2011, ഫെബ്രുവരി 15, ചൊവ്വാഴ്ച

സുധീരനെതിരെ അബ്ദുല്ലകുട്ടി..രാജാവിനേക്കാള്‍ വലിയ രാജ ഭക്തന്‍!

നിലപാടുകള്‍ കൊണ്ടാണ്‌ രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രദ്ധിക്കപ്പെടുന്നതും ജന പിന്തുണ നേടുന്നതും.  എന്നാല്‍ എല്ലാ രാഷ്ട്രീയ നേതാക്കളും പിന്തുണ നേടുന്നത് ജാതി-മത ശക്തികളുടെയും വന്‍ കുത്തക മുതലാളിമാരുടെയും സഹായം കൊണ്ടാണെന്ന് ഈയടുത്ത കാലത്ത് തെളിഞ്ഞുകൊണ്ടിരിക്കുന്നു.  കോണ്‍ഗ്രസ് എന്ന പാര്‍ട്ടി എല്ലാ വിഭാഗങ്ങള്‍ക്കും വേണ്ടി പ്രസംഗിക്കുകയും സാധാരണ ജനങ്ങളെ അവഗണിച്ച് വന്‍ കോര്‍പ്പറേറ്റ് ശക്തികള്‍ക്ക് വേണ്ടി നിലകൊള്ളുകയും ചെയ്യുന്നു എന്നത് ഓരൊ ഇന്ത്യന്‍ പൌരനും പുതുമയല്ല.  തൊഴിലാളി വര്‍ഗ്ഗ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ തങ്ങളെ വളര്‍ത്തി വലുതാക്കിയ ജനതയെ വിട്ട് കുത്തക ബൂര്‍ഷ്വാ മൂരാച്ചി വിഭാഗത്തിന്റെ പ്രായോജകരും ഗുണഭോക്താക്കളുമായി മാറി കഴിഞ്ഞു.  ഭാരതാംബക്ക് ജയ് വിളിക്കുന്ന കാവി ധാരികളെ പറ്റി പറയാതിരിക്കുകയാണ്‌ ഭേദം. കേരളത്തില്‍ ഉള്ള നാലു വോട്ട് വിറ്റു കാശാക്കി ദേശീയ തലത്തിലെത്തുമ്പോള്‍ അവര്‍ കൂടി അംഗങ്ങളായ സംഘപരിവാറിനു തന്നെ പങ്കാളിത്തമുള്ള വിധ്വംസക പ്രവര്‍ത്തങ്ങളുടെ തെളിവുകളാണ്‌ അവരെ നോക്കി പരിഹസിക്കുന്നത്.

അതുകൊണ്ട് സാധാരണ ജനതക്ക് വോട്ടിടുന്നതിലുള്ള ആവേശം പണ്ടത്തെപോലെ ഇല്ല പ്രത്യേകിച്ച് നഗരവാസികള്‍ക്ക്.  എന്നാല്‍ ചില നേതാക്കള്‍ എടുത്തു പറയേണ്ടുന്ന വ്യക്തിത്വങ്ങളാണ്.  അവര്‍ സംശുദ്ധ ജീവിതത്തിന്റെ ഉടമകളാണ്.  കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നാണെങ്കില്‍ അവരില്‍ കാപട്യത്തിന്റെ മൂടുപടത്തിനു പിന്നിലെ ആദര്‍ശ ധീരന്മാരും, അതിവേഗ ബഹുദൂരന്‍മാരും, ആശ്രിതവല്‍സലരുംം മറ്റു ഏറാന്‍ മൂളികളുമെല്ലാം ധാരാളം (ലിസ്റ്റ് മുഴുവനാക്കുന്നില്ല).  എന്നാല്‍ എം.എല്‍.എ. എം.പി., മന്ത്രി, നിയമ സഭാ സ്പീക്കര്‍ എന്നീ നിലകളില്‍ സ്തുത്യര്‍ഹമായ സേവനങ്ങള്‍ കാഴ്ചവച്ച് അവസാനം തങ്ങളുടെ സ്വാര്‍ത്ഥമോഹങ്ങള്‍ക്കും താല്‍പര്യങ്ങള്‍ക്കും "പാര"യാവുമെന്ന് ഭയന്ന് മുന്നണി-പാര്‍ട്ടി യജമാനന്‍മാരാല്‍ ഒതുക്കപ്പെട്ട് കഴിയുന്ന ശ്രീ. വി.എം. സുധീരന്‍ അതില്‍ നിന്നെല്ലാം വളരെയേറെ വ്യത്യസ്ഥനാണ്.  കോണ്ഗ്രസ് ജനുസ്സില്‍ ഇത്തരം നേതാക്കള്‍ വേറെയുണ്ടാകുമോ എന്നത് നിങ്ങള്‍ ചിന്തിക്കുക.  തന്റെ സംശുദ്ധ ജീവിതവും പ്രവര്‍ത്തനവും പോലെ തന്നെയാണ്‌ അദ്ദേഹത്തിന്റെ നിലപാടുകളും.  പൊതുജന താല്‍പര്യങ്ങള്‍ക്ക് എതിരെയുള്ള സര്‍ക്കാര്‍ നിലപാടുകള്‍ക്കും തല്‍ഫലമായിട്ടുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹത്തിന്റെ നിലപാടുകളും തുറന്നടിച്ചുള്ള അഭിപ്രായ പ്രകടനങ്ങള്‍ ചില്ലറ പ്രശ്നങ്ങളൊന്നുമല്ല ഉണ്ടാക്കിയിട്ടുള്ളത്.  അതിനൊരുദാഹരണമാണ്‌ കഴിഞ്ഞ യു.ഡി.ഏഫ്. ഭരണ കാലത്ത് ആലപ്പുഴയിലെ കരിമണല്‍ ഖനനത്തിനെതിരെ അദ്ദേഹം സമര രംഗത്ത് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്ചുതാനന്ദനു പിന്തുണ പ്രഖ്യാപിച്ച് രംഗത്തിറങ്ങിയത്.  തല്‍ഫലമായി ആലപ്പുഴയില്‍ പാര്‍ട്ടിയാലും മുന്നണിയാലും കാലുവാരപ്പെട്ട് അദ്ദേഹം പരാജയപ്പെട്ടു.  അദ്ദേഹത്തെ തോല്‍പ്പിച്ച ഡോ.കെ.എസ്. മനോജ് എന്ന സഖാവ് പിന്നീട് കോണ്ഗ്രസിലെത്തിയെന്നത് ചരിത്രം.

