നമ്മുടെ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന ചില നേതാക്കന്മാരും മറ്റും ഒരു കാര്യത്തിനെ പറ്റി പറയുമ്പോള്‍ "ഞാന്‍ ചോദിക്കാന്‍ ആഗ്രഹിക്കുകയാണ്" "ഞാന്‍ പറയാന്‍ ആഗ്രഹിക്കുകയാണ്" എന്നെല്ലാം വച്ചു കാച്ചുന്നത് കാണാം. യഥാര്‍ത്ഥത്തില്‍ അവര്‍ക്ക് ഇങ്ങിനെ "ആഗ്രഹിക്കുന്നതിനു" പകരം പറയുകുകയോ ചോദിക്കുകയോ ചെയ്തുകൂടെ???!!!
2010, നവംബർ 30, ചൊവ്വാഴ്ച
2010, നവംബർ 15, തിങ്കളാഴ്ച
അപ്രതീക്ഷിതം ഈ അതിരപ്പിള്ളി-വാഴച്ചാല്‍ യാത്ര.. ഭാഗം - 2
തിരികെ അതിരപ്പിള്ളിക്ക് വച്ചു പിടിച്ചു. ഇടക്ക് എത്തിയപ്പോള്‍ ഒരു ബൈക്ക് ഹെഡ് ലൈറ്റ് ദൂരെനിന്നു തന്നെ കത്തിച്ചു കാണിക്കുന്നു. വണ്ടി നിര്‍ത്തിയപ്പോള്‍ ആന്റോയുടെ അനുജനും അവന്റെ കൂട്ടുകാരനും. ഇത് നേരത്ത് അറിഞ്ഞിരുന്നു എങ്കില്‍ എന്ന് ഞങ്ങള്‍ രണ്ട് പാര്‍ട്ടീസും പറഞ്ഞത് ഒരേ സ്വരത്തില്‍. പെട്ടെന്ന് എവിടെ നിന്നോ ഒരു ഗാര്‍ഡ് പ്രത്യക്ഷപ്പെട്ടു. അവിടെ നിര്‍ത്താന്‍ പാടില്ല എന്ന ബോര്‍ഡ് ചൂണ്ടിക്കാട്ടി വേഗം വണ്ടി വിട് മക്കളേ എന്നൊരു ഓര്‍ഡര്‍. അനുസരിക്കുകയല്ലാതെ വഴിയുണ്ടായിരുന്നില്ല. അവര്‍ വാഴച്ചാലിലേക്കും ഞങ്ങള്‍ തിരികെ അതിരപ്പിള്ളിയിലേക്കും തിരിച്ചു.
അതിരപ്പിള്ളിയിലെ തിരക്കിനു യാതൊരു കുറവുമില്ല. പ്രവേശന കവാടത്തില്‍ വിവരണങ്ങള്‍ പല പല ബോര്‍ഡുകളിലായി എഴുതി വച്ചിരിക്കുന്നു. ഒരു ടിക്കറ്റ് കൌണ്ടര്‍ അവിടെയും ഉണ്ട്. അരികെ വായ്നോട്ടത്തിലേര്‍പ്പെട്ടിരിക്കുന്ന പാണ്ടികള്. പാണ്ടി സ്ലാംഗ് ഡയലോഗ് എവിടെയും അലയടിക്കുന്നു. വണ്ടി ഒരിടത്ത് വച്ചതിനു ശേഷം പ്രവേശന കവാടത്തിലെ പരിശോധനയും കടന്ന് ഞങ്ങള്‍ അതിരപ്പിള്ളിക്കുള്ള കയറ്റം കയറാന്‍ തുടങ്ങി. കരിങ്കല്ലു പാകിയ വഴി. ഹൈഹീല്‍ ചെരുപ്പിട്ട ചില തരുണികള്‍ (ചിത്രത്തിലില്ല) വീഴാതെ നടക്കാന്‍ പാടുപെടുന്നു. കുറച്ചു ദൂരം കുത്തനെ കയറിയതിനു ശേഷം കുത്തനെ ഇറക്കം. ഇവിടെയും മനുഷ്യന് കഴിഞ്ഞാല്‍ കൂടുതല്‍ കുരങ്ങന്മാരെയാണ് കാണുന്നത്. ഒരു മരത്തിനു മുകളില്‍ നിന്നും വന്ന വാനര സൈനികന് പാത്തും പതുങ്ങിയും ഞങ്ങളുടെ തൊട്ടു മുന്പില് പോകുന്ന സംഘത്തിനു പിന്നാലെ വച്ചു പിടിക്കുന്നത് കണ്ടപ്പോള്‍ കൌതുകം തോന്നി. പെട്ടെന്ന് അതിലൊരു കുട്ടിയുടെ കൈയിലുണ്ടായിരുന്ന "ഫ്രൂട്ടി" തട്ടിപ്പറിച്ചുകൊണ്ട് അടുത്ത മരത്തിലേക്ക് അവന് ഒരൊറ്റ കയറ്റം. അവര്‍മൊത്തം പകച്ച് നില്ക്കുന്നു. അറിയാതെ ഞാന്‍ കാമറ മുറുകെ പിടിച്ചു.
ചെറുതും വലുതുമായ സംഘങ്ങളായി ആളുകള്‍ അങ്ങിങ്ങ് നീങ്ങിക്കൊണ്ടിരിക്കുന്നു. വെള്ളച്ചാട്ടത്തിന്റെ പതന സ്ഥലത്തേക്ക് കരിങ്കലല് പാകിയ ഒരു ചെറിയ പാത കണ്ടു. നല്ല താഴ്ചയിലേക്ക് കുത്തനെ ഇറങ്ങുന്ന പാത്. ഞാന്‍ തെല്ലൊന്നു സംശയിച്ച് നിന്നപ്പോള്‍ അന്തപ്പന് പ്രോല്‍സാഹിപ്പിച്ചുകൊണ്ട് പറഞ്ഞു. "വാ ഇക്കാ..". സംശയത്തെ മുകളില്‍ ഉപേക്ഷിച്ച് താഴേക്ക് ഇറക്കം തുടങ്ങി. മലമ്പ്രദേശങ്ങളിലെ റോഡുകളെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലുള്ളതുപോലെ താഴേക്ക് വളഞ്ഞു പുളഞ്ഞ് ഇറങ്ങുന്ന വഴി. സൂക്ഷിച്ച് ഇറക്കം തുടങ്ങി. ചിലര്‍ വൃക്ഷങ്ങളുടെ വേരുകളിലും മറ്റും പിടിച്ച് കുത്തനെ കയറുന്നു. പൊണ്ണത്തടിയനായ ഒരു സായ്പ് ഈസിയായി കയറ്റം കയറിവരുന്നു. ന്റമ്മോ എന്തൊരു സ്റ്റാമിന?! മക്കളുടെയും കൊച്ചുമക്കളുടെയും കൂടെ വന്ന് അവരുടെ നിര്‍ബന്ധത്തിനു വഴങ്ങി കുറച്ചു ദൂരം ഇറക്കമിറങ്ങി "വിവരമറിഞ്ഞ" ചില അമ്മച്ചിമാര് പറയുന്നത് കേട്ടു " ഹൊ.. ഇതാണെങ്കില്‍ വരേണ്ടായിരുന്നു".
