2013, ഡിസംബർ 31, ചൊവ്വാഴ്ച

വര്‍ഷാന്ത്യ കുറിപ്പുകള്‍ - 2013

ഞാന്‍ ബ്ലോഗിങ്ങ് തുടങ്ങിയിട്ട് അഞ്ചു വര്ഷം തികയാന്‍ പോകുകയാണ്.  ഇതടക്കം 134 പോസ്റ്റുകള്‍ ഇതുവരെ ഇട്ടു.  ഓരോ വര്ഷം കഴിയുന്തോറും താല്പര്യം കുറയുന്നു, പക്ഷെ ചില സമയങ്ങളില്‍ എഴുതുവാന്‍ ആരോ മനസ്സില്‍ വന്നിരുന്നു മന്ത്രിക്കുന്നത് പോലെ തോന്നുന്നത്കൊണ്ട് വീണ്ടും കീബോര്‍ഡിലെ അക്ഷരങ്ങളില്‍ വിരലുകള്‍ അമരുകയാണ്.

ഓരോവര്‍ഷവും എനിക്ക് പ്രിയപ്പെട്ടതാണ്.  വേദനകളും വേര്‍പാടുകളും സന്തോഷങ്ങളും എല്ലാം കൂടിക്കലര്‍ന്നു അവിയല്‍ രൂപത്തിലാക്കി നമുക്ക് ജീവിതത്തിലെ പല നിമിഷങ്ങളും സമ്മാനിക്കുന്ന ഓരോ വര്‍ഷവും എനിക്ക് പ്രിയപ്പെട്ടത് തന്നെ.  എന്‍റെ അനുഭവത്തില്‍ ഞാന്‍ ഏറ്റവും വെറുക്കുന്ന പല കാര്യങ്ങളും എനിക്ക് കൂടുതല്‍ അനുഭവയോഗ്യമായിട്ടാണ് ഭവിച്ചിട്ടുള്ളത്.  ഏറ്റവും കൂടുതല്‍ സ്നേഹിച്ച പലരും/പലതും പെട്ടെന്ന് തന്നെ എന്നില്‍നിന്നും "ഒരുവാക്ക് പോലും മിണ്ടാതെ"  അകന്നുപോയിട്ടുണ്ട്.  നമ്മള്‍ വിധി അല്ലെങ്കില്‍ യോഗം എന്നീ പദങ്ങളില്‍ അതിനെ ഒതുക്കുന്നു.  എന്തിനും ഒരു ന്യായീകരണം വേണമല്ലോ.

കഴിഞ്ഞവര്‍ഷം എന്നെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമായ ഒന്നായിരുന്നു.  ഏതാണ്ട് അഞ്ചു വര്‍ഷത്തെ ഇടവേളക്ക് ശേഷം വാടക വീട്ടില്‍നിന്നും വീണ്ടും സ്വന്തം വീട്ടിലേക്ക് താമസം മാറ്റുവാന്‍ കഴിഞ്ഞു എന്നത് വ്യക്തിപരമായി സന്തോഷം വളരെ നല്‍കുന്ന ഒരു കാര്യമാണ്.  മുന്‍വര്‍ഷം തറക്കല്ലിട്ടു തുടങ്ങിവെച്ച പണി തൊണ്ണൂറു ശതമാനം പൂര്‍ത്തിയായി.  കഴിഞ്ഞ സെപ്റ്റംബര്‍ മാസം ഞങ്ങള്‍ അങ്ങോട്ട്‌ മാറി.  എന്നിട്ടും വ്യക്തിപരമായ ചില സങ്കടങ്ങള്‍ ഇന്നും ബാക്കി നില്‍ക്കുന്നു.  എന്നെ സംബന്ധിച്ച് ചെറുതല്ലാത്ത ഒരു സാമ്പത്തിക ബാധ്യതയും എന്നില്‍ നിക്ഷിപ്തമായിട്ടുണ്ട്.  ഒരു ആത്മാര്‍ത്ഥ സുഹൃത്തിന്റെയും ഒരു കുടുംബ സുഹൃത്തിന്റെയും സഹായം ഈ അവസരത്തില്‍ നന്ദിയോടെ സ്മരിക്കട്ടെ.  എന്നാല്‍ ഞാന്‍ ചോദിക്കാതെ തന്നെ ഇങ്ങോട്ട് സഹായം വാഗ്ദാനം ചെയ്യുംകയും കേവലം ഫെസ്ബുക്കിലെ ഒരു എതിരഭിപ്രായത്തിന്റെ പേരില്‍ അതില്‍ നിന്നും പിന്തിരിഞ്ഞു എന്നെ ബ്ലോക്ക് ചെയ്യുകയും ചെയ്ത ഒരു "പ്രമുഖന്‍റെ" പ്രവൃത്തിയില്‍ എനിക്ക് വേദനയിലുപരി അത്ഭുതമാണ് തോന്നുന്നത്!  ആളുകള്‍ ഇത്രക്ക് "ചീപ്പ്" ആണെന്ന് നമ്മള്‍ മനസ്സിലാക്കുന്നത് ഇത്തരം സന്ദര്‍ഭങ്ങളിലാണ്.  ആ പറഞ്ഞ സഹായം സ്വീകരിച്ചതിന് ശേഷമായിരുന്നു ഇതെങ്കില്‍ സംഗതികള്‍ എത്ര മോശമാകുമായിരുന്നു.  എന്തായാലും രക്ഷപ്പെട്ടു!!.