പ്രലോഭങ്ങള്‍ക്ക് വശംവദരാകാത്ത കേരളത്തിലെ കോണ്ഗ്രസ്സ് നേതാക്കളുടെ കണക്കെടുത്താല്‍ അദ്ദേഹത്തിന്റെ പേരായിരിക്കും ആദ്യം. (അതു കഴിഞ്ഞാല്‍ ആരെങ്കിലും അല്ലെങ്കില്‍ ആരൊക്കെ ഉണ്ടാവും എന്നത് നമ്മള്‍ സ്വയം വിലയിരുത്തുക).  അത്തരത്തിലുള്ള ശ്രീ. സുധീരന്‍ വികസന കോണ്‍ഗ്രസ്സില്‍ നടത്തിയ പ്രസംഗമാണ്‌ ഇന്നലെ കോണ്‍ഗ്രസ്സിലേക്ക് വന്ന കേവലം ഒരു ഞാഞ്ഞൂല്‍ മാത്രമായ അബ്ദുല്ലകുട്ടിയെ ചൊടിപ്പിച്ചതത്രെ?!  സുധീരന്‍ ധീരമായി പറഞ്ഞത് ദേശീയ പാത വികസനം ഇന്നത്തെ അവസ്ഥയില്‍ മുന്നേറിയാല്‍ അധികം വൈകാതെ തന്നെ നമ്മള്ക്ക് സ്പെക്ട്രം അഴിമതിയെ കടത്തി വെട്ടുന്ന രീതിയിലുള്ള അഴിമതിയെ പറ്റിയുള്ള വാര്‍ത്തകളായിരിക്കും കേള്‍ക്കാന്‍ കഴിയുക എന്നാണ്.  അതില്‍ യാതൊരു സംശയവുമില്ല എന്ന തരത്തിലാണ്‌ കാര്യങ്ങളുടെ പോക്കെന്ന് അദ്ദേഹം പറയുമ്പോള്‍ അതില്‍ യാഥാര്‍ത്യമുണ്ട്.  ബി.ഒ.ടി. അടിസ്ഥാനത്തില്‍ കരാറെടുത്തിരിക്കുന്ന കമ്പനികളുടെ താല്‍പര്യത്തിനു വഴങ്ങിയാണ്‌ ഇതിന്റെ വ്യവസ്ഥകളെന്ന് മുന്പേ തന്നെ ആക്ഷേപമുയര്‍ന്നിരുന്നു.  എന്നാല്‍ സര്‍വ്വകക്ഷി യോഗം എന്ന ഒരു വഴിപാട് നടത്തി എല്ലാ വ്യവസ്ഥകളും അംഗീകരിക്കുകയാണ്‍ നമ്മുടെ സര്‍ക്കാര്‍ ചെയ്തത്.  പാത വന്നാല്‍ കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ പ്രതിനിധികളാരും തന്നെ സര്‍വ്വകഷിയോഗത്തിലേക്ക് ക്ഷണിക്കപ്പെട്ടിരുന്നില്ല.  അതുകൊണ്ട് തന്നെ അവരുടെ എതിര്‍പ്പുകള്‍ക്ക് കേവലം വനരോദനമാവാനായിരുന്നു വിധി.  ഇപ്പോള്‍ തന്നെ നടന്നിട്ടുള്ള വികസന പ്രവര്‍ത്തനങ്ങളുടെ (വല്ലാര്‍പാടം മുതലായ...) പേരില്‍ കുടിയൊഴിപ്പിക്കപ്പെട്ട സാധാരണ ജനങ്ങള്‍ക്ക് മതിയായ പുനരധിവാസ സൌകര്യങ്ങളൊരുക്കാന്‍ അതിന്റെ യജമാനന്‍മാര്‍ക്ക് കഴിഞ്ഞിട്ടില്ല എന്നുള്ള വസ്തുതയും സുധീരന്‍ എടുത്തു പറഞ്ഞു.

