2012, മാര്‍ച്ച് 5, തിങ്കളാഴ്ച

മൂന്നാറിലേക്ക് - 2 - മറയൂര്‍

മൂന്നാറിലേക്ക്  ഒന്നാം ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്കിയാല്‍ മതി.

പിറ്റേ ദിവസം രാവിലെ 8 മണിക്ക് മുന്‍പേ തന്നെ കുളിയും പ്രാതലും എല്ലാം കഴിച്ചു റെഡിയായി.  8 മണിക്കാണ് മറയൂരിലെക്ക് പോകുവാന്‍ വണ്ടി ബുക്ക്‌ ചെയ്തിട്ടുള്ളത്.  8 മണിക്ക് മുന്‍പേ തെന്നെ വണ്ടിയും ഡ്രൈവറും എത്തി.  ഷാജി എന്നാണു ഡ്രൈവറുടെ പേര്.  വണ്ടി ഒരു ടാറ്റ ഇന്‍ഡിക്ക.  ക്യാമറയും മറ്റും മറക്കാതെ എടുത്തോളാന്‍ പറഞ്ഞു.  പെട്ടെന്ന് തന്നെ ആള്‍ കമ്പനി ആയി.  പതിനഞ്ചിന് മേല്‍ വര്‍ഷമായി മൂന്നാറില്‍ വണ്ടിയോടിക്കാന്‍ തുടങ്ങിയിട്ട്.  ഇപ്പോള്‍ സ്വന്തമായി ഒരു ഹോംസ്റ്റെയും നടത്തുന്നു!  (അടുത്ത തവണ വരുമ്പോഴത്തെ താമസം അവിടെയവാമെന്നു ഇപ്പോള്‍ തന്നെ അഡ്വാന്‍സ് ബുക്കിംഗ്!).  മറയൂര്‍ റൂട്ടില്‍ വണ്ടി നീങ്ങി തുടങ്ങി.  രാവിലെ തന്നെ തേയില ഫാക്ടറികളില്‍ പ്രോസസിംഗ് തുടങ്ങി കഴിഞ്ഞു.  അതിന്റെ മണം അന്തരീക്ഷത്തില്‍ ഉണ്ട്.  മലകള്‍ക്കിടയിലൂടെ വളഞ്ഞുപുളഞ്ഞു പോകുന്ന റോഡിന്റെ നിലവാരം തീരെ മോശം.  കേരളത്തിന്റെ തനതു റോഡുകള്‍!  തെയിലതോട്ടങ്ങളില്‍ കൊളുന്തു നുള്ളുന്നവരുടെയും ചെടികള്‍ക്ക് മരുന്നടിക്കുന്നവരുടെയും ഒരു ദിവസം തുടങ്ങി കഴിഞ്ഞു.  മരുന്നടിക്കുന്ന യന്ത്രത്തിന്റെ മുരള്‍ച്ച മുഴങ്ങി കേള്‍ക്കുന്നു. എല്ലാം തമിഴ് വംശജര്‍.  തോട്ടങ്ങളിലേക്കുള്ള ട്രാക്ടര്‍ കം ട്രെയിലറുകള്‍ തലങ്ങും വിലങ്ങും പോകുന്നു.  ഇടയ്ക്കിടെ അന്യസംസ്ഥാന ബസ്സുകളും മറ്റു വാഹനങ്ങളും.  മൂന്നാറിന്റെ ഒരു ദിവസം സജീവമാകുന്നു.  പക്ഷെ മഞ്ഞിന്റെ മൂടുപടം വിട്ടകന്നിട്ടില്ല.  അതികം വേഗത്തിലല്ലാതെ പോകുന്ന കാറിലേക്ക് അല്പം തുറന്നു വച്ച ജാലകത്തിലൂടെ തണുപ്പ് അരിച്ചിറങ്ങുന്നു.  ആകപ്പാടെ നല്ല സുഖം, ഒരു ഫ്രെഷ്നെസ് അനുഭവപ്പെടുന്നു. 




മൂന്നാറില്‍ നിന്നും മറയൂര്‍ റൂട്ടില്‍ യാത്ര തുടര്‍ന്നു.  പശ്ചിമഘട്ടത്തിലെയും ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരമുള്ള കൊടുമുടി ആനമുടി ഈ റൂട്ടില്‍ യാത്രചെയ്യുമ്പോള്‍ കാണാം.  ഓരോ വളവുകള്‍ തിരിയുമ്പോഴും അത് കൂടുതല്‍ വ്യക്തമായിക്കൊണ്ടിരുന്നു.  ഇവിടെ ക്ലിക്കിയാല്‍ ആനമുടിയുടെ പ്രത്യേകതകള്‍ വിവരിക്കുന്ന വിക്കിപീഡിയ ലിങ്കിലേക്ക് പോകാം. 


ആനയുടെ മുഖത്തിനോടു കൊടുമുടിയുടെ ഒരു ഭാഗത്ത്തിനുള്ള സാമ്യം തന്നെയാണ് അതിനു  ആനമുടി എന്ന പേര് കിട്ടാന്‍ കാരണം.  ഇരവികുളം നാഷണല്‍ പാര്‍ക്ക് മേഖലയിലാണ് അത് സ്ഥിതിചെയ്യുന്നത്.  മറയൂരില്‍ നിന്നും തിരിച്ചു വരുമ്പോള്‍ ഇരവികുളം നാഷണല്‍ പാര്‍ക്ക് സന്ദര്‍ശിക്കുന്നതാണ് നല്ലത് എന്ന് ഡ്രൈവര്‍ പറഞ്ഞു.  കാരണം രാവിലെ മുതല്‍ വരയാടുകളെ കാണാന്‍ നല്ല തിരക്കായിരിക്കും.  ഒരുപാട് നേരം ക്യൂ നിന്ന് വേണം പ്രവേശന ടിക്കറ്റ് എടുക്കാന്‍.  മരയൂരിലെക്ക് പോകുന്ന വഴിക്ക് ആ തിരക്ക് കണ്ടുബോധിച്ചു.   ഒരു ബ്ലോക്ക് ബസ്റ്റര്‍ സിനിമ റിലീസിന്റെ അന്ന് കാണാന്‍ ക്യൂ നില്‍ക്കുന്ന ആരാധകരെയാണ് ഓര്‍മ്മ വന്നത്.  നാല് മണിയോടെ തിരക്ക് ഏറ്റവും കുറയുകയും എളുപ്പത്തില്‍ രാജമലയിലെ വരയാടുകളെ കണ്ടു മടങ്ങുകയും ചെയ്യാം.

മിക്കവാറും എല്ലാ വളവുകളിലും നിര്‍ത്തിയാല്‍ ഫോട്ടോ എടുക്കാന്‍ പറ്റിയ സ്ഥലങ്ങളാണ്.  അവിടെയെല്ലാം നിര്‍ത്തി ഫോട്ടോ എടുത്തു ഞങ്ങള്‍ യാത്ര തുടര്ന്നു.  ആന പോലുള്ള വന്യ മൃഗങ്ങള്‍ക്ക് പകരം കണ്ടത് റോഡരുകിലെ പുല്ലുമേയുന്ന നല്ല ജമണ്ടന്‍ പശുക്കളെയാണ്.  ഒരു വളവില്‍ കാര്‍ നിര്‍ത്തി ഞങ്ങളിറങ്ങി.  താഴെ ഒരു മരച്ചില്ലയില്‍ ഇരിക്കുന്ന കരിങ്കുരങ്ങ്!  യാത്രയില്‍ ആദ്യം കണ്ട വന്യ ജീവി.  എന്റെ കുഞ്ഞു ക്യാമറ അവനെ ഒട്ടൊന്നു കഷ്ടപ്പെട്ട് സൂം ചെയ്ത് അകത്താക്കി.  അവനിരിക്കുന്നതിനു താഴെ മരച്ചില്ലകള്‍ ഒടിയുന്ന ശബ്ദം!  "ആനയുണ്ടാവും, ഒച്ചയുണ്ടാക്കാതെ നില്ല്".  ഡ്രൈവര്‍ പറഞ്ഞതനുസരിച്ച് കുറേനേരം വെയിലുകൊണ്ടാത് ബാക്കി.  ഞങ്ങള്‍ യാത്ര തുടര്ന്നു. 