ഒരിക്കല്‍ ഞാന്‍ അതിരറ്റ് സ്നേഹിച്ച ബഹുമാനിച്ച (പിന്നീട് വെറുക്കേണ്ടി വന്ന) എന്‍റെ അമ്മാവന്‍ മരണപ്പെട്ടതും ഈ വര്ഷം തന്നെ.  പ്രത്യേകിച്ച് ഒരു ദു:ഖവും അതില്‍ തോന്നിയില്ല എന്നുള്ളത് ഒരു പരമാര്‍ത്ഥമാണ്.  എന്നാല്‍ ഒരു ബന്ധുത്വവും ഇല്ലാത്ത ചില ആളുകളുടെ വേര്‍പാട് ഉള്ളുലക്കുന്ന ദിനരാത്രങ്ങളാണ് സമ്മാനിച്ചത്.  അതില്‍നിന്നൊക്കെ ഒരു മുക്തി ആഗ്രഹിച്ചാണ് ഫേസ്ബുക്കില്‍ കൂടുതല്‍ ശ്രദ്ധിച്ചു തുടങ്ങിയത്.  ചില നല്ലതും അല്ലാത്തതുമായ സൌഹൃദങ്ങള്‍ അവിടെ നിന്നും ലഭിക്കുകയുണ്ടായി.  എന്റെതല്ലാത്ത കാരണങ്ങളാല്‍ ഫ്രണ്ട് ലിസ്റ്റിലുള്ളവര്‍ ചിലര്‍ അധിക്ഷേപിച്ചപ്പോലും എന്‍റെ എത്തിക്സ് വെച്ച് പരമാവധി നല്ല രീതിയില്‍ തന്നെ അവര്‍ക്ക് തക്ക മറുപടി കൊടുക്കുകയും പിന്നെയും സഹിക്കാന്‍ പറ്റാതെ വന്നപ്പോള്‍ അവരെ ബ്ലോക്ക് ചെയ്യേണ്ടതായും വന്നു.  ചില ഫേസ്ബുക്ക് സുഹൃത്തുക്കളെ നേരില്‍ കാണാനും കഴിഞ്ഞു.

ആകെ മൊത്തം കൂട്ടിക്കിഴിച്ചു നോക്കുമ്പോള്‍ നല്ല ഒരുവര്‍ഷം തന്നെയാണ് കടന്നു പോയത്.  ജീവിതത്തിന്‍റെ ഭാഗമായ പ്രതിസന്ധികളെ പതറാതെ തരണം ചെയ്യാനുള്ള ഒരു കരുത്ത് മനസ്സിന് ആര്‍ജ്ജിക്കാന്‍ കഴിഞ്ഞതാണ് അങ്ങിനെ തോന്നിപ്പിക്കുന്നത്.  അതിനു കാരണമായിട്ടുള്ളത് ചില വിശ്വാസങ്ങള്‍, ഞാന്‍ വിശ്വസിക്കുന്ന ചില എത്തിക്സ്, എന്‍റെ വീട്ടുകാര്‍, ചില ബന്ധുക്കളും സ്നേഹിതരും ഒക്കെയാണ്.  ഇനിയുള്ള ജീവിതത്തിലും ഇതൊക്കെ തന്നെ എന്നെ മുന്നോട്ടു നയിക്കും എന്നുള്ള വിശ്വാസം ഇപ്പോഴും കൈവിടാതെ കൂടെയുണ്ട്.

എല്ലാവര്ക്കും നല്ല ഒരു പുതുവത്സരം നേര്‍ന്നുകൊള്ളുന്നു.  

2013, ഡിസംബർ 25, ബുധനാഴ്‌ച

ഞാന്‍ കണ്ട സിനിമ - നോര്‍ത്ത് 24 കാതം

ഏറ്റവും ഒടുവില്‍ ഞാന്‍ കണ്ട സിനിമ - നോര്‍ത്ത് 24 കാതം.


