2015, ഡിസംബർ 23, ബുധനാഴ്‌ച

നബിദിനം - ചില ഓര്‍മ്മകള്‍


മദ്രസാ വിദ്യാഭ്യാസ കാലത്താണ് നബിദിനം എന്ന ആഘോഷ ചടങ്ങുകളില്‍ പങ്കാളിയാകുന്നത്.  അന്ന് ക്ലാസ്സിലെ എല്ലാര്‍ക്കും മത്സരിക്കാന്‍ എന്തെങ്കിലും ഒക്കെ ഇനങ്ങള്‍ തരംതിരിച്ചു ഉസ്താദ് നല്‍കും.  എന്‍റെ ഓര്‍മ്മയില്‍ ഏതാണ്ട് 1985ലെ നബിദിനമാണ് മറക്കാതെയുള്ളത്.  അന്ന് പ്രസംഗം, പാട്ട്, ഖുര്‍ആന്‍ പാരായണം എന്നിവയില്‍ ഞാന്‍ മത്സരിച്ചു, ഒന്നില്‍ മൂന്നാം സ്ഥാനം, മറ്റൊന്നില്‍ രണ്ട് അടുത്തതില്‍ ഒന്ന് എന്നീ നിലകളില്‍ സമ്മാനം കിട്ടി.  വര്‍ണ്ണമനോഹരമായ കടലാസിലെ സമ്മാനപൊതികളില്‍ എന്താണ് എന്നറിയുവാന്‍ അത് കിട്ടി വീട്ടിലെത്തുന്നത് വരെ മനസ്സിന് വല്ലാത്ത വ്യഗ്രതയായിരുന്നു.  അന്ന് കിട്ടിയ സമ്മാനങ്ങളില്‍ ഒന്ന്, ഒരു കപ്പും സോസറും, ഇന്നും വീട്ടില്‍ സൂക്ഷിക്കുന്നുണ്ട്.  ആദ്യത്തെയും അവസാനത്തെയും മത്സരവും, സമ്മാനവും അത് തന്നെയായിരുന്നു എന്‍റെ ജീവിതത്തില്‍.



പിന്നെ നബിദിനം എന്ന് കേള്‍ക്കുമ്പോള്‍ ഓര്‍മ്മ വരുന്നത് അന്ന് മദ്രസയില്‍ കൊടുക്കുന്ന നെയ്ച്ചോറും ബീഫുമാണ്.  അന്ന് ഇന്നത്തെപോലെ വിപുലമായ ആഘോഷങ്ങള്‍ ഇല്ല എന്ന് തന്നെ പറയാം.  രാവിലെ പതാക ഉയര്‍ത്തല്‍, പിന്നെ ഓത്ത് കുട്ടികളും ഉസ്താദുമാരും പിന്നെ മറ്റുള്ളവരും കൂടി ചേര്‍ന്ന് ഘോഷയാത്ര.  ജീവിതത്തില്‍ ആദ്യമായി കൊടി പിടിച്ചത് അന്നാണ്.  വെയില്‍ മൂക്കുന്നതിനു മുന്‍പ് മദ്രസയില്‍ തിരിച്ചെത്തിയാല്‍ പിന്നെ മൌലിദ് പാരായണം.  ഉച്ചക്ക് നെയ്ച്ചോറും ബീഫും.  അന്നത്തെ കാലത്ത് നെയ്ച്ചോറും ബീഫും കഴിക്കാന്‍ വേണ്ടി അതിനു മുന്‍പുള്ള ഘോഷയാത്രപോലുള്ള കാര്യങ്ങള്‍ക്ക്  ഇറങ്ങി തിരിക്കാന്‍ ഇഷ്ടമില്ലെങ്കിലും യാതൊരു ബുദ്ധിമുട്ടും തോന്നിയിരുന്നില്ല.  കാരണം അന്ന് ഇന്നത്തെപോലെ ഇഷ്ടം പോലെ നെയ്ച്ചോറും, ബിരിയാണിയും കിട്ടുന്ന ഒരു സാമൂഹിക, സാമ്പത്തിക സാഹചര്യം നാട്ടില്‍ ഇല്ലായിരുന്നു.

നബിദിനം ഒരു ആഘോഷം അല്ലാത്ത സൌദിയില്‍ ചെന്നപ്പോള്‍ നബിദിനം കടന്നു പോയത് യാതൊരു ചലനവും ഉണ്ടാക്കാതെയായിരുന്നു എന്നത് ഇന്നും ഓര്‍ക്കുന്നു.  പക്ഷെ ഇവിടെ UAEയില്‍ ഒരുദിവസത്തെ അവധി നല്ലൊരു അനുഭവമാണ്.  ആഘോഷങ്ങളിലെ പൊള്ളത്തരങ്ങള്‍ മനസ്സിലാക്കി അതില്‍നിന്നെല്ലാം വിട്ടു നില്‍ക്കുന്ന ഇക്കാലത്തും നബിദിനം എന്ന് കേള്‍ക്കുമ്പോള്‍ എന്നിലെ ആ പഴയ മദ്രസാ വിദ്യാര്‍ത്ഥി തലപോക്കുന്നുണ്ട്.  നബിദിനാഘോഷം നല്ലതോ ചീത്തയോ എന്നുള്ള വിവാദങ്ങളില്‍ എനിക്ക് യാതൊരു താല്‍പര്യവും ഇല്ല.  ഈ അവസരത്തില്‍ എന്‍റെ ചില ചിന്തകള്‍ പങ്കുവെച്ചു എന്ന് മാത്രം ഓര്‍മ്മിപ്പിക്കുന്നു.