പോകുന്ന വഴിക്ക് ഒരു ചെറിയ ഒരു വെള്ളച്ചാട്ടം  - ലക്കോം ഫാള്‍സ് എന്നാണു സൂചക പലകയില്‍ എഴുതി വെച്ചിരിക്കുന്നത്.  മലമുകളിലെ ഏതോ ഉന്നതിയില്‍ നിന്നും ഉത്ഭവിച്ചു തുള്ളിച്ചാടി വരുന്നു അത്.  ചില വിദേശി ടൂറിസ്റ്റുകള്‍ അതിലിറങ്ങി വെള്ളം കൈയിലെടുത്ത്  തട്ടിക്കളിക്കുന്നു.  സൌമ്യത നിറഞ്ഞ ഗൌരവത്തിലാണ് അതൊഴുകുന്നത്.  എന്നാല്‍ നല്ല മഴയുള്ള സീസണില്‍ കാണേണ്ടത് തന്നെയാണ്.  പറഞ്ഞത് അവിടെ ഗാര്‍ഡായി നില്‍ക്കുന്ന ഒരു ചേട്ടന്‍.  ഏതാനും ചിത്രങ്ങള്‍ എടുത്ത് അവിടെ നിന്നും യാത്ര തുടര്ന്നു.  "ഈ തണുപ്പെല്ലാം ഇപ്പോ പോകും മറയൂരില്‍ ചൂടാ".  മലമടക്കുകള്‍ പിന്നിലാക്കി വണ്ടിയോടിക്കുമ്പോഴും  ഡ്രൈവര്‍ ഷാജിയേട്ടന്‍ തന്റെ അറിവിന്റെ ശകലങ്ങള്‍ ഞങ്ങള്‍ക്കായി നല്‍കിക്കൊണ്ടിരുന്നു.


 ഇളം വെയിലില്‍ സുന്ദരങ്ങളായ മലനിരകള്‍ അവയുടെ വടിവുകളിലൂടെ ഒലിച്ചിറങ്ങുന്ന നീര്ച്ച്ചാലുകളാല്‍ അതിസുന്ദരമായ കാഴ്ചയാണ്.


ചന്ദന മരങ്ങള്‍ക്ക് പ്രശസ്തമായ മറയൂരിലെക്ക് ഞങ്ങള്‍ പ്രവേശിക്കുകയായി.   കാലാവസ്ഥയില്‍ പ്രകടമായ വ്യത്യാസം അനുഭവപ്പെട്ടു.  മൂന്നാറിലെ കുളിര് വിട്ടകന്നുകഴിഞ്ഞു.  ഇപ്പോള്‍ ഒരു തരം ഇളംചൂടിന്റെ പോള്ളിച്ച അനുഭവപ്പെടുന്നുണ്ട്.  വനം വകുപ്പിന്റെ ഒരു ചെക്പോസ്റ്റും കഴിഞ്ഞു യാത്ര തുടര്‍ന്നു.  തിരിച്ചു വരുമ്പോള്‍ കര്‍ശനമായ പരിശോധന ഉണ്ടാകും എന്ന് ഷാജിയേട്ടന്‍ പറഞ്ഞു.  തെയിലതോട്ടങ്ങള്‍ക്ക് പകരം ഇപ്പോള്‍ റോഡിനിരുവശങ്ങളിലും ചന്ദന മരങ്ങളാണ്.  ചുറ്റിനും കമ്പിവേലി കെട്ടി സുരക്ഷിതമാക്കിയിരിക്കുന്നു.  ഇടയ്ക്കിടെ വനപാലകര്‍ ജീപ്പിലും ബൈക്കുകളിലുമായി കടന്നു പോകുന്നു.  ("പോകേണ്ടത് എന്തായാലും പോകും" എന്ന് വനം വകുപ്പില്‍ ജോലിചെയ്യുന്ന ഒരു സുഹൃത്ത് ഈയിടെ പറഞ്ഞത് ഓര്‍മ്മ വന്നു).  ചന്ദന മരങ്ങള്‍ക്കരികെ വണ്ടി നിര്‍ത്തി കുറെ ഫോട്ടോസ് എടുത്തു.  റോഡരുകില്‍ നില്‍ക്കുന്ന ഒരു ചന്ദന മരത്തിന്റെ കുറ്റിയില്‍ ഒരു കല്ലെടുത്ത്‌ ഉരച്ചു മണത്തു നോക്കാന്‍ പറഞ്ഞു ഷാജിയേട്ടന്‍.  ചന്ദനത്തിന്റെ മണം!  ഒരു കിലോക്ക് ലക്ഷങ്ങള്‍ വില വരുമത്രേ ചന്ദനത്തിന്.  ചന്ദന മരങ്ങള്‍ മറയൂരിലാനെങ്കിലും ചന്ദന ഫാക്ടറികള്‍ മൊത്തം പാലക്കാടാണ്.  "വന്യന്‍"മാരെ ആരെയെങ്കിലും കാണാന്‍ വേണ്ടി കുറെ കത്ത് നിന്ന് കണ്ണ് കഴച്ചത് മിച്ചം.  വീണ്ടും യാത്ര തുടര്‍ന്നു.  പറഞ്ഞ പോലെ കാലാവസ്ഥ വളരെ മാറിയിരിക്കുന്നു.  മഴ ഇവിടെ കുറവാണെന്ന് തോന്നുന്നു.  എന്നാല്‍ മഞ്ഞുവീഴ്ച വഴി കിട്ടുന്ന തണുപ്പ് വിവിധ കാര്‍ഷിക വിളകള്‍ക്ക് ഗുണമായി ഭാവിക്കുന്നു.  ഏത് തരം വിളകളും ഇവിടെ വിളയും.   കാര്‍ഷിക രംഗത്താണ് മറയൂരുകാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.  മറയൂരിലെ ജനതയുടെ കൈയില്‍ നിന്നും മുന്‍കാലങ്ങളില്‍ പുറംനാട്ടുകാര്‍ ചുളുവിലക്ക് കൈവശപ്പെടുത്തി തങ്ങളുടെതായ ഒരു ലോകം അവിടെ സ്ഥാപിച്ചു.  വിവിധ രംഗങ്ങളിലെ പ്രമുഖര്‍ക്കെല്ലാം അവിടെ ബിനാമി ഭൂമി ഉണ്ടെന്നാണ് പറയപ്പെടുന്നത്.  ടൂറിസം കമ്പനികളുടെ റിസോര്‍ട്ടുകളും മറ്റും ഉയര്‍ന്നു വരുന്നത് വഴിയില്‍ കാണാം.  വീടുകള്‍ വലുതല്ലെങ്കിലും ഒതുക്കമുള്ളതും സുന്ദരവുമാണ്. 

ഞങ്ങളുടെ ഡ്രൈവര്‍ ഷാജിയേട്ടന്‍ 


കരിമ്പിന്‍ നീര് ചൂടാക്കുന്നത് ഈ പാത്രതിലോഴിച്ചാണ്.