ചില ക്രിക്കറ്റ് മാച്ചുകള്‍ ഇതുപോലെയാണ്.  ആദ്യം നമ്മെ ബോറടിപ്പിക്കും.  കളി പുരോഗമിക്കുന്തോറും സീറ്റിൽ ഒന്നുകൂടി ഇളകിയിരുന്നു നമ്മെ അവസാനം വരെ കാണാൻ തോന്നിപ്പിക്കും.   ഒരു കഥ. തുടക്കം ഒരു ന്യൂജനറേഷന്‍ മട്ടിലാണ്.  അസാധാരണ സ്വഭാവ വിശേഷങ്ങള ഉള്ള ഒരു "ടെക്കി", മ്മടെ ഫഹദ് ഫാസില്‍, ഒരു പ്രത്യേക ജന്മം.  ചില തനത് ശൈലികള്‍ക്ക് ഉടമയാണ് കഥാനായകന്‍. വൃത്തി, എടുപ്പ്, നടപ്പ്, ജോലി ഇതിലെല്ലാം സ്വന്തം ചിട്ടവട്ടങ്ങള്‍! (ആള്‍ ഒരു ഫയങ്കര സംഭവം തന്നെ!).  പക്ഷെ യുവാക്കള്‍ക്ക് വേണ്ടുന്ന "ഗുണങ്ങള്‍" (പഞ്ചാരയടി, കമ്പനി കൊടുക്കല്‍, വെള്ളമടി) ഒന്നും ഇല്ലാത്ത ഒരു തരം ജന്മം. മൂക്കിന്‍തുമ്പത്ത് കോപം.

ഇദ്ദേഹത്തിനു അച്ഛന്‍, അമ്മ, സഹോദരന്‍.  അമ്മ ഒരു വക്കീല്‍.  അച്ഛന് വീട്ടിലെ കമ്പ്യൂട്ടറില്‍ ഗെയിം കളി.  സഹോദരന്‍ ഒരു RJ - റേഡിയോ ജോക്കി.  തന്റെ സഹോദരന് ഇല്ലാത്ത ഗുണങ്ങള്‍ എല്ലാം ഈ അവതാരത്തില്‍ വേണ്ടതില്‍ അധികം കഥാകൃത്ത് ചേര്‍ത്തിട്ടുമുണ്ട്.  

ഓഫീസില്‍ കഥാനായകന്‍ ഹരിക്ക് പാരപണിയാന്‍ പതിനെട്ടടവുകളും പയറ്റി പരാജയപ്പെട്ട സഹപ്രവര്‍ത്തകര്‍! താന്‍ ഉണ്ടാക്കിയ ഒരുപ്രോഗ്രാം ഡെമോ തിരുവനന്തപുരത്ത് അവരുടെ ക്ലൈന്റിന്റെ മുന്നില്‍ നടത്തുവാന്‍ നിയോഗിക്കപ്പെടുന്ന ഹരി ആദ്യം ഒന്ന് മടിച്ചു എങ്കിലും പോകുവാന്‍ തീരുമാനിക്കുന്നു.  (യാത്രകളോട് പൊതുവെ അയാള്‍ക്ക് അകാരണമായ ഒരു ഭയവുമുണ്ട്).  അന്ന് ഒരു ഹര്‍ത്താല്‍ ദിവസവും! 