2015, ഒക്‌ടോബർ 31, ശനിയാഴ്‌ച

അതിവേഗം....ബഹുദൂരം!!!!

ആള്‍സഞ്ചാരമില്ലാതെ കിടന്ന എന്‍റെ ബ്ലോഗിലേക്ക് ഞാനിന്നു കയറി.  എന്നാല്‍പിന്നെ ഒരു പടം അവിടെ കിടക്കട്ടെ എന്ന് കരുതി....
(കുറെ മുന്‍പ് അബുദാബിയില്‍ നടന്ന ഒരു വ്യോമാഭ്യാസ പ്രദര്‍ശനത്തില്‍ നിന്ന്...)
എന്‍റെ ചെറിയ ക്യാമറക്കുള്ളില്‍ പതിഞ്ഞത്....

2015, മാർച്ച് 26, വ്യാഴാഴ്‌ച

ഞാന്‍ കണ്ട സിനിമ - ഇയ്യോബിന്റെ പുസ്തകം

അങ്ങിനെ വിമര്‍ശിച്ച് വിമര്‍ശിച്ച് സംവിധായകന്‍ അമല്‍ നീരദ് നന്നായിക്കൊണ്ടിരിക്കുന്നു എന്ന് ഈ സിനിമ കാണുന്ന ഒരാള്‍ ചിന്തിച്ചാല്‍ കുറ്റം പറയാനാവില്ല.  വിമര്‍ശിക്കാന്‍ വേണ്ടി അമല്‍ നീരദിന്‍റെ മറ്റേതൊരു സിനിമയെയും നമുക്ക് കീറി മുറിക്കാം പക്ഷെ ഈ സിനിമ അതില്‍ നിന്നെല്ലാം അല്‍പ്പം വ്യത്യസ്ഥത പുലര്‍ത്തുന്നു.  ഇങ്ങിനെയൊരു സിനിമ നിര്‍മ്മിക്കാന്‍ അമല്‍നീരദ്-ഫഹദ് ഫാസില്‍ കൂട്ടുകെട്ട് തയ്യാറായത് എന്തുകൊണ്ടും നല്ല കാര്യം തന്നെ.

ചൈനീസ് തേയില കിട്ടാതെയായപ്പോള്‍ സ്വന്തമായി തേയില നട്ടുപിടിപ്പിച്ചു ഉണ്ടാക്കിയെടുക്കാനുള്ള സായിപ്പിന്‍റെ ശ്രമം സാമൂഹികമായ പല മാറ്റങ്ങളും സമൂഹത്തില്‍ ഉണ്ടാക്കുന്നിടത്ത് നിന്നാണ് സിനിമ തുടങ്ങുന്നത്.  1900 മുതലുള്ള കേരളീയ ജീവിതമാണ് സിനിമയില്‍ പ്രതിപാദിക്കുന്നത്.  കേന്ദ്ര കഥാപാത്രം ഇയോബ് (ലാല്‍) അയാളുടെ മൂന്നു മക്കള്‍ - ദിമിത്രി (ചെമ്പന്‍), ഐവാന്‍(ജിനു ജോസഫ്) പിന്നെ ബ്രിട്ടീഷ് പട്ടാളത്തില്‍ സേവനമനുഷ്ഠിച്ചുകൊണ്ടിരിക്കുന്ന അലോഷി (ഫഹദ് ഫാസില്‍).  കാലത്തിന്‍റെ പ്രവാഹത്തില്‍ വന്ന മാറ്റങ്ങളിലൂടെ സായിപ്പന്മാര്‍ രംഗമൊഴിയുന്നിടത്ത് അവരുടെ കീഴിലുണ്ടായിരുന്ന നാടന്‍ സായിപ്പന്മാര്‍ സമൂഹത്തില്‍ മേല്‍കൈ നേടുകയാണ്‌.  അവരുടെ കഥ പറഞ്ഞുകൊണ്ടാണ് അമല്‍ നീരദ് സിനിമയൊരുക്കിയിരിക്കുന്നത്.

ഇയോബ് ആയി വരുന്ന ലാല്‍ തന്നെ ഇതിലെ താരം,  പിന്നെ ഫഹദ് - പകരം വെക്കാനാവാത്ത തരത്തില്‍ കൈയ്യടക്കം കാട്ടിയുള്ള അഭിനയം.  ഓരോ വാക്കിലും നോക്കിലും നിറഞ്ഞുനില്‍ക്കുന്ന ഭാവ പ്രകടനം.  അങ്ങിനെ പറഞ്ഞുവരുമ്പോള്‍ ഓരോ അഭിനേതാവും ഇതില്‍ മികച്ചു തന്നെ നില്‍ക്കുന്നു.  ചെമ്പന്‍ വിനോദ്, ജിനു, ഏതാനും സീനുകളില്‍ മാത്രം വരുന്ന റീനു, ലെന, അമല്‍ നീരദ് സിനിമകളിലെ സ്ഥിരം സാന്നിധ്യം വിനായകന്‍, സിനിമയുടെ കഥ പറയുന്ന സഖാവ് ടി.ജി. രവി, അദ്ദേഹത്തിന്‍റെ യൌവനകാലം അവതരിപ്പിക്കുന്ന ശ്രീജിത്ത് രവി, നാടകക്കാരനായി വരുന്ന ആഷിക് അബു, ഓരോ ചലനത്തിലും വില്ലത്തരം നിറഞ്ഞു നില്‍ക്കുന്ന അംഗൂര്‍ റാവുത്തര്‍ (ജയസൂര്യ), ജീവിത സാഹചര്യങ്ങള്‍ സൃഷ്ടിച്ചെടുത്ത ഒറ്റപ്പെടലിനുള്ളില്‍ വീര്‍പ്പുമുട്ടി കഴിയുന്ന മാര്‍ത്ത (ഇഷ ഷെര്‍വാണി) തുടങ്ങി ചെറുതും വലുതുമായ റോളുകള്‍ എല്ലാവരും ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു.  പിന്നെ പത്മപ്രിയയുടെ രാഹേല്‍.  എല്ലാം...