ഇതൊന്നും കേട്ടതായി ഭാവിക്കാതെ ആന്റോ ഇറക്കം ഇറങ്ങുകയാണ്. വീഴാതിരിക്കാന്‍ വളരെയധികം ശ്രദ്ധിക്കണം. അവസാനം വെള്ളച്ചാട്ടം പതിക്കുന്ന സ്ഥലത്തെത്തി. അതിന്റെ ഒരു ഭംഗി പറഞ്ഞറിയിക്കുക അസാധ്യം! പാറകളിലേക്ക് അടിച്ചുവീണു ചിതറുന്ന വെള്ളത്തുള്ളികള്‍ ധൂളികളായി എല്ലായിടത്തും പരക്കുന്ന കാഴ്ച അതിമനോഹരം. (കാമറക്കണ്ണുകള്‍ ഫോട്ടോയെടുക്കുമ്പോള്‍ മാത്രം തുറന്നു വക്കുവാന് ശ്രദ്ധിക്കുക). അവിടെയും ഒരുപാട് ആളുകള്‍ ഒറ്റക്കും കൂട്ടായും ഉണ്ട്. വെള്ളച്ചാട്ടത്തിനടിയിലേക്ക് ആളുകള്‍ പോകുന്നത് ഒഴിവാക്കുവാന്‍ കയര്‍ കെട്ടി തിരിച്ചിരിക്കുന്നു, നിരീക്ഷിക്കാന്‍ ആളുകളുമുണ്ട്. ചുറ്റും പ്രകൃതിയുടെ വന്യമായ സൌന്ദര്യം നിറഞ്ഞു നില്ക്കുന്നു. അവിടെ കുറെ സ്നാപ്സ് എടുത്തു. വെള്ളത്തില്‍ ഒലിച്ചു വന്ന ഒരു വലിയ മരത്തടി മുകളില്‍ നിന്ന് "ഇപ്പോ വീഴും" എന്ന നിലയില്‍ നില്ക്കുന്നു. വെള്ളച്ചാട്ടത്തിനരികില്‍ പ്രണയ ചിത്രങ്ങള്‍ എടുക്കുന്ന ചില ഉത്തരേന്ത്യന്‍ കമിതാക്കളും ദമ്പതികളും. തമിഴ് മക്കള്‍ എല്ലായിടത്തുമുണ്ട്.
കുറെ നേരം വെള്ളച്ചാട്ടത്തിന്റെ അടിഭാഗത്ത് നിന്നു. ഇത്രക്ക് മനോഹരമായ ഒരു വെള്ളച്ചാട്ടത്തിന്റെ അവസ്ഥ ഒരു ജലവൈദ്യുത പദ്ധതി വന്നാലെന്തായിരിക്കും എന്ന് ചിന്തിക്കാതിരുന്നില്ല. കേന്ദ്ര മന്ത്രി ജയറാം രമേഷിനെ മനസ്സില്‍ സ്മരിച്ചു. ഒരാളെങ്കിലും (അതും ഒരു രാഷ്ട്രീയക്കാരന്) അതിരപ്പിള്ളിക്ക് വേണ്ടി വാദിക്കുന്നുണ്ടല്ലോ! വര്‍ത്തമാനകാലത്തിലെ വികസന വാദികളായ രാഷ്ട്രീയക്കാരുമായി താരതമ്യം ചെയ്യുമ്പോള്‍ ഇദ്ദേഹം ഒരു അപൂര്‍വ മനുഷ്യന് തന്നെ സംശയമില്ല. (ഞാന്‍ ഒരു കോങ്ക്രസ്സ്കാരനല്ല കേട്ടോ). കുറച്ച് നേരത്തിനു ശേഷം തിരിച്ച് കയറാന്‍ തീരുമാനിച്ചു. ശരിക്കും വിവരമറിഞ്ഞു എന്നുപറഞ്ഞാല്‍ അധികമാവില്ല. നല്ല കഠിനം തന്നെ തിരിച്ചുള്ള കയറ്റം. ഇടക്ക് ഞാന്‍ ഫോട്ടൊ എടുക്കാനെന്ന ഭാവത്തില്‍ അല്പം ഇരുന്നു.
ഒരു വിധം മുകളില്‍ എത്തി. അവിടെ ആളുകള്‍ക്ക് ഇരിക്കുവാന് മുളയും ഓലയും മറ്റും ഉപയോഗിച്ച് നിര്‍മ്മിച്ച ചില ഷെഡുകള്‍ ഉണ്ട്. അവിടെ നീണ്ടു നിവര്‍ന്ന് മലര്‍ന്നു കിടന്നു. കൈയില്‍ ഭക്ഷണ പാക്കറ്റുകളിലില്ലാത്തതിനാലാവണം വാനരന്മാര് ഞങ്ങളെ തീരെ മൈന്റ് ചെയ്തില്ല. നേരത്തെയുണ്ടായ സംഭവം ഓര്‍മ്മയുണ്ടായതിനാല്‍ കാമറ ഭദ്രമാക്കി വച്ചു. ആന്റോ കൊണ്ടു വന്ന ഇളം തണുപ്പുള്ള വെള്ളം കുടിച്ചപ്പോള്‍ ഒന്ന് ഉഷാറായി. നല്ല വെയിലുണ്ട്. തെളിഞ്ഞ അന്തരീക്ഷം. രാവിലത്തെ മഴക്കോള് കണ്ടപ്പോള്‍ ഇത്ര തെളിഞ്ഞ അന്തരീക്ഷം ഒരിക്കലും പ്രതീക്ഷിച്ചില്ല. വെള്ളച്ചാട്ടത്തിന്റെ മുകള്‍ഭാഗത്തേക്ക് നടന്നു. മുകളില്‍ നിന്നുള്ള ദൃശ്യവും എത്ര വര്‍ണ്ണിച്ചാലും മതിയാവില്ല. അത്രക്ക് ഭംഗി.