ഇതെല്ലാമാണ്‌ അബ്ദുള്ളകുട്ടിയെ പ്രകോപിപ്പിച്ചത്.  ക്രിക്കറ്റില്‍ ശ്രീശാന്തിനെ പോലെയാണ്‌ അബ്ദുല്ലകുട്ടി പെരുമാറുന്നത്.  അവസരം കിട്ടുമ്പോഴൊക്കെ മറ്റുള്ളവര്‍ക്കിട്ട് പണിയുക.  (ഹര്‍ഭജനിട്ടു പണിതപ്പോള്‍ ശ്രീക്ക് നല്ല തല്ലു കിട്ടി.  അതുപോലെ ഇപ്പോള്‍ അബ്ദുള്ളകുട്ടിക്കും കിട്ടി)കൊത്തി കൊത്തി മുറത്തില്‍ കയറി കൊത്തി എന്നു പറഞ്ഞപോലെയായി കാര്യങ്ങളിപ്പോള്‍.  ദുബായിലും മറ്റും ജനവാസമില്ലാത്ത മരുഭൂമിയില്‍ നാലുവരിയും ആറുവരിയുമൊക്കെയായിട്ടുള്ള പാതകള്‍ കണ്ടിട്ട് ജനനിബിഡമായ നമ്മുടെ കേരളത്തില്‍ അതുപോലെ വേണമെന്ന് വാശിപിടിക്കുന്ന ഒരു കുരുത്തം കെട്ട കുട്ടിയാണ്‌ അദ്ദേഹം.  പറഞ്ഞു പറഞ്ഞു മോഡി മോഡല്‍ വികസനത്തെപറ്റി പറഞ്ഞപ്പോളാണ്‌ സി.പി.എമ്മില്‍ നിന്ന്‌ പുറത്താവുന്നത്.  സി.പി.എമ്മിന്റെ റീസൈക്കിള്‍ ബിന്നില്‍ നിന്നും പെറുക്കിയെടുക്കുന്ന വേസ്റ്റുകള്‍ കോണ്ഗ്രസ്സില്‍ പുതിയ അന്തക വിത്തുകളായും അവയുടെ ഉല്‍പന്നങ്ങളായും രൂപാന്തരപ്പെടുകയാണ്.  അതിന്റെ ഉത്തമോദാഹരണമത്രെ ഈ കുട്ടി.  സുധീരനെപോലുള്ള പാരമ്പര്യമുള്ള കോണ്‍ഗ്രസ്സുകാരെ വരട്ടു വാദികള്‍ (ശരിക്കും വാക്കെനിക്കറിയില്ല) എന്ന് വിളിച്ച് അധിക്ഷേപിക്കാന്‍ ഇയാള്‍ക്ക് എവിടെ നിന്നാണ്‌ ധൈര്യം കിട്ടിയത്?

തെറ്റുപറ്റിയത് കേരളത്തിലെ കോണ്‍ഗ്രസ്സ് നേതൃത്വത്തിനാണ്. സുധീരന്‍ പറഞ്ഞ പോലെ ഇന്നലെ മറ്റു പാര്‍ട്ടികളില്‍ നിന്നും വന്നവര്‍ക്ക് കോണ്‍ഗ്രസ്സ് മുന്നും പിന്നും നോക്കാതെ സീറ്റൂകൊടുത്ത് ജയിപ്പിച്ച് എം.എല്‍.എയാക്കേണ്ട വല്ല കാര്യവുമുണ്ടായിരുന്നോ? വീട്ടുകാരെ ഭരിക്കാന്‍ വിരുന്നുകാര്‍ ആയിട്ടില്ല എന്ന് സുധീരന്‍ പറഞ്ഞെങ്കില്‍ അത് പച്ച പരമാര്‍ത്ഥം.

ഈ വക ഞാഞ്ഞൂലുകള്‍ അനാവശ്യമായ കാര്യങ്ങളില്‍ അനവസരത്തിലും അനാവശ്യമായ സ്ഥലത്ത് വച്ച് അഭിപ്രായം പറയുന്നതിനെതിരെ കേരളാ പ്രദേശ് കോണ്ഗ്രസ് കമ്മിറ്റി ബോധവാന്‍മാരാകണം, ഈ പ്രവണത ഇനിയും വച്ചു പൊറുപ്പിക്കാതെ മുളയിലേ നുള്ളുകയാണ്‌ വേണ്ടത്.

2011, ഫെബ്രുവരി 6, ഞായറാഴ്‌ച

ഇന്ത്യന്‍ റെയില്‍വേയുടെ നിരുത്തരവാദിത്തത്തിന്റെ ഒരു രക്തസാക്ഷി കൂടി

ട്രെയിന്‍ എന്നു പറഞ്ഞാല്‍ ഈയുള്ളവനു ഭയങ്കര പേടിയും വെറുപ്പുമായിരുന്നു.  ട്രെയിന്‍ ദുരന്തങ്ങളെപറ്റിയുള്ള വാര്‍ത്തകള്‍ ചെറുപ്പത്തില്‍ വായിച്ചിട്ടായിരുന്നു അത്.  എന്നാല്‍ ജീവിതത്തിലെ ഒരു പ്രത്യേക കാലഘട്ടത്തില്‍ ഉപജീവനാര്‍ത്ഥം 6 വര്‍ഷത്തോളം ട്രെയിനിലായിരുന്നു യാത്ര.  യാത്രക്കു സുഖമാണെങ്കിലും അതിന്റെ വൈകിയുള്ള ആഗമനങ്ങള്‍ കാരണം ഒരുപാട് മേലുദ്യോഗസ്ഥരുടെ വഴക്ക് കേട്ടിട്ടുള്ളവനാണ്‌ ഈയുള്ളവന്‍.  റെയില്‍വേയുടെ യാത്രക്കാരുടെ മേലുള്ള ഉത്തരവാദിത്തം എത്രത്തോളമുണ്ടെന്ന് പലപ്പോഴും മനസ്സിലാക്കാനും കഴിഞ്ഞിട്ടുണ്ട് ഈ യാത്രകളില്‍.