വാണിജ്യ ഘടകങ്ങള്‍ ഇതിലുണ്ടെങ്കിലും പ്രത്യയശാസ്ത്രപ്രരമായതും സാമൂഹിക പ്രസക്തിയുള്ളതുമായ പല സംഗതികളും നമ്മെ ഓര്‍മ്മപ്പെടുത്തുന്നുണ്ട് ഇയോബ് തന്‍റെ പുസ്തകത്തില്‍.  രക്തബന്ധങ്ങള്‍ പോലും മറന്നുകൊണ്ട് കൊന്നും, കൊലവിളിച്ചും, പിടിച്ചടക്കിയും എല്ലാം പഴയകാലത്ത് മനുഷ്യര്‍ നടത്തിയ തെരോട്ടങ്ങള്‍ ഇന്നും പുതിയ രൂപത്തില്‍ നമ്മള്‍ക്ക് സമൂഹത്തില്‍ പല വിധത്തില്‍ അനുഭവപ്പെടുന്നു.

ഈ സിനിമ വാണിജ്യപരമായി വിജയമായാലും അല്ലെങ്കിലും മലയാള സിനിമാ ചരിത്രത്തില്‍ എന്നും ഓര്‍ക്കപ്പെടുന്ന ഒന്നാണ്.  ആവിഷ്കാരത്തില്‍ അമല്‍ നീരദ് കാലികമായ മര്യാദകള്‍ കാണിച്ചിട്ടുണ്ട്.  തന്‍റെ മുന്‍ചിത്രങ്ങളില്‍ കണ്ട "സ്ലോമോഷന്‍" ഇഫക്റ്റ് നല്ലൊരു പരിധിവരെ ഒഴിവാക്കിയപ്പോള്‍ തോക്കുകളോടുള്ള പ്രണയത്തെ അദ്ദേഹം കൈവിടുന്നുമില്ല.  പഴയ കാലഘട്ടത്തിലെ വസ്ത്രധാരണം, രംഗപശ്ചാത്തലം, മറ്റു രീതികള്‍ ഒക്കെ ആവിഷ്കരിക്കുമ്പോള്‍ അതൊക്കെ പകര്‍ത്തുന്ന ക്യാമറവര്‍ക്കില്‍ നൂറു ശതമാനവും നീതി പുലര്‍ത്തിയിരിക്കുന്നു.  വസ്ത്രാലങ്കാരം നിര്‍വ്വഹിച്ച സമീര സനീഷ്, ക്യാമറ ചലിപ്പിച്ച അമല്‍ നീരദ്, മേക്കപ്പ്‌മാന്‍ മനോജ്‌, സെറ്റുകള്‍ ഒരുക്കിയ സാബു മോഹന്‍ തുടങ്ങി എല്ലാവരും അഭിനന്ദനം അര്‍ഹിക്കുന്നു.  പാട്ടുകള്‍ വലിയ മതിപ്പുളവാക്കുന്നില്ല എങ്കിലും അതിന്‍റെ ആവിഷ്കാരം പ്രത്യേകിച്ചും അതില്‍ അഭിനയിചിരിക്കുന്നവരുടെ പ്രകടനംകൊണ്ടും അതുള്‍ക്കൊള്ളുന്ന വിശാലമായ ക്യാമറ കാന്‍വാസ്കൊണ്ടും അതിമനോഹരമായിരിക്കുന്നു.  എടുത്തു പറയാവുന്ന മറ്റൊന്നാണ് BGM (പശ്ചാത്തല സംഗീതം).  ആക്ഷന്‍ രംഗങ്ങള്‍ ചിലത് അല്‍പ്പം അതിഭാവുകത്വം തോന്നിക്കുമെങ്കിലും അതിന്‍റെ ചിത്രീകരണ നിലവാരം ഉയര്‍ന്നു തന്നെ.