ഒരുപാട് നേരം ആസ്വദിച്ച് നിന്നു. മുളകൊണ്ട് കെട്ടിയിരിക്കുന്ന കൈവരിയുടെ ബലത്തില്‍ അത്രക്ക് വിശ്വാസമില്ലാത്തതുകൊണ്ട് അതില്‍ നിന്നും കുറച്ച് അകലം പാലിച്ചു. "എന്തിനാ വെറുതെ റിസ്കെടുക്കുന്നേ" എന്ന പരസ്യ വാചകം മനസ്സില്‍ മുഴങ്ങുന്നുണ്ടായിരുന്നു. ഇടതുഭാഗത്ത് വെള്ളം ഒഴുകി വരുന്ന ചാലില്‍ ഒരുപാട് ആളുകള്‍ മുങ്ങി നിവര്‍ന്നുകൊണ്ട് തിമര്‍ക്കുകയാണ്. ഇടക്കിടെ ഫുട്ബോള്‍ മാച്ചിനിടക്കുള്ള പോലെ വിസിലിന്റെ ശബ്ദം - ഗാര്‍ഡുമാരുടെ വക. എന്നാലും ചില കേമന്മാര് ഒരുപാട് മുന്നിലേക്ക് അതിക്രമിച്ച് കടന്നിരിക്കുന്നു. ഇടക്കിടെ പത്രത്തിലും മറ്റ് മീഡിയാകളിലും കാണുന്ന "അതിരപ്പിള്ളിയില്‍ ***** കാണാതായി, അതിരപ്പിള്ളിയില്‍ **** മുങ്ങിമരിച്ചു" തുടങ്ങിയ വാര്‍ത്തകള്‍ മനസ്സിലേക്ക് കടന്നുവന്നു. നല്ല വഴുക്കലുള്ള പറകളാണ് അവിടെ. ചിലയിടത്ത് നല്ല കുഴികളും ഉണ്ട്. അതുകൊണ്ട് സാഹസം ഒഴിവക്കുന്നതാണ് ബുദ്ധി.വെള്ളത്തില്‍ മുങ്ങിനിവരുന്ന വനിതകളുള്ളിടത്ത് കുറച്ച് തിരക്കനുഭവപ്പെടുന്നത് കാണുന്നുണ്ടായിരുന്നു. ആയുധമേന്തിയ ദൈവങ്ങളെപ്പോലെ മൊബൈല്‍ കാമറ പിടിച്ച് നിന്നുകൊണ്ട് ദൃശ്യങ്ങള്‍ പകര്ത്തുന്നവര് ഒരുപാടുണ്ട്. ജീവനില്ലാത്ത ശരീരത്തെപ്പോലും മൊബൈലില്‍ പകര്‍ത്തുന്ന കാമറമാന്മാരുടെ സ്വന്തം നാടാണല്ലോ നമ്മുടെത്.
വെയില് കുറച്ച് തലക്കടിച്ചു തുടങ്ങിയപ്പോള്‍ ഒരു തരം അസ്വസ്ഥത അനുഭവപ്പെടാന്‍ തുടങ്ങി. കൂടാതെ നല്ല വിശപ്പും. തിരിച്ച് കയറാന്‍ തീരുമാനിച്ചു. കുറച്ച് ക്ഷീണമൊക്കെയുണ്ടായിരുന്നു എങ്കിലും ഭക്ഷണ കാര്യമായതിനാല്‍ കാലുകളുടെ വേഗതയെ അത് തെല്ലും കുറവു വരുത്തിയില്ല. മുന്‍പ് പറഞ്ഞ ഷെഡുകളില്‍ ചിലര്‍ ഭക്ഷണം കഴിക്കുന്നു. അവിടെനിന്നും വല്ലതും അടിച്ചുമാറ്റാന്‍ തക്കം പാര്‍ത്ത് കുരങ്ങന്മാര്.
സമയം 3:15. ഞങ്ങള്‍ പ്രവേശന കവാടത്തിലെത്തി. അങ്ങിങ്ങ് കാണുന്ന ഭക്ഷണശാലകളില്‍ ഭേദമെന്ന് തോന്നിയ ഒന്നില്‍ കയറി. ഊണിന്റെ സമയമെല്ലാം കഴിഞ്ഞിരിക്കുന്നു. അവസാനം ചോറും നന്നായി വെള്ളം ചേര്‍ത്ത സാമ്പാറും മുളകുപൊടിയാല്‍ സമൃദ്ധമായ അച്ചാറും മുന്നിലെത്തി. ഇതാണെത്രെ ഊണ്. എന്തായാലും വയറിന്റെ വിളി അവഗണിക്കാനാവില്ലല്ലോ. ആന്റോക്ക് ഇതൊന്നും പുത്തരിയല്ല. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ സെയില്സിനു വേണ്ടി യാത്രചെയ്യുമ്പോള്‍ ഇതുപോലുള്ള ഊണ് കഴിക്കാറുണ്ടെന്ന് അവന് പറഞ്ഞപ്പോള്‍ സമാധാനമായി. കൊണ്ടു വച്ച ഭക്ഷണം മുഴുവന്‍ കഴിക്കാന്‍ തോന്നിയില്ല. വിശപ്പിനു തെല്ലൊരു ആശ്വാസം തോന്നിയപ്പോള്‍ എഴുന്നേറ്റു. 30 രൂപ. എന്റെ അഭിപ്രായത്തില്‍ ഒരു 10 രൂപക്കേ ഉള്ളൂ!. എന്തായാലും വിശപ്പിന് അശ്വാസമായതിലോടെ ശരീരത്തിനും ഒരു ഉണര്‍വ് അനുഭവപ്പെട്ടു.
ശരീരത്തിനു കുറച്ച് ക്ഷീണം അനുഭവപ്പെട്ടു തുടങ്ങിയത് വീണ്ടും വണ്ടിയെടുത്തപ്പോഴാണ്. എന്നാലും യാത്ര അതിയായി ആസ്വദിക്കാന്‍ കഴിഞ്ഞു. വീട്ടിലേക്കെത്തുവാന്‍ ആന്റോക്ക് വലിയ തിടുക്കമൊന്നുമുണ്ടായില്ല. വരുന്ന വഴിക്ക് ഒരു വാട്ടര്‍തീം പാര്‍ക്ക് ഉണ്ട്. വലിയ കവാടവും മറ്റും ദൂരെനിന്നും കാണാം. ഒരു നിഗൂഡമായ കോട്ടപോലെ തോന്നിച്ചു അതിന്റെ നില്‍പ്പ്. അവിടെ നിന്നും മൂന്നാര്‍, കൊച്ചി എയര്‍പോര്‍ട്ട് എന്നിവിടങ്ങളിലേക്ക് എളുപ്പവഴിയുണ്ട്. മൂന്നാറിലേക്ക് ഒരു എണ്ണപ്പന തോട്ടത്തിനു നടുവിലൂടെയുള്ള വഴി. തോട്ടത്തിലേക്ക് കടക്കുന്ന സ്ഥലത്ത് ഒരു സെക്യൂരിറ്റി പോസ്റ്റും. നല്ല ഒരു ചേട്ടനായിരുന്നു ആ സമയത്ത് അവിടെ ഡ്യൂട്ടിക്കുണ്ടായിരുന്നത്. അദ്ദേഹം ആ തോട്ടത്തിനെപറ്റിയും വഴിയെ പറ്റിയും എല്ലാം വിശദമായി പറഞ്ഞു തന്നു. പക്ഷെ ഞങ്ങള്‍ക്ക് അങ്ങോട്ട് പോകാന്‍ തോന്നിയില്ല. നേരം 5 മണിയാവാറായിരിക്കുന്നു. അവിടെ ഒരു പാലമുണ്ട്. ചാലക്കുടി പുഴ ആ പാലത്തിനടിയിലൂടെ ഒഴുകിവരുന്നു. വളരെ മനോഹരമാണ് ഇവിടവും. വണ്ടി വഴിയിലൊതുക്കി കുരച്ചു നേരം അവിടെ നിന്നു.