പ്ലാറ്റ്ഫോമില്‍ കയറണമെങ്കില്‍ പോലും ടിക്കറ്റ് എടുത്ത് വേണം.  അല്ലെങ്കില്‍ ഫൈന്‍.  ട്രാക്ക് മുറിച്ച് കടന്നാല്‍ ഫൈന്‍.  ഓടുന്ന വണ്ടിയില്‍ ചാടിക്കയറിയാല്‍ ഫൈന്‍.  എന്നു തുടങ്ങി ഒരുപാട് കര്‍ശന നിയമങ്ങള്‍ നടപ്പാക്കുന്ന(???!!!) സ്ഥാപനമാണ്‌ ഇന്ത്യന്‍ റെയില്‍വേ.  എന്നാല്‍ ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്ന യാത്രികരുടെ സുരക്ഷക്ക വേണ്ടി അവര്‍ എന്താണ്‌ ചെയ്യുന്നത്? ഒരുപാട് നാള്‍ കൊച്ചിന്‍-ഷോര്‍ണ്ണൂര്‍ പാസ്സ്ഞ്ചര്‍ ട്രെയിനില്‍ യാത്രചെയ്തിട്ടുള്ളതിനാല്‍ അതിന്റെ മന്ദഗതി നേരിട്ടറിയാം.  മിക്കവാറും ദിവസങ്ങളില്‍ വൈകിയാണ്‌ വണ്ടി എറണാകുളം വിടുന്നത്.  ചെറുതും വലുതുമായ എല്ലാ സ്റ്റേഷനുകളിലും അത് നിര്‍ത്തുന്നു.  ഇടക്ക് ദീര്‍ഘദൂര വണ്ടികള്‍ക്ക് വേണ്ടി അത് ചിലയിടങ്ങളിലെല്ലാം പിടിച്ചിടപ്പെടുകയും ചെയ്യുന്നത് പതിവു സംഭവമാണ്‌.

ഈയടുത്ത ദിവസം ഷോര്‍ണ്ണൂര്‍ സ്വദേശിനിയായ ഒരു സഹോദരി റെയില്‍വേയുടെ കുറ്റകരമായ അനാസ്ഥ കാരണം വളരെ ക്രൂരമായ രീതിയില്‍ മാനഭംഗപ്പെടുത്തപ്പെടുകയും തുടര്‍ന്ന് ഇന്ന് ഉച്ചയോടെ മരണപ്പെടുകയും ചെയ്തിരിക്കുന്നു.  ജീവിതപ്രാരാബ്ദങ്ങളുടെ ഭാഗമായി എറണാകുളത്ത് ജോലി ചെയ്തിരിക്കെ, തന്നെ പെണ്ണുകാണാന്‍ ആള്‍ വരുന്നു എന്നു വീട്ടുകാര്‍ അറിയിച്ചതനുസരിച്ച് ആ സഹോദരി ഒരുപാട് മധുരസ്വപനങ്ങളുമായിട്ടാവണം എറണാകുളത്ത് നിന്ന് തിരിച്ചത്.  ട്രെയിന്‍ ഓരോ സ്റ്റേഷനില്‍ എത്തുമ്പോഴും വീട്ടുകാരുമായി ആ പാവം മൊബൈലിലൂടെ ബന്ധപ്പെടുന്നുണ്ടായിരുന്നു.  ഷോര്‍ണ്ണൂരില്‍ അവസാന സ്റ്റോപ്പ് ആയതിനാല്‍ സഹയാത്രികരായി ആരും ഉണ്ടായിരുന്നില്ല.  ഈ കുട്ടി ഒഴികെ എല്ലാവരും മുന്പ് ഇറങ്ങിപോയിരുന്നു.  ഈ തക്കം നോക്കി നരാധമനായ ഒരു തമിഴന്‍ വനിതാ കമ്പാര്‍ട്ട്മെന്റില്‍ അതിക്രമിച്ച് കയറി ആ കുട്ടിയുടെ കൈയിലുള്ള ബാഗ് തട്ടിയെടുക്കാന്‍ ശ്രമിച്ചു.  പ്രതിഷേധിച്ച ആ കുട്ടിയെ ട്രെയിനിന്റെ കുറഞ്ഞ വേഗത മുതലെടുത്ത് പുറത്തേക്ക് തള്ളിയിടുകയും അയാള്‍ ചാടിയിറങ്ങുകയും ചെയ്തു.  (ഇത്തരക്കാര്‍ക്ക് ട്രെയില്നില്‍ നിന്നും ചാടിയിറങ്ങാനും ട്രെയിനിലേക്ക് ചാടികയറുവാനും പ്രത്യേഗ വൈദഗ്ദ്യം തന്നെയുണ്ട്).  ബാഗില്‍ നിന്ന് കേവലം 100ല്‍ താഴെ രൂപ മാത്രമാണ്‍ കിട്ടിയത്.  വീഴ്ചയുടെ ആഘാതത്തില്‍ പരിക്കേറ്റ ആ കുട്ടിയെ ഒറ്റകൈയനായിരുന്നിട്ടും ബലവാനായ ആ ക്രൂരന്‍ തൊട്ടടുത്ത കുറ്റിക്കാട്ടിലേക്ക് തന്റെ തോളിലെടുത്തിട്ട് കൊണ്ടുപൊയി തള്ളി മനഭംഗപ്പെടുത്തിയെന്നാണ്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.  ഈ സമയത്ത് ട്രെയിനിലെ യാത്രക്കാരായ ചിലരുടെ ശ്രദ്ധയില്‍ രണ്ടാളുകള്‍ ട്രെയിനില്‍ നിന്ന് വീഴുന്നത് പെട്ടിരുന്നു.  എന്നാല്‍ സഹയാത്രികരോട് പറഞ്ഞിട്ടും ആരും ചെവികൊണ്ടില്ല.  ആരെങ്കിലും ചെയിന്‍ വലിച്ച് വണ്ടി നിര്‍ത്തിയിരുന്നുവെങ്കില്‍ എന്ന് ആഗ്രഹികാനേ നമുക്ക് പറ്റൂ.  അവസാനം മറ്റുപലരും പറഞ്ഞറിഞ്ഞ് പൊതുജനങ്ങളിലെ ചില നല്ല മനുഷ്യര്‍ നടത്തിയ തെരച്ചിലിലാണ്‌ മൃതപ്രായയായി കിടന്നിരുന്ന കുട്ടിയെ കാണുന്നതും ആശുപത്രിയിലെത്തിക്കുന്നതും.അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആ സഹോദരി ഒടുവില്‍ മരണത്തിനു കീഴടങ്ങി. 

