2012, ഡിസംബർ 31, തിങ്കളാഴ്‌ച

വര്‍ഷാവസാന കുറിപ്പുകള്‍..

ഏതാനും മണിക്കൂറുകള്‍...ഒരു വര്ഷം കൂടി വിടപറയുന്നു. നമ്മുടെ ജീവിതത്തിലെ വിലപിടിച്ച ഒരു വയസ്സ് കുറഞ്ഞുകഴിഞ്ഞു. 

വന്നുപോയ തെറ്റുകളും വീഴ്ചകളും ഇനി ആവര്‍ത്തിക്കില്ല എന്ന് നമുക്ക് ആത്മാര്‍ഥമായി തീരുമാനമെടുക്കാം.  പറ്റിയ തെറ്റ് വീണ്ടും ആവര്‍ത്തിക്കാതെ നമുക്ക് ശ്രമിക്കാം. നഷ്ടപ്പെട്ടതിനെ കുറിച്ച് ഓര്‍ത്ത് വിലപിക്കാതെ നാളെ നമുക്ക് എന്ത് നേടാന്‍ കഴിയും എന്ന് തീരുമാനമെടുക്കുക.

കൂടുതല്‍ പറഞ്ഞു മടുപ്പിക്കുന്നില്ല...രണ്ടു ചിത്രങ്ങള്‍, നിങ്ങള്‍ക്കായി....
 
  
 
എല്ലാ സുഹൃത്തുക്കള്‍ക്കും സ്നേഹത്തോടെ എന്റെയും കുടുംബത്തിന്റെയും പുതുവര്‍ഷാശംസകള്‍...

2012, ഡിസംബർ 22, ശനിയാഴ്‌ച

ചില കുറിപ്പുകള്‍

നാട്ടിലുള്ളപ്പോള്‍ കുറച്ചു നേരം ഒറ്റക്കിരിക്കാന്‍ തോന്നുമ്പോള്‍ പോകാറുള്ള സ്ഥലമാണ് അഴീക്കോട്‌ മുനക്കല്‍ ബീച്ച്.  വര്‍ഷങ്ങള്‍ക്ക് മുന്പ് മത്സ്യം ഉണക്കാന്‍ മാത്രം ഉപയോഗിച്ചിരുന്ന വിശാലമായ കടപ്പുറം ഇന്ന് വിശേഷാവസരങ്ങളില്‍ ആയിരങ്ങളെ ആകര്‍ഷിക്കുന്ന ഒരു "ഹോട്ട് സ്പോട്ട്" ആയി മാറിക്കഴിഞ്ഞിരിക്കുന്നു ഇവിടം.  മുന്‍പുണ്ടായ ചൂളമരങ്ങള്‍ അതേപടി അവിടെതന്നെയുണ്ട്‌.  പുതുതായി നടപ്പാതയും ആളുകള്‍ക്ക് കയറി നില്‍ക്കാനുള്ള ചെറിയ കെട്ടിടങ്ങളും പിന്നെ പാര്‍ക്കിംഗ് ഗ്രൌണ്ടും എല്ലാമായി ഇന്നത് വികസിച്ചുകൊണ്ടിരിക്കുന്നു.  കുറച്ചു വര്‍ഷങ്ങളായി ഡിസംബര്‍ മാസത്തില്‍ ഒരു ബീച്ച് ഫെസ്റ്റിവല്‍ ഇവിടെ നടന്നു വരുന്നുണ്ട്.  പക്ഷെ ഇതുവരെ പോകാനായിട്ടില്ല. 




ഇവിടേക്ക് എന്നെ കൂടുതല്‍ ആകര്‍ഷിക്കുന്നത് ചീനവലകള്‍ തന്നെ.  കേരളത്തില്‍ അന്യം നിന്നുപോകുന്ന ഒന്നായി അറിയപ്പെടുന്ന ചീനവലകള്‍ പലതുണ്ട് ഈ ബീച്ചില്‍.  നാലോ അഞ്ചോ ആളുകള്‍ ചേര്‍ന്ന് വല കായലിലേക്ക് ഇറക്കുന്നതും ഉയര്‍ത്തുന്നതും നല്ല കാഴ്ചയാണ്.  മിക്കവാറും അതില്‍ ഒന്നും തന്നെ കുടുങ്ങി കണ്ടിട്ടില്ല.  ഒന്ന് രണ്ടു വട്ടം ചില ഇടത്തരം മീനുകള്‍ (രണ്ടോ മൂന്നോ) അതില്‍ കിടന്നു പിടക്കുന്നത് കണ്ടിട്ടുണ്ട്.  ബാലന്‍സ് നഷ്ടപ്പെടാതിരിക്കാന്‍ വേണ്ടി വലിച്ചു കെട്ടിയിരിക്കുന്ന കയറില്‍ പിടിച്ചു വലയില്‍ കുടുങ്ങിയ മീനുകളെ ഒരാള്‍ ചിത്രശലഭങ്ങളെ പിടിക്കാനുള്ള തരത്തിലുള്ള ഒരു കോരുവല ഉപയോഗിച്ച് ചീനവലയില്‍ നിന്നും കോരിയെടുക്കുന്ന കാഴ്ച നല്ല രസമുള്ളതാണ്‌.  മിക്കവാറും സമയങ്ങളില്‍ മീനുകള്‍ വലയില്‍ കാണാറില്ല എങ്കിലും അത് ഓപ്പറേറ്റ് ചെയ്യുന്നവരുടെ മുഖത്ത് സ്ഥായിയായ ഒരു തരം നിസ്സംഗതയാണ് കളിയാടുന്നത്.  ചെറിയ ഒരു  കാര്യം പോലും ശ്രമിച്ചിട്ട് നടന്നില്ലെങ്കില്‍ നമ്മള്‍ എന്തുമാത്രം ദേഷ്യവും നിരാശയും പ്രകടിപ്പിക്കാറുണ്ട്.  ഇതൊന്നും ഞങ്ങളെ ബാധിക്കുന്ന പ്രശ്നമല്ല എന്ന മട്ടില്‍ അവര്‍ വീണ്ടും വലയെറിയുന്നു.  ജീവിതത്തില്‍ കഠിനാധ്വാനതിനുള്ള ഒരു പ്രചോദനം അല്ലെങ്കില്‍ ഒരു തരം പോസിറ്റിവ് എനര്‍ജി ലഭിക്കുന്നു ഈ കാഴ്ചയില്‍ നിന്നും.