അങ്ങിനെ ഹരി ട്രെയിനില്‍ യാത്രയാവുന്നു.  കംപാര്‍ട്ട്മെന്റില്‍ വെച്ച് ഒരു വയോധികനെ (നെടുമുടി) കാണുന്നു എങ്കിലും സ്വതസിദ്ധമായ "ബലം പിടുത്തം" അയാള്‍ കൈവിടുന്നില്ല.  തന്‍റെ പ്രിയ പത്നിക്ക് സുഖമില്ല എന്നറിഞ്ഞു ആ വൃദ്ധനു ശാരീരിക വൈഷമ്യം നേരിടുമ്പോഴും ഒരു കൈ സഹായം ചെയ്യാന്‍ മുതിരാതെ ആ ബലം പിടുത്തം തുടരുന്നു.  മുകളിലെ ബെര്‍ത്തില്‍ യാത്ര ചെയ്തിരുന്ന നാരായണി എന്ന പെണ്‍കുട്ടിയാണ് ആ കാരണവരെ സഹായിക്കുന്നത്.  യാത്ര തുടരേണ്ട എന്ന് തീരുമാനിക്കുന്ന വൃദ്ധന്‍ തിരികെ മടങ്ങാന്‍ തീരുമാനിക്കുന്നു.  തൊട്ടടുത്ത സ്റ്റേഷനില്‍ ഇറങ്ങിയ വൃദ്ധനും പെണ്‍കുട്ടിയും കോഴിക്കോട്ടേക്ക് ആ സ്റ്റേഷനില്‍ നിന്നും ട്രെയില്‍ ഇല്ല എന്നറിഞ്ഞപ്പോള്‍ അടുത്ത സ്റ്റെഷനിലെക്ക് പോകുവാന്‍ തീരുമാനിക്കുന്നു. ഇറങ്ങാനുള്ള തിരക്കിനിടയില്‍ വീണുപോയ വൃദ്ധന്‍റെ മൊബൈല്‍ ഫോണ്‍ ഹരിക്ക് കിട്ടുന്നു.  അന്നേരം അതില്‍ വന്ന കോള്‍ വൃദ്ധന്‍റെ ഭാര്യ മരണപ്പെട്ട വാര്‍ത്തയായിരുന്നു.  മൊബൈല്‍ ഉടമക്ക് തിരികെ കൊടുക്കാന്‍ ചാടി ഇറങ്ങിയ ഹരിക്ക് ട്രെയിന്‍ വിട്ടുപോകുന്നു.  അതില്‍ അയാളുടെ ബാഗും.  പക്ഷെ ഇങ്ങിനെ ഒരു അവസ്ഥയില്‍ മൊബൈല്‍ ഫോണ്‍ തന്‍റെ കൈയിലുള്ള കാര്യം ഹരി മറച്ചു വെക്കുന്നു.  അത് സ്വിച്ച് ഓഫ് ചെയ്ത് തന്‍റെ ബാഗില്‍ അയാള്‍ സൂക്ഷിക്കുന്നു.  പിന്നീട് അവിടന്നങ്ങോട്ട് ജീവിതത്തിന്‍റെ സംഭവബഹുലമായ പ്രയാണമാണ് കാണുന്നത്.  ഓട്ടോയില്‍ കൊല്ലത്തേക്ക് പോകുന്ന വൃദ്ധനും  നാരായണിക്കും ഒപ്പം ഹരിയും കൂടുന്നു.  ആ വാര്‍ത്ത അയാളെ അറിയിക്കാന്‍ കഴിയാതെ.  തുടര്‍ന്ന് റെയില്‍വേ സ്റ്റേഷനും തുടര്‍ന്ന് ട്രാന്‍. സ്റ്റാന്റും അവരുടെ ഇടത്താവളം ആകുന്നു.  അവസാനം ഒരു സൂപ്പര്‍ഫാസ്റ്റ് ബസ്സില്‍ അവര്‍ യാത്രതിരിക്കുന്നതിനു മുന്‍പ് വീണ്ടും വൃദ്ധനു ഫോണ്‍ വരുന്നു എങ്കിലും അത് ഹരി വീണ്ടും സ്വിച്ച് ഓഫ് ചെയ്യുന്നു.  ഇടക്ക് ബസ്സ്‌ കേടാവുന്നു.  തുടര്‍ന്ന്‍ ഒരു തോണിയില്‍ പിന്നെ ഒരു ആംബുലന്‍സില്‍ പിന്നെ നാട്ടുവഴികള്‍ ഇതെല്ലാം അവരുടെ യാത്രാമാധ്യമങ്ങള്‍ ആയിത്തീരുന്നു.  വിശപ്പ്‌ മാറ്റാന്‍ വഴിയില്‍ കാണുന്ന ഒരു കള്ളുഷാപ്പില്‍ കയറി കപ്പയും മീങ്കറിയും കഴിക്കുന്നു നാരായണിയും വൃദ്ധനും.  അപ്പോഴും ഹരി "എയര്‍" പിടുത്തം ഉപേക്ഷിക്കുന്നില്ല.  അവിടെനിന്നു പരിചയപ്പെടുന്ന ചില യുവാക്കളുമായി ഏറണാകുളം ലക്ഷ്യമാക്കി പോകുന്ന മൂവരും ഇടക്ക് ആ യാത്ര പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ല.  പിന്നീട് ഇടവഴികളിലൂടെ പോകുമ്പോള്‍ മൂവരും ഒരു നിമിഷം ഒരു ജലപ്രവാഹത്തില്‍ നോക്കി എല്ലാം മറന്നു നിന്നുപോകുന്നുണ്ട്. "ആരാകിലെന്ത് മിഴിയുള്ളവര്‍ നിന്നിരിക്കാം" എന്ന കവിവചനം ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍ എയര്‍ പിടുത്തം വിട്ട് ഹരിയും ഒരുവേള നിന്നുപോകുന്നു.   കൃത്രിമങ്ങള്‍ എല്ലാം വിട്ടു പ്രകൃതിയെ ഹരികൃഷ്ണന്‍ അടുത്തറിയാന്‍ തുടങ്ങുന്നത് അവിടെവെച്ചാണ്.  ശുദ്ധമായ വായു, ജലം പിന്നെ മണ്ണ് എല്ലാം ഹരിക്ക് തുറന്നു കാട്ടിയത് അനുഭൂതികളുടെ മണിചെപ്പുകള്‍ ആയിരുന്നു.  ഇതിനിടെ തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ഹരിയെ കാണാതെ കമ്പനിയുടമയും അവരിലൂടെ വിവരമറിയുന്ന വീട്ടുകാരും വിഷമിക്കുന്നു.  ഹരിക്ക് സ്വന്തമായി മൊബൈല്‍ ഫോണ്‍ ഇല്ലാത്തത് അന്വേഷണത്തെ ബാധിക്കുന്നു.  തുടര്‍ന്ന്‍ ഒരു കള്ളവാറ്റു സംഘത്തിന്‍റെ ഒപ്പം ഹരിയെയും  പോലീസ് കസ്റ്റഡിയില്‍ എടുക്കുന്നു.  നാരായണിയും വൃദ്ധനും സ്റ്റേഷനില്‍ എത്തി ഹരിയെ മോചിപ്പിക്കുന്നു.  തുടര്‍ന്ന്‍ ഒരു പോലീസ് ജീപ്പില്‍ ഗസ്റ്റ് ഹൌസില്‍ എത്തുന്നവര്‍ ഒരു മന്ത്രിയുടെ വാഹനത്തില്‍ ഏറണാകുളത്തേക്ക് യാത്രതിരിക്കുന്നു.  പ്രജാക്ഷേമതല്‍പ്പരനായ മന്ത്രിയും ശിങ്കിടികളും ഇടക്ക് വെച്ച് അവരെ തന്ത്രപൂര്‍വ്വം ഒഴിവാക്കുന്നു.  വഴിയില്‍ കേടായി കിടന്ന ഒരു പോലീസ് ജീപ്പ് ഹരി നന്നാക്കി കൊടുക്കുന്നു.  അതിലായി പിന്നീട് മൂവരുടെയും യാത്ര.  വിമാനത്താവളത്തിനടുത്ത് ഇറങ്ങുന്ന അവര്‍ക്ക് കൂട്ടായി ഒരു പ്രവാസി മലയാളിയെ കിട്ടുന്നു.  