ഈ സംഭവത്തിനു ആരാണ്‌ ഉത്തരവാദി?  ഒറ്റ നോട്ടത്തില്‍ റെയില്‍വേ എന്നുത്തരം കിട്ടുമെങ്കിലും അതുകൊണ്ടു മുഴുവനാവുന്നില്ല.  രണ്ടാള്‍ വീഴുന്നത് കണ്ട ആളുകള്‍ എന്തുകൊണ്ട് ട്രെയിന്‍ ചങ്ങല വലിച്ചില്ല?  അവര്‍ പറയുന്നത് കേട്ട സഹയാത്രികര്‍ എന്തുകൊണ്ട് അത് ചെവികൊണ്ടില്ല.  എല്ലാവര്‍ക്കും തങ്ങളുടേതായ സ്വാര്‍ത്ഥത.  അതിന്റെ പുറകേ പോയി എന്തിനു പുലിവാലു പിടിക്കണം എന്ന് ഒരുവേള ചിന്തിച്ചിരിക്കാം.  എന്നാല്‍ ട്രെയിനിന്റെ ഏറ്റവും പുറകിലെ കമ്പാര്‍ട്ട്മെന്റിന്റെ അറ്റത്തുള്ള ഒരു മുറിയില്‍ ഗാര്‍ഡ് എന്ന ഓമനപ്പേരിലൊരു മനുഷ്യന്‍(?) വെള്ളകുപ്പായവും വെള്ള പാന്റും ഒക്കെയിട്ട് കയിലൊരു കൊടിയും വിളക്കുമൊക്കെയായി ഉണ്ടാവാറുണ്ട്.  അയാള്ക്ക് എന്താണ്‌ പണി.  ആരെങ്കിലും ട്രെയിനില്‍ നിന്നും കൊഴിഞ്ഞുവീഴുന്നത് കണ്ടാലോ മറ്റുള്ളവര്‍ അറിയിച്ചാലോ ട്രെയിന്‍ നിര്‍ത്തിച്ച് അന്വേഷിപ്പാന്‍ ടിയാന്‍ അധികാരപ്പെട്ടവനാണെന്ന് റെയില്‍വേ നിയമങ്ങള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.എന്നാല്‍ യാത്രക്കാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും ട്രെയിന്‍ നിര്‍ത്താന്‍ അയാള്‍ ഒന്നും ചെയ്തില്ല എന്നാണ്‌ അറിയാന്‍ കഴിയുന്നത്.    ഇത്തരുണത്തില്‍ അയാളും കുറ്റക്കാരനല്ലേ?ഇത്തരുണത്തില്‍ അയാളും കുറ്റക്കാരനല്ലേ?