കുറെക്കൂടി മുന്നോട്ടു നീങ്ങിയപ്പോള്‍ മറയൂരിലെ ശര്‍ക്കര നിര്‍മ്മാണകേന്ദ്രങ്ങള്‍ കണ്ടുതുടങ്ങി.  കരിമ്പിന്‍ തോട്ടത്തില്‍ തഴച്ചു വളരുന്ന കരിമ്പിന്ചെടികള്‍.  റോഡിനരുകിലെ മരത്തണലില്‍ ഇരുന്നു പ്രഭാത ഭക്ഷണം കഴിക്കുന്ന ഏതാനും തൊഴിലാളികള്‍.  ഞങ്ങള്‍ വണ്ടി നിര്‍ത്തി അരികില്‍ കണ്ട ശര്‍ക്കര ഉണ്ടാക്കുന്ന കെട്ടിടത്തിലേക്ക് നടന്നു.  ഓലകൊണ്ട് മേഞ്ഞ ഒരു ചെറിയ ഷെഡ്‌.  പ്രായമായ രണ്ടുമൂന്നു സ്ത്രീതൊഴിലാളികള്‍ അവിടെയും ഇരുന്നു "സാപ്പിടുന്നു".  ശര്‍ക്കര ഉരുക്കുന്ന വലിയ ചട്ടി (ശരിക്കും പേരെന്താണെന്ന് അറിയില്ല!) ശൂന്യം.  ഇന്നത്തെ പണി തുടങ്ങാനിരിക്കുന്നതെയുള്ളൂ.  ഒരു ദിവസം നൂറ്റിയമ്പത് രൂപയാണ് അവരുടെ കൂലി.  തമിഴ് വംശജരാണ്‌ മിക്കവാറും തൊഴിലാളികള്‍.  സംഘടനയും യൂണിയന്‍ പ്രവര്‍ത്തനവും ഇവര്‍ക്കുണ്ടോ ആവോ?  കരിമ്പില്‍ നിന്നും യന്ത്രസഹായത്താല്‍ നീരെടുത്ത് അത് മേല്പറഞ്ഞ വലിയ ചട്ടിയിലോഴിച്ചു ചൂടാക്കിയാവണം ‍ ശര്‍ക്കര ഉണ്ടാക്കുന്നത്.  കാണണം എന്നുണ്ടായിരുന്നു.  പക്ഷെ യാത്ര ഒരുപാട് പോകാനുള്ളതുകൊണ്ടു വേണ്ടെന്നു വച്ചു.  മറയൂര്‍ ഗ്രാമ മധ്യത്തിലെത്തി.  അവിടെ ഒരു ആളും ബഹളവും ഒക്കെ കാണാനുണ്ട്.  കാര്‍ഷികോല്‍പ്പന്നങ്ങള്‍ വിവിധ തരത്തില്‍ പ്രദര്‍ശിപ്പിച്ചു വച്ചിട്ടുള്ള ഒരുപാട് കടകള്‍, ചെറുകിട തട്ടുകടകള്‍, ടെലഫോണ്‍ ബൂത്തുകള്‍ എന്ന് തുടങ്ങി അത്യാവശ്യ സര്‍വീസുകള്‍ എല്ലാമുള്ള സ്ഥലം.  ഉച്ചഭക്ഷണത്തിനായി ഒരു കൊള്ളാവുന്ന ഹോട്ടല്‍ കണ്ടുവച്ചു.  ഏറണാകുളത്തെക്കും ആലുവക്കും, പിന്നെ തമിഴ്നാട്ടിലെ ഏതോ സ്ഥലതെക്കുമൊക്കെയുള്ള ബസ്സുകള്‍ ആളെകാത്തു കിടക്കുന്നു.  ഞങ്ങള്‍ക്ക് വീണ്ടും മുന്നോട്ടു പോകണം.  മറയൂരിലെ മുനിയറകളാണ് ഞങ്ങള്‍ക്ക് കാണേണ്ടത്.   വീണ്ടും മുന്നോട്ടു.  കുറച്ചു ദൂരം കൂടി മുന്നോട്ടു പോയി ഒരു ബോര്‍ഡു കണ്ടു.  മറയൂര്‍ സര്‍ക്കാര്‍ വക ഹയര്‍സെക്കന്ററി സ്കൂള്‍.  അതിനു പിന്നിലാണ് മറയൂരില്‍ ഞങ്ങള്‍ തേടിവന്ന മുനിയറകള്‍ ഉള്ളത്.  ഗെയിറ്റിനു മുന്നില്‍ വണ്ടി പാര്‍ക്ക് ചെയ്ത് അകത്തേക്ക് നടന്നു.  സ്കൂളില്‍ ഉച്ചഭക്ഷണം പാചകം ചെയ്യുന്ന മണം.  ഇവിടെ മുനിയറകള്‍ ആര്‍ക്കും സന്ദര്‍ശിക്കാം, പ്രവേശനാനുമതി  ടിക്കറ്റ് കൌണ്ടര്‍ തുടങ്ങിയ ഒന്നും തന്നെ കണ്ടില്ല.  സ്കൂളിനു പുറകിലേക്ക് ഞങ്ങള്‍ നടന്നു.  പുറകിലെ വിശാലമായ മുറ്റം പാറയാണ്‌.  അതിനു മുകളില്‍ അതാ കാണുന്നു മുനിയറകള്‍.
വാലന്റൈന്‍ അടയാളങ്ങള്‍കൊണ്ട് അലംകൃതമായ സ്കൂളിന്റെ സൂചക ബോര്‍ഡ്.
മുനിയറകളില്‍ പൊട്ടിച്ചിതറിയ "വീര്യ"ത്തിന്റെ അവശിഷ്ടങ്ങള്‍

ചരിത്രാതീത കാലത്തെ ഈ ശേഷിപ്പുകള്‍ ഇന്ന് തികച്ചും അനാഥമായി കിടക്കുന്നു.  മൂന്നു വശത്തും നെടുകെ വച്ച വലിയ പാളികള്‍ക്ക്‌ മേലെ കുറുകെ വലിയ പരന്ന പാറ വച്ചിരിക്കുന്നു.   ജെ.സി.ബിയും ബുള്‍ഡോസറും ക്രെയിനുകളും ഒന്നും ഇല്ലാതിരുന്ന കാലഘട്ടത്തില്‍ ഇത്തരം ഭാരമേറിയ കല്ലുകള്‍ ഇതുപോലെ അടുക്കി വെക്കണമെങ്കില്‍ ലവരുടെ കായിക ബലം വെറുതെ ഒന്നു സങ്കല്‍പ്പിച്ചുനോക്കി.  വിശ്വസിക്കാന്‍ അല്‍പ്പം പ്രയാസം തോന്നും ഇന്നത്തെ തലമുറയ്ക്ക്.  സര്‍ക്കാര്‍ വക പള്ളിക്കൂടത്തിനു പിന്നില്‍ നില്‍ക്കുന്ന ഇവ സംരക്ഷിക്കാന്‍  ഔദ്യോഗിക തലത്തില്‍ ഒന്നും തന്നെ ചെയ്തു കാണുന്നില്ല.  (ഈയടുത്ത് ഒരു വാര്‍ത്ത കണ്ടിരുന്നു ഫെബ്രുവരിയില്‍ ഒരു പഠനം മുനിയറ അടിസ്ഥാനമാക്കി നടക്കുന്നുണ്ടെന്ന്.  പിന്നീട് അതെപറ്റി വാര്‍ത്തകള്‍ ഒന്നും ശ്രദ്ധയില്‍ പെട്ടിട്ടില്ല..).  ഞങ്ങള്‍ അവിടെ കണ്ട ഓരോ അറകളും പോയി നോക്കി.  ചരിത്രം രചിക്കുന്നതിന് മുന്‍പ് പൌരാണിക  മനുഷ്യന്‍ വാസസ്ഥലമായി ഉപയോഗിച്ചിരുന്നു അവിടെ പക്ഷെ ഇന്ന് ആധുനിക മനുഷ്യന്‍ അവിടെ വന്നിരുന്നു വീര്യം! നുകരാനും (മദ്യപാനം) അതിന്റെ കുപ്പികള്‍ എറിഞ്ഞുപൊട്ടിക്കാനും  ഉപയോഗിക്കുന്നു എന്ന വ്യത്യാസം.  അതിന്റെ അവശിഷ്ടങ്ങള്‍ തേടി വരുന്ന എലികള്‍ മുനിയറകളില്‍ കയറിയിറങ്ങുന്നു എന്നതിന് അവയുടെ
വിസര്‍ജ്യാവഷിഷ്ടങ്ങള്‍ സാകഷ്യം പറയുന്നു.