ന്യൂജനറേഷന്‍ സിനിമകളിലെ ചില പ്രേതബാഥകള്‍ ഇതിലും ചില സംഭാഷണങ്ങളുടെയും രംഗങ്ങളുടെയും രൂപത്തില്‍ കടന്നു വരുന്നു.  പക്ഷെ ചില ചടുലമായ ഫ്രെയിം-ടൂ-ഫ്രെയിം സന്നിവേശങ്ങള്‍ നല്ല നിലവാരം പുലര്‍ത്തി. രതിയുടെ ചില ബിംബങ്ങള്‍ ചില പ്രത്യേകതരം പ്രേക്ഷകര്‍ക്ക് അല്‍പ്പം ബുധിമുട്ടുണ്ടാക്കാം!  പക്ഷെ ആവിഷ്കരണത്തിലെ സത്യസന്ധത എടുക്കുമ്പോള്‍ അതൊന്നുമാല്ലാതാവുന്നു. അവിശ്വസനീയത അനുഭവപ്പെടുന്ന പലതും സിനിമയിലുണ്ട് എന്നത് അല്‍പ്പം കല്ലുകടിയും നല്‍കും.  പക്ഷെ മൊത്തത്തില്‍ സിനിമ എന്ന കലാരൂപം എന്ന നിലയില്‍ ആസ്വദിക്കുമ്പോള്‍ അമല്‍ നീരദ് എന്ന സംവിധായകന്‍ വളരെ ഗവേഷണം നടത്തി തന്നെ ചെയ്യുന്ന പ്രവൃത്തിയോടു പരമാവധി നീതിപുലര്‍ത്തി ചെയ്ത സിനിമയാണ് ഇയോബിന്‍റെ പുസ്തകം.

കണ്ടത് torrent ആയതുകൊണ്ടാകാം അമലാപോളിന്‍റെ ഒരു ഐറ്റം ഡാന്‍സ് ഉണ്ടെന്നു പറഞ്ഞിട്ട് കണ്ടില്ല!!!  നിരാശ അതില്‍ മാത്രം!

ഈ ചിത്രത്തിനു എന്‍റെ റേറ്റിംഗ്: 8.5/10

2015, ഫെബ്രുവരി 26, വ്യാഴാഴ്‌ച

ഞാന്‍ കണ്ട സിനിമ - വര്‍ഷം

മമ്മൂട്ടി എന്ന മലയാളിയുടെ സ്വകാര്യ(!) അഹങ്കാരമായ നടന്‍റെ 2014ല്‍  പുറത്തിറങ്ങിയ സിനിമയാണ് രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത വര്‍ഷം-നിര്‍മ്മിച്ചത് മമ്മൂക്കയുടെ സ്വന്തം നിര്‍മ്മാണ കമ്പനി പ്ലേഹൌസ്.  ഇറങ്ങിയപ്പോള്‍ മുതല്‍ ഇതൊരു കണ്ണീര്‍ സിനിമയാണ് എന്നാണു കേള്‍ക്കാന്‍ കഴിഞ്ഞത്.  ആ ഒരു ധാരണ വെച്ചുതന്നെയാണ് കണാനുമിരുന്നത്.

രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത തൊട്ടുമുന്‍പത്തെ ചിത്രം "പുണ്യാളന്‍ അഗര്‍ബത്തീസ്" പറഞ്ഞതില്‍ നിന്നും വ്യത്യസ്ഥമായ ഒരു പശ്ചാത്തലം ഇതിനുണ്ട് എങ്കിലും രണ്ടിലും ജീവിതം നേരിടുന്ന പ്രതിസന്ധികള്‍ തന്നെ വിഷയം.  കഥയുടെയും കഥാനായകന്‍റെയും ജീവിത പശ്ചാത്തലം വരച്ചുകാണിക്കാന്‍ വേണ്ടി സംവിധായകന്‍ ആദ്യമേ നടത്തുന്ന ശ്രമങ്ങള്‍ അല്‍പ്പം അരോചകത്വം പകര്‍ന്നതായിട്ടാണ് എനിക്ക് തോന്നിയത്.  തീര്‍ത്തും ബാലിശമായ കാര്യങ്ങള്‍ പോലും അല്‍പ്പം വലിച്ചു നീട്ടി.  പക്ഷെ ഒരു പ്രത്യേക ട്വിസ്റ്റ്‌ കഴിയുമ്പോള്‍ മുതല്‍ സിനിമ മാറുകയാണ്.  അവിടം മുതലാണ്‌ ശരിക്കും നമുക്ക് വര്‍ഷത്തിന്‍റെ പെയ്ത്ത് അറിയുന്നത്.

ആനന്ദ് ഗ്രൂപ്പ് തലവന്‍ വേണുഗോപാല്‍ (മമ്മൂട്ടി) പിന്നെ അയാളുടെ ഭാര്യ നന്ദിനി (ആശാ ശരത്ത്).  മനോരമ ന്യൂസ് മേക്കര്‍ തെരഞ്ഞെടുപ്പിനായി നോമിനേഷന്‍ ലഭിച്ചിട്ടുള്ള വേണുവിന്‍റെ അഭിമുഖത്തോടെയാണ് കഥ തുടങ്ങുന്നത്.  ബിസിനസ്സിനു വേണ്ടി അരുതാത്ത പലതും ചെയ്യുന്ന അല്ലെങ്കില്‍ വിട്ടുവീഴ്ചയില്ലാത്ത മനോഭാവം പ്രകടിപ്പിക്കുന്ന ഒരു വ്യക്തിയെയാണ് നമ്മള്‍ വേണുവില്‍ കാണുന്നത്.  അല്‍പ്പം ഭാരമുള്ള പൊങ്ങച്ചസഞ്ചി കൊണ്ടുനടക്കുന്ന ഭാര്യയും അതിനനുസരിച്ച ഒരു ഭര്‍ത്താവും. അവരുടെ ചുറ്റുപാടുകള്‍.  ഇതിനിടയില്‍ ഒരു പ്രത്യേക സന്ദര്‍ഭത്തില്‍ വ്യക്തിജീവിതത്തില്‍ ഉണ്ടാകുന്ന ഒരു അനുഭവം വേണുവില്‍ വരുത്തുന്ന മാറ്റം.  അവസാനം ജനോപകാരപ്രദമായ ചില കാര്യങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയപ്പോള്‍ പല തലങ്ങളില്‍നിന്നും നേരിടേണ്ടി വരുന്ന പ്രതിസന്ധികള്‍!