വീട്ടിലേക്ക് വച്ചുപിടിക്കാന്‍ നേരമായി. ഇനിയെത്ര നാള് അതിരപ്പിള്ളി എന്ന സുന്ദരിയെ ഇതുപോലെ കാണാന്‍ കഴിയും എന്നാണ് മടങ്ങുമ്പോള്‍ ചിന്തിച്ചത്. ജലവൈദ്യുത പദ്ധതി വന്നാല്‍ ഇവിടെ എന്താവുമോ എന്തോ? എടുത്ത് പറയാവുന്ന കാര്യം നല്ല രീതിയിലുള്ള ചില പ്രതിഷേധ പ്രസ്ഥാനങ്ങള്‍ അങ്ങിങ്ങ് പ്രവര്‍ത്തിക്കുന്നുണ്ട്. പണ്ട് ആളുകള്‍ക്ക് ഇത്രക്കും വിവരം വെക്കുന്നതിനു മുന്‍പ് ഡാമൊക്കെ ഉണ്ടാക്കിയപോലെ ഇന്നത്തെ കാലത്ത് അത്ര എളുപ്പമല്ല. അതിരപ്പിള്ളിയില്‍ അണക്കെട്ട് പണിയാന്‍ കാണിക്കുന്നത്ര താല്പര്യം അങ്ങ് മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ പ്രകടിപ്പിച്ചിരുന്നുവെങ്കില്‍ എത്ര നന്നാവും. 999 വര്‍ഷത്തെ പാട്ടകരാറിന്റെ കാര്യത്തില്‍ കേരളം പാണ്ടികള്ക്ക് അടിപ്പെടുന്ന സമീപനമാണ് തുടര്‍ന്നു പോരുന്നത്. പാണ്ടികളാണെങ്കില്‍ കിട്ടാവുന്നതൊക്കെ കേരളത്തില്‍ നിന്നും അടിച്ചെടുക്കുകയും ചെയ്യുന്നു. മുല്ലപ്പെരിയാറിലെയും മറ്റു ചില അണക്കെട്ടുകളിലെയും വെള്ളവും പിന്നെ പാലക്കാട് റെയില്‍വേ ഡിവിഷന് വരെ എത്തി നില്ക്കുന്നു കാര്യങ്ങള്‍. കേരളീയരുടെ അരിയും പച്ചക്കറികളും കാണിച്ച് ഭീഷണിപ്പെടുത്തി അവര്‍ കാര്യം നേടുന്നു. എന്താ ചെയ്യാ???!!!
ഞങ്ങള്‍ കാടിറങ്ങുമ്പോള്‍ ചിന്തകള്‍ കാട് കയറുകയായിരുന്നു. വൈകുന്നേരമായതോടെ റോഡില്‍ തിരക്ക് തുടങ്ങി. എല്ലാവരും മടങ്ങുകയാണ്. ചാലക്കുടിയിലെ ഇന്ത്യന്‍ കോഫി ഹൌസിലെ ചായയും മസാലദോശയും കൂടി കഴിച്ചപ്പോള്‍ ഉണ്ടായിരുന്ന ക്ഷീണമെല്ലാം എവിടെയോ പോയ്മറഞ്ഞു. സാധാരണ ഒരു യാത്ര കഴിഞ്ഞാലുണ്ടാവാറുള്ള തലവേദന ഇത്തവണ ഇല്ലായിരുന്നു. ആദ്യാവസാനം ആസ്വദിച്ച് തന്നെ പോയി വന്നു. ആന്റോയെപോലെ ഒരു കൂട്ടുകാരനെ ഇത്തരം യാത്രകളില്‍ കിട്ടിയാല്‍ അതൊരു ഭാഗ്യം തന്നെ. അടുത്ത വെക്കേഷനില്‍ അതിരപ്പിള്ളി വഴി വാല്‍പ്പാറ-പൊള്ളാച്ചി ഒന്നു പോയി നോക്കാന്നാണ് ഞങ്ങളുടെ ഇപ്പോഴത്തെ പ്ലാന്‍.
ഇനി അടുത്ത വെക്കേഷന് വരെ (മിക്കവാറും അടുത്ത ചെറുപെരുന്നാളിനോ അതിനു ശേഷമോ) കാത്തിരിക്കുക. അതുവരെ വരണ്ടുണങ്ങിയ മരുക്കാഴ്ചകള്‍ കണ്ടുകൊണ്ട് കഴിച്ചുകൂട്ടുക തന്നെ. ദൈവത്തിന്റെയും നമ്മുടെയും സ്വന്തം നാടിനെ ഒരുപാടൊരുപാട് ഓര്‍ത്തുകൊണ്ട്....
സ്വകാര്യം: (നെറ്റിനു സ്പീഡ് കുറവായതിനാല്‍ ഫോട്ടോസ് ചിലത് അപ്ലോഡ് ചെയ്യാന്‍ പറ്റിയിട്ടില്ല. അടുത്തു തന്നെ ആ ഫോട്ടോസ് മാത്രം ഒരു പോസ്റ്റായി പ്രതീക്ഷിക്കാം. എല്ലാവര്ക്കും ഈദ് മുബാറക്ക്).
2010, നവംബർ 3, ബുധനാഴ്ച
അപ്രതീക്ഷിതം ഈ അതിരപ്പിള്ളി-വാഴച്ചാല്‍ യാത്ര.. ഭാഗം - 1
ആസ്വാദ്യകരമായ ഒരുപാട് യാത്രാവിവരണ ബ്ലോഗുകള്‍ക്കിടയില്‍ എന്റെ ഈ എളിയ പോസ്റ്റ് എങ്ങിനെ സ്വീകരിക്കപ്പെടും എന്നറിയില്ല എന്നാലും എന്റെ ചെറിയ അതിരപ്പിള്ളി യാത്രയെ ഇവിടെ സമര്‍പ്പിക്കുന്നു.
