2016, ജനുവരി 31, ഞായറാഴ്‌ച

ഞാന്‍ കണ്ട സിനിമ - Black Hawk Down (2001)

2001ല്‍ പുറത്തിറങ്ങിയ Black Hawk Down എന്ന സിനിമ സോമാലിയയില്‍ അഭ്യന്തര കലാപം നേരിടാന്‍ തുനിഞ്ഞിറങ്ങി കൈ പൊള്ളിയ അമേരിക്കന്‍ പട്ടാളത്തിന്‍റെ യഥാര്‍ത്ഥ കഥയാണ് പറയുന്നത്.  ഈയിടെ എവിടെയോ ഈ പേര് വായിച്ചപ്പോള്‍ മുതല്‍ കാണാന്‍ തോന്നിയതാണ്.
സാമാന്യം റിയലിസ്റ്റിക്ക് ആയി നടത്തിയിട്ടുള്ള ഇതിന്‍റെ ചിത്രീകരണം എടുത്ത് പറയേണ്ടുന്ന ഒന്നാണ്.  ഇതെപെരില്‍ മാര്‍ക്ക് ബ്രൌണ്‍ എഴുതിയ പുസ്തകമാണ് ചിത്രത്തിന്‍റെ ആധാരം.  സംവിധാനം റിഡ്ലി സ്കോട്ട്. 1993ല്‍ അഭ്യന്തര കലഹം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ ഇല്ലാതെയാവുകയും തുടര്‍ന്ന് സോമാലിയന്‍ സമൂഹത്തില്‍ ഒരുതരം അരക്ഷിതാവസ്ഥ സംജാതമാവുകയും ചെയ്തു.  അഭ്യന്തരയുദ്ധം അടിച്ചമര്‍ത്താന്‍ നിയുക്തരാക്കപ്പെട്ട യു.എന്‍. സമാധാന സേനക്ക് തങ്ങളുടെ ദൌത്യത്തില്‍ മുന്നേറാന്‍ കഴിയാതെ വരികയും, ദരിദ്രരായ സോമാളിയക്കാര്‍ക്ക്  ഐക്യരാഷ്ട്ര സഭ കൊടുത്തു വിട്ട ഭക്ഷണ സാമഗ്രികള്‍ തലസ്ഥാനമായ മൊഗാദിഷു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുഹമ്മദ്‌ ഫറാ ഐദിദ് എന്ന വിഘടനവാദി നേതാവിന്‍റെ വിഭാഗത്തില്‍പെട്ടവര്‍ തട്ടിയെടുക്കാന്‍ തുടങ്ങുന്നു.  കണ്ണില്‍ ചോരയില്ലാത്ത ഐദിദ് ഗ്രൂപ്പുകാര്‍ക്ക് സ്വന്തം ജനതക്ക് നേരെ നിറയൊഴിക്കാന്‍ സങ്കോചമേതും ഇല്ലായിരുന്നു.  സ്ഥലത്ത് പട്രോളിംഗ് നടത്തിയ ഒരു അമേരിക്കന്‍ ഹിലികൊപ്റ്റര്‍ യൂണിറ്റ് സംഭവത്തില്‍ ഇടപെടാന്‍ അനുമതി ആവശ്യപ്പെടുന്നു പക്ഷെ അവര്‍ക്ക് അത് ലഭിച്ചില്ല.

ഐദിദിന് ആയുധം വിതരണം ചെയ്യുന്ന ഒരാളെ അമേരിക്കന്‍ സൈന്യം സൂത്രത്തില്‍ പിടികൂടുന്നുവെങ്കിലും ചോദ്യം ചെയ്യലില്‍ അയാളില്‍ നിന്ന് കൂടുതല്‍ ഒന്നും അവര്‍ക്ക് കിട്ടുന്നില്ല.  ഇതേസമയം ഐദിദിന്‍റെ ഏറ്റവും അടുത്ത രണ്ടാളുകളെ പിടികൂടുവാന്‍ അമേരിക്കന്‍ സൈന്യം തയ്യാറെടുക്കുകയും ചെയ്യുന്നു.  അമേരിക്കന്‍ സൈന്യത്തിലെ നല്ലൊരു വിഭാഗം പേരും യുവാക്കളും പുതുതായി റിക്രൂട്ട് ചെയ്യപ്പെട്ടവരുമായിരുന്നു. 