വീണ്ടും തുടരുന്ന ആ ഹര്‍ത്താല്‍ ദിനയാത്രയില്‍ അവരില്‍ ഓരോരുത്തര്‍ക്കും ജീവിതത്തിന്‍റെ അനുഭവപാഠശാല ആയി മാറുന്നതാണ് പിന്നീട് പ്രേക്ഷകര്‍ കാണുന്നത്.  ആ യാത്രയില്‍ ഹരിയുടെ "ബലം പിടുത്തം" അഴിയാന്‍ തുടങ്ങുന്നു.  എങ്കിലും ഗൌരവം വിടാതെ നോക്കുന്നു.  നാനാ തുറകളിലുള്ള ആളുകളുമായി ആദ്യമായി ഇടപെടാന്‍ കഴിയുന്ന അയാളുടെ മനസ്സില്‍ പലവിധ ചലനങ്ങളും നടക്കുന്നത് പ്രേക്ഷകര്‍ ആ മുഖഭാവങ്ങളിലൂടെ അറിയുന്നുണ്ട്.  നമ്മില്‍ ഓരോരുത്തരിലും ഉറങ്ങിക്കിടക്കുന്ന നന്മ ഉണ്ടെന്നു ഈ ചിത്രത്തിലെ കഥാപാത്രങ്ങള്‍ പറയാതെ പറയുന്നുണ്ട്.  "സ്നേഹം പറഞ്ഞറിയിക്കാന്‍ കഴിയില്ല, അനുഭവിച്ച് തന്നെ അറിയണം" എന്ന അറിവ് ഹരിക്ക് ലഭിക്കുന്നു.  ചില രസകരമായ സന്ദര്‍ഭങ്ങളും സംഭാഷണ ശകലങ്ങളും ഈ സിനിമയില്‍ ഇടക്കിടെ ഹരം പകരുന്നുണ്ട്.