 ചിത്രത്തില്‍ ക്ലിക്കിയാല്‍ മലമുകളിലെ കുരിശു കാണാം.

ചുറ്റിനും നല്ല ഭംഗിയാണ് കാണാന്‍.  മലകളാല്‍ ചുറ്റപ്പെട്ട താഴ്വര.  മലകളെ വലംവെച്ചു കളിക്കുന്ന മേഘങ്ങള്‍.  താഴെ ഒരു കുരിശുപള്ളി കാണാം, ദൂരെ.  ഞങ്ങള്‍ നില്‍ക്കുന്നതിന്റെ അടുത്തുള്ള കുന്നിന്റെ മുകളില്‍ ഒരു
കുരിശും കാണാം.  മനുഷ്യന്റെ മതപരമായ അധിനിവേശത്തിന്റെ ഒരടയാളം.  അത്രയ്ക്ക് ഉയരെ ആള്‍താമസം പോലുമില്ലാത്ത എന്ന് തോന്നിക്കുന്ന സ്ഥലത്ത് ഒരു കുരിശിന്റെ ആവശ്യം എന്താണാവോ?  സ്കൂളിലെ കുട്ടികളില്‍ ചിലര്‍ നിസ്സംഗമായ ഒരു കൌതുകത്തോടെ ഞങ്ങളുടെ അടുത്തുകൂടി കടന്നു പോയി.  ക്ലാസ്റൂമിനകത്ത് നിന്നും നോക്കുന്ന വിദ്യാര്‍ത്ഥിനികള്‍ ഞങ്ങളെ നോക്കി എന്തോ പറഞ്ഞു ചിരിക്കുന്നു.    മുറ്റത്തെ പച്ചമരത്തിന്റെ തണലില്‍ ഗുരുകുല രീതിയില്‍ ഒരു ടീച്ചര്‍ ക്ലാസ് എടുക്കുന്നു.  എന്റെ കൈയിലെ ക്യാമറ കണ്ടപ്പോള്‍ കുട്ടികള്‍ക്ക് ഒരുത്സാഹം.  അവരെ നിരാശപ്പെടുത്തേണ്ട എന്ന് കരുതി ഒന്ന് ക്ലിക്കി.  കുട്ടികളും ടീച്ചറും എല്ലാം ഹാപ്പി!  ക്ലാസ് എടുക്കുന്നതിനു തടസ്സമാകാതിരിക്കാന്‍ വേഗം അവിടെനിന്നും മടങ്ങി.

 സ്കൂളിലെ ഉച്ചഭക്ഷണത്തിനായി ചോറ് വെന്തു വെള്ളം ഊറ്റാന്‍ വെച്ചിരിക്കുന്നു.  അതിന്റെ മണം മൂക്കിലടിച്ചപ്പോള്‍ വിശപ്പിന്റെ വിളി കലശലായി.  വെയിലിനു ചൂടും കൂടിയിരിക്കുന്നു.  നേരത്തെ മറയൂര്‍ ജംഗ്ഷനില്‍ കണ്ടുവെച്ച ഭക്ഷണശാലയെ മനസ്സില്‍ കണ്ടുകൊണ്ടു വേഗം കാറിലേക്ക് കയറി.

കുറിപ്പ് :  യാത്ര അടുത്ത ഭാഗത്തില്‍ തുടരും.  ഫോട്ടോസ് കുറച്ചധികം ആയിപ്പോയോ എന്നൊരു സംശയമില്ലാതില്ല.  അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ!  കൂടാതെ യാത്രകള്‍ ഡോട്ട് കോം സൈറ്റിലും ഈ ബ്ലോഗ്‌ പ്രസിദ്ധീകരിച്ചിട്ടുണ്ട്.  താഴെ യാത്രകള്‍ ഡോട്ട് കോമിന്റെ ചെറിയ ചിത്രത്തില്‍ ഞെക്കിയാല്‍  അവിടേക്ക് പോകാം.

മുന്‍പ് അതിരപ്പിള്ളിക്ക്‌ പോയ യാത്ര ഇവിടെ ഞെക്കി വായിക്കാം.  ഭാഗം 1 & ഭാഗം 2

2012, ജനുവരി 28, ശനിയാഴ്ച

പരാജയം സമ്പൂര്‍ണ്ണം!

4-0  തോല്‍വി വഴങ്ങി ഇന്ത്യന്‍ ടെസ്റ്റ്‌ ക്രിക്കറ്റ് ടീം നാണം കെട്ടു.  വിരാട് കോഹ്ലി എന്ന പയ്യന്‍ ഉണ്ടായിരുന്നില്ലെങ്കില്‍ നാലാം ദിവസം തന്നെ ഇന്ത്യ കളി അവസാനിപ്പിക്കുമായിരുന്നു. ഫോളോ ഓണിനു നിര്‍ബന്ധിക്കുന്നതിന് പകരം തങ്ങളുടെ ബൌളര്‍മാര്‍ക്ക് വിശ്രമം അനുവദിച്ച മൈക്കല്‍ ക്ലാര്‍ക്കിനെയും നമുക്ക് സ്തുതിക്കാം.  അല്ലെങ്കില്‍ ഒരു ഇന്നിങ്ങ്സ് പരാജയം നേരത്തെ സംഭവിച്ചേനെ.  (പണ്ട് സ്റ്റീവ് വോ ഇന്ത്യയെ ഫോളോ ഓണ്‍ ചെയ്യാന്‍ വിട്ടതിനു കൊല്‍ക്കത്തയില്‍ കനത്ത വില നല്‍കിയത് അവരെ ഇപ്പോഴും വേട്ടയാടുന്നുണ്ട്‌.  അതില്‍പിന്നെ എതിരാളികളെ കംഗാരുക്കള്‍ ഫോളോ ഓണിനു വിട്ടിട്ടില്ല എന്നാണറിവ്).

ഒരു പൊളിച്ചു പണിക്ക് (അഴിച്ചു പണിയല്ല) സമയമായിരിക്കുന്നു.  ക്രിക്കറ്റിലെ ദൈവങ്ങള്‍ എന്ന് വിളിക്കുന്ന പ്രതിരൂപങ്ങളെ കൈവിട്ട് പുതു തലമുറയെ ടീമിലേക്ക് പ്രവേശിപ്പിക്കാന്‍ സമയമായി.  സച്ചിന്‍, ദ്രാവിഡ്, ലക്ഷ്മണ്‍, ഗംഭീര്‍, ധോണി ഗംഭീര്‍ പിന്നെ സെവാഗ് തുടങ്ങിയവരെല്ലാം തിണ്ണമിടുക്ക് കാട്ടാന്‍ നാട്ടില്‍ ഫോമിലാവും എന്നല്ലാതെ വിദേശത്ത ഒരു വേഗതയുള്ള പിച്ചില്‍ ചെന്നാല്‍ മുട്ട് വിറച്ചു ഔട്ട്‌ ആകുന്ന കാഴ്ചകളാണ് സമീപ കാലത്ത് കാണുന്നത്.  അടിയന്തിര പ്രാധാന്യത്തോടെ ചില നടപടികള്‍ തുടങ്ങി വെച്ചാലെ ഇന്ത്യന്‍ ക്രിക്കറ്റിനെ രക്ഷിക്കാന്‍ കഴിയൂ.