ലഭ്യമായ ചില വിവരങ്ങളുടെ അടിസ്ഥാനത്തില്‍ യുദ്ധത്തിനിറങ്ങിയ അമേരിക്കന്‍ സൈന്യത്തിന് പക്ഷെ കനത്ത ചെറുത്ത് നില്‍പ്പ് സോമാലിയന്‍ വിഘടനവാദികളില്‍ നിന്നും നേരിടേണ്ടി വന്നു.  യന്ത്രതോക്കുകളും റോക്കറ്റുകളും കൈയ്യിലുള്ള സോമാലിയന്‍ "പോരാളികള്‍ക്ക്"  മുന്നില്‍ അമേരിക്കന്‍ പട്ടാളം ശരിക്കും വിയര്‍ത്ത് വെള്ളം കുടിക്കുന്നു.

തുടര്‍ന്നുണ്ടാവുന്ന സംഭവവികാസങ്ങളാണ് സിനിമക്ക് വിഷയമായിട്ടുള്ളത്.  അതിഭാവുകത്വം ഏറെയൊന്നും കലരാതെ നല്ലൊരു യുദ്ധ ചിത്രം.  ലോകത്തിന്‍റെ പോലീസായി ഭാവിക്കുന്ന അമേരിക്ക അപ്രതീക്ഷിതമായ സാഹചര്യങ്ങളില്‍ പതറിപോകുന്നത് നമ്മളെ അത്ഭുതപ്പെടുത്തും.   ചേകവന്മാരെ പോലെ കൊല്ലാനും കൊല്ലപ്പെടാനും വിധിക്കപ്പെട്ട സൈനികരുടെ മനോനിലയും വളരെ വ്യക്തമായി കാണിക്കുന്നുണ്ട്.  വനിതാ പ്രാതിനിധ്യവും, പട്ടാള സിനിമകളില്‍പോലും കാണുന്ന പൈങ്കിളി സീനുകളും ഇല്ല എന്നുള്ളത് എടുത്തു പറയേണ്ടതാണ്. ചെകുത്താനും കടലിനും ഇടയിലെന്നപോലെ പെട്ടുപോയ അവിടത്തെ പട്ടിണിക്കാരായ സാധാരണ ജനതയുടെ ദൈന്യത കലര്‍ന്ന ചില സീനുകളും ഇതിലുണ്ട്. എന്നാല്‍ യുദ്ധം അഥവാ സൈനിക നടപടിയുടെ ഭീകരത വേണ്ടുവോളം ഉണ്ടുതാനും.  അതുകൊണ്ട് തന്നെ നല്ലൊരു ദൃശ്യാനുഭവം പ്രേക്ഷകര്‍ക്ക് കിട്ടുന്നു. 

മുന്നറിയിപ്പ്: ചില സീനുകളില്‍ ഭീകരത അല്‍പ്പം കൂടുതലാണ്.  ധൈര്യം ഇല്ലാത്തവര്‍ കാണാതിരിക്കുക.

2016, ജനുവരി 26, ചൊവ്വാഴ്ച

വിരാമത്തിലേക്ക്

തിങ്ങിനിറഞ്ഞ പുകമഞ്ഞ്‌ കാറിന്‍റെ ഹെഡ് ലൈറ്റിന്‍റെ വെളിച്ചത്തിന് കുറച്ചു അലോസരം സൃഷ്ടിച്ചിരുന്നുവെങ്കിലും അയാള്‍ കാറിന്‍റെ വേഗം കുറച്ചില്ല.  

"എല്ലാം അവസാനിപ്പിക്കാനുള്ള യാത്രയല്ലേ, വരുന്നത്പോലെ വരട്ടെ. റോഡില്‍ വെച്ചായാലും വേണ്ടില്ല" ആയാള്‍ മനസ്സില്‍ പറഞ്ഞു. 

