍ ദയവായി ക്ഷമിക്കുക...