ഐ.പി.എല്ലില്‍ നിന്നാണ് തുടങ്ങേണ്ടത്.  കുട്ടിക്രിക്കറ്റ് വന്ന കാലം മുതലാണ്‌ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ശനിദശ തുടങ്ങിയത് എന്ന് വേണമെങ്കില്‍ പറയാം.  ഒരു ദിവസം 90 ഓവറുകള്‍ ടെസ്റ്റില്‍ കളിക്കേണ്ട സ്ഥാനത്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ഇരുപത് ഓവറുകളില്‍ കളിയും കഴിഞ്ഞു കൈ നിറയെ പണവുമായി മടങ്ങാന്‍ പറ്റിയാല്‍ പിന്നെ ആരാണ് ടെസ്റിന് വേണ്ടി മേലനങ്ങുക?  ഇന്ത്യന്‍ ടീമിലെ ഒട്ടുമിക്ക താരങ്ങളും ഐ.പി.എല്ലിനായി മാനസിക തയ്യാറെടുപ്പുകള്‍ തുടങ്ങി കഴിഞ്ഞു എന്ന് വേണം കരുതാന്‍.  എതിര്‍ ടീമിന്റെ ഇരുപത് വിക്കറ്റുകള്‍ വീഴ്ത്താന്‍ പഞ്ച ദിന മത്സരങ്ങളില്‍ ഇന്ത്യക്ക് കഴിയുന്നില്ല.  ബൌളര്‍മാരെല്ലാം ലക്ഷ്യബോധമില്ലാതെ എറിയുന്നു. 

അടുത്ത ഘട്ടം നടപടി ക്രിക്കറ്റ് സെലക്ഷന്‍ കമ്മറ്റിയില്‍ നിന്നാണ് തുടങ്ങേണ്ടത്.  ശ്രീകാന്തിനെ ആദ്യം മാറ്റണം.  എവിടെ പര്യടനത്തിനു പോയാലും തന്റെ സ്വന്തക്കാരായ ചില താരങ്ങളെ ടീമില്‍ തിരുകി വെക്കുവാന്‍ ടിയാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നു.  ഈ തോല്‍വിയിലും അക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. 

വയസ്സന്‍ താരങ്ങള്‍ക്ക് ഒരു സ്വയം വിരമിക്കല്‍ പദ്ധതി ഏര്‍പ്പെടുത്തണം.  ടെസ്റ്റിലും ഏകദിനത്തിലും ടീം തെരഞ്ഞെടുക്കുമ്പോള്‍ ഐ.പി.എല്‍ ഒരിക്കലും അടിസ്ഥാനമാക്കരുത്.  സീനിയര്‍ താരങ്ങളെ കമന്ററി പോലുള്ള മേഖലകളിലേക്ക് (ഉദാ. രവി ശാസ്ത്രി, സഞ്ജയ്‌ മഞ്ജരേക്കാര്‍..) തിരിച്ചു വിട്ടു പുനരധിവസിപ്പിക്കണം.  കൂടാതെ മുഴുവന്‍ സമയ രാഷ്ട്രീയക്കാര്‍ ബി.സി.സി.ഐ.യിലേക്ക് മത്സരിച്ചു ജയിക്കുന്ന പ്രവണത അവസാനിപ്പിക്കണം.

ഇത്രയെങ്കിലും ക്രിക്കറ്റിനെ കുറച്ചു ഇഷ്ടപ്പെടുന്ന ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നു.  അതിവിടെ കുറിച്ച് കൊള്ളുന്നു.


2012, ജനുവരി 18, ബുധനാഴ്ച

തളര്‍ത്തുന്ന ചിന്തകള്‍.

രാവിലെ എഴരക്ക്‌ വണ്ടി വരും, ഓഫീസിലേക്ക് ഞങ്ങളെ എടുക്കാന്‍.  ഡ്രസ്സ്‌ ചെയ്ത് സോക്സ്‌ കാലില്‍ തിരുകി കയട്ടുന്നതിനിടയില്‍ മൊബൈല്‍ ചിലക്കുന്നു.  രാവിലെ ഡ്യൂട്ടി കഴിഞ്ഞു വന്ന ചങ്ങാതിയെ ഉണര്‍ത്താതെ പെട്ടെന്ന് തന്നെ എടുത്തു.  അളിയന്റെ നമ്പര്‍!  ആള്‍ രാവിലെ തന്നെ വിളിക്കാറില്ല.  പിന്നെന്തേ?! 

അല്‍പ്പം പരിഭ്രമത്തോടെ ഫോണെടുത്തു.  സലാം പറഞ്ഞതിന് ശേഷം "എന്താ അളിയാ? രാവിലെ" "നമ്മുടെ .....ഇക്ക മരണപ്പെട്ടു".  ഇന്ന് രാവിലെ.  (ഇന്നാ ലില്ലാഹി ...)കാന്‍സര്‍ വന്നു കുറെ നാളായി കിടപ്പിലായിരുന്നു.  അളിയന്റെ അളിയന്‍ ........എന്നയാളുടെ വാപ്പയയിരുന്നു പ്രസ്തുത വ്യക്തി.  എന്നോട് ഒരു പ്രത്യേക സ്നേഹം എന്നുമുണ്ടായിരുന്നു.  കഴിഞ്ഞ തവണ ഞാന്‍ ലീവിന് പോയപ്പോള്‍ കാണാന്‍ പോയിരുന്നു.  അന്ന് ചികിത്സയും കീമോയും കഴിഞ്ഞു കിട്ടിയ ഇടവേളയായിരുന്നു.  ഒരുപാട് നേരം ആ വീടിന്റെ കൊലയില്‍ സംസാരിച്ചിരുന്നു.  എന്റെ ജീവിതത്തിലെ പ്രതിസന്ധികളില്‍ ഒരുപാട് പിന്തുണച്ചിട്ടുള്ള ആളാണ്‌.  സംസാരിച്ചു തിരികെ പോരുന്ന നേരം സലാം പറഞ്ഞു കൈകൊടുത്ത സമയത്ത് അതില്‍ തടഞ്ഞ നോട്ടിനെ അദ്ദേഹം തിരസ്കരിച്ചത് തെല്ലു ജാള്യത എന്നിലുണ്ടാക്കി.  ഒരുപാട് നിര്‍ബന്ധിച്ചപ്പോള്‍ അദ്ദേഹം അത് വാങ്ങി.  വണ്ടിയെടുത് പോന്നു കുറച്ചകലെ മാറി വഴിയിലോതുക്കി, മനസ്സിനെ ഒന്ന് നിയന്ത്രിക്കാന്‍ വേണ്ടി.  അടുത്ത വര്‍ഷവും ലീവിന് പോകുമ്പോള്‍ കാണാന്‍ യോഗമുണ്ടാവാന്‍ പ്രാര്‍ത്ഥിച്ചു.  പക്ഷെ ഇനി....  സത്യങ്ങള്‍ ഉള്‍ക്കൊണ്ടല്ലേ പറ്റൂ.