അങ്ങകലെ ആ കുന്നിന്‍റെ മുകളില്‍ തൊട്ടപ്പുറത്തെ കൊക്കയിലേക്ക് തള്ളിനില്‍ക്കുന്ന മുനമ്പായിരുന്നു അയാളുടെ ലക്‌ഷ്യം.  ജീവിതത്തെ കുറിച്ചോര്‍ത്തപ്പോള്‍ അയാള്‍ക്ക് തന്നോട് തന്നെ ഒരു അവമതിപ്പ്‌ തോന്നി. ഇനിയും സഹിക്കാന്‍ വയ്യ.  എല്ലാറ്റിനും ഒരവസാനം ഉണ്ടായേ തീരൂ. തന്നെക്കൊണ്ട് ഇനിയാരും പരാതി പറയരുത്. സീറ്റില്‍ കിടന്നിരുന്ന കുപ്പിയിലെ ബാക്കി വെള്ളം അയാള്‍ ഒറ്റവലിക്ക് കുടിച്ചു തീര്‍ത്തു.  മരിക്കാന്‍ പോകുന്നതിനു മുന്നേ വെള്ളം കുടിക്കുന്നതിലെ കോമഡി ഓര്‍ത്തപ്പോള്‍  ഒരു വരണ്ട പുഞ്ചിരി ചുണ്ടിന്റെ കോണില്‍ വിരിഞ്ഞു.

കുന്നിന്‍ മുകളിലേക്ക് വണ്ടി കയറില്ല.  കുന്നിന്‍ചെരുവില്‍ റോഡ്‌സൈഡില്‍ നിന്നും അല്‍പ്പം താഴ്ന്നു നിന്നിരുന്ന മാവിന്‍ചോട്ടിലേക്ക് അയാള്‍ വണ്ടി ഒതുക്കി നിര്‍ത്തി.  പുകമഞ്ഞില്‍ ചുറ്റും വ്യക്തതയില്ലാത്ത കാഴ്ചകള്‍.  ഏതൊക്കെയോ ശബ്ദങ്ങള്‍ നിശ്ശബ്ദതക്ക് തെല്ലു ഭംഗം വരുത്തുന്നുണ്ട്.  വണ്ടിയുടെ ഗ്ലാസ്സുകള്‍ കയറ്റിവെച്ച് മൊബൈല്‍ സൈലന്റ് ആക്കി സീറ്റിലേക്കിട്ടു.  താക്കോല്‍ കീഹോളില്‍ നിന്നും എടുത്തില്ല. സീറ്റിന്റെ ലിവര്‍ തിരിച്ചു പിന്നോട്ട് അല്‍പ്പം ചാഞ്ഞ് കണ്ണുകള്‍ ഇറുകെയടച്ചു.

പെട്ടെന്ന്  സൈഡ്ഗ്ലാസില്‍ ആരോ മുട്ടുന്നപോലെ?  മഞ്ഞിന്റെ ഈര്‍പ്പം ഒലിച്ചിറങ്ങുന്ന ഗ്ലാസിലൂടെ ഒന്നും കാണാന്‍ കഴിയുന്നില്ല.  അയാള്‍ വാതില്‍ തുറന്നിറങ്ങി.  കോടയില്‍ ഒരു രൂപം!  വ്യക്തമാകുന്നില്ല.  അടുത്തേക്ക് ചെന്നപ്പോള്‍ അത് തെല്ലകന്ന പോലെ!

"മരിക്കാന്‍ വന്നതാണല്ലേ"  ആ രൂപത്തിന്‍റെ ചോദ്യം അയാളെ ഒന്ന് ഞെട്ടിച്ചു.

"കൂടെ വന്നോളൂ".  പറഞ്ഞുകൊണ്ട് ആ രൂപം കുന്നിന്‍ മുകളിലേക്ക് ചുവടുകള്‍ വെക്കുകയാണ്.  കാഴ്ചക്ക് ഭംഗം വരുത്തുന്നത് നിറഞ്ഞു നില്‍ക്കുന്ന കൊടയോ അതോ തന്‍റെ പ്രായം കൂടിവരുന്ന കണ്ണുകളോ? 

"ഏയ്‌, നിങ്ങളാരാ"  രണ്ടും കല്‍പ്പിച്ച് ആ രൂപത്തിനോട് തെല്ലുച്ചത്തില്‍ ചോദിച്ചു.

ആ രൂപം ഒന്ന് നിന്നു.  പതിഞ്ഞ ശബ്ദത്തില്‍ അതിങ്ങനെ പറഞ്ഞു.

"സംശയിക്കേണ്ട മനുഷ്യാ ഞാന്‍ തന്നെ നിന്‍റെ മരണം"...

വീണ്ടും ഒന്ന് ഞെട്ടിയെങ്കിലും അയാള്‍ ആ രൂപത്തിനെ പിന്തുടര്‍ന്നു.......

(അവസാനിക്കുന്നില്ല....)