2016, ഏപ്രിൽ 14, വ്യാഴാഴ്‌ച

ഇനിയുമാവാം വീണ്ടുവിചാരം

കൊല്ലത്ത് നടന്ന ദുരന്തത്തിന് ഉത്തരവാദികള്‍ ആരൊക്കെയാണ് എന്നതില്‍ ഒരു വലിയ ചര്‍ച്ചക്ക് തുടക്കം കുറിച്ച്കഴിഞ്ഞു.  സര്‍ക്കാര്‍ തലത്തില്‍ മത്സരം അടിസ്ഥാനമാക്കിയുള്ള കരിമരുന്നു പ്രയോഗത്തിന് അനുമതി നിഷേധിച്ചിരുന്നു എന്നുള്ള വസ്തുത ഇതിനകം പുറത്തുവന്നു.  എന്നാല്‍ സ്ഥലത്തുണ്ടായിരുന്ന പോലീസിനു ഈ വിഷയത്തില്‍ ഫലപ്രദമായ ഇടപെടല്‍ നടത്താന്‍ സാധിച്ചില്ല എന്നും കാണുന്നു.  പൊതുവെ മതനിരപെക്ഷതക്ക് പേരുകേട്ട നാടാണ് കേരളമെങ്കിലും ആചാര-അനുഷ്ഠാന കാര്യങ്ങളില്‍ ഓരോ കേരളീയരും നല്ലൊന്നാന്തരം മതവാദികള്‍ തന്നെയാണ്. എന്താണ് ഇമ്മാതിരി വെടിക്കെട്ടുകള്‍ കൊണ്ട് നമ്മുടെ സമൂഹത്തിനു നേട്ടം? ഗൌരവതരമായി ആലോചിക്കേണ്ട സമയം അതിക്രമിചിരിക്കുന്നു.  കേരളത്തില്‍ അങ്ങോളമിങ്ങോളം നിലകൊള്ളുന്ന ചെറുതും വലുതുമായ ആയിരക്കണക്കിന് ആരാധനാലയങ്ങളില്‍ ഇത്തരം പല വേണ്ടാത്ത ആചാരങ്ങള്‍ അരങ്ങു തകര്‍ക്കുന്നുണ്ട്. വെടിക്കെട്ടിന് പാലിക്കേണ്ട നിയമങ്ങള്‍ നമ്മളെ സംബന്ധിച്ചിടത്തോളം കേവലം നിയമപുസ്തക താളുകളില്‍ മാത്രം കുടിയിരിക്കുന്നു.  ഒരുകണക്കിന് മലയാളിക്ക് ഇതൊരു ശീലമായികഴിഞ്ഞു. പരമാവധി അനാസ്ഥ കാണിക്കുക, എന്നിട്ട് അതിന്‍റെ പേരില്‍ ഒരു ദുരന്തം നേരിടേണ്ടി വരുമ്പോള്‍ വാരിക്കോരി നഷ്ടപരിഹാരം വിതരണം ചെയ്യുക.  പിന്നെ അതിന്‍റെ പേരില്‍ മുതലകള്‍ പോലും നാണിക്കുന്ന തരത്തില്‍ കണ്ണീരൊഴുക്കി മുതലെടുപ്പ് നടത്തുക.  ഒരുപക്ഷെ കേരളത്തിലോ അല്ലെങ്കില്‍ ഇന്ത്യയില്‍ മാത്രമോ കാണാന്‍ കഴിയുന്ന ഒരു പ്രവണതയാണ്.  ഒരു വെടിക്കെട്ട്‌ നടന്നുകഴിഞ്ഞാല്‍ അതിന്‍റെ വ്യാപ്തി അന്തരീക്ഷത്തില്‍ എത്ര ദിവസം തങ്ങി നില്‍ക്കും എന്നുള്ളത് ആ പ്രദേശത്തെ ജനങ്ങളോട് ഒന്ന് അന്വേഷിച്ചാല്‍ മതി.  അവിടത്തെ പ്രകൃതിയും, ജലവും, വായുവും എല്ലാം ഒറ്റയടിക്ക് മലിനമാക്കപ്പെടുകയും ചെയ്യുന്നു.