നാട്ടില്‍ ഇത്തവണ ലീവിനു പോകുന്നതിനു മുന്‍പ് തന്നെ ഒരു യാത്ര പോകണം എന്ന് ഒരുപാട് പ്ലാനിംഗ് ഒക്കെ നടത്തി. പക്ഷെ നാട്ടിലെത്തിയപ്പോള്‍ ആകെ സാഹചര്യങ്ങള്‍ മാറി മറഞ്ഞു. ഒരു പാട് പ്ലാന്‍ ചെയ്ത് ചെയ്ത് അവസാനം യാതൊരു പ്ലാനിങ്ങുമില്ലാതെ നടത്തിയ ഒരു അതിരപ്പിള്ളി യാത്ര.
ശ്രീമതിയെയും കൂട്ടി ഒരു യാത്രയാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും പല പല കാരണങ്ങള്‍ കൊണ്ട് ഒഴിവാക്കേണ്ടി വന്നു. പകരം കിട്ടിയത് അന്തപ്പന് എന്ന് ഞാന്‍ സ്നേഹത്തോടെ വിളിക്കുന്ന ആന്റോയെ. ആന്റോയുമായി ഒന്ന് എറണാകുളത്തിനു പോകണം എന്ന് പറഞ്ഞിരുന്നു. പണ്ട് ഒന്നിച്ച് ജോലി ആവശ്യാര്‍ത്ഥം നടത്തിയിരുന്ന ട്രെയിന്‍ യാത്രയുടെ ഒരു ആവര്‍ത്തനം മനസ്സിലുണ്ടായിരുന്നു. വീട്ടില്‍ നിന്നും എറണാകുളത്തേക്ക് എന്നും പറഞ്ഞാണ് ഇറങ്ങിയത്. കൊടുങ്ങല്ലൂര്‍ - ആനാപ്പുഴ - കൃഷ്ണന്‍കോട്ട വഴി മാളയിലേക്ക് (അവിടെയാണ് ആന്റോയുടെ വീട്) കത്തിച്ചു വിട്ടു. 9 മണിക്ക് അവന്റെ വീട്ടില്‍. അവിടെ എത്തിയപ്പോഴേക്കും ആകാശമെല്ലാം ഒരു വിധം തെളിഞ്ഞിരുന്നു. എന്നാലും ഒരു മഴ എപ്പോ വേണമെങ്കിലും പ്രതീക്ഷിക്കാം എന്ന നില. നമുക്കൊന്ന് അതിരപ്പിള്ളിക്ക് വിട്ടാലോ? ആ നിര്‍ദ്ദേശത്തിനു മുന്പില് എനിക്ക് എതിരഭിപ്രായമുണ്ടായിരുന്നില്ല. അവന്റെ സ്വരത്തില്‍ എല്ലാം "ഈസി"യായി തോന്നി.
മഴവന്നാലൊരു രക്ഷക്ക് വേണ്ടി ജാക്കറ്റ് ഉണ്ടായിരുന്നു. തലേന്ന് അടിച്ച 150 രൂപയുടെ പെട്രോളില്‍ അധികം ഒന്നും കത്തിയിട്ടില്ല.ഫുഡ് ഒക്കെ നമുക്ക് വഴിയില്‍ കിട്ടും എന്നും പറഞ്ഞുകൊണ്ട് ആന്റൊ മഴക്കോട്ടുമായെത്തി. വണ്ടിയില്‍ കയറാന്‍ നേരത്ത് ചാവി അവന്റെ കൈയില്‍ കൊടുത്തപ്പോള്‍ ഒരു വല്ലാത്ത ചിരി ചിരിച്ചുകൊണ്ട് അവന് പറഞ്ഞു "ഇക്കാ എനിക്ക് ഗിയറില്ലാത്ത വണ്ടി ഓടിക്കാനേ അറിയൂ". ഞാന്‍ ചെറുതായി ഒന്ന് ഞെട്ടാതിരുന്നില്ല. കാരണം ഇത്ര ദൂരം വണ്ടിയോടിക്കുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം അതുവരെ സംഭവിച്ചിട്ടില്ല എന്നത് തന്നെ. എന്തായാലും ഇറങ്ങി തിരിച്ചു, ഇനി പിന്മാറിയാല് ശരിയാവില്ല. 9:20നു ഞങ്ങള്‍ മാളയില്‍ നിന്നു ചാലക്കുടിയിലേക്ക് യാത്ര തിരിച്ചു. എന്റെ ബൈക്ക് ഹീറോ ഹോണ്ട പാഷന് പ്രോ.
ശ്രീമതിയെയും കൂട്ടി ഒരു യാത്രയാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും പല പല കാരണങ്ങള്‍ കൊണ്ട് ഒഴിവാക്കേണ്ടി വന്നു. പകരം കിട്ടിയത് അന്തപ്പന് എന്ന് ഞാന്‍ സ്നേഹത്തോടെ വിളിക്കുന്ന ആന്റോയെ. ആന്റോയുമായി ഒന്ന് എറണാകുളത്തിനു പോകണം എന്ന് പറഞ്ഞിരുന്നു. പണ്ട് ഒന്നിച്ച് ജോലി ആവശ്യാര്‍ത്ഥം നടത്തിയിരുന്ന ട്രെയിന്‍ യാത്രയുടെ ഒരു ആവര്‍ത്തനം മനസ്സിലുണ്ടായിരുന്നു. വീട്ടില്‍ നിന്നും എറണാകുളത്തേക്ക് എന്നും പറഞ്ഞാണ് ഇറങ്ങിയത്. കൊടുങ്ങല്ലൂര്‍ - ആനാപ്പുഴ - കൃഷ്ണന്‍കോട്ട വഴി മാളയിലേക്ക് (അവിടെയാണ് ആന്റോയുടെ വീട്) കത്തിച്ചു വിട്ടു. 9 മണിക്ക് അവന്റെ വീട്ടില്‍. അവിടെ എത്തിയപ്പോഴേക്കും ആകാശമെല്ലാം ഒരു വിധം തെളിഞ്ഞിരുന്നു. എന്നാലും ഒരു മഴ എപ്പോ വേണമെങ്കിലും പ്രതീക്ഷിക്കാം എന്ന നില. നമുക്കൊന്ന് അതിരപ്പിള്ളിക്ക് വിട്ടാലോ? ആ നിര്‍ദ്ദേശത്തിനു മുന്പില് എനിക്ക് എതിരഭിപ്രായമുണ്ടായിരുന്നില്ല. അവന്റെ സ്വരത്തില്‍ എല്ലാം "ഈസി"യായി തോന്നി.