അവസാനം യാത്ര അനിവാര്യതയിലേക്ക് ചെന്ന് ചേരുന്നു.  തന്‍റെ ഭാര്യ മരിച്ച സത്യം അറിയുന്ന വൃദ്ധന്‍ അതിനെ അതിജീവിക്കാന്‍ പെടുന്ന പാട് അത്യന്തം മനോഹരമായി നെടുമുടിവേണു അവതരിപ്പിച്ചു.  അവിടെ നിന്ന് പോരാന്‍ നേരം ഹരി സൂക്ഷിച്ചിട്ടുള്ള മൊബൈല്‍ ഫോണ്‍ വൃദ്ധന്‍ അറിയാതെ അയാളുടെ മേശപ്പുറത്ത് വെക്കുന്നു.  തുടര്‍ന്ന്‍ നാരായണിക്ക് ഒപ്പം തിരിച്ചു പോരുന്ന ഹരി യാത്രക്ക് അവസാനം താന്‍ മോശമാണ് എന്ന് കരുതിയ പലതും സ്വീകരിക്കാന്‍ തയ്യാറാകുന്നു. 

ഈ യാത്രക്ക് ശേഷം ഹരി പുതിയ ഒരു മനുഷ്യനായിത്തീരുന്നു.  എല്ലാവരോടും സഹകരിച്ചു അവരില്‍ ഒരാളായി ഹരി മാറുന്നു.  ചുറ്റുപാടുകളിലും മനുഷ്യരിലും അയാള്‍ പുതിയത് പലതും കണ്ടെത്തുകയായിരുന്നു.  അവസാനം തനിക്ക് എന്തോ നഷ്ടപ്പെട്ടു എന്ന ഒരു ചിന്ത ഡോക്ടറോട് തുറന്നു പറയുന്ന ഹരി അത് നാരായണിയോടുള്ള തന്‍റെ സ്നേഹമാണെന്ന് തിരിച്ചറിയുന്നു.  അത് എന്നെന്നേക്കും നഷ്ടപ്പെടാതിരിക്കാന്‍ അവള്‍ ഉണ്ടാകും എന്ന് പറഞ്ഞ ട്രെയിന്‍ തേടി സ്റ്റേഷനില്‍ എത്തുകയും അവളെ വീണ്ടും കണ്ടുമുട്ടുകയും ചെയ്യുന്നു. 

ലോകം എത്രയൊക്കെ സാങ്കേതികമായി പുരോഗമിച്ചാലും മനുഷ്യന്റെ ജീവിതത്തിൽ നന്മ, സ്നേഹം, സഹവർത്തിത്വം  ഇവക്കുള്ള സ്ഥാനം ഈ സിനിമയിൽ അടിവരയിട്ടു പറയുന്നുണ്ട്.  അഭിനേതാക്കളിൽ ശ്രീ. നെടുമുടിവേണു കലക്കി.  ഹർത്താലിനെ മറ്റെല്ലാവരും വിമർശിക്കുമ്പോഴും നെടുമുടിവേണുവിന്റെ കഥാപാത്രം ന്യായീകരിക്കുന്നു. ആളൊരു പഴയ സഖാവുമാണ്.  ഒരു പഴഞ്ചന്‍ സഖാവ് എന്ന് നമ്മള്‍ ചിന്തിക്കുന്നതിനു മുന്‍പ് താന്‍ വിശ്വസിക്കുന്ന പ്രസ്ഥാനത്തെ കൈവിടാത്ത സ്വത്വബോധത്തെ നമ്മള്‍ കണ്ടറിയണം.  ഫഹദ് ഫാസിൽ പറയാൻ അധികം ഡയലോഗുകൾ ഇല്ലാത്ത ഒരു റോളാണ് ചെയ്തത് എങ്കിലും അയാളുടെ മുഖത്ത് അയാൾക്ക് പറയാനുള്ളത് പ്രേക്ഷകർക്ക് വായിച്ചെടുക്കാം.  നാരായണി ആയിവന്ന സ്വാതി തന്റെ ഭാഗം ഭംഗിയാക്കി.  റേഡിയോ അവതാരകൻ പയ്യന് "ഡാ തടിയാ" എന്ന സിനിമയിലെ തന്റെ കഥാപാത്രത്തിന്റെ ഒരു തുടര്ച്ചയായി തോന്നി, എങ്കിലും കൊള്ളാം.  പിന്നെ ആ പരദേശി ദമ്പതികൾ.  അങ്ങിനെ പേരറിയുന്നതും അല്ലാത്തതുമായ ഒരുപാട് കഥാപാത്രങ്ങൾ അവരുടെ ഭാഗം നന്നായി ചെയ്തു.  സംഗീത വിഭാഗം എടുത്തു പറയത്തക്ക ഒന്നും ഉണ്ടെന്നു തോന്നാത്തത് കൊണ്ട് (എന്റെ മാത്രം അഭിപ്രായം) വിട്ടുകളയുന്നു. ക്ലൈമാക്സ് സീൻ ഒന്നുകൂടി നന്നാക്കാമായിരുന്നു.  നായികയെ അവിടെ കണ്ടുമുട്ടുന്നതിനു പകരം സ്റ്റേഷനിൽ അവളെ കാത്ത് നായകന് വെയിറ്റിംഗ് ബെഞ്ചിൽ ഇരിക്കുന്നത് ആയിരുന്നുവെങ്കിൽ കുറച്ചുകൂടെ നന്നായേനെ!  അകെ കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഈ വർഷം ഇറങ്ങിയ നല്ല ചില ചിത്രങ്ങളിൽ ഒന്ന് എന്ന് പറയാം.  എന്റെ റേറ്റിംഗ്....8.5/10.

