2014, മേയ് 22, വ്യാഴാഴ്‌ച

ഞാന്‍ കണ്ട സിനിമ - വെടിവഴിപാട്

അന്തര്‍ദേശീയ പ്രശസ്തമായ "ആറ്റുകാല്‍ പൊങ്കാല" ദിവസം ഒത്തുചേര്‍ന്നു തങ്ങളുടെ ഭാര്യമാര്‍ ഇല്ലാത്ത തക്കം നോക്കി "വെടി"വഴിപാട് നടത്താന്‍ ശ്രമിക്കുന്ന ഭര്‍ത്താക്കന്മാര്‍ രാഹുല്‍ (മുരളി ഗോപി), സഞ്ജയ്‌ (സൈജു കുറുപ്പ്) പിന്നെ പ്രദീപ്‌ (ശ്രീജിത്ത്‌ രവി).  സഞ്ജയുടെ ഭാര്യ രഷ്മി (അനുശ്രീ) ഒരു പേരുകേട്ട മാധ്യമ പ്രവര്‍ത്തക,  രാഹുലിന്‍റെ ഭാര്യ രാധിക (അഞ്ജന) ഒരു പക്കാ വീട്ടമ്മ പിന്നെ പ്രദീപിന്‍റെ ഭാര്യ വിദ്യ (മൈഥിലി) ഒരു ഫ്രഞ്ച് ടീച്ചര്‍.  രാഹുല്‍ ഒരു ഗെയിം ടെസ്റ്റര്‍, സഞ്ജയ്‌ ഒരു കാഷ്യര്‍ പിന്നെ ജോസഫ് (ഇന്ദ്രജിത്ത്) എന്ന സ്റ്റോക്ക് ബ്രോക്കറുടെ കീഴില്‍ ഓഹരിവിപണിയില്‍ നിക്ഷേപത്തിന് ഇറങ്ങിത്തിരിച്ചിരിക്കുന്നു പ്രദീപ്‌.  ആദ്യം പറഞ്ഞ മൂന്നുപേരും ലൈംഗികമായ അസംതൃപ്തി ഉള്ളിലൊതുക്കി കഴിയുന്ന ഭര്‍ത്താക്കന്മാരാണ്.  അതിനൊരു പരിഹാരമായി പൊങ്കാല ദിവസം ഭാര്യമാര്‍ പൊങ്കാലക്ക് പോയ തക്കത്തിന് കുറച്ചു വഴിവിട്ടു സഞ്ചരിക്കാന്‍ ശ്രമിക്കുകയും അതിനായി സുമിത്ര എന്നൊരു (സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്താല്‍) വഴിപിഴച്ചു സഞ്ചരിക്കേണ്ടിവരുന്ന ഒരു സ്ത്രീയെ ക്ഷണിക്കുന്നതും അതില്‍ അവസാനം "കാര്യത്തോടടുക്കുമ്പോള്‍" പരാജയപ്പെടുകയും ചെയ്യുന്നതാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.  
പ്രായപൂര്തിയയവര്‍ക്ക് ഉള്ള "എ" സര്‍ട്ടിഫിക്കറ്റ് കിട്ടിയിട്ടുള്ള ഈ സിനിമ പലതുകൊണ്ടും ഇന്നത്തെ മലയാളി സദാചാര ചിന്തകളെയും സങ്കല്‍പ്പങ്ങളെയും ഒക്കെ വെല്ലുവിളിക്കുന്നുണ്ട്.  സ്ത്രീപക്ഷ നിലപാടുകള്‍ ചിലയിടത്തെങ്കിലും സ്വീകരിച്ചിട്ടുണ്ട് എങ്കിലും അത് നിലനിര്‍ത്തുന്നതില്‍ സിനിമ പലയിടത്തും പരാജയപ്പെടുന്നതും കാണാം.  എന്നാലും നാം ജീവിക്കുന്ന സമൂഹത്തില്‍ നമ്മള്‍ക്കിടയില്‍ നടക്കുന്ന പലതും