ഇതുപോലെ തന്നെ ഉത്സവ സംബന്ധിയായ മറ്റൊരു സംഗതിയാണ് ആനകളെ എഴുന്നള്ളിക്കല്‍. ഒട്ടുമിക്ക ഉത്സവങ്ങളും നല്ല വേനല്‍കാലത്ത് തന്നെയാണ് കേരളത്തില്‍. കാടും, തോടും, കുളവും ഒക്കെ വെട്ടിനിരത്തി, നികത്തി കാലാവസ്ഥാ വ്യതിയാന ഫലമായി ഇന്നത്തെ അവസ്ഥയില്‍ നാല്പതു ഡിഗ്രിക്ക് മുകളില്‍ ചൂട് അനുഭവപ്പെടുന്ന ഒരു അവസ്ഥയാണ് കേരളത്തില്‍ സംജാതമായിരിക്കുന്നത്.  (അതും നമ്മുടെ പ്രവൃത്തികൊണ്ട് മാത്രമാണ്). മനുഷ്യന്‍ പോലും കുറച്ചു നേരം വെയില്‍ കൊണ്ടാല്‍ സൂര്യാഘാതം ഏറ്റുവാങ്ങുന്ന ഇന്നത്തെ കാലാവസ്ഥയില്‍ കാട്ടില്‍ വസിക്കേണ്ട ആനയെ നാട്ടില്‍ പകലന്തിയോളം മതപരമായ അചാരങ്ങളുടെ പേരുപറഞ്ഞുകൊണ്ട് നേരത്തിനു ഭക്ഷണവും, വെള്ളവും മറ്റു പരിചരണങ്ങളും നല്‍കാതെ എഴുന്നള്ളിച്ചു കൊണ്ട് നടക്കുന്നതിലും വലിയ ക്രൂരത എന്താണ്?  കഴിഞ്ഞ ഏതാനും നാളുകളില്‍ മാത്രം ആന ഇടഞ്ഞു അക്രമാസക്തമായ സംഭവങ്ങളില്‍ എത്രയോ കുടുംബങ്ങള്‍ക്ക് നാഥന്‍ ഇല്ലാതായി!

ഇനി ഈ ദുരന്തത്തിന്റെ മറ്റൊരു മുഖമാണ് അതുണ്ടാക്കിയ പ്രത്യാഘാതങ്ങള്‍.  കുടുംബത്തിലെ ഒരംഗം പെട്ടെന്ന് നഷ്ടപ്പെടുന്നത് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുപോലെ തന്നെയാണ്, പൊള്ളല്‍, മറ്റു പരിക്കുകള്‍, പിന്നെ വീട്, വാഹനം, ജീവനോപാധികള്‍ തുടങ്ങിയ വസ്തുവകകളുടെ നഷ്ടങ്ങള്‍, മലിനമാക്കപ്പെട്ട കുടിവെള്ള സ്രോതസ്സുകള്‍,  നശിച്ചുപോയ അല്ലെങ്കില്‍ നാശത്തെ അഭിമുഖീകരിക്കുന്ന ജീവജാലങ്ങള്‍, വൃക്ഷങ്ങള്‍ തുടങ്ങിയവ കൊണ്ടുള്ള ദുരിതങ്ങള്‍.  പരിക്കും, പൊള്ളലും ഏറ്റവര്‍ക്ക് സ്വാഭാവിക ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള സാധ്യത വളരെ നേര്‍ത്തതാണ്.  അവര്‍ അധിവസിച്ചിരുന്ന നശിച്ചുപോയ നൂറുകണക്കിന് ഭവനങ്ങള്‍ നന്നാക്കിയെടുക്കാന്‍ എത്ര നാളത്തെ അധ്വാനം വേണം?