അനിൽ രാധാകൃഷ്ണൻ മേനോണ്‍ (സംവിധായകൻ ) ഗുഡ് ജോബ്‌!!  കൃഷ്‌, ധൂം - 3 പോലുള്ള അതിമാനുഷ ചിത്രങ്ങള്‍ ബോക്സോഫീസില്‍ പുതിയ കളക്ഷന്‍ ചരിത്രം എഴുതി ചേര്‍ക്കുന്ന ഇക്കാലത്ത് ഇതുപോലെയുള്ള ചിത്രങ്ങള്‍ തീര്ച്ചയായും വിജയിക്കണം. ഇല്ലോജിക്കല്‍ സീനുകള്‍ കണ്ടു കൈയ്യടിക്കുന്ന നാം യഥാര്‍ത്ഥ ലോകവും ജീവിതവും കാണുവാനും അറിയുവാനും ശ്രമിക്കേണ്ടിയുമിരിക്കുന്നു.

(പലതും വിട്ടുപോയിട്ടുണ്ട്, ചിലത് .ഒഴിവാക്കിയിട്ടും ഉണ്ട്, ക്ഷമിക്കുമല്ലോ!)

2013, ഡിസംബർ 17, ചൊവ്വാഴ്ച

മരണം വാതില്‍ക്കല്‍ ഒരുനാള്‍...............

ഏറെ ആലോചിച്ചതിനു ശേഷമാണ് ഈ പോസ്റ്റ്‌ എഴുതി തുടങ്ങുന്നത്.  ഈയിടെയായി ഒരു ചിന്ത മനസ്സിനെ വല്ലാതെ കീഴടക്കുന്നു - മരണം!!!! (മത വിശ്വാസങ്ങൾ തൽക്കാലം മാറ്റിവെച്ചു മാത്രം ഇത് വായിക്കുക).  അന്നേരം തോന്നിയ ചിന്തകള്‍ പരിമിതമായ വാക്കുകളില്‍ ഇവിടെ കുറിക്കട്ടെ.

അറിഞ്ഞവരും അറിയാത്തവരുമായ ഒരുപാട് പേർ ഓരോ ദിവസവും മരണത്തിനു കീഴടങ്ങുന്നു.  മരണം എന്ന വാക്കിനെ ഒരുപാട് പേര് ഭയക്കുന്നു.  ഒരുപക്ഷെ ജീവിച്ചിരിക്കുന്നവർ ഏറ്റവും അധികം ഇഷ്ടപ്പെടുന്ന വാക്ക് "പണം" ആവാം, എന്നാൽ മിക്കവാറും ആളുകൾ വെറുക്കുന്നത് "മരണം" ആയിരിക്കാം.  മനുഷ്യന്‍ ഏറ്റവും കൂടുതല്‍ ഭയക്കുന്നതും വേറെ ഒന്നിനെയുമല്ല.  മരണത്തെയാണ്.   ആഗ്രഹിക്കാത്ത പ്രതീക്ഷിചിരിക്കാത്ത സമയത്ത് "തിഥി" നോക്കാതെ ക്ഷണിക്കപ്പെടാത്ത "അതിഥി"യായി അത് കടന്നുവരുന്നു.  

നമ്മളിൽ ഓരോരുത്തർക്കും നല്ലതും ചീത്തയുമായ വശങ്ങൾ ഉണ്ടായിരിക്കും.  ജീവിതകാലത്ത് ഒരുപാട് നല്ലതും ചീത്തയുമായ കാര്യങ്ങൾ നമ്മൾ ചെയ്തുകൂട്ടുകയും ചെയ്യും.  പക്ഷെ മരിച്ചുകഴിഞ്ഞാൽ എല്ലാവർക്കും "പരേതൻ" ചെയ്ത "നല്ല കാര്യങ്ങൾ" മാത്രം പാടിപുകഴ്ത്താൻ അമിതമായ താല്പര്യമാണ്.  അത് പലപ്പോഴും അതിരുവിടുന്നത് പല വി.ഐ.പി. മരണങ്ങളിലും അനുശോചനം രേഖപ്പെടുത്തുന്ന മഹദ് വ്യക്തികൾ ടി.വി. ചാനലുകള്ക്ക് മുന്നിൽ അത് നടത്തുമ്പോൾ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നു.