ഒട്ടുമിക്ക സ്റ്റേഷനുകളിലും വണ്ടി വന്നു നില്‍ക്കുമ്പോള്‍ വനിതാ കമ്പാര്‍ട്ട്മെന്റ് ഏറ്റവും പുറകിലായിരിക്കും.  അപ്പോഴൊക്കെ പ്ലാറ്റ്ഫോം ഉണ്ടാവുകയുമില്ല അവിടെ.  വണ്ടിയില്‍ കയറിപറ്റുവാന്‍ സ്ത്രീകള്‍ പെടാപ്പാട് പെടേണ്ടിവരുന്നത് കാണാം.  ഓടിപ്പിടഞ്ഞെത്തുമ്പോഴേക്കും വണ്ടി അനങ്ങിത്തുടങ്ങിയിരിക്കും.  അപ്പോഴൊക്കെ കയറാന്‍ ശ്രമിച്ച് വീണവരും അംഗഭംഗം സംഭവിച്ചവരും മരണപ്പെട്ടവരും നിരവധി.  എന്നാല്‍ അധികാരികള്‍ക്ക് ഇതെല്ലാം പുല്ലുവില.  ഈയിടെ തുരന്തോ എക്സ്പ്രസ് എന്ന ട്രെയിനിന്റെ കന്നിയാത്രയില്‍ ഭക്ഷ്യ വിഷബാധയേറ്റ്‌ കുറെ യാത്രക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു.  ഇതേപറ്റി ചോദിച്ചപ്പോള്‍ അന്നത്തെ റെയില്‍വേ സഹമന്ത്രി (ഇന്നത്തെ വിദേശകാര്യ സഹന്‍!) പറഞ്ഞത് "റെയില്‍വേ എന്നാല്‍ ലക്ഷക്കണക്കിനു  യാത്രക്കാരും ആയിരക്കണക്കിനു സ്റ്റേഷനുകളും പതിനായിരക്കണക്കിനു തൊഴിലാളികളുമുള്ള ഒരു സ്ഥാപനമാണ്‌, അപ്പൊ ഇത്തരം സംഭവങ്ങള്‍ സാധാരണമാണ്" എന്നാണ്.  എന്തൊരു ന്യായം! ഉത്തരവാദിത്തപ്പെട്ട ഒരു കേന്ദ്ര(സഹ)മന്ത്രി ഇങ്ങിനെതന്നെ പറയണം.  സാമുദായിക രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ വീതം വെപ്പുകള്‍ക്കിടയില്‍ പകുത്തു കിട്ടുന്ന സ്ഥാനങ്ങളോട് അവര്‍ നീതി പുലര്‍ത്തണം എന്ന് കരുതുന്ന നമ്മളേക്കാള്‍ വലിയ മണ്ടന്മാര്‍ ഉണ്ടോ?  കുറെ നാള്‍ മുന്പ് തൊന്തരവ് എന്ന ബ്ലോഗ് എഴുതുന്ന ഷിബുവേട്ടന്റെ ബ്ലോഗില്‍ റെയില്‍വേയെ പറ്റി ചില കാര്യങ്ങള്‍ ഉണ്ടായിരുന്നു. ഞാന്‍ ആ ബ്ലോഗിന്റെ ഒരു ലിങ്ക് മുന്‍പറഞ്ഞ കേന്ദ്ര മന്ത്രിക്ക് പാര്‍ലമെന്റിന്റെ സൈറ്റില്‍ നിന്നും കിട്ടിയ ഒരു ഇ-മെയിലില്‍ അയച്ചു കൊടുത്തു.  യാതൊരു പ്രതികരണവുമുണ്ടായില്ല.