വലക്കാരുടെ അധ്വാനവും കണ്ടു പലപല കാര്യങ്ങള്‍ ചിന്തിച്ചിരിക്കാന്‍ വല്ലാത്ത ഒരു രസമാണ്.  കടലിലേക്ക് തള്ളിനില്‍ക്കുന്ന (കടല്‍ക്ഷോഭം തടയാനിട്ടിട്ടുള്ള)പ്രത്യേക തരം കോണ്ക്രീറ്റ് കട്ടകളില്‍ കയറി നിന്ന് ചൂണ്ടയിടുന്ന ആളുകള്‍, മീന്‍പിടുത്തം കഴിഞ്ഞു മടങ്ങുന്ന ബോട്ടുകള്‍.  ധാരാളമായി വന്നെത്തുന്ന പലതരത്തിലുള്ള സന്ദര്‍ശകര്‍.   അവിടവിടെ വട്ടമിട്ടു പറക്കുന്ന കാക്കകള്‍, ചീനവലക്കാരെ ചുറ്റിപ്പറ്റി നില്‍ക്കുന്ന പൂച്ചകള്‍, ഐസ്ക്രീം കച്ചവടക്കാര്‍..തുടങ്ങി ഒരുപാടു കാഴ്ചകള്‍ നമുക്ക് സമ്മാനിക്കുന്നു ഇവിടം. 

(വേറൊരു പോസ്റ്റ്‌ മനസ്സില്‍ കരുതി എഴുതി തുടങ്ങിയതാണ്‌...അപ്രതീക്ഷിതമായി വിഷയം ആകെ മാറി....വായിച്ചു അഭിപ്രായം പറയുമല്ലോ...) 

2012, ഡിസംബർ 3, തിങ്കളാഴ്‌ച

ടേക്ക് ഓഫ് കാഴ്ചകള്‍....

കഴിഞ്ഞ പോസ്റ്റ്‌ ലാന്റിംഗ് കാഴ്ചകളായിരുന്നു.  ഇതാ ചില ടേക്ക് ഓഫ് കാഴ്ചകള്‍:-  


നെടുംബാശ്ശേരി വിമാനത്താവളത്തില്‍ നിന്നും ടേക്ക് ഓഫിനു തയ്യാറെടുക്കുന്നു...

മെല്ലെ അതിനു അനക്കം വെക്കുകയാണ്‌. ഒരു യാത്ര തുടങ്ങുകയായി. വിടപറയലിന്റെ ഗദ്ഗദങ്ങള്‍ ഉള്ളിലൊതുക്കി ആകാശപക്ഷിയുടെ ഉള്ളിലിരിക്കുമ്പോള്‍ മുറിവേറ്റ മനസ്സില്‍ എവിടെയൊക്കെയോ ചില നീറ്റലുകള്‍. ഒരു വിടപറയല്‍ കഴിഞ്ഞുള്ള യാത്ര. നോവും, നൊമ്പരവും, പ്രണയവും തുടങ്ങി വികാരങ്ങള്‍  എല്ലാം ഉള്ളിലൊതുക്കി ഒരു വേര്‍പാട്.  യാത്രികരുടെതില്‍ നിന്ന്  വ്യത്യസ്തമായി കാബിന്‍ ക്രൂസിന്റെ മുഖത്ത് മാത്രം കൃത്രിമമായ ഒരു
സന്തോഷം കാണാം. നാട്ടില്‍ വന്നിറങ്ങുന്നതു  കൂടിച്ചേരലിന്റെ ഒരു ത്രില്ലില്‍ ആയിരിക്കും. പോകാന്‍ ദിവസങ്ങള്‍ അടുക്കുമ്പോള്‍ ഉള്ളില്‍ ഒരു ആളിച്ചയാണ്, പ്രത്യേകിച്ച് പോകുന്ന ദിവസത്തെ യാത്രപറച്ചില്‍ ഓര്‍ക്കുമ്പോള്‍. എങ്കിലും ആ സങ്കടങ്ങള്‍ ആരെയും കാണിക്കാതെ ഉള്ളിലൊതുക്കി വെക്കും. ഒരിക്കല്‍ ഒന്നുമറിയാതെ സുഖരാത്രിയുടെ അനുഭൂതി നുകര്‍ന്ന് ഉറങ്ങുന്ന പ്രിയതമയെ നോക്കി കിടന്നപ്പോള്‍ കണ്ണുകള്‍ ജലാര്‍ദ്രമായി. ആ നനവ്‌ തുടക്കാതെ അവളെ ഉണര്‍ത്താതെ ആ കവിളില്‍ ഒരു പ്രണയമുദ്ര നല്കാന്‍ ശ്രമിച്ചപ്പോള്‍ കണ്ണുകളില്‍ നിന്ന് കവിളില്‍ എത്തിയിരുന്ന നനവ് അറിഞ്ഞിട്ടാവണം അവള്‍ ഞെട്ടിയുണര്‍ന്നു ചോദിച്ച ചോദ്യങ്ങള്‍ക്ക് ആദ്യമായി മൌനം കൊണ്ടാണ് മറുപടി പറഞ്ഞത്.  കൂടുതല്‍ ചോദ്യങ്ങള്‍ ഒഴിവാക്കാന്‍ ആമുഖം പിടിച്ചു നെഞ്ചോടു ചേര്‍ത്തുവെച്ചു കിടക്കുമ്പോള്‍ ആ മിഴികളിലെ നനവ് നെഞ്ചിനെയും വല്ലാതെ നനച്ചു.