മഴവന്നാലൊരു രക്ഷക്ക് വേണ്ടി ജാക്കറ്റ് ഉണ്ടായിരുന്നു. തലേന്ന് അടിച്ച 150 രൂപയുടെ പെട്രോളില്‍ അധികം ഒന്നും കത്തിയിട്ടില്ല.ഫുഡ് ഒക്കെ നമുക്ക് വഴിയില്‍ കിട്ടും എന്നും പറഞ്ഞുകൊണ്ട് ആന്റൊ മഴക്കോട്ടുമായെത്തി. വണ്ടിയില്‍ കയറാന്‍ നേരത്ത് ചാവി അവന്റെ കൈയില്‍ കൊടുത്തപ്പോള്‍ ഒരു വല്ലാത്ത ചിരി ചിരിച്ചുകൊണ്ട് അവന് പറഞ്ഞു "ഇക്കാ എനിക്ക് ഗിയറില്ലാത്ത വണ്ടി ഓടിക്കാനേ അറിയൂ". ഞാന്‍ ചെറുതായി ഒന്ന് ഞെട്ടാതിരുന്നില്ല. കാരണം ഇത്ര ദൂരം വണ്ടിയോടിക്കുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം അതുവരെ സംഭവിച്ചിട്ടില്ല എന്നത് തന്നെ. എന്തായാലും ഇറങ്ങി തിരിച്ചു, ഇനി പിന്മാറിയാല് ശരിയാവില്ല. 9:20നു ഞങ്ങള്‍ മാളയില്‍ നിന്നു ചാലക്കുടിയിലേക്ക് യാത്ര തിരിച്ചു. എന്റെ ബൈക്ക് ഹീറോ ഹോണ്ട പാഷന് പ്രോ.
ചാലക്കുടി പിന്നിടുമ്പോഴും കണ്ണാടിയിലൂടെ മഴക്കോള് നല്ല കറുത്ത നിറത്തില്‍ കാണാമായിരുന്നു. പക്ഷെ മുന്നിട്ടിറങ്ങിയതല്ലേ, ഇനി പിന്മാറ്റമില്ല എന്ന് മനസ്സില്‍ ഇടക്കിടെ പറഞ്ഞുകൊണ്ടിരുന്നു. കൂടാതെ എന്തിനും തയ്യാറായി അന്തപ്പനും! ചാലക്കുടി ദേശീയപാതയെ മുറിച്ച് കടന്ന് അടുത്ത ജംഗ്ഷനില്‍ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് കുറച്ച് ദൂരം വടക്കോട്ട് പോയി വീണ്ടും അടുത്ത് ജംഗ്ഷനില്‍ നിന്ന് വലത്തോട്ടുള്ള വഴിയാണെന്ന് ഒരു തഴക്കം വന്ന ഗൈഡിനെപോലെ പിന്‍സീറ്റിലിരുന്നുകൊണ്ട് ആന്റോ വഴി പറഞ്ഞുകൊണ്ടിരുന്നു. ഇടക്ക് ഞങ്ങളുടെ ടാങ്കും നിറച്ചപ്പോള്‍ ഒന്നുകൂടി ഉഷാറായി.
ചാലക്കുടിയില്‍ നിന്നും അതിരപ്പിള്ളിക്കുള്ള വഴി നല്ല നിലവാരത്തിലുള്ളതാണ് (ചുരുങ്ങിയ പക്ഷം കനത്ത മഴക്കാലം വരുന്നത് വരെയെങ്കിലും). വഴിയിലുള്ള സ്ഥലങ്ങളെ കൂടുതല്‍ പരിഗണിച്ചില്ല, കാരണം എത്രയും വേഗം മഴ വരുന്നതിനു മുന്‍പ് അതിരപ്പിള്ളിയിലെത്തണം എന്ന ലക്ഷ്യം തന്നെ.കുറെ പോയികഴിഞ്ഞപ്പോള്‍ വഴിയുടെ സ്വഭാവം മാറിത്തുടങ്ങി. വഴികാട്ടിയായിട്ടുള്ള സര്‍ക്കാര്‍ ബോര്‍ഡുകളില്‍ ദൂര സംഖ്യകള്‍ കുറഞ്ഞുകൊണ്ടിരുന്നു. ഇടക്ക് ഒരു വെയിറ്റിംഗ് ഷെഡ് കണ്ടപ്പോള്‍ ഞാന്‍ പെട്ടെന്ന് വണ്ടി നിര്‍ത്തി. കാരണം നടുവൊന്ന് നിവര്‍ത്തല്‍ അത്യാവശ്യമായിരുന്നു. ഇതിനകം ബിസിനസ്സില്‍ ഒരു ചെറിയ മുതലാളിയായിക്കഴിഞ്ഞിരുന്ന അന്തപ്പന് ഈ അവസരം അവന്റെ ഓഫീസിലേക്കും മറ്റും വിളിക്കാനായി ഉപയോഗിച്ചു.ആ പരിസരത്ത് ആകെ ഒരു വീട് കുറച്ചു മാറി. പക്ഷെ ആരെയും സമീപത്തൊന്നും കണ്ടില്ല. കുറച്ച് കഴിഞ്ഞപ്പോള്‍ എവിടെനിന്നോ ഒരു നായ വന്നിട്ട് ഞങ്ങളുടെ ബൈക്കിനെ ഒന്ന് നോക്കി. പിന്നെ എന്റെ അടുത്തു വന്നു ശേഷം ആന്റോയുടെ അടുത്തും. അവനെ അതിനെ വേണ്ടവിധം തൊട്ടു തലോടി കൈയിലുണ്ടായിരുന്ന ലൈസിന്റെ ഏതാനും കഷണങ്ങള്‍ കൊടുത്തപ്പോള്‍ മൂപ്പര്‍ക്ക് പെരുത്ത് ഹാപ്പി! പക്ഷെ അവന്റെ ഒരു ഫോട്ടോ എടുക്കാന്‍ വേണ്ടി കാമറ എടുത്തതും ഒറ്റ ഓട്ടം വച്ചുകൊടുത്തത് വളരെ വിചിത്രമായി തോന്നി ഞങ്ങള്‍ക്കും!.