ഓഫീസില്‍ വന്നു സ്ഥിരം വായിക്കുന്ന പത്രത്തിന്റെ ചരമ കോളം കണ്ണോടിച്ചു.  പെട്ടെന്ന് ഒരു പേരും സ്ഥലപ്പേരും കണ്ണിലുടക്കി.  എന്റെ അമ്മാവന്റെ വീടിനടുത്തുള്ള ഒരു വ്യക്തി.  അദ്ദേഹവും നമ്മളെ വിട്ടുപിരിഞ്ഞിരിക്കുന്നു.  സീറ്റിലേക്ക് അമര്‍ന്നിരുന്നു ഒന്നാലോചിച്ചു.  മരണം എല്ലാവരുടെയും പിന്നാലെയുണ്ട്.   ഒരിക്കല്‍ അത് നമ്മളെ തേടിയെത്തും. 

കളികളുടെ ശൈശവവും ബാല്യവുംകഴിഞ്ഞു കൌതുകത്തിന്റെ കൌമാരവും സാഹസികതയുടെ യൌവനവും
ഉത്തരവാദിത്തത്തിന്റെ  മധ്യവയസ്സും  തിരസ്കരണത്തിന്റെ വാര്‍ദ്ധക്യവും എല്ലാം മരണത്തിനു  ഒന്നുപോലെ.  എപ്പോള്‍ വേണമെങ്കിലും ഈ അവസ്ഥകളിലോന്നില്‍ അത് നമ്മളെ തേടിയെത്തും.  ദിനംപ്രതി കാണുന്ന പത്രവര്തകളില്‍ എത്രയെത്ര മരണങ്ങള്‍.  ചിലത് പകുതി വായിക്കുമ്പോഴേക്കും കണ്ണില്‍ രൂപം കൊള്ളുന്ന കണ്ണുനീര്‍ കാഴ്ചയെ മങ്ങിപ്പിക്കുംപോള്‍ അവിടെ നിര്‍ത്തും.

ചിലപ്പോളൊക്കെ ഓര്‍ക്കാറുണ്ട്.  മരിക്കാതിരിക്കാനാവില്ലേ എന്ന്.  ഒരിക്കല്‍ അത് ഒരാളോട് പങ്കു വെച്ചപ്പോള്‍ കിട്ടിയ മറുപടി പിന്നെ അതുപോലെ ചിന്തിപ്പിച്ചിട്ടില്ല.  ചെറുപ്പം മുതല്‍ പഠിച്ച മരണാനന്തര കാര്യങ്ങള്‍ വീണ്ടും ഓര്‍മ്മയിലേക്ക് വന്നു.  ഖബര്‍, ‍അന്ത്യ വിചാരണ, ശിക്ഷ ...എന്നിങ്ങനെ..  സത്യത്തില്‍ ഉള്ളതാണോ ഇതെല്ലാം?  ആര്‍ക്കറിയാം.  വിശ്വാസി അതൊന്നും ചോദ്യം ചെയ്യാന്‍ പാടില്ല എന്ന് മനസ്സ് പറഞ്ഞു.  ചിന്തകള്‍ ആകെ തളര്‍ത്തുന്നു.

കാലം നീങ്ങും, ഇനിയുമൊരുപാട്, മരണം അതിനിയും സംഭവിക്കും ഒരുനാള്‍ നമ്മളെയും തേടി വരും.  കാത്തിരിക്കുക....ഭയപ്പെട്ടിട്ടു കാര്യമില്ല.  രക്ഷപെടാന്‍ പറ്റില്ല അത് തന്നെ കാര്യം.

2012, ജനുവരി 12, വ്യാഴാഴ്ച

മൂന്നാറിലേക്ക് - 1

കഴിഞ്ഞ വര്‍ഷത്തെ വെക്കേഷനില്‍ പോകാന്‍ പ്ലാന്‍ ചെയ്യുകയും പിന്നീട് പല സ്വകാര്യ കാരണങ്ങള്‍ കൊണ്ടു വേണ്ടെന്നു വച്ച മൂന്നാര്‍ യാത്ര ഇത്തവണ നടത്തണം എന്നുറപ്പിച്ചു തന്നെയാണ് നാട്ടിലെത്തിയത്. നാല് ദിവസത്തോളം വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ പറ്റാത്ത തരത്തിലുള്ള മഴ. സുലൈമാനിയും നല്ല കപ്പ പുഴുങ്ങിയതും കഴിച്ചു മഴ ആസ്വദിച്ചു വരാന്തയില്‍ ഇരിക്കുമ്പോള്‍ ഓര്‍ത്തു, ഈ സമയത്ത് തന്നെ വന്നത് വെറുതെയായില്ല! ചെയ്തു തീര്‍ക്കുവാനുള്ള കാര്യങ്ങള്‍ക്ക് അവധി കൊടുത്തു മഴ ആസ്വദിച്ചു പരമാവധി. കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപോള്‍ മഴ തീര്‍ത്തും വിട്ടുനിന്നു. ഇനി യാത്രക്ക് സമയമായി - മനസ്സ് മന്ത്രിച്ചു. മൂന്നാര്‍ എന്നും മനസ്സിനെ വല്ലാതെ വശീകരിക്കുന്ന ഒരു പ്രതിഭാസമാണ്. വ്യക്തിപരമായ കടമകള്‍ ഒട്ടുമിക്കതും പൂര്ത്തീകരിച്ചതിനു ശേഷം യാത്ര ദിവസം തീരുമാനിച്ചു. സെപ്തംബര്‍ 25 ഞായര്‍. ശനിയാഴ്ച തന്നെ സഹോദരിയുടെ വീട്ടില്‍ തമ്പടിച്ചു. അവിടെ നിന്നും രാവിലെ യാത്ര പുറപ്പെടാനുള്ള സൌകര്യത്തിനു വേണ്ടിയാണ് അങ്ങിനെ ചെയ്തത്. രാവിലെ ടെലിവിഷനില്‍ കണ്ടത് ഒരു "ബ്രേക്കിംഗ് ന്യൂസ്"! ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ലോക്കല്‍ നേതാവിനെ കൊടുങ്ങല്ലൂരിനു സമീപം കുത്തിക്കൊന്നു. ഇന്ന് കൊടുങ്ങല്ലൂര്‍ ഹര്‍ത്താല്‍! ഹര്‍ത്താലിനെ എന്നും പിന്തുണച്ചിട്ടുള്ള എന്റെ ഒരു കാര്യം വന്നപ്പോള്‍ തെന്നെ പണി കിട്ടിയിരിക്കുന്നു! പിന്നാലെ സ്ക്രോളിംഗ് ന്യൂസ് ലോക്കല്‍ ചാനല വക. "ഹര്‍ത്താല്‍ കട കമ്പോളങ്ങള്‍ മാത്രം"! ഹാവൂ സമാധാനമായി!

രാവിലെ എട്ടുമണിക്ക് തന്നെ വീട്ടില്‍ നിന്നിറങ്ങി. ഞാനും ശ്രീമതിയും. ബസ്സ് (ഗൂഗിളിന്റെയല്ല കേട്ടോ! നമ്മുടെ സര്‍ക്കാരിന്റെ തന്നെ) മാര്‍ഗ്ഗമാണ് യാത്രക്ക് തെരഞ്ഞെടുത്തിരിക്കുന്നത്. ചെലവു പരമാവധി കുറയ്ക്കുക തന്നെ ലക്‌ഷ്യം. 