ഒരാൾ ജീവിത കാലത്ത് ചെയ്യുന്ന, അതിനാൽ ഉണ്ടാവുന്ന ദൂഷ്യം കുറെ കാലത്തേക്ക് നീണ്ടു നില്ക്കാവുന്ന ഒന്നോ അതിലധികമോ തെറ്റുകൾ, അയാൾ മരണപ്പെട്ടു കഴിഞ്ഞാൽ പെട്ടെന്ന് ഇല്ലാതാവുമോ?  മരണ സമയത്ത് താൻ  ചെയ്തുപോയ കാര്യങ്ങളിൽ പശ്ചാത്താപം തോന്നിയാൽ അത് അയാളുടെ കാര്യത്തിൽ എന്ത് ഗുണമാവും ഉണ്ടാക്കുക? ജീവിത കാലത്ത് ഒരു വ്യക്തി മറ്റു വ്യക്തികൾക്കോ സമൂഹത്തിനു തന്നെയോ ചെയ്ത ഉപദ്രവം കേവലം ഒരു മാപ്പ് പറച്ചിലിൽ ഇല്ലാതെയാകുമോ? ബന്ധുക്കളോട് ചെയ്ത തെറ്റുകൾക്ക് ആ വ്യക്തിയുടെ മരണശേഷം മക്കൾ വന്നു തങ്ങളുടെ പിതാവിന് അല്ലെങ്കിൽ മാതാവിന് പൊറുത്തു കൊടുക്കണം,  അവർക്ക്  വേണ്ടി പ്രാർത്ഥന നടത്തണം എന്നൊക്കെ പറയുന്നത് പിതാവിനെ പാപമോചിതനാക്കി സ്വർഗ്ഗത്തിലേക്ക്  എളുപ്പത്തിൽ കയറ്റി വിടുവാൻ നടത്തുന്ന ഒരു ശ്രമം മാത്രമല്ലേ?

ഇങ്ങിനെയുള്ള കാട്ടിക്കൂട്ടലുകൾ പലതും കാണുവാനും അനുഭവിക്കുവാനും ഈ അടുത്ത കാലത്ത് യോഗമുണ്ടായതിൽ നിന്നുമാണ് ഈ പോസ്റ്റിനു തുടക്കമിട്ടത്.  അപ്പോഴൊക്കെ മനസ്സില് ഉയർന്നു വന്നിട്ടുള്ള ഒരു ചോദ്യമാണ് ഇവർക്ക്  (നമുക്കും) മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന അല്ലെങ്കിൽ മനപ്രയാസം ഉണ്ടാക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളിൽ നിന്നും വിട്ടുനിന്നുകൂടെ എന്ന്!  വിവിധ തലത്തിലുള്ള മനുഷ്യ ജീവിതത്തിൽ പലവിധ കാരണങ്ങൾ കൊണ്ടും ഇത്തരം പോസിറ്റീവ് ജീവിതം നയിക്കാൻ പലർക്കും കഴിയുന്നുണ്ടാവില്ല എന്ന പരിമിതി ഇവിടെ വിട്ടുകളയുന്നുമില്ല.  പക്ഷെ സ്വന്തം പ്രവൃത്തികൾ മറ്റുപലർക്കും ഉണ്ടാക്കാവുന്ന എടങ്ങേറുകൾ നമ്മൾ ചിന്തിച്ചേ തീരൂ.  ലോകം ഏറെ മാറി ചിന്തിച്ചു തുടങ്ങിയ ഇക്കാലത്ത് ആ ചിന്തകൾ വളരെ ഇടുങ്ങിയ വഴികളിലൂടെയാണ്‌ എന്ന് നമ്മൾ ഓരോരുത്തരും തിരിച്ചറിയണം.

ജീവിതത്തിൽ കാട്ടിക്കൂട്ടിയ പരാക്രമങ്ങൾക്ക് തങ്ങളുടെ ജീവിത കാലത്തും അതിനു ശേഷവും ഒക്കെ കണക്ക് പറയേണ്ടിവരും എന്ന് വ്യത്യസ്ത തരത്തിലുള്ള ചിന്താധാരകൾ മതാടിസ്ഥാനതിലും മറ്റും നമ്മുടെ ഇടയിലുണ്ട്.   പക്ഷെ ഒരു കാര്യം നമ്മൾ ആലോചിക്കുക, എങ്ങിനെയൊക്കെ ചിറകുവിടർത്തി പറന്നു കളിച്ചാലും നമ്മളെ തേടിയും മരണം വാതില്‍ക്കല്‍ ഒരുനാൾ......