ആദ്യ ഘട്ടത്തിലെ ചില ബോറടികള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ പിന്നീട് സിനിമ കൂടുതല്‍ വൈകാരിക മുഹൂര്‍ത്തങ്ങള്‍ പ്രേക്ഷകനു നല്‍കുന്നു.  മമ്മൂട്ടി എന്ന മനുഷ്യന്‍ വേണുവായി ഇതില്‍ ജീവിക്കുകയായിരുന്നു.  അത്രക്ക് മികവു പറയാന്‍ ഇല്ലെങ്കിലും ആശാ ശരത്തിന്‍റെ ഭാര്യാവേഷവും നല്ല നിലവാരം പുലര്‍ത്തി. മമ്മൂട്ടിക്ക് ചേര്‍ന്ന ഒരു ജോഡിയാണ് ആശ.  കൂടാതെ സുനില്‍ സുഗദ (ശംഭു) പിന്നെ ടി.ജി. രവിയുടെ വില്ലന്‍ കഥാപാത്രം (പീറ്റര്‍).  ബാക്കിയുളവര്‍ എല്ലാം മികവു കാട്ടി എന്നേ പറയുന്നുള്ളൂ.  കാരണം മമ്മൂട്ടിയുടെ തകര്‍പ്പന്‍ പെര്‍ഫോമന്‍സ് അവരെയെല്ലാം നിഷ്പ്രഭമാക്കി!!  മേന്മയുള്ള കഥാപാത്രം കിട്ടിയത് മമ്മൂട്ടിയുടെ ജേഷ്ടന്‍ ആയി വന്ന ഹരീഷ് പെരടിക്കാണ്.  കൂടാതെ മമ്ത മോഹന്‍ദാസും കിട്ടിയ റോള്‍ ഭംഗിയാക്കി.

ഒരുപാട് പ്രതീക്ഷകളോടെ മക്കളുടെ അഭിരുചികളും താല്പര്യങ്ങളും മനസ്സിലാക്കാതെ വളര്‍ത്തി പഠിപ്പിക്കുന്ന മാതാപിതാക്കള്‍ തീര്‍ച്ചയായും വര്‍ഷം കണ്ടിരിക്കേണ്ടതാണ്.  സെന്‍ടിമെന്‍റ്സ് കൂടിപ്പോയി എന്ന് ചിലര്‍ ഒക്കെ വിമര്‍ശനം ഉന്നയിച്ചേക്കാം അതില്‍ ശരിയുമുണ്ട്.  അത്രകണ്ട് ചില സന്ദര്‍ഭങ്ങളില്‍ ഒരു കരച്ചില്‍ നിലവാരത്തിലേക്ക് സിനിമ പോകുന്നുമുണ്ട്.

അതിവേഗം ആഗോളവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്നത്തെ സമൂഹത്തില്‍ എടുത്തു പറയാവുന്ന മറ്റൊരു കാര്യം നമ്മുടെ ബഹുസ്വര സമൂഹത്തില്‍ ഈ സിനിമ അതിന്‍റെ തന്നെ ഒരു പകര്‍പ്പാണ് കാണിക്കുന്നത്.  ചെറുമീനുകളെ മൊത്തം വിഴുങ്ങുന്ന വന്‍ മത്സ്യങ്ങളുടെ കുത്തക വിപണിയുടെ ഒരു നേര്‍ക്കാഴ്ചയത്രേ വര്‍ഷം. സാമ്പത്തിക തലത്തില്‍ നോക്കിയാല്‍ ഒരു പരിധിവരെ ജനോപകാരപ്രദമായ ചെറുകിട-ഇടത്തരം സംരംഭങ്ങളെ കടപുഴക്കി തങ്ങളുടെ നിലനില്‍പ്പ്‌ ഭദ്രമാക്കി വിപണിയില്‍ നിലകൊള്ളുന്നതിനുവേണ്ടി എന്ത് ഹീനമാര്‍ഗ്ഗവും സ്വീകരിച്ച്ചുകൊണ്ടും ഭരണ-ഉദ്യോഗസ്ഥ കൂട്ടുകെട്ടുകള്‍ ഉണ്ടാക്കിയെടുത്ത് അരങ്ങുവാഴുന്ന  കോര്‍പ്പറേറ്റു സ്ഥാപനങ്ങളെ ഈ സിനിമക്ക് തൂലിക ചാലിപ്പിച്ചവര്‍ ഒരുവേള മനസ്സില്‍ കുടിയിരുത്തിയിട്ടുണ്ടാകും തീര്‍ച്ച! 