യാത്രയുടെ ഒറ്റ ഇരുപ്പില്‍ അനുഭവപ്പെട്ടിരുന്ന മരവിപ്പിനു തെല്ലൊരു അശ്വാസം കിട്ടിയപ്പോള്‍ ഞങ്ങള്‍ യാത്ര തുടര്‍ന്നു. കൂടുതല്‍ പോകുന്തോറും ജനവാസം കുറഞ്ഞു വരുന്നു. വഴിയില്‍ വന്യമൃഗങ്ങള്‍ കുറുകെ കടക്കുന്ന സ്ഥലം എന്ന് എഴുതി പലയിടത്തും വച്ചിരിക്കുന്നു. പക്ഷെ അത്രക്ക് "വന്യന്മാരെ" ആരെയും വഴിക്ക് കണ്ടതുമില്ല.വലതു വശത്തുകൂടി അതിരപ്പിള്ളി വെള്ളച്ചാട്ടതില്‍ നിന്നും ഒഴുകി വരുന്ന ചാലക്കുടിപുഴ ഒഴുകുന്നു. കുറച്ച് ചെന്നപ്പോള്‍ വെള്ളാച്ചാട്ടത്തിന്റെ മൂളല്‍ കേട്ടു തുടങ്ങി. വഴിയില്‍ ഇടക്കും തലക്കും കാണുന്നത് തമിഴ്നാട്ടുകാരായ ടൂറിസ്റ്റുകളെയും വഹിച്ചുകൊണ്ടുള്ള വാഹനങ്ങള്‍ മാത്രമെന്ന് പറയാം. ചാലക്കുടി കഴിഞ്ഞപ്പോള്‍ ഞങ്ങളെ ഒരുപാട് ഹോണടിച്ച് വിരട്ടി കടന്നുപോയ പാണ്ടി ബസ്സ് വഴിയില്‍ ടയറിലെ കാറ്റുപോയി കിടക്കുന്നു. കിട്ടിയ അവസരം മുതലാക്കി ഞാനും കണക്കിനു കൊടുത്തു നമ്മുടെ ഹോണ്‍. നമ്മളാരാ.... അതിരപ്പിള്ളിക്ക് തൊട്ടു മുന്‍പായി പ്രവേശന കവാടമൊക്കെ വനംവകുപ്പുകാര്‍ ഒരുക്കിയിട്ടുണ്ട്. പ്രവേശന ഫീസ് 15 രൂപ/ഒരാള്‍ക്ക്. ബൈക്കിന് 5 രൂപ. കാമറക്കും കൊടുക്കേണ്ടി വന്നു ഫീസ്. (വിദേശികള്‍ക്ക് 50 രൂപയാണ് പ്രവേശനത്തിന്). അവിടെനിന്നും എത്തിയത് അതിരപ്പിള്ളിയുടെ പ്രവേശന കവാടത്തില്‍. ഒരു ചെറിയ ഉല്‍സവം നടക്കുന്നത്പോലെയുള്ള സ്ഥലം. ആകെപ്പാടെ ഒരു കലമ്പലുള്ള അന്തരീക്ഷം. കളിപ്പാട്ടങ്ങളും നീന്തല്‍ സാമഗ്രികളും കൂടാതെ ഭക്ഷണവും മറ്റും വില്‍ക്കുന്ന കടകള്‍. ഏതാനും ഹോട്ടലുകള്‍. പാണ്ടി നാട്ടിലെ വാഹനങ്ങളാണ് പാര്‍ക്ക് ചെയ്തിരിക്കുന്നതിലധികം. പ്രവേശന കവാടത്തില്‍ യൂണിഫോമിട്ട പോലീസുകാര്‍ (അതോ വനം വകുപ്പോ?) പാസ് പരിശോധിച്ച് ആളുകളെ കടത്തി വിടുന്നു. വണ്ടിയില്‍ നിന്നും ഇറങ്ങാതെ കുറച്ചുനേരം അതൊക്കെ നോക്കിയിരുന്നു. വാഴച്ചാല്‍ വെള്ളച്ചാട്ടം കാണേണ്ടതുള്ളതുകൊണ്ട് നേരെ വിട്ടു.
വീണ്ടും മുന്നോട്ട് പോകുമ്പോള്‍ റോഡിന്റെ സ്വഭാവത്തിനു അല്പം മാറ്റം സംഭവിച്ചതായി കാണാം. അവിടവിടെ പൊട്ടിപൊളിഞ്ഞ് ചില സ്ഥലങ്ങളില്‍ നമ്മുടെ നാട്ടിലെ പഞ്ചായത്ത് റോഡിനെക്കാളും മോശം. തമിഴ്നാട്ടിലെ വാല്പാറ പൊള്ളാച്ചി എന്നിവിടങ്ങളില്‍ നിന്നും ചാലക്കുടിക്കും തിരിച്ചും ബസ്സ് സര്‍വ്വീസുണ്ട്. അവരുടെയും നമ്മുടെയും സര്‍ക്കാര്‍ വക ശകടങ്ങള്‍ കിതച്ച് നീങ്ങുന്നുണ്ട് വല്ലപ്പോഴും. ചില സ്ഥലങ്ങളില്‍ വൈല്‍ഡ്ലൈഫ് വാര്ഡന്മാര് നിലയുറപ്പിച്ചിട്ടുണ്ട്. അവിടെയൊന്നും പാര്‍ക്ക് ചെയ്യാന്‍ പാടില്ലെന്നുള്ള ബോര്‍ഡുകള്‍ ഇടക്കിടെ കാണാം. എന്നാലും ചില "ദുരൂഹന്മാര്‍" അവരുടെ കണ്ണുവെട്ടിച്ച് ഇന്ഡിക്കയും, മാരുതിയും മറ്റും പാര്‍ക്ക് ചെയ്തിരിക്കുന്നു. കാടിന്റെ വന്യമായ സൈലന്റ് മോഡിനെ കീറി മുറിക്കുന്നത് ഏതാനും ചില വാഹനങ്ങളുടെ ശബ്ദങ്ങളും പിന്നെ ചിവീടുപോലുള്ള ചില ജീവികളുടെ കലപിലകളും മാത്രം. റോഡിന്റെ സൈഡിലൂടെ ചില നീരുറവകള്‍ ഒഴുകി വരുന്നുണ്ട്.