ഓട്ടോയില്‍ കൊടുങ്ങല്ലൂരിലെക്കും  പിന്നെ KSRTC വണ്ടിയില്‍ എറണാകുളതെക്കും യാത്ര. പത്തു മണിക്ക് എറണാകുളം KSRTC സ്റ്റാണ്ടില്‍, അരമണിക്കൂര്‍ ഇടവിട്ട്‌ മൂന്നാറിന് ബസ്സുണ്ട്. (ഇപ്പോള്‍  ഇതുള്‍പ്പെടെ പകല്‍ സമയ ദീര്‍ഘദൂര ബസ്സുകള്‍ വൈറ്റില ഹബ്ബിള്‍ നിന്നാണ്).  അടുത്ത വണ്ടിയില്‍ കയറിയിരുന്നു.  മുന്നാറില്‍ എത്തുന്ന സമയം കണ്ടക്ടരോട് ചോദിച്ചു. - മൂന്നു പതിനഞ്ചു.  ബസ്സ് ആലുവ - പെരുമ്പാവൂര്‍ - കോതമംഗലം വഴി ഹൈരെഞ്ചിലേക്ക് പ്രവേശിച്ചു.  നേര്യമംഗലം എന്ന സ്ഥലത്ത് നിന്നും കാടിന്റെ ഭംഗി കണ്ടു തുടങ്ങി. നല്ല വിശപ്പുണ്ട് രണ്ടാള്‍ക്കും.  മൂന്നാറില്‍ എത്താരായ സമയത്ത് ഒരു KSRTC വണ്ടി ആലുവ - കൊടുങ്ങല്ലൂര്‍ ബോര്‍ഡു വച്ച് മലയിറങ്ങുന്നു!  ഛെ! കൊടുങ്ങല്ലൂര്‍ നിന്നും വണ്ടി മൂന്നാറിനുണ്ടായിരുന്നിട്ടും അത് മനസ്സിലാക്കാതെ വെറുതെ എറണാകുളത്തിന് പോയി.  ഒരു മാതിരി വളഞ്ഞു മൂക്ക് പിടിക്കുന്ന ഇടപാട്! പറ്റിപ്പോയി, പോയ ബുദ്ധിയെ ആനയെക്കൊണ്ടു പിടിപ്പിച്ചാലും കിട്ടില്ലല്ലോ!.  (എറണാകുളം-ആലുവ ‍  KSRTC  എന്ക്വയരിയില്‍ വിളിച്ചു ചോദിച്ചിരുന്നു..മൂന്നാറിന് അവിടെ നിന്നും വണ്ടിയുണ്ടോ എന്ന്, പക്ഷെ മുറ്റത്തെ മുല്ലയായ കൊടുങ്ങല്ലൂരിലെ KSRTC ആപ്പീസിലെക്ക് ഒന്ന് വിളിക്കാന്‍ തോന്നിയില്ലല്ലോ!! മുറ്റത്തെ മുല്ലക്ക് അല്ലെങ്കിലും നമുക്ക് മണം തോന്നില്ലല്ലോ.) ബസ്സിലിരുന്നുകൊണ്ടു തന്നെ താമസം ബുക്കുചെയ്തിരിക്കുന്ന "തെരെസ്യന്‍ കോട്ടേജ്"ലേക്ക് വിളിച്ചു.  മെയിന്‍ ബസ് സ്റ്റാന്റിലിറങ്ങിയിട്ട്* ഒരു ഓട്ടോ വിളിച്ച് വന്നാല്‍ മതി എന്നു പറഞ്ഞു തന്നു.

ബസ്സില്‍ നിന്നുള്ള ദൃശ്യങ്ങള്‍


മൂന്നു മണി ആയപ്പോഴേക്കും മൂന്നാറിന്റെ സ്വന്തം തേയിലത്തോട്ടങ്ങള്‍ കണ്ടു തുടങ്ങി.  കാലാവസ്ഥ എയര്‍കണ്ടിഷന്‍ ആയി. തേയിലതോട്ടങ്ങള്‍ക്ക് നടുവിലൂടെ കേരളത്തിന്റെ തനത് ശൈലിയിലുള്ള തകര്‍ന്ന റോഡുകള്.  സര്‍ക്കാര്‍ വണ്ടി സാമാന്യം ഭേദമായി തന്നെ ഓരോ ഗട്ടരിന്റെയും  ‍ആഴം അളക്കുന്നു.  അതിന്റെ ഗമ ഡ്രൈവറുടെ മുഖത്തില്ല. (നമ്മുടെ KSRTC യുടെ കുഴപ്പം പ്രധാനമായും അതിന്റെ ബോഡി ബില്‍ഡിങ്ങിലാനെന്നു തോന്നുന്നു.  കാരണം, വണ്ടി നല്ല കരുത്ത്തോട് കൂടി തന്നെയാണ് പണിതിരിക്കുന്നത് പക്ഷെ, ഓടി തുടങ്ങിയാല്‍ ബോഡി മൊത്തം തുള്ളി വിറക്കും.  ദീര്‍ഘദൂര യാത്രക്ക് സുരക്ഷയെ കരുതി നല്ലൊരു ശതമാനം യാത്രക്കാര്‍ KSRTC  വണ്ടി തെരഞ്ഞെടുക്കുന്നു. എന്നാല്‍ അതില്‍ കയറി സുഖമായി യാത്ര ചെയ്യാമെന്ന് കരുതിയാല്‍ തെറ്റി! വണ്ടിയുടെ എഞ്ചിനും ബോഡിയും "ഞാന്‍ കൂടുതല്‍ വിറക്കും, യാത്രക്കരെ മൊത്തം വിറപ്പിക്കും" എന്ന മട്ടിലുള്ള തുള്ളിക്കളിയാണ്.  സര്‍ക്കാരും KSRTC ജീവനക്കാരും ഇത് ശ്രദ്ധിച്ചാല്‍ കുറച്ചു കൂടി നന്നായിരുന്നു).   മെയിന്‍ ബസ് സ്റ്റാന്റില്‍* ഇറങ്ങിയപ്പോഴേക്കും ഓട്ടോ-ടാക്സി ഡ്രെവര്‍മാര്‍ പൊതിഞ്ഞു..."സര്‍ ടാക്സി..ഓട്ടോ...ഹോംസ്റ്റേ..ഹോട്ടല്‍..സൈറ്റ് സീയിംഗ്.." ആളുകളെ കാന്‍വാസ് ചെയ്യാനുള്ള ശ്രമം.  രജനികാന്തിന്റെ "ബാഷ" സ്റ്റൈലില്‍ യുനിഫോമിട്ട തമിഴന്‍ ഓട്ടോ ഡ്രൈവര്‍മാര്‍. അവരുടേ വാമൊഴികളിലെ പ്രലോഭനങ്ങളെ അതിജീവിച്ച് ഞങ്ങള്‍ നടന്നു.  വിശന്നു വയര്‍ കത്തുന്നു.  എന്തെങ്കിലും കഴിച്ചിട്ട് തന്നെ കാര്യം.  കുറച്ചു നേരത്തെ തെരച്ചിലിനു ശേഷം ഭേദമെന്ന് തോന്നുന്ന ഒരു റെസ്റ്റോറന്റ് കണ്ടുപിടിച്ചു. (അതിന്റെ പേരു മറന്നുപോയി). ചോറും സാമ്പാറും തൈരും പപ്പടവും എല്ലാമുള്ള ഊണിനു നല്ല രുചി.  അവിടെ സപ്ലൈ ചെയ്യുന്ന ഒരാളും ചോദിച്ചു "സര്‍ റൂം വേണോ? ബുക്കിംഗ് ഇറുക്കാ"  തമിഴ്കലര്‍ന്ന മലയാളത്തിലുള്ള ചോദ്യം.  അയാളെ നിരാശരാക്കേണ്ടി വന്നു.  പുറത്തിറങ്ങി ഒരു ഓട്ടോ വിളിച്ചു.  ഒരു തമിഴന്‍ ഓട്ടോ ഡ്രൈവര്‍. പേര്‍ "ഭാഗ്യം"! സ്ഥലം പറഞ്ഞു, തെല്ലു സംശയിച്ചു നിന്ന അയാള്‍ക്ക് ഹോംസ്റ്റേയിലെ മാഡത്തിനെ വിളിച്ചു കണക്റ്റ് ചെയ്തു കൊടുത്തു.  സ്ഥലം മനസ്സിലാക്കിയ അയാള്‍ ഞങ്ങളേയും കൊണ്ടു കുതിച്ചു. ധന്യശ്രീ ഹോട്ടലിന്റെ അടുത്താണ്‌ ഹോംസ്റ്റേ.  തെരേസ്യന്‍ കോട്ടേജ് എന്ന ബോര്‍ഡ് അടുത്തെത്തിയാല്‍ കാണാം. 20 രൂപ വാടക വാങ്ങുമ്പോള്‍ ഭാഗ്യത്തിന്റെ ചോദ്യം "സാര്‍ റ്റുമാറോ എന്ന പ്രോഗ്രാം..വണ്ടി വേണമാ".  നാളെ പറയാമെന്നു പറഞ്ഞു ഭാഗ്യത്തിന്റെ നമ്പര്‍ മൊബൈലില്‍ ഫീഡ് ചെയ്തു.