ഇതാ ടേക്ക് ഓഫ് ചെയ്തു കഴിഞ്ഞു.  പിറന്ന നാടിനോട് താല്‍ക്കാലികമായി വിട..
എവിടെനിന്നോ വന്നു തഴുകി കടന്നു പോയ ഒരു മേഘപാളി കാഴ്ചകള്‍ അല്പം മങ്ങിച്ചു.


പടിഞ്ഞാറന്‍ മാനത്തെ സൂര്യ ബിംബം അല്പം താഴെ ഒഴുകുന്ന പുഴയില്‍ കാണാം.  ഇനിയെന്നാണ് ഈ പുഴയും ഹരിതഭൂമിയും കുളിര്‍കാറ്റും തഴുകുന്ന നാട്ടിലേക്ക് തിരികെ വരുവാന്‍ കഴിയുക?!  ഉത്തരം കിട്ടാത്ത ഒരു ചോദ്യമാണ് എന്നറിഞ്ഞിട്ട്കൂടി വീണ്ടും മനസ്സ് അത് ചോദിച്ചുകൊണ്ടിരുന്നു.  അറിയാതെ കണ്ണില്‍ നിന്നും അരിച്ചിറങ്ങിയ നീര്‍മണികള്‍ അടര്‍ന്നു വീഴും മുന്‍പേ ടിഷ്യൂ പേപ്പറില്‍ ഒപ്പിയെടുത്തു - അടുത്ത സീറ്റിലെ യാത്രക്കാര്‍ കാണരുതല്ലോ!   

ഇത്തവണ നാട്ടില്‍ നിന്ന് പോരുമ്പോള്‍ അനുഭവിച്ച മാനസിക സംഘര്‍ഷത്തില്‍ നിന്നും ഉണ്ടായതാണ് ഈ പോസ്റ്റ്‌. വായിച്ച് കണ്ടു അഭിപ്രായം കമന്റുമല്ലോ...

2012, നവംബർ 28, ബുധനാഴ്‌ച

ഫ്ലൈറ്റ്‌ ലാന്‍റ് ചെയ്യുമ്പോള്‍....

സുഹൃത്തുക്കളെ, ബൂലോഗത്തേക്ക് വീണ്ടും വന്നിട്ട് രണ്ടു പോസ്റ്റ്‌ ഇട്ടിട്ട് മൂന്നാമത്‌ ഒന്നിടാന്‍ പല കാരണങ്ങള്‍ കൊണ്ടും കുറച്ചു വൈകി.  ഇത്തവണയും ചിത്രങ്ങള്‍ തന്നെ..(സഹിക്കുക..അല്ലെങ്കില്‍ ഓടി രക്ഷപ്പെടുക!).
 
നാട്ടില്‍ വേണ്ടപ്പെട്ടവരെ വിട്ടു പിരിഞ്ഞിട്ടുള്ള ആ ഹാങ്ങ്‌ഓവര്‍ മാറ്റുന്നത് വിമാന ജാലകത്തിലൂടെ പുറത്തേക്ക് നോക്കിയിരുന്നാണ്.  ഒരു പക്ഷെ ജീവിതത്തില്‍ ഏറ്റവും ആത്മാര്‍ഥമായി തന്നെ പടച്ച തമ്പുരാനെ നമ്മള്‍ സ്മരിക്കുന്നതും വേണ്ടപ്പെട്ടവരേയും മറ്റും  ഏറ്റവും കൂടുതല് സ്നേഹിക്കുന്നതും, കിട്ടിയ സ്നേഹത്തെ തിരിച്ചു കൊടുക്കാന്‍ കഴിയാത്തതില്‍ നോമ്പരപ്പെടുന്നതും കിട്ടാത്ത സ്നേഹത്തെക്കുറിച്ച് വ്യാകുലപ്പെടുന്നതും ‍ ആ ഒരു ഇരിപ്പിലായിരിക്കും.  കാരണം മുപ്പത്തി ആറായിരം അടി മുകളില്‍ വെച്ച് എന്തെങ്കിലും സംഭവിച്ചാല്‍......(ഹോ! ആലോചിക്കാനേ പറ്റില്ല..റബ്ബേ കാത്തുകൊള്ളേണമേ...).  ഭൂലോകം (ബ്ലോഗ്‌ ലോകം അല്ല!) ഉണ്ടായത്‌ മുതല്‍ സകല കാര്യങ്ങളെ പറ്റിയും നമ്മള്‍ ആ സമയത്ത് ചിന്തിക്കും.  കാരണം ജീവിതം ഒരു അനിശ്ചിതമായ ഇത്തരം സമയങ്ങളില്‍ നമ്മള്‍ അതൊക്കെ ചിന്തിക്കും.  അല്ലാത്തപ്പോള്‍ ആര്‍ക്കു നേരം!!
 
കത്തി വെച്ച് സമയം കളയുന്നില്ല.  രാത്രി വിമാനം ലാന്‍റ് ചെയ്യുന്ന സമയത്ത് എടുത്ത ചില ചിത്രങ്ങളാണ് ഇവിടെ പോസ്റ്റുന്നത്. ആലോചനയില്‍ നിന്നും ഉണര്‍ന്നത്‌ "നമ്മള്‍ അബുദാബിയില്‍ ലാന്‍റ്‌ ചെയ്യാന്‍ തുടങ്ങുന്നു" എന്ന പൈലറ്റിന്റെ അനൌണ്സ്മെന്റ് കേട്ടിട്ടാണ്.  ജാലകത്തിലൂടെ താഴെ നക്ഷത്രങ്ങള്‍ വാരി വിതറിയ കാഴ്ച.  തിടുക്കത്തില്‍ കാമറ എടുത്തു.  സെറ്റിംഗ്സ് ഒന്നും ശരിയാക്കാതെ ഒറ്റ ക്ലിക്ക്‌....ശ്ശെ! ആകെ മൊത്തം കുളമായീന്നു പറഞ്ഞാല്‍ മതി!  ദാ കണ്ടില്ലേ...
പേടിക്കേണ്ട, വിമാനം തലകീഴായി മറിഞ്ഞതൊന്നുമല്ല.  അല്ലെങ്കിലും ഒരു ചെറിയ കാമറ,  പോരാത്തതിന് സെറ്റിംഗ്സ് ശരിയാക്കിയിട്ടുമില്ല പിന്നെ എങ്ങിനെ പടം ശരിയാവും!!  എന്തായാലും സ്വിച്ചുകളില്‍ കുറച്ചു ഞെക്കി കുത്തി അടുത്ത ക്ലിക്ക്....ഇത്തവണ കുറച്ചു ഭേദപ്പെട്ടു...
 
വീണ്ടും ചില കുത്തിതിരിപ്പുകള്‍ നടത്തി.  അടുത്ത ക്ലിക്ക്‌.  ഇത്തവണ കാര്യങ്ങള്‍ കുറച്ചു കൈപ്പിടിയില്‍ എത്തിയെന്ന് തോന്നുന്നു..
കുറച്ചു നേരത്തെ ശ്രമഫലമായി കൈവിട്ടു എന്ന് കരുതിയതു വീണ്ടെടുത്തു.  ആറു മെഗാപിക്സല്‍ സാധാ കാമറയില്‍ രാത്രി കാഴ്ചകള്‍ ക്ലിക്ക് ചെയ്യുന്നതിന്റെ പരിമിതികള്‍ ഒരു പരിധി വരെയേ അതിജീവിക്കാന്‍ പറ്റൂ..  പിന്നെ സമയം കളഞ്ഞില്ല, ഫ്ലൈറ്റ്‌ നിലം തൊടുന്നതിനു മുന്‍പ്‌ കഴിയുന്നത്ര ക്ലിക്കി...ആ ചിത്രങ്ങള്‍ ഇതാ താഴെ കൊടുക്കുന്നു. 
 
 
 
 
 
 
 
 
ചിത്രങ്ങള്‍ വാക്കുകളേക്കാള്‍ വാചാലമാകും എന്ന് പറയുന്നത് ഇവിടെയും ബാധമാണോ എന്നറിയില്ല.  അതുകൊണ്ട് വെറുതെ അതുമിതും പറഞ്ഞു ബോറടിപ്പിക്കുന്നില്ല..കണ്ടതിനു ശേഷം അഭിപ്രായം അറിയിക്കുമല്ലോ...

2012, നവംബർ 3, ശനിയാഴ്‌ച

വീണ്ടും ചില ചിത്രങ്ങള്‍

വീണ്ടും ചില ചിത്രങ്ങള്‍ നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു.  ഇത്തവണ വീടുപണി സംബന്ധമായ തിരക്കില്‍ പെട്ടതുകൊണ്ട്, ഒരു യാത്ര നടത്താന്‍ പറ്റിയില്ല.  (ഒട്ടും ഉറപ്പില്ലത്തത് കാരണം പ്ലാനിംഗ് ഉണ്ടായില്ല).  എന്നാലും വീണുകിട്ടിയ ചില ഇടവേളകളില്‍ ഞങ്ങള്‍ ചെറായി-അഴീക്കോട്‌ ബീച്ചുകള്‍ കാണാന്‍ പോയി. കുറെ നാളുകള്‍ക്ക് ശേഷമാണു അഴീക്കോട് നിന്നും മുനമ്പത്തേക്ക് പുഴ മുറിച്ചു കടന്നു യാത്ര ചെയ്യുന്നത്.  ജങ്കാര്‍ സര്‍വ്വീസ് തുടങ്ങി എന്ന് പറഞ്ഞിട്ട് ഇതുവരെ കയറിയിട്ടില്ലായിരുന്നു.

ജങ്കാറില്‍ ആളുകളും വാഹനങ്ങളും കയറുന്നതിനിടയില്‍ എടുത്ത ചിത്രം.

ജങ്കാര്‍ പുറപ്പെട്ടു കഴിഞ്ഞ സമയത്ത് എടുത്ത ചിത്രങ്ങള്‍.  ഇവിടെയാണ്‌ ഇക്കഴിഞ്ഞ ദിവസം നാല് യുവാക്കള്‍ കാര്‍ സഹിതം പുഴയില്‍ വീണു മരണമടഞ്ഞത്.

നിലക്കാത്ത ഓളങ്ങള്‍ കീറിമുറിച്ചുകൊണ്ട് പോകുന്ന മീന്‍പിടുത്ത ബോട്ട്.(താഴെ)..

സൂര്യാസ്തമയം കാണുവാനാണ് ഞങ്ങള്‍ ചെറായിക്ക് പോയത്.  തമിഴ്നാട്ടിലെ ഏതോ എന്ജിനീയറിംഗ് കോളേജില്‍ നിന്നുമുള്ള പെണ്‍കുട്ടികള്‍ നാല് ബസ്സുകളിലായി വന്നിരിക്കുന്നു.  അവരുടെ കലപില ശബ്ദങ്ങള്‍ക്കിടയില്‍ ഞങ്ങളും നടന്നു.  ബീച്ചിലെ തിരക്ക് അത്രയൊന്നും ഇല്ല.  സവാരിക്കായി രണ്ടു കുതിരകള്‍ പുതുതായി വന്നതൊഴിച്ചാല്‍ മറ്റു പുതുമകള്‍ ഒന്നും തന്നെ അവിടെ കാണാന്‍ കഴിഞ്ഞില്ല.

തിരക്കുകളില്‍ നിന്നും ഒഴിഞ്ഞു അടുത്തുള്ള ബീച്ചില്‍ വൈകുന്നേരങ്ങളില്‍ വന്നിരുന്നു ജീവിതത്തിന്റെ കഴിഞ്ഞകാലം ഓര്‍ത്തിരിക്കുക എന്നത് ഓരോ അവധിക്കാലത്തും മുടങ്ങാതെ ചെയ്തുപോരുന്ന കാര്യമാണ്.  ചുരുങ്ങിയത് ഒരു പത്തു തവണയെങ്കിലും ഓരോ വര്‍ഷവും പോകാറുള്ള സ്ഥാനത്ത് ഇത്തവണ രണ്ടു തവണ മാത്രമാണ് പോകാന്‍ കഴിഞ്ഞത്.  പടിപടിയായി സൂര്യന്‍ പടിഞ്ഞാറെ ചക്രവാളത്തില്‍ മറയുമ്പോള്‍ ജീവിതത്തിന്റെ അന്ത്യ കാലത്തെയാണ് ഓര്‍മ്മിപ്പിക്കുന്നത്.  ജീവിതത്തില്‍ നമ്മള്‍ എന്ത് നേടി എന്ന് ഓരോ തവണ അസ്തമയം കാണുമ്പോഴും സ്വയം ചോദിക്കാറുണ്ട്.  ഉത്തരം ഒരു ചോദ്യചിഹ്നമാണ്...

പ്രവാസ ജീവിതത്തില്‍ വീണുകിട്ടുന്ന ഇടവേളകളില്‍ അസ്തമയം കാണാന്‍ പോകുന്നത് അബുദാബി കോര്‍ണിഷിലാണ്.  പക്ഷെ നാട്ടിലെ അസ്തമയത്തിന്റെ മാസ്മരികത ഇവിടെ ഇല്ലെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത് (അങ്ങിനെ തോന്നാത്തവര്‍ ദയവായി ക്ഷമിക്കുക!).  മടുപ്പിക്കുന്തോറും നമ്മെ ഇവിടെ തന്നെ പിടിച്ചു നിര്‍ത്തുന്ന ഒന്നാണല്ലോ പ്രവാസം.  തിരകളടങ്ങിയ കടലാണ് ഇവിടെ കണ്ടിട്ടുള്ളത്.  നാട്ടിലെ കടലിന്റെ ഭാവം വേറെയാണല്ലോ.

 ഇത്തവണ അസ്തമയം മുഴുവനായി കാണാന്‍ പറ്റിയില്ല.  മേഘചിന്തുകള്‍ മറച്ചുകളഞ്ഞ അസ്തമയത്തിന്റെ കിട്ടാവുന്ന ചിത്രങ്ങള്‍ ക്യാമറയിലാക്കി ഞങ്ങള്‍ തിരിച്ചു.  മുനമ്പത്ത് എത്തിയ സമയത്ത് തന്നെ ജങ്കാര്‍ പുറപ്പെടാന്‍ തയ്യാറായി നില്‍ക്കുന്നു  ജങ്കാറില്‍ നില്‍ക്കുമ്പോഴും  വാനത്തിലെ ചുവപ്പ് മാഞ്ഞുതീര്‍ന്നിട്ടില്ല.  ക്യാമറയുടെ പരിമിതികള്‍ അറിഞ്ഞുകൊണ്ട് തന്നെ ചില ക്ലിക്കുകള്‍...ചില ഫോട്ടോസ് തീര്‍ത്തും മോശമായി.  അല്ലാതെ കിട്ടിയതില്‍ നല്ലതെന്ന് തോന്നിയവ ഇതാ ഇവിടെ...

ചിത്രങ്ങള്‍ നിങ്ങള്‍ക്ക് ഇഷ്ടമാകും എന്നുതന്നെ കരുതുന്നു.  അഭിപ്രായങ്ങള്‍ കമന്റുകളായി അറിയിക്കുക.

2012, നവംബർ 1, വ്യാഴാഴ്‌ച

കഥയറിയാതെ...

ഇക്കഴിഞ്ഞ ഇരുപത്തി എഴാംതിയതി നാട്ടില്‍ നിന്നും പോരാന്‍ ഒമാന്‍ എയര്‍ ഫ്ലൈറ്റില്‍ ഇരിക്കുമ്പോള്‍ കണ്ട ദൃശ്യം...


ഒരിടവേളക്ക് ശേഷം ബ്ലോഗ്‌ ലോകത്തേക്ക് തിരിച്ചു വന്നിരിക്കുകയാണ്..നിങ്ങളുടെ പ്രോത്സാഹനങ്ങള്‍ പ്രതീക്ഷിക്കുന്നു. 

2012, ജൂൺ 26, ചൊവ്വാഴ്ച

മൂന്നാറിലേക്ക് 4 - മാട്ടുപ്പെട്ടി ഡാം.

മൂന്നാര്‍ യാത്ര മുന്‍ ഭാഗങ്ങള്‍ ഒന്ന്, രണ്ട്, മൂന്ന്.

ഉച്ചക്ക് 12 മണിക്ക് ചെക്ക്-ഔട്ട്‌ ചെയ്യണം. അതിനു മുന്പ് മൂന്നാറില്‍ നിന്നും അധികം ദൂരെയല്ലാത്ത ഏതെങ്കിലും സ്ഥലം കാണണം എന്ന് ഒരു ആശയം തോന്നി. homestay യിലെ ചേച്ചിയോട് പറഞ്ഞപ്പോള്‍ മാട്ടുപ്പെട്ടി ഡാം ചുരുങ്ങിയ സമയം കൊണ്ട് കണ്ടു തിരിച്ചു വരാന്‍ പറ്റിയ സ്ഥലം ആണെന്ന് പറഞ്ഞു. പെട്ടെന്ന് പോയി വരാന്‍ കഴിയുന്ന സ്ഥലമായതുകൊണ്ട് ഓട്ടോ പിടിച്ചാല്‍ മതിയെന്ന് തീരുമാനിച്ചു.  അതിന്‍പ്രകാരം തലേദിവസം പരിചയപ്പെട്ട ഓട്ടോഡ്രൈവര്‍ "ഭാഗ്യ"ത്തിനെ വിളിച്ചു. പറഞ്ഞുറപ്പിച്ചപോലെ രാവിലെ 9 മണിക്ക് തന്നെ ഭാഗ്യം എത്തി. മൂന്നാറില്‍ നിന്നും 13 കി.മീ. അകലെയാണ് മാട്ടുപ്പെട്ടി ഡാം.

പോകുന്ന വഴി ഒരു പുഷ്പ-സസ്യ ഉദ്യാനമുണ്ട്‌. നന്നായി പടം പിടിക്കാന്‍ അറിയാമെങ്കില്‍ അവിടെ ഒന്ന് കയറി പോകുന്നത് നന്നായിരിക്കും. നല്ലവണ്ണം അറിയില്ലെങ്കിലും അവിടെ കയറി കുറച്ചു പടം പിടിക്കണം എന്ന് ശ്രീമതിക്ക് ഭയങ്കര ആഗ്രഹം. അങ്ങിനെ അവിടെയും കയറി. ചെറിയ ഒരു ഫീ കൊടുത്തു അവിടെയും കയറി. ഞങ്ങളുടെ ചില പടങ്ങള്‍ ഭാഗ്യം എടുത്തു തന്നു. (മുന്നേ പറഞ്ഞുവല്ലോ ഞങ്ങള്‍ക്ക് ഈ പണി അത്ര വശമില്ലെന്ന്!). പക്ഷെ ഞങ്ങളും പിടിച്ചു ചില പടങ്ങള്‍.

അവിടെ നിന്നും തിരിച്ചിറങ്ങി മാട്ടുപ്പെട്ടിയിലെക്ക് യാത്ര തുടര്‍ന്നു. വീണ്ടും മൂന്നാറിലെ അവസാനിക്കാത്ത കുളിരണിഞ്ഞ കാഴ്ചകള്‍. ഓട്ടോയിലിരുന്നു ആവും വിധമൊക്കെ ക്ലിക്ക് ചെയ്തുകൊണ്ടിരുന്നു. പ്രഭാതത്തിന്റെ കുളിരില്‍ തേയിലത്തോട്ടങ്ങള്‍ നീണ്ടു നിവര്‍ന്നു കിടക്കുന്നു.


തേയിലതോട്ടത്തില്‍ പണിയെടുക്കുന്ന ഈ ചേച്ചി, ..........നമ്മുടെ മറ്റേ ടൂത്ത് പേസ്റ്റ് ആണ് പല്ലുതേക്കാന്‍ ഉപയോഗിക്കുന്നത്. ആ ചിരി കണ്ടില്ലേ!  (ചിത്രം താഴെ)



ഇത് ഞങ്ങളുടെ ഡ്രൈവര്‍ ഭാഗ്യം.
ഭാഗ്യത്തിന്റെ കൂടെയുള്ള രസകരമായ വിവരണങ്ങള്‍ കേട്ടുകൊണ്ടുള്ള യാത്രയില്‍ അല്പം അരോചകമായി തോന്നിയത് ഡീസല്‍ ഓട്ടോയുടെ എഞ്ചിന്റെ ശബ്ദമാണ്. പോകുന്ന വഴിക്ക് ഒരു പ്രത്യേക മരമുണ്ട്. തേന്‍മരം എന്നാണു അതിനെ അവിടത്തുകാര്‍ വിളിക്കുന്നത്. അവിടെ നിര്‍ത്തി മുകളിലേക്ക് നോക്കിയപ്പോള്‍ തേനീച്ചകളുടെ ഒരു ജില്ല ആ മരചില്ലകള്‍ക്കിടയില്‍ കണ്ടു. ഇടക്ക് ആദിവാസികള്‍ ആ മരത്തില്‍ നിന്നും തേനെടുത്ത് കുപ്പിയിലാക്കി അതിന്റെ ചുവട്ടില്‍ വില്‍പ്പനക്കായി വെച്ചിരിക്കും എന്ന് ഭാഗ്യം പറഞ്ഞു. പക്ഷെ ആ സമയത്ത് ആരും അവിടെയുണ്ടായിരുന്നില്ല.


തേന്‍മരത്തിനടുത്ത് നിന്നും യാത്ര തുടര്‍ന്നു. ഇടതൂര്‍ന്നു നില്‍ക്കുന്ന വന്‍മരങ്ങളും നിവര്‍ന്നു കിടക്കുന്ന തേയിലത്തോട്ടങ്ങളും പിന്നിട്ടു ഭാഗ്യത്തിന്റെ ഡീസല്‍ വണ്ടി ചടപടാ ഒച്ചയുണ്ടാക്കിക്കൊണ്ട് കുതിച്ചു പാഞ്ഞു.
അല്‍പ്പസമയത്തിനു ശേഷം ഞങ്ങള്‍ മാട്ടുപ്പെട്ടി ഡാമിന് മുകളിലെത്തി. അവിടെ പ്രവേശന നിയന്ത്രണം ഒന്നും തന്നെ കണ്ടില്ല. ഞങ്ങളെ ഇങ്ങേതലക്കല്‍ ഇറക്കി ഡ്രൈവര്‍ മറുവശത്ത് കാണാം എന്നും പറഞ്ഞു അങ്ങോട്ട്‌ പോയി. ചെറിയ തിരക്കുണ്ട്‌. അങ്ങിങ്ങ് കൈകോര്‍ത്തു നീങ്ങുന്ന പ്രണയജോഡികള്. ഫോട്ടോ എടുത്തു കൊടുക്കുന്ന ആളുകള്‍. മധുരപലഹാരങ്ങളും മറ്റും വില്‍ക്കുന്ന തമിഴന്മാര്‍. നല്ല പ്രകൃതി മനോഹരമായ ഒരു സ്ഥലം. വെള്ളം നിറഞ്ഞു കിടക്കുന്ന തടാകത്തില്‍ കേരളീയ വിനോദ സഞ്ചാരകേന്ദ്രങ്ങളുടെ മുഖമുദ്രയായ പ്ലാസ്റ്റിക്ക്  മാലിന്യങ്ങള്‍ ധാരാളമായി കാണാം. തടാകത്തിനു അപ്പുറത്ത് തലയുയര്‍ത്തി നില്‍ക്കുന്ന മലനിരകള്‍. തടാകത്തിന്റെ അങ്ങേയറ്റത്ത് ബോട്ടിംഗ് ഉണ്ട്. സമയക്കുറവു കാരണം ആ പരിപാടി വേണ്ടെന്നു തീരുമാനിച്ചു. ഡാമിന് താഴ്ഭാഗത്ത് ഒരു കെട്ടിടം കാണാം. വര്‍ഷക്കാലത്ത് ഡാം നിറയുമ്പോള്‍ ഷട്ടറുകള്‍ തുറക്കുന്നത് ഇവിടെയാണെന്ന് തോന്നുന്നു. ഇനിയുള്ള കാഴ്ചകള്‍ വിവരിക്കുവാന്‍ വാക്കുകള്‍ ഇല്ലാത്തതുകൊണ്ട് താഴെയുള്ള ഫോട്ടോസ് മതിയാവും എന്ന് കരുതുന്നു.





‍ഞങ്ങള്‍ മുകളിലെ റോഡിലൂടെ മറുവശത്തേക്ക് ചെന്നു. അവിടെ കുറെ കടകള്‍ ഉണ്ട്. ചായ, പലഹാരങ്ങള്‍, കരകൌശല വസ്തുക്കള്‍ തുടങ്ങി ഒരു ടൂറിസ്റ്റ് കേന്ദ്രത്തില്‍ കിട്ടുന്ന ഒരുമാതിരി സാധനങ്ങളെല്ലാം അവിടെ ലഭ്യമാണ്. ഒരു പക്ഷെ അവയുടെ വിലനിലവാരം കാരണമാവാം കരകൌശല വസ്തുക്കളുടെ കടകളിലൊന്നും ആരെയും കാണാനില്ല.


കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പറ്റിയ ചില പുതിയ ഡിസൈനുകളിലുള്ള മാലകളും വലകളും മറ്റും കുറച്ചു വാങ്ങി. പിന്നെ കുറച്ചു സ്വീറ്സും. പണം കൊടുത്തു കഴിഞ്ഞു "ഭാഗ്യത്തിനെ" അന്വേഷിക്കാന്‍ വേണ്ടി തിരിഞ്ഞതും തൊട്ടുപിന്നില്‍ അതാ മൂപ്പര്‍ വണ്ടിയുമായി നില്‍ക്കുന്നു. ഞങ്ങള്‍ തിരിച്ചു യാത്രയായി. വീണ്ടും മലകളുടെയും തേയില തോട്ടങ്ങളുടെയും നടുവിലൂടെ ഞങ്ങള്‍ ഹോംസ്റ്റേയിലേക്ക് തിരിച്ചു.  കാഴ്ചകളുടെ ഉത്സവത്തിന്റെ അവസാന ഭാഗവും ഞങ്ങള്‍ കണ്കുളിര്‍ക്കെ കണ്ടുകൊണ്ട്.
തിരികെയെത്തി ബാഗുകളും മറ്റും പാക്ക് ചെയ്തു യാത്രക്ക് തയ്യാറായി. 12 മണിക്ക് തന്നെ ചെക്ക്-ഔട്ട്‌ ചെയ്തു. പോരുന്ന സമയത്ത് അവിടത്തെ ചേച്ചിയെ കണ്ടില്ല. അവരുടെ മകനായിരുന്നു അവിടെയുണ്ടായിരുന്നത്. ഞങ്ങള്‍ സ്ഥിരം ഭക്ഷണം കഴിച്ചിരുന്ന സ്ഥലത്ത് നിന്നും ഉച്ചഭക്ഷണം കഴിച്ചു. മൂന്നാറിനെ വിട്ടു പോരാന്‍ തോന്നുന്നില്ല. മൂന്നു ദിവസത്തെ ബ്രേയ്ക്കിനു ശേഷം യഥാര്‍ത്ഥ ജീവിതത്തിലെ തിരക്കുകളിലേക്ക് മടങ്ങുകയാണ്.

ആയിടക്ക് മൂന്നാറില്‍ ഉദ്ഘാടനം ചെയ്യപ്പെട്ട മുസ്ലീം പള്ളി.

സമയം 1 :50 . എറണാകുളത്തേക്കു പോകാനുള്ള KSRTC ബസ്സ്‌ എത്തി. മൂന്നു ദിവസത്തെ മധുരിക്കുന്ന അനുഭവങ്ങള്‍ ഓര്‍ത്തുകൊണ്ട്‌ ഞങ്ങള്‍ വണ്ടിയിലിരുന്നു. ഇനി എന്നാണാവോ ഇതുപോലെ ഒരു യാത്ര? വ്യത്യസ്തമായ സ്ഥലങ്ങള്‍, ആളുകള്‍, സംസ്കാരങ്ങള്‍, ആചാരങ്ങള്‍ ഇവയെല്ലാം തേടി ഇനിയും പോകണം. ഓരോ മനുഷ്യനും സഞ്ചാരം ഇഷ്ടപ്പെടുന്നവരാണ്. യാത്രകളും യാത്രാവിവരണങ്ങളും ഇഷ്ടപ്പെടുന്ന എല്ലാവര്‍ക്കുമായി ഈ പോസ്റ്റ്‌ ഞാനിവിടെ സമര്‍പ്പിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ താഴെ കമന്റു കോളം,ചാറ്റ്,ഇ-മെയില്‍ ഇതിലേതെങ്കിലും ഉപയോഗിച്ച് അറിയിക്കുമല്ലോ. മറ്റുവിഷയങ്ങളും ഈ ബ്ലോഗില്‍ സമയം പോലെ പോസ്റ്റ്‌ ചെയ്യാറുണ്ട്. അവ പോസ്റ്റ്‌ ചെയ്യുന്ന മുറക്ക് ഇ-മെയിലില്‍ ലഭിക്കുവാന്‍ സബ്സ്ക്രിപ്ഷന്‍ ബോക്സില്‍ നിങ്ങളുടെ ഇ-മെയില്‍ സമര്‍പ്പിച്ചാല്‍ മതി. (ഫ്രീയാ..ഞാന്‍ കാശ് വാങ്ങില്ല!). പോസ്റ്റുകള്‍ വായിച്ച എല്ലാവര്ക്കും നന്ദി പറയട്ടെ. മൂന്നാറിലേക്ക് എന്നല്ല ലോകത്ത് എവിടേക്ക് യാത്ര പോകുമ്പോഴും നന്നായി പ്ലാന്‍ ചെയ്താല്‍ യാത്ര വളരെ ആസ്വാദ്യകരവും ചെലവ്‌ ചുരുക്കിയുള്ളതുമാക്കാം. സാങ്കേതിക വിദ്യ വളരെയധികം പുരോഗമിച്ചിരിക്കുന്ന ഇക്കാലത്ത് നെറ്റില്‍ ഒന്ന് സേര്‍ച്ച്‌ ചെയ്താല്‍ എല്ലാ വിവരങ്ങളുംബുക്കിങ്ങും ലഭ്യമാണ്. പക്ഷെ ആ വിവരങ്ങളുടെ ആധികാരികത നമ്മള്‍ തന്നെ ഉറപ്പു വരുത്തണം എന്നത് പ്രത്യേകം എടുത്തു പറയട്ടെ. http://www.tripadvisor.com/ & http://yathrakal.com//പോലുള്ള സൈറ്റുകള്‍ വളരെ പ്രോയോജനം ചെയ്യുന്നു. നമ്മള്‍ തെരഞ്ഞെടുക്കുന്ന സ്ഥലങ്ങളെകുറിച്ച് വിവരങ്ങള്‍ നല്‍കുന്നതോടൊപ്പം അവിടെ ലഭ്യമായ താമസ - ഭക്ഷണ - വാഹന സൌകര്യങ്ങളെ കുറിച്ചും ഇത്തരം സൈറ്റുകള്‍ വിവരങ്ങള്‍ നല്‍കുന്നു.

കുറിപ്പ് : ഇത്തവണ വിവരണം കുറവും ചിത്രങ്ങള്‍ കൂടുതലുമാണ്. വാക്കുകള്‍ക്ക് പറയാനാവാത്തത് ചിത്രങ്ങള്‍ പറയട്ടെ എന്ന് കരുതി.

മുന്‍പ് അതിരപ്പിള്ളിക്ക്‌ പോയത് ഇവിടെ വായിക്കാം. ഭാഗം 1ഭാഗം 2.