ഹൃദയത്തെ സ്പര്‍ശിക്കുന്ന ചില മുഹൂര്‍ത്തങ്ങള്‍ ഈ സിനിമയില്‍ ഉണ്ട്.  ശംഭു സാറിന്‍റെ കാന്‍സര്‍ രോഗിയായ മകന്‍റെ മുന്നില്‍ വെച്ച് തന്‍റെ മകനെ ആ കുട്ടിയുമായി കൂട്ടുകൂടുന്നതും കളിക്കുന്നതും വിലക്കിയ വേണു മകനെ കൂട്ടി നടന്നകലുമ്പോള്‍ നോക്കി നില്‍ക്കുന്ന ശംഭു സാറിന്‍റെ മുഖം നമ്മള്‍ ഒരിക്കലും മറക്കില്ല.

മനസ്സിന്‍റെ ആര്‍ദ്രത അഭിനയിച്ചു ഫലിപ്പിക്കുന്നതില്‍ മമ്മൂട്ടി എന്ന നടന്‍ ചിലപ്പോഴൊക്കെ ഒരു വിസ്മയമായി തീരുന്നത് തെല്ലൊരു അഭിമാനത്തോടെ പ്രേക്ഷകരായി നമുക്ക് കണ്ടിരിക്കാം.  ചില രംഗങ്ങളില്‍ വല്ലാതെ "ഓവര്‍" ആക്കിയതോഴിച്ചാല്‍ പടത്തിലെ വൈകാരിക മുഹൂര്‍ത്തങ്ങള്‍ കണ്ടിറങ്ങുന്ന പ്രേക്ഷകര്‍ കണ്ണ് തുടക്കുന്നു എങ്കില്‍ നമുക്ക് അവരെ കുറ്റം പറയാന്‍ പറ്റില്ല തന്നെ!  സിനിമയെ മൊത്തം നോക്കുമ്പോള്‍ മികച്ചതൊന്നും അല്ലെങ്കിലും സകുടുംബം കണ്ടിരിക്കാവുന്ന ഒരു സിനിമ.

വാല്‍ക്കഷണമായി ഒരു കാര്യം കൂടി പറഞ്ഞു നിര്‍ത്താം.  ചിത്രത്തിന്‍റെ തുടക്കത്തിന്റെ ആമുഖത്തില്‍ മനോരമ ന്യൂസ് മേക്കറിനെ തെരഞ്ഞെടുക്കാന്‍ പോകുന്നതിന്‍റെ ഒരു ഗീര്‍വാണം അവതാരകന്‍ കാച്ചിവിടുന്നുണ്ട്.  അത് പ്രകാരം സിനിമാ സെലിബ്രിറ്റികളെയോ രാഷ്ട്രീയ നേതാക്കളെയോ അല്ല തെരഞ്ഞെടുക്കാന്‍ വേണ്ടി പ്രേക്ഷകരോട് ആവശ്യപ്പെട്ടുകൊണ്ട് അവതരിപ്പിക്കുന്നത്.  പക്ഷെ ഈ ഗീര്‍വാണം യഥാര്‍ത്ഥത്തില്‍ ഈയിടെ നടന്നപ്പോള്‍ ഇന്ത്യയുടെ യശസ്സ് ലോകം മുഴുവന്‍ ഉയര്‍ത്തിയ ശാസ്ത്രജ്ഞനെ കൈവിട്ടു മനോരമക്കാര്‍ തെരഞ്ഞെടുത്തത് കേവലം ഒരു സില്‍മാ നടിയെയാണ് എന്നത് വിരോധാഭാസം എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു (അത് പ്രേക്ഷകരാണ് SMS വഴി തെരഞ്ഞെടുത്തത് എന്ന് അവരുടെ പെടലിക്ക് വെച്ച് രക്ഷപ്പെടുകയുമാകാം, SMSന്‍റെ പൈസ പെട്ടിയില്‍ വീണിട്ടുമുണ്ടാകും)!!! 