ദുരന്തം നടന്ന ഉടന്‍ തന്നെ ആ സ്ഥലം രക്ഷാപ്രവര്‍ത്തനത്തിനു ശേഷം "കാഴ്ച"ക്കാരായ നാട്ടുകാരുടെയും മുതലെടുപ്പിന് വേണ്ടി കുതിച്ചെത്തിയ രാഷ്ട്രീയ നേതാക്കളുടെയും രംഗമായി മാറിയത് എത്ര പെട്ടെന്നായിരുന്നു!  എന്തെങ്കിലും തെളിവുകള്‍ അവശേഷിച്ചിട്ടുണ്ടെങ്കില്‍ കൂടി അവയൊക്കെ അപ്പോള്‍ തന്നെ നഷ്ടമായിരിക്കും.  ഒരു അപകടം അല്ലെങ്കില്‍ ദുരന്തം നടന്ന സ്ഥലത്ത് പോലീസിന്‍റെ നാട കെട്ടി വേര്‍തിരിക്കുന്ന പരിപാടി ഇവിടെ കണ്ടില്ല.  പകരം മൊബൈലില്‍ ഫോട്ടോ/വീഡിയോ എടുക്കാനും മറ്റും ആളുകള്‍ അങ്ങോട്ട്‌ ഒഴുകുകയായിരുന്നു.  കത്തിക്കരിഞ്ഞു കിടക്കുന്ന മൃതദേഹത്തിന്‍റെ പോലും പല ആംഗിളുകളില്‍ ഉള്ള ഫോട്ടോ മൊബൈലില്‍ പകര്‍ത്തി വാട്സ്അപ്പ് മറ്റു സാമൂഹിക മാധ്യമങ്ങള്‍ എന്നിവ വഴി ചിലര്‍ പ്രചരിപ്പിക്കുന്നുണ്ടായിരുന്നു.  വെടിക്കെട്ട്‌ നിയന്ത്രിക്കും എന്ന് പറയുന്ന മുഖ്യമന്ത്രി പ്രതിനിധാനം ചെയ്യുന്ന സര്‍ക്കാരിന് അടിയന്തിര ഘട്ടങ്ങളില്‍ ഉള്ള ഇത്തരം ദുരുപയോഗങ്ങളെ നിയന്ത്രിക്കാന്‍ പറ്റില്ലേ?

കര്‍ശനവും ശക്തവുമായ നിയമങ്ങള്‍ നിലനിന്നിട്ടും ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നു!  നിയമം നമുക്ക്, നിയമനിര്‍മ്മാണ സഭകളില്‍ ചുട്ടെടുത്ത് പുസ്തകങ്ങളിലേക്ക് പകര്‍ത്തിയെടുത്ത് സൂക്ഷിക്കാനുള്ള ഒന്നുമാത്രമയതിന്റെ ഫലമാണ് അവയുടെ ആവര്‍ത്തനം.  എന്തിനും ഏതിനും സാങ്കേതിക വിദ്യയുടെ ചിറകിലേറി പറക്കുന്ന മലയാളിക്ക് ഇന്നും ഒരു വെടിക്കെട്ടിന് തീ കൊളുത്താന്‍ ഓലചൂട്ട് തന്നെ ഉപയോഗിക്കേണ്ടി വരുന്നത് പലതിന്റെയും പൊള്ളത്തരമല്ലേ നമ്മള്‍ക്ക് കാണിച്ചു തരുന്നത്?!  എന്തുകൊണ്ട് വിദേശ രാജ്യങ്ങളില്‍ ഉപയോഗിക്കുന്ന തരത്തിലുള്ള ശബ്ദം കുറഞ്ഞ, കാണാന്‍ ആകര്‍ഷകമായ മനുഷ്യന്‍റെ ഇടപെടല്‍ പരമാവധി കുറച്ചു സാങ്കേതിക വിദ്യയില്‍ നിയന്ത്രിതമായ തരത്തിലുള്ള കരിമരുന്നു പ്രയോഗത്തിന്‍റെ സാങ്കേതിക വിദ്യ ഉപയോഗിച്ചുകൂടാ?  (ഇവിടെ ഗള്‍ഫില്‍ ഉപയോഗിക്കുന്നത് അതാണ്‌). നിയമപാലനത്തില്‍ അതിനു മുന്നിട്ടിറങ്ങുന്നവര്‍ക്ക് നേരിടേണ്ടി വരുന്ന രാഷ്ട്രീയ-മത-സംഘടനാ തലത്തിലുള്ള സമ്മര്‍ദ്ദങ്ങളാണ് മറ്റൊരു പ്രശ്നം.  നിയമത്തിന്‍റെ കൂടെ അടിയുറച്ചു നില്‍ക്കുന്ന ഒരുദ്യോഗസ്ഥന്‍ നാട്ടുകാര്‍, കരപ്രമാണിമാര്‍, പഞ്ചായത്ത് മെമ്പര്‍, എമ്മെല്ലേ, എം.പി. മന്ത്രി തുടങ്ങി എല്ലാവരുടെയും ഭീഷണികള്‍ക്കും പ്രലോഭനങ്ങള്‍ക്കും വിധേയനാകേണ്ടി വരുന്നു.