ഇതാണ്‌ അധികാരപ്പെട്ടവരുടെ മനോഭാവമെങ്കില്‍ നമ്മളെന്താണ്‌ ചെയ്യുക?  ഈ വകുപ്പിന്റെ അധികാരിയായ മന്ത്രി മമതാ ബാനര്‍ജിയെ കാണാന്‍ തനിക്ക് മന്ത്രിക്കു സമയം അവര്‍ അനുവദിക്കുന്നില്ല എന്ന് കേരളത്തിലെ റെയില്‍വേകാര്യങ്ങളുടെ ചുമതലയുള്ള മന്ത്രി വിജയകുമാര്‍ പറഞ്ഞത് കുറച്ച് നാള്‍ മുന്പാണ്.  മമതാ ബാനര്‍ജി ആഴ്ചയിലൊരിക്കലാണ്‌ ഇന്ദ്രപ്രസ്ഥത്തില്‍ ഹാജരുണ്ടാവുന്നത്.  ബാക്കി ആറു ദിവസവും കല്‍ക്കത്തയിലാണ്.  വരാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളിലെ മുഖ്യമന്ത്രിയാകുക എന്ന തന്റെ സ്വപ്ന സാക്ഷാല്‍ക്കാരത്തിന്റെ വഴിയിലാണ്‌ അവര്‍!  അവര്‍ക്ക് റെയില്‍വേ കാര്യങ്ങള്‍ നോക്കാന്‍ എവിടെ സമയം.  ഈ അവസരത്തില്‍ പ്രസ്തുത വകുപ്പ് കൈകാര്യം ചെയ്ത ലാലു യാദവ് കുറച്ചുകൂടെ പ്രശംസ അര്‍ഹിക്കുന്നു.  അദ്ദേഹം റെയില്‍വേയുടെ വരുമാന കൂട്ടുന്ന നടപടികളെടുത്തതോടൊപ്പം തന്നെ സുരക്ഷാ കാര്യങ്ങളില്‍ ചില നടപടികള്‍ തുടങ്ങി വക്കുകയും ചെയ്തിരുന്നു.ട്രെയിനുകളുടെ കൂട്ടിയിടി ഒഴിവാക്കാന്‍ വിദേശ സങ്കേതിക സഹായത്തോടെയുള്ള ഉപകരണം ഘടിപ്പിക്കുമെന്ന് ലാലു മന്ത്രി പ്രഖ്യാപിച്ചിരുന്നതാണ്.  എന്നാല്‍ തൊട്ടടുത്ത തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി തെറ്റി തനിച്ച് മല്‍സരിച്ച് ഉള്ള മന്ത്രി സ്ഥാനം കളഞ്ഞു കുളിച്ച ലാവുവിന്‌ ഇപ്പോള്‍ കുറ്റബോധം തോന്നുന്നുണ്ടാവാം.  ലാലു എടുത്ത ഈ തീരുമാനം മമത അധികാരമേറ്റെടുത്തയുടെന്‍ പിന്‍വലിക്കുകയുണ്ടായി. വിദേശ സാങ്കേതിക വിദ്യക്ക് പകരം ചെലവുകുറഞ്ഞ സ്വദേശി വിദ്യ എന്നാണ്‌ "ദീദി" പറഞ്ഞത്.  എന്തായാലും മമത അധികാരമേറ്റെടുത്തതിനു ശേഷം തുടര്‍ച്ചയായി കുറെ കൂട്ടിയിടികള്‍ ഇന്ത്യന്‍ റെയില്‍വെക്ക് നേരിടേണ്ടി വന്നു.  അതിലൂടെ വന്‍ നഷ്ടവും.  എന്തിനേറെ പറയുന്നു കഴിഞ്ഞ യു.പി.എ. സര്‍ക്കരിന്റെ കാലത്താണ്‌ കേരളത്തിന്റെ ഡിവിഷന്‍ വെട്ടിമുറിച്ച് തമിഴ്നാടിന്റെ ഭാഗമാക്കിയത്.  കേവലം ഒരു സഹമന്ത്രി വേലുവിന്റെ വേലത്തരമായിരുന്നു അത്.  എന്നാല്‍ കേരളത്തിനു പില്‍ക്കാലത്ത് ഒരു സഹമന്ത്രിയെ കിട്ടിയപ്പോള്‍ ആ വെട്ടിമുറിച്ച കഷണങ്ങള്‍ തിരിച്ചെടുത്ത് സംയോജിപ്പിക്കാന്‍ നമുക്ക് കഴിഞ്ഞോ?  (മുല്ലപെരിയാറിന്റെ കാര്യവും ഇതു തന്നെ സ്ഥിതി). 

കച്ചവടക്കാരുടെയും യാചകരുടെയും സാന്നിധ്യം.  കുളിക്കാതെയും നനക്കാതെയും മുഷിഞ്ഞ് നാറിയ വസ്ത്രങ്ങള്‍ ധരിച്ച് കാണുന്ന കമ്പാര്‍ട്ടുമെന്റുകളിലെല്ലാം പലരൂപത്തിലും ഭാവത്തിലും ഇത്തരക്കാര്‍ വലിഞ്ഞു കയറുന്നു.  അബദ്ധത്തില്‍ ടിക്കറ്റെടുക്കാതെ കയറിപ്പോവുന്ന യാത്രക്കാരെ ഷര്‍ട്ടിനു കുത്തിപ്പിടിക്കുന്ന റെയില്‍വേ സ്വാഡുകളും ടിക്കറ്റു പരിശോധകരും ഇത്തരക്കാരെ വെറുതെ വിടുന്നു.  ഒരുവേള അവരുടെ പിച്ചചട്ടി(സോറി..ഡെയിലി കളക്ഷന്‍)യില്‍ നിന്നും അധികാരപ്പെട്ടവരും കൈയിട്ടു വാരുന്നുണ്ടാവാം.  മേല്പറഞ്ഞ രീതിയില്‍ ടിക്കറ്റെടുക്കാതെ കയറിപ്പോവുന്ന (അബദ്ധത്തില്‍) ആളുകളെ റെയില്‍വേ കൈകാര്യം ചെയ്യുന്നത് മനുഷ്യാവകാശങ്ങള്‍ പോലും മാനിക്കാതെയാണ്.  കഴുത്തിനു കുത്തിപിടിക്കുക, ഭീഷണിപ്പെടുത്തുക, പഴ്സ്, മൊബൈല്‍ ഫോണ്‍ തുടങ്ങി അവരുടെ വസ്തുവകകള്‍ ബലമായി പിടിച്ചെടുക്കുക, റെയില്‍വേ കോടതി-ജയില്‍ എന്നൊക്കെ പറഞ്ഞ് മാനസികമായി പീഡിപ്പിക്കുക ഇവയെല്ലാം പരിശോധകരുടെ കലാപരിപാടികളാണ്.