എന്‍റെ റേറ്റിംഗ്: 6/10

2015, ജനുവരി 21, ബുധനാഴ്‌ച

ഞാന്‍ കണ്ട സിനിമ PK

സിനിമയും മറ്റു കലാരൂപങ്ങളും ഒരു മതത്തെയോ, അതിന്‍റെ വിശ്വാസത്തെയോ ഏതൊക്കെ തരത്തില്‍ ഹനിക്കുന്നു, വ്രണപ്പെടുത്തുന്നു  അല്ലെങ്കില്‍ ഇതൊന്നും ചെയ്യാതെ സിനിമ എടുക്കാന്‍ പറ്റുമോ എന്നൊക്കെ ചര്‍ച്ചകള്‍ക്കും പഠനങ്ങള്‍ക്കും വിധേയമാക്കേണ്ട വിഷയമാണ്.  പക്ഷെ PK എന്ന അമീര്‍ഖാന്‍-അനുഷ്ക ശര്‍മ്മ താരജോടിയുടെ സിനിമയിലൂടെ സംവിധായകന്‍ രാജ്കുമാര്‍ ഹിറാനി യാതൊരുവിധ മതവികാരങ്ങളും വ്രണപ്പെടുത്തിയിട്ടില്ല എന്നുതന്നെയാണ് എന്‍റെ വിശ്വാസം.  മറിച്ച്, നിഷ്പക്ഷമായി ചിന്തിക്കുന്ന ഏതൊരു മനുഷ്യനും തോന്നാവുന്ന കൌതുകം കലര്‍ന്ന യുക്തിപരമായ ചില ചോദ്യശരങ്ങളും വിശ്വാസികള്‍ക്ക് നേരെ PK തോടുത്തുവിടുന്നു.
ലവ്-ജിഹാദ്, ഘര്‍ വാപ്പസി, (മതപരിവര്‍ത്തനം ലക്ഷ്യമാക്കി മറ്റുമതങ്ങളില്‍ നിന്നും) "മരുമകളെ കൊണ്ടുവരൂ,  (മറ്റുമതസ്ഥരെ പ്രണയിക്കാതെ) സ്വന്തം പെണ്മക്കളെ സംരക്ഷിക്കൂ"  തുടങ്ങിയ മുദ്രാവാക്യങ്ങളാലും ചുംബനസമരം പോലുള്ള സമരമുറകളാലും അത്യന്തം കലുഷിതമായ സാമൂഹികാന്തരീക്ഷതിലാണ് PK യുടെ കടന്നുവരവ്.  നായകനായി, ദൈവങ്ങളുടെ വിവിധ ചിത്രങ്ങള്‍ WANTED ചേര്‍ത്ത നോട്ടീസുമായി  കടന്നുവരുന്ന PK എന്ന അന്യഗ്രഹജീവിയായ ഒരു വ്യക്തിയെ തന്നെ സൃഷ്ടിച്ചെടുത്തത് സംവിധായകന്‍റെ ഒരു ബോധപൂര്‍വ്വമുള്ള പ്രവൃത്തിയായിട്ടു തന്നെ നമ്മള്‍ കാണണം. കാരണം, റിയലിസ്റ്റിക് ആയ നാമവും ദേശ-ഭാഷാ സംസ്കാരവും പേറുന്ന ഒരു വ്യക്തി കേന്ദ്രസ്ഥാനത്ത് വന്നിരുന്നുവെങ്കില്‍ ഈ സിനിമ ഇത്രക്ക് വിജയിക്കുമായിരുന്നോ എന്ന് സംശയിക്കുന്നതിലുപരി ഇതിലും വളരെയധികം വിവാദങ്ങളും സംഘര്‍ഷങ്ങളും ഉണ്ടാക്കുമായിരുന്നു എന്ന് തീര്‍ത്തുപറയാം.  അതുവഴി നമ്മള്‍ ഭാരതീയരില്‍ വ്രണപ്പെടാന്‍ വേണ്ടി മുട്ടിനില്‍ക്കുന്ന ഒരുപാട് വികാരങ്ങളെ സംവിധായകന്‍ സമര്‍ത്ഥമായി വെല്ലുവിളിക്കുകയാണ്.  അതിലുപരി നമ്മള്‍ മനുഷ്യന്റെ (ശരാശരി ഇന്ത്യാക്കാരന്റെ എന്ന് കുറച്ചു ഇടുങ്ങിയ തലത്തില്‍ ചിന്തിച്ചാല്‍!) ദൈവത്തിലുള്ള വിശ്വാസം, ഭക്തി, അന്വേഷണം ഇവയെ യാഥാര്‍ത്ഥ്യത്തിന്‍റെ കണ്ണിലൂടെയുള്ള കാഴ്ചയാണ് ഈ സിനിമ.

ഗാന്ധി ചിത്രമുള്ള കറന്‍സി കൊടുത്തപ്പോള്‍ കിട്ടുന്നത് (ഭക്ഷണം) മഹാതമാവിന്‍റെ ചിത്രം പേറുന്ന കടലാസും പുസ്തകവും കൊടുത്തപ്പോള്‍ കിട്ടാതിരിക്കുന്നത് ചിത്രീകരിച്ചിരിക്കുന്നത് സമൂഹത്തിലെ ചില പ്രവണതകളെ തന്നെയാണ്. മഹാത്മാഗാന്ധി എന്ന രാഷ്ട്രപിതാവിനെ ഇത്തരത്തിലാണ് സമൂഹം ഉള്‍ക്കൊള്ളുന്നത് എന്ന് പറയാതെ പറയുന്ന സീനാണ് നമ്മള്‍ കാണുന്നത്. താന്‍ വന്നുപെട്ട സമൂഹത്തിലെ ഓരോ അംശങ്ങളെയും അല്‍പ്പം ബുദ്ധിമുട്ടിയിട്ടുകൂടി തന്നിലേക്ക് സ്വാംശീകരിക്കാന്‍ PK ശ്രമിക്കുകയും അതില്‍ വളരെ നല്ലോരളവ്‌ വിജയിക്കുകയും ചെയ്യുന്നു.  അതിനു PKക്ക് സഹായിയായി വര്‍ത്തിക്കുന്നത് ആള്‍ദൈവത്തോട്  അങ്ങേയറ്റത്തെ ഭക്തി പ്രകടിപ്പിക്കുന്ന മാതാപിതാക്കളുടെ മകളായി വരുന്ന ജഗ്ഗുവാണ് (അനുഷ്ക ശര്‍മ്മ).  തന്റെ വിദേശവാസത്തിനിടയില്‍ സര്‍ഫറാസ് (Sushanth Singh Rajput) എന്ന പാക്കിസ്ഥാനി സുന്ദരനെ പ്രണയിച്ചിരുന്ന ജഗ്ഗു ആ പ്രണയം ഒരു പ്രത്യേക ഘട്ടത്തില്‍ കൈവിട്ടുപോയപ്പോള്‍ നിരാശപ്പെട്ടിരിക്കുകയാണ്.  അവിടെ നിന്ന് ദില്ലിയില്‍ ഒരു ടെലിവിഷന്‍ റിപ്പോര്‍ട്ടര്‍ ആയി ജീവിക്കുന്ന ജഗ്ഗുവിന്‍റെ മുന്നിലേക്ക് എത്രതന്നെ പ്രാര്‍ത്ഥിച്ചിട്ടും തന്‍റെ നഷ്ടപ്പെട്ടുപോയ റിമോട്ട് തിരിച്ചു തരാത്ത ദൈവത്തെ തേടി അലയുന്ന  PK യാദൃശ്ചികമായി എത്തുമ്പോഴാണ് കഥ വഴി തിരിയുന്നത്.

ശരിക്കും വല്ലാത്തൊരു സിനിമതന്നെയാണ് PK.  നാനാത്വത്തില്‍ ഏകത്വം പേറുന്ന ഭാരത സമൂഹത്തിലെ "മഹത്തായ പാരമ്പര്യം" എന്ന പേരില്‍ കൊട്ടിഘോഷിക്കപ്പെടുന്ന പല പുഴുക്കുത്തുകളെയും പ്രേക്ഷകരെ ഇരുത്തി ചിന്തിപ്പിക്കുന്ന തരത്തിലാണ് ആവിഷ്കരിച്ചിട്ടുള്ളത്.  കൂടാതെ പാക്കിസ്ഥാന്‍കാരനായ ഒരു കാമുകനെ ആവിഷ്കരിച്ചതിലൂടെ ഇന്ത്യാ-പാക്ക് ബന്ധം ഊഷ്മളമാക്കെണ്ടാതിന്‍റെ പ്രാധാന്യവും ചിത്രീകരിച്ചിരിക്കുന്നു.  ഒരുപക്ഷെ ഇതൊക്കെ തന്നെയാവാം പരിമിതമായ തോതിലെങ്കിലും "സംഘി-മങ്കികളെ" തല്‍ക്കാലത്തേക്ക് പ്രകോപിപ്പിച്ചത്.  ശ്രദ്ധേയമായ മറ്റൊരു കാര്യം ഇതില്‍ ദൈവത്തെ കേവലം പ്രതീകാത്മകമായി മാത്രമേ പറയുന്നുള്ളൂ, പക്ഷെ ദൈവത്തിന്‍റെ പേരില്‍ നടക്കുന്ന എല്ലാ തരികിടകള്‍ക്കു നേരെയും ഒരു കണ്ണാടി കാണിക്കുകയും ചെയ്യുന്നു.

നല്ലപോലെ ഹോംവര്‍ക്ക് ചെയ്ത് സൃഷ്ടിച്ചെടുത്ത ഒരു തിരക്കഥയാണ് ഈ സിനിമയുടെ ശക്തി.  നല്ല ചില ഗാനങ്ങളും, സീനുകള്‍ക്ക് യോജിച്ച BGMഉം എല്ലാം രാജ്കുമാര്‍ ഹിരാനി സംവിധാനം ചെയ്തപ്പോള്‍ ഒരു മികച്ച സിനിമയായി മാറി.  ഇനിയും എഴുതി ബോറടിപ്പിക്കുന്നില്ല.  ഏതാനും കാര്യങ്ങള്‍ മാത്രമാണ് ഇവിടെ പറഞ്ഞിട്ടുള്ളത്.  പക്ഷെ ഈ സിനിമക്ക് പ്രേക്ഷകരായ നിങ്ങളോട് ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്.  അത് കണ്ടുതന്നെ മനസ്സിലാക്കണം എന്ന് ഇത്തരുണത്തില്‍ ഉണര്‍ത്തികൊള്ളട്ടെ.

ഒരേയൊരു കാര്യത്തില്‍ മാത്രം നെഗറ്റീവ് ഇവിടെ രേഖപ്പെടുത്തുന്നു - Dancing Car-ല്‍ നിന്നും പണവും വസ്ത്രങ്ങളും pk അപഹരിക്കുന്ന രംഗം.  കുടുംബവുമൊത്ത് പോയിക്കാനുമ്പോള്‍ കുട്ടികളില്‍ പലര്‍ക്കും ഉണ്ടാകാന്‍ സാധ്യതയുള്ള ആ കാറിനെപറ്റിയുള്ള സംശയം! (ഉത്തരം പറയാന്‍ നമ്മുടെകൈയില്‍ ഉണ്ടെങ്കില്‍ കുട്ടികളെയും കൂട്ടി കാണാം).

ഈ സിനിമ കണ്ടതിനു ശേഷം ആര്‍ക്കെങ്കിലും "ദൈവം" അല്ലെങ്കില്‍ "ഭഗവാന്‍" ആരെന്നു സ്വയമൊന്നു ചോദിക്കാന്‍ എന്തെങ്കിലും തരത്തില്‍ ഒരു പ്രേരണ തോന്നിയാല്‍ അവിടെയാണ് അതിന്‍റെ വിജയം എന്ന് മാത്രം പറഞ്ഞു നിരത്തുന്നു.

എന്‍റെ റേറ്റിംഗ്: 8/10