മൂന്നാറിലെ പുലര്‍കാലം

തണുപ്പും ചൂടും അല്ലാത്ത ഒരു അന്തരീക്ഷം. നല്ല സുഖകരമായ കാലാവസ്ഥ.  ചുറ്റും മലനിരകളും അവിടവിടെ കോടമഞ്ഞിന്റെ ആവരണങ്ങളും.  മൂന്നാര്‍ ഒരു സംഭവം തന്നെ.  രണ്ടു ദിവസത്തെ വാടക മുന്‍‌കൂര്‍ കൊടുത്തു ചെക്ക്-ഇന്‍ ചെയ്തു.  മൂന്നാറിലും ചുറ്റിലും പോയി കാണാനുള്ള സ്ഥലങ്ങളുടെ ഒരു പട്ടിക ആ ചേച്ചി തന്നു.  മറയൂര്‍ വരെ പോകുവാനാണ് ഞങ്ങള്‍ തീരുമാനിച്ചത്.  പിറ്റേ ദിവസം കാഴ്ച കാണാന്‍ മറയൂരിലേക്ക്  പോകുവാന്‍ ഒരു വണ്ടി വേണമെന്ന് പറഞ്ഞത് പ്രകാരം രാവിലെ ഒരു വണ്ടിയും അവര്‍ ഏര്‍പ്പാടാക്കി തന്നു. തിരക്കിനിടയിലും ശ്രദ്ധിക്കാതിരിക്കാന്‍ കഴിയാത്ത ഒന്നുണ്ട്.  മൂന്നാറിലെ മലിനീകരണം.  എല്ലായിടത്തും പ്ലാസ്ടിക്ക് വസ്തുക്കള്‍ വലിച്ചെറിഞ്ഞിട്ടിരിക്കുന്നു.  മെയിന്‍ ബസ് സ്റ്റാന്ടിന്റെ* അടുത്ത് കൂടി ഒഴുകുന്ന ഒരു അരുവി(?) അതോ ആറോ..മൊത്തം മാലിന്യം അതിലാണ്‌ നിക്ഷേപിക്കുന്നത്. ജൈവ-മനുഷ്യ നിര്‍മ്മിതങ്ങളായ മൊത്തം മാലിന്യങ്ങളും വഹിച്ചു കൊണ്ട് വീര്‍പ്പുമുട്ടി അതൊഴുകുന്നു.  അതോടൊപ്പം മൂന്നാറില്‍ ടൂറിസം തഴച്ചു വളരുകയും ചെയ്യുന്നു. 

ഇന്റര്‍നെറ്റിലെ തെരച്ചില്‍ പരിപാടിയില്‍ കണ്ടെത്തിയ പേരാണ്‌ "തെരേസ്യന്‍ കോട്ടേജ്". ഒരു ദിവസം 800 രൂപ വാടക. ഡബിള്‍ റൂം വിത്ത് അറ്റാച്ച്‌ട് ബാത്ത് റൂം.  ചൂടുവെള്ളം പകലും രാത്രിയും. (ചൂടുവെള്ളം വരുന്നത് കുറച്ച് സ്പീഡ് കുറവിലാണെന്ന് മാത്രം!). നല്ല പതുപതുത്ത മെത്തയും ബ്ലാങ്കറ്റും. പിന്നെ ഒരു ടി.വി. (റിമോട്ട് കണ്ടില്ല!) ഒരു 2സീറ്റര്‍ ബെന്ച് പിന്നെ ഒരു ഡ്രസ്സിംഗ് ടേബിളും കണ്ണാടിയും.  റൂമിന്റെ അറ്റത്ത് ഒരു വാഷ്ബേസിന്‍. ടൈല്‍സിട്ട തറ. മുകളില്‍ തട്ടടിച്ച് നന്നായി പോളീഷ് ചെയ്തിരിക്കുന്നു.  ഇതാണ്‌ ഞങ്ങളുടെ റൂം.  800 രൂപക്ക് വലിയ കുഴപ്പമില്ല. വളരെ ആലോചനകള്‍ക്കു ശേഷമാണ്‌ "ഹോംസ്റ്റേ" താമസത്തിനു തെരഞ്ഞെടുത്തത്.  ഹോട്ടല്‍ - ലോഡ്ജ് ഇവ മിക്കവാറും വളരെ തിരക്കുള്ളതായിരിക്കും.  തന്നെയുമല്ല ആളുകള്‍ പലവിധം.  മദ്യപിക്കുന്നവരും മറ്റു ശല്യങ്ങള്‍ ഉണ്ടാക്കുന്നവരും എല്ലാവരും ഉണ്ടാകും.  പക്ഷെ ഒരു സാധാരണ ഹോംസ്റ്റേയില്‍ പരമാവധി 5 റൂമുകളേ ഉണ്ടാവൂ (എന്നാണ്‌ എന്റെ അറിവ്). അതുകൊണ്ട് തിരക്കും അതുമൂലമുള്ള ബുദ്ധിമുട്ടുകളും പരമാവധി കുറവായിരിക്കും.  പിന്നെ സാമ്പത്തിക വശം! അതാണ്‌ എന്നെപ്പോലുള്ളവര്‍ക്ക് പ്രധാനം.  എന്തായാലും 800 രൂപക്ക് മൊശമില്ല.

മൂന്നാറിലെ ഇനിയുള്ള യാത്രകള്‍ അടുത്ത പോസ്റ്റ്‌ വരെ കാത്തിരിക്കുക, കൂടുതല്‍ നല്ല ചിത്രങ്ങള്‍ക്കും.....

* മെയിന്‍ ബസ് സ്റ്റാന്റ് എന്ന് പറയുന്നത് ഒരു ബസ് സ്റ്റേഷന്റെ ലക്ഷണമില്ല. ഒരു ജങ്ങ്ഷന്‍.  അവിടെ വരികയും പോവുകയും ചെയ്യുന്ന ബസ്സുകള്‍ നിരത്തുന്നു.  KSRTC ക്ക് സ്വന്തമായി സ്ടാണ്ടുണ്ട്.

അതിരപ്പിള്ളിക്ക്‌ ഒരിക്കല്‍ നടത്തിയ യാത്ര ഇവിടെ ഞെക്കി വായിക്കാംഭാഗം ഒന്ന് & ഭാഗം രണ്ടു.