ഇത്രയും പറഞ്ഞത് റെയില്‍വേക്ക് യാത്രക്കാരുടെ കാര്യത്തില്‍ എത്ര ശ്രദ്ധയുണ്ടെന്ന് കാണിക്കാനാണ്.  ഷൊര്‍ണ്ണൂര്‍ സംഭവത്തിന്‌ തൊട്ടു തലേദിവസം വെടിക്കെട്ടപകടം നടന്നപ്പോള്‍ അതിലേ പോകുകയായിരുന്ന ഒരു അന്യ സംസ്ഥാന തൊഴിലാളിക്ക് പൊട്ടിത്തെറിയുടെ ആഘാതത്തില്‍ വണ്ടിയില്‍ നിന്ന് തെറിച്ചുള്ള വീഴ്ചയില്‍ കാല്‍ നഷ്ടപ്പെടുകയുണ്ടായി.  ആ സാധുവിനെ യാത്രാ ടിക്കറ്റ് കൈവശമുണ്ടായിരുന്നിട്ടുപോലും റെയില്‍വേ തിരിഞ്ഞു നോക്കുകയുണ്ടായില്ല.  ഇതാണ്‌ റെയില്‍വേ. 

അനധികൃതമായി ട്രെയിനില്‍ കയറുന്ന അന്യ സംസ്ഥാനക്കാരടക്ക്മുള്ള ക്രിമിനലുകളെയും യാചകരെയും നിയന്ത്രിക്കുവാനും സ്ത്രീകളടക്കമുള്ള യാത്രക്കാരുടെ സുരക്ഷക്കും റെയില്‍വേ സത്വര നടപടികള്‍ സ്വീകരിക്കേണ്ടത് ഇന്നത്തെ അനിവാര്യതയാണ്.  അന്യ സംസ്ഥാനത്ത് നിന്നും പ്രത്യേകിച്ച് തമിഴ് നാടില്‍ നിന്നും വരുന്ന "തിരുട്ടു റാസ്കലുകളെ" നിലക്ക് നിര്‍ത്താന്‍ കേരളാ ഗവണ്‍മെന്റിന്റെ ഭാഗത്തു നിന്നും അടിയന്തിര നടപടികള്‍ ഉണ്ടായേ പറ്റൂ. അവരെ പിടികൂടി ജയിലിലടക്കുകയോ അല്ലെങ്കില്‍ വല്ല കോളര്‍ ബെല്‍റ്റ് (അമേരിക്കന്‍ മോഡല്‍) പിടിപ്പിച്ച് അതിര്‍ത്തിക്കപ്പുറത്തേക്ക് നാടുകടത്തുകയോ വേണ്ടതാണ്.  അതോടൊപ്പം വനിതാ യാത്രികരോടൊരു വാക്ക് കഴിയുന്നതും ഒറ്റക്കാവുമെന്ന് കണ്ടാല്‍ ജനറല്‍ കമ്പാര്‍ട്ട്മെന്റിലേക്ക് കയറുക.

ഭരണ പ്രതിപക്ഷഭേദമന്യേ എല്ലാവരും ഈ വിഷയത്തില്‍ സത്വരമായ ഒരു നടപടി അധികാരികളെകൊണ്ട് എടുപ്പിക്കാന്‍ കാലവിളംബം വരുത്താതെ ശ്രമിക്കേണ്ടതാണ്.  ഐസ്ക്രീമെല്ലാം കഴിക്കാനും ബോംബുകള്‍ പൊട്ടിക്കാനും അതു വായും പൊളിച്ചിരുന്നു ചാനലുകളില്‍ കണ്ടു രസിക്കാനും ഇനിയും സമയമുണ്ട്.

കുറിപ്പ്:  ഈയുള്ളവനു കിട്ടിയ പരിമിതമായ വിവങ്ങള്‍ വച്ച് തട്ടിക്കൂട്ടിയതാണ്‌ ഈ പോസ്റ്റ്.  എന്തെങ്കിലും വിട്ടുപോയിട്ടോ തെറ്റിയിട്ടോ ഉണ്ടെങ്കില്‍ ചൂണ്ടിക്കാണിച്ചു തരിക..ക്ഷമിക്കുക.




2011, ഫെബ്രുവരി 1, ചൊവ്വാഴ്ച

വഴിയോര കാഴ്ചകള്‍ - 1

ചില ഒഴിവു ദിനങ്ങള്‍ വിരസങ്ങളാവുമ്പോള്‍ ബൈക്കുമെടുത്ത് ഒരു കറക്കം.  എങ്ങോട്ടെന്നില്ലാതെ, നാട്ടിന്‍പുറത്തിന്റെ മനോഹാരിത ആസ്വദിച്ച് ശുദ്ധവായു ശ്വസിച്ച് ഒരു യാത്ര.  അത്തരം ദിനങ്ങളിലൊന്നില്‍ നിന്നും..ഒരു കണക്കിനു കൂടെയാരുമില്ലാത്തതാണ്‌ നല്ലത്.  കാരണം നമുക്ക് നമ്മുടെ ചുറ്റുപാടുകളോട് തോന്നുന്ന കാര്യങ്ങള്‍ നിശ്ശബ്ദമായി പറയാന്‍ കൂടെയൊരാളില്ലാത്തതാണ്‌ നല്ലത്.

ഇരിങ്ങാലക്കുട പടിഞ്ഞാറു ഭാഗം - പേരറിയില്ല സ്ഥലത്തിന്റെ.


കൃഷ്ണന്‍കോട്ട ചര്‍ച്ച് (മാള-കൃഷ്ണന്‍കോട്ട റോഡ്)


ശാന്തം സുന്ദരം

കുഴിപ്പിള്ളി - ഏറണാകുളം ജില്ല.