ഒരു ചെറിയ ഇറക്കം ഇറങ്ങുമ്പോള്‍ ഒരു വെള്ളച്ചാട്ടത്തിന്റെ ചെറിയ ബോര്‍ഡ്. (ചാര്‍പ്പയോ അതൊ ചാപ്രയോ). അവിടെ ചില ഉത്തരേന്ത്യന്‍ യാത്രികര്‍ നിന്ന് ഫോട്ടോയെടുക്കുന്നു. അവരുടെ വായ് നോക്കി നമ്മുടെ നാടന്‍ സഞ്ചാരികളും. കുറെയധികം കുരങ്ങന്മാരെയും അവിടെ കണ്ടു. ഏതാനും കുരങ്ങന്മാര് കലുങ്കിന്റെ കൈവരികളിലും മറ്റും ഇരിപ്പുറപ്പിച്ചിട്ടുണ്ടായിരുന്നു. ഫോട്ടോ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ അവരില്‍ ചിലര്‍ നന്നായി പോസ് ചെയ്തു തന്നു. എന്നാല്‍ ഒരെണ്ണം ചാടി മാറിക്കളഞ്ഞു. ഒരു വലിയ പാറയുടെ മുകളില്‍ നിന്നും ഹുംകാരത്തോടെ ചാടിതുള്ളി താഴേക്ക് കുതിക്കുന്ന വെള്ളച്ചാട്ടം. കലുങ്കിനടിയിലൂടെ റോഡിനപ്പുറത്തേക്ക് അതിവേഗം ഒഴുകിപ്പോകുന്നു അത്. നല്ല കുളിര്‍മ്മയുള്ള ഒരു അന്തരീക്ഷം. ഹെല്‍മറ്റും കോട്ടും എല്ലാം മാറ്റി അല്പനേരം അവിടെ നിന്നു. ശുദ്ധവായു നന്നായി വലിച്ചുകയറ്റിയപ്പോളുണ്ട് അതിലേക്ക് നമ്മുടെ സഞ്ചാരികളുടെ വക സിഗരറ്റിന്റെ മണം. അതോടെ അവിടത്തെ നില്പ് അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. വീണ്ടും വണ്ടിയെടുത്ത് മുന്നോട്ട് നീങ്ങി. അല്പ ദൂരം പോയപ്പോഴേക്കും വാഴച്ചാല്‍ വെള്ളച്ചാട്ടത്തിന്റെ പ്രവേശന കവാടത്തിലെത്തി. മറ്റിടങ്ങളില്‍ നിന്നും വ്യത്യസ്ഥമായി പരന്നൊഴുകുന്നതാണ് വാഴച്ചാല്‍ വെള്ളച്ചാട്ടം.
വാഴച്ചാല്‍ വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശന കവാടത്തിലും കാവലുണ്ട്. അതിരപ്പിള്ളിയില്‍ നിന്നെടുത്ത ടിക്കറ്റ് തന്നെ മതി ഇതിനകത്തേക്കും കടക്കാന്‍. തമിഴ്നാട്ടിലേക്ക് പോകുന്ന വാല്‍പ്പാറ റോഡിനു കുറുകെ ഒരു ചെക്ക്പോസ്റ്റ്. അവിടെ വാഹനത്തെയും ആളുകളെയും കര്‍ശന പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. വാഴച്ചാല്‍ വെള്ളച്ചാട്ടത്തിനടുത്ത് ഒരുപാട് ആളുകള്‍ പ്രത്യേകിച്ച് ഫാമിലീസ് എത്തിയിട്ടുണ്ട്. അതിരപ്പിള്ളിയില്‍ കണ്ടത്ത് അണ്ണന്മാരെയായിരുന്നെങ്കില്‍ ഇവിടെ നമ്മുടെ ചേച്ചിമാരെയും ചേട്ടന്മാരെയുമാണ് കാണാന്‍ കഴിഞ്ഞത്. വെള്ളച്ചാട്ടത്തിനടുത്ത് കൈവരി കെട്ടിനിര്‍ത്തിയിരിക്കുന്നയിടത്തു നിന്നും നോക്ക്. ദൂരെ എവിടെയോ നിന്ന് പാറകളുടെ മുകളിലൂടെ ആര്‍ത്തലച്ച് വരുന്ന വാഴ്ച്ചാല്‍ പരന്നൊഴുകുന്നു. ആ സംഗീതത്തിനു ഒരു പ്രത്യേക രസമുണ്ട്. അവിടെ നിന്നും ചില ഫോട്ടോസ് എടുത്തു. പിന്നെ വലത്തോട്ട് കൈവരികള്‍ക്കരികിലുള്ള വഴിയിലൂടെ നടത്തം തുടര്‍ന്നു. എല്ലായിടത്തും ഗാര്‍ഡുമാരുണ്ട്. തെളിഞ്ഞ വെള്ളം കണ്ടപ്പോള്‍ പ്രശ്നമില്ലാത്ത ഒരു സ്ഥലത്ത് (ഗാര്‍ഡിന്റെ അനുമതിയോടെ) ഇറങ്ങി കൈയും മുഖവും ഒന്നു കഴുകി. "ഹാവൂ..ആകപ്പാടെ ഒരുന്മേഷം". അതുവരെയുണ്ടായിരുന്ന ക്ഷീണമെല്ലാം എവിടേക്കോ പോയി. വീണ്ടും കുറച്ചു നടന്നു. ഇടതുഭാഗത്ത് ചില വീടുകളും അതിനോടനുബന്ധിച്ച് ചെറിയ ചില പെട്ടിക്കടകളും. കാട്ടു തേന്‍ മുതല്‍ ബഹുരാഷ്ട്ര കോളകമ്പനികളുടെ ഉല്പന്നങ്ങള് വരെ അവിടെ വില്ക്കാന് വച്ചിരിക്കുന്നു. കടയിലിരിക്കുന്നവര് ഒട്ടും തന്നെ "ഫ്രന്റ്ലി"യായി തോന്നിയില്ല. വേണമെങ്കില്‍ വാങ്ങിയാല്‍ മതി എന്ന ഒരു മട്ട്. ഇനി പ്രത്യേകിച്ചൊന്നും വാഴച്ചാലില്‍ ഉണ്ടെന്നു തോന്നുന്നില്ല. (വല്ലതും വിട്ടുപോയോ ആവോ?!). തിരികെ നടന്നു. ഏതാനും ഫോട്ടോസ് കൂടി എടുത്തു. വയര്‍ വിശന്നു തുടങ്ങിയിരുന്നു. എന്നാലും അത്യാവശ്യം പിടിച്ചു നില്ക്കാവുന്ന നിലയിലായിരുന്നതുകൊണ്ട് ഒരു ചായയിലൊതുക്കി. പ്രവേശന കവാടത്തിലെ ഒരു കെട്ടിടത്തില്‍ ഒരു ചായക്കട കം കൂള്‍ഡ്രിംഗ്സ് കട പ്രവര്‍ത്തിക്കുന്നുണ്ട്. ചായകുടിച്ചു കുറച്ചു നേരം ഒന്നു റിലാക്സ് ആയി. വാഴച്ചാലില്‍ വോഡഫോണിന് റെയിഞ്ച് ഇല്ല. അതുകൊണ്ട് ഫോണ്‍ മിണ്ടാതെ പോക്കറ്റില്‍ കിടക്കുന്നുണ്ടായിരുന്നു. വാഴച്ചാല്‍ കഴിഞ്ഞതും ഒരു 10-15 മെസ്സേജ്. വീട്ടില്‍ നിന്നും നമ്മളെ ട്രാക്ക് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ കിട്ടിയിരുന്നില്ലല്ലോ, അതിന്റെ സൂചകങ്ങളായ മെസേജുകള്‍ ഒന്നിനുപുറകെ ഒന്നായി വന്നെത്തിയതാണ്. അതിരപ്പിള്ളി ലക്ഷ്യമാക്കി യാത്ര തുടങ്ങി.
(തീര്‍ന്നിട്ടില്ല...തുടരും .....കാത്തിരിക്കുക).
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)