സര്‍ക്കാര്‍ ജാതിക്കും, മതത്തിനും അതീതമായി ചിന്തിച്ചു പ്രവര്‍ത്തിക്കേണ്ട വീണ്ടുവിചാരം കാണിക്കണം.  അതിനു പ്രബുദ്ധര്‍(!) എന്ന് മേനി നടിക്കുന്ന മലയാളികള്‍ ജാതി-മത-പാര്‍ട്ടി ഭേദമന്യേ തീരുമാനമെടുക്കണം.  അചാരങ്ങളുടെ പേരില്‍ വെടിക്കെട്ട്‌, ആനയെ എഴുന്നള്ളിക്കല്‍ തുടങ്ങി മനുഷ്യനും പ്രകൃതിക്കും നിലനില്‍പ്പിനു ഭീഷണിയാവുന്ന പ്രവര്‍ത്തനങ്ങള്‍ എത്രയുംവേഗം ഉടന്‍ പ്രാബല്യത്തില്‍ നിരോധിച്ചുകൊണ്ട് നിയമം ഉണ്ടാക്കണം.  ചെളിയില്‍ ചവിട്ടി കാല്‍ കഴുകുന്നതിലും നല്ലത് ചവിട്ടാതെ നോക്കലാണ് എന്ന് പണ്ടാരോ പറഞ്ഞിട്ടുള്ളത് ഇവിടെ സ്മരിക്കുന്നു...  നാട്ടിലെ ഏത് നിയമം തെറ്റിച്ച് ജീവിച്ചാലും നെറ്റിയില്‍ കുറി വരച്ചോ, കഴുത്തില്‍ കുരിശ് അണിഞ്ഞോ, അഞ്ചു നേരം നിസ്കരിച്ചോ ആഞ്ഞു വിളിച്ചാല്‍ ദൈവം/കര്‍ത്താവ്‌/പടച്ചോന്‍ നമ്മളെ കാത്തുരക്ഷിക്കും എന്നുള്ള നമ്മുടെ ലാഘവത്വം (ലേശം അഹങ്കാരവും) നിറഞ്ഞ മിഥ്യാബോധം കൈവേടിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. 

2016, ജനുവരി 31, ഞായറാഴ്‌ച

ഞാന്‍ കണ്ട സിനിമ - Black Hawk Down (2001)

2001ല്‍ പുറത്തിറങ്ങിയ Black Hawk Down എന്ന സിനിമ സോമാലിയയില്‍ അഭ്യന്തര കലാപം നേരിടാന്‍ തുനിഞ്ഞിറങ്ങി കൈ പൊള്ളിയ അമേരിക്കന്‍ പട്ടാളത്തിന്‍റെ യഥാര്‍ത്ഥ കഥയാണ് പറയുന്നത്.  ഈയിടെ എവിടെയോ ഈ പേര് വായിച്ചപ്പോള്‍ മുതല്‍ കാണാന്‍ തോന്നിയതാണ്.
സാമാന്യം റിയലിസ്റ്റിക്ക് ആയി നടത്തിയിട്ടുള്ള ഇതിന്‍റെ ചിത്രീകരണം എടുത്ത് പറയേണ്ടുന്ന ഒന്നാണ്.  ഇതെപെരില്‍ മാര്‍ക്ക് ബ്രൌണ്‍ എഴുതിയ പുസ്തകമാണ് ചിത്രത്തിന്‍റെ ആധാരം.  സംവിധാനം റിഡ്ലി സ്കോട്ട്. 1993ല്‍ അഭ്യന്തര കലഹം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ ഇല്ലാതെയാവുകയും തുടര്‍ന്ന് സോമാലിയന്‍ സമൂഹത്തില്‍ ഒരുതരം അരക്ഷിതാവസ്ഥ സംജാതമാവുകയും ചെയ്തു.  അഭ്യന്തരയുദ്ധം അടിച്ചമര്‍ത്താന്‍ നിയുക്തരാക്കപ്പെട്ട യു.എന്‍. സമാധാന സേനക്ക് തങ്ങളുടെ ദൌത്യത്തില്‍ മുന്നേറാന്‍ കഴിയാതെ വരികയും, ദരിദ്രരായ സോമാളിയക്കാര്‍ക്ക്  ഐക്യരാഷ്ട്ര സഭ കൊടുത്തു വിട്ട ഭക്ഷണ സാമഗ്രികള്‍ തലസ്ഥാനമായ മൊഗാദിഷു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുഹമ്മദ്‌ ഫറാ ഐദിദ് എന്ന വിഘടനവാദി നേതാവിന്‍റെ വിഭാഗത്തില്‍പെട്ടവര്‍ തട്ടിയെടുക്കാന്‍ തുടങ്ങുന്നു.  കണ്ണില്‍ ചോരയില്ലാത്ത ഐദിദ് ഗ്രൂപ്പുകാര്‍ക്ക് സ്വന്തം ജനതക്ക് നേരെ നിറയൊഴിക്കാന്‍ സങ്കോചമേതും ഇല്ലായിരുന്നു.  സ്ഥലത്ത് പട്രോളിംഗ് നടത്തിയ ഒരു അമേരിക്കന്‍ ഹിലികൊപ്റ്റര്‍ യൂണിറ്റ് സംഭവത്തില്‍ ഇടപെടാന്‍ അനുമതി ആവശ്യപ്പെടുന്നു പക്ഷെ അവര്‍ക്ക് അത് ലഭിച്ചില്ല.

ഐദിദിന് ആയുധം വിതരണം ചെയ്യുന്ന ഒരാളെ അമേരിക്കന്‍ സൈന്യം സൂത്രത്തില്‍ പിടികൂടുന്നുവെങ്കിലും ചോദ്യം ചെയ്യലില്‍ അയാളില്‍ നിന്ന് കൂടുതല്‍ ഒന്നും അവര്‍ക്ക് കിട്ടുന്നില്ല.  ഇതേസമയം ഐദിദിന്‍റെ ഏറ്റവും അടുത്ത രണ്ടാളുകളെ പിടികൂടുവാന്‍ അമേരിക്കന്‍ സൈന്യം തയ്യാറെടുക്കുകയും ചെയ്യുന്നു.  അമേരിക്കന്‍ സൈന്യത്തിലെ നല്ലൊരു വിഭാഗം പേരും യുവാക്കളും പുതുതായി റിക്രൂട്ട് ചെയ്യപ്പെട്ടവരുമായിരുന്നു. 

ലഭ്യമായ ചില വിവരങ്ങളുടെ അടിസ്ഥാനത്തില്‍ യുദ്ധത്തിനിറങ്ങിയ അമേരിക്കന്‍ സൈന്യത്തിന് പക്ഷെ കനത്ത ചെറുത്ത് നില്‍പ്പ് സോമാലിയന്‍ വിഘടനവാദികളില്‍ നിന്നും നേരിടേണ്ടി വന്നു.  യന്ത്രതോക്കുകളും റോക്കറ്റുകളും കൈയ്യിലുള്ള സോമാലിയന്‍ "പോരാളികള്‍ക്ക്"  മുന്നില്‍ അമേരിക്കന്‍ പട്ടാളം ശരിക്കും വിയര്‍ത്ത് വെള്ളം കുടിക്കുന്നു.

തുടര്‍ന്നുണ്ടാവുന്ന സംഭവവികാസങ്ങളാണ് സിനിമക്ക് വിഷയമായിട്ടുള്ളത്.  അതിഭാവുകത്വം ഏറെയൊന്നും കലരാതെ നല്ലൊരു യുദ്ധ ചിത്രം.  ലോകത്തിന്‍റെ പോലീസായി ഭാവിക്കുന്ന അമേരിക്ക അപ്രതീക്ഷിതമായ സാഹചര്യങ്ങളില്‍ പതറിപോകുന്നത് നമ്മളെ അത്ഭുതപ്പെടുത്തും.   ചേകവന്മാരെ പോലെ കൊല്ലാനും കൊല്ലപ്പെടാനും വിധിക്കപ്പെട്ട സൈനികരുടെ മനോനിലയും വളരെ വ്യക്തമായി കാണിക്കുന്നുണ്ട്.  വനിതാ പ്രാതിനിധ്യവും, പട്ടാള സിനിമകളില്‍പോലും കാണുന്ന പൈങ്കിളി സീനുകളും ഇല്ല എന്നുള്ളത് എടുത്തു പറയേണ്ടതാണ്. ചെകുത്താനും കടലിനും ഇടയിലെന്നപോലെ പെട്ടുപോയ അവിടത്തെ പട്ടിണിക്കാരായ സാധാരണ ജനതയുടെ ദൈന്യത കലര്‍ന്ന ചില സീനുകളും ഇതിലുണ്ട്. എന്നാല്‍ യുദ്ധം അഥവാ സൈനിക നടപടിയുടെ ഭീകരത വേണ്ടുവോളം ഉണ്ടുതാനും.  അതുകൊണ്ട് തന്നെ നല്ലൊരു ദൃശ്യാനുഭവം പ്രേക്ഷകര്‍ക്ക് കിട്ടുന്നു. 

മുന്നറിയിപ്പ്: ചില സീനുകളില്‍ ഭീകരത അല്‍പ്പം കൂടുതലാണ്.  ധൈര്യം ഇല്ലാത്തവര്‍ കാണാതിരിക്കുക.

2016, ജനുവരി 26, ചൊവ്വാഴ്ച

വിരാമത്തിലേക്ക്

തിങ്ങിനിറഞ്ഞ പുകമഞ്ഞ്‌ കാറിന്‍റെ ഹെഡ് ലൈറ്റിന്‍റെ വെളിച്ചത്തിന് കുറച്ചു അലോസരം സൃഷ്ടിച്ചിരുന്നുവെങ്കിലും അയാള്‍ കാറിന്‍റെ വേഗം കുറച്ചില്ല.  

"എല്ലാം അവസാനിപ്പിക്കാനുള്ള യാത്രയല്ലേ, വരുന്നത്പോലെ വരട്ടെ. റോഡില്‍ വെച്ചായാലും വേണ്ടില്ല" ആയാള്‍ മനസ്സില്‍ പറഞ്ഞു. 

അങ്ങകലെ ആ കുന്നിന്‍റെ മുകളില്‍ തൊട്ടപ്പുറത്തെ കൊക്കയിലേക്ക് തള്ളിനില്‍ക്കുന്ന മുനമ്പായിരുന്നു അയാളുടെ ലക്‌ഷ്യം.  ജീവിതത്തെ കുറിച്ചോര്‍ത്തപ്പോള്‍ അയാള്‍ക്ക് തന്നോട് തന്നെ ഒരു അവമതിപ്പ്‌ തോന്നി. ഇനിയും സഹിക്കാന്‍ വയ്യ.  എല്ലാറ്റിനും ഒരവസാനം ഉണ്ടായേ തീരൂ. തന്നെക്കൊണ്ട് ഇനിയാരും പരാതി പറയരുത്. സീറ്റില്‍ കിടന്നിരുന്ന കുപ്പിയിലെ ബാക്കി വെള്ളം അയാള്‍ ഒറ്റവലിക്ക് കുടിച്ചു തീര്‍ത്തു.  മരിക്കാന്‍ പോകുന്നതിനു മുന്നേ വെള്ളം കുടിക്കുന്നതിലെ കോമഡി ഓര്‍ത്തപ്പോള്‍  ഒരു വരണ്ട പുഞ്ചിരി ചുണ്ടിന്റെ കോണില്‍ വിരിഞ്ഞു.

കുന്നിന്‍ മുകളിലേക്ക് വണ്ടി കയറില്ല.  കുന്നിന്‍ചെരുവില്‍ റോഡ്‌സൈഡില്‍ നിന്നും അല്‍പ്പം താഴ്ന്നു നിന്നിരുന്ന മാവിന്‍ചോട്ടിലേക്ക് അയാള്‍ വണ്ടി ഒതുക്കി നിര്‍ത്തി.  പുകമഞ്ഞില്‍ ചുറ്റും വ്യക്തതയില്ലാത്ത കാഴ്ചകള്‍.  ഏതൊക്കെയോ ശബ്ദങ്ങള്‍ നിശ്ശബ്ദതക്ക് തെല്ലു ഭംഗം വരുത്തുന്നുണ്ട്.  വണ്ടിയുടെ ഗ്ലാസ്സുകള്‍ കയറ്റിവെച്ച് മൊബൈല്‍ സൈലന്റ് ആക്കി സീറ്റിലേക്കിട്ടു.  താക്കോല്‍ കീഹോളില്‍ നിന്നും എടുത്തില്ല. സീറ്റിന്റെ ലിവര്‍ തിരിച്ചു പിന്നോട്ട് അല്‍പ്പം ചാഞ്ഞ് കണ്ണുകള്‍ ഇറുകെയടച്ചു.

പെട്ടെന്ന്  സൈഡ്ഗ്ലാസില്‍ ആരോ മുട്ടുന്നപോലെ?  മഞ്ഞിന്റെ ഈര്‍പ്പം ഒലിച്ചിറങ്ങുന്ന ഗ്ലാസിലൂടെ ഒന്നും കാണാന്‍ കഴിയുന്നില്ല.  അയാള്‍ വാതില്‍ തുറന്നിറങ്ങി.  കോടയില്‍ ഒരു രൂപം!  വ്യക്തമാകുന്നില്ല.  അടുത്തേക്ക് ചെന്നപ്പോള്‍ അത് തെല്ലകന്ന പോലെ!

"മരിക്കാന്‍ വന്നതാണല്ലേ"  ആ രൂപത്തിന്‍റെ ചോദ്യം അയാളെ ഒന്ന് ഞെട്ടിച്ചു.

"കൂടെ വന്നോളൂ".  പറഞ്ഞുകൊണ്ട് ആ രൂപം കുന്നിന്‍ മുകളിലേക്ക് ചുവടുകള്‍ വെക്കുകയാണ്.  കാഴ്ചക്ക് ഭംഗം വരുത്തുന്നത് നിറഞ്ഞു നില്‍ക്കുന്ന കൊടയോ അതോ തന്‍റെ പ്രായം കൂടിവരുന്ന കണ്ണുകളോ? 

"ഏയ്‌, നിങ്ങളാരാ"  രണ്ടും കല്‍പ്പിച്ച് ആ രൂപത്തിനോട് തെല്ലുച്ചത്തില്‍ ചോദിച്ചു.

ആ രൂപം ഒന്ന് നിന്നു.  പതിഞ്ഞ ശബ്ദത്തില്‍ അതിങ്ങനെ പറഞ്ഞു.

"സംശയിക്കേണ്ട മനുഷ്യാ ഞാന്‍ തന്നെ നിന്‍റെ മരണം"...

വീണ്ടും ഒന്ന് ഞെട്ടിയെങ്കിലും അയാള്‍ ആ രൂപത്തിനെ പിന്തുടര്‍ന്നു.......

(അവസാനിക്കുന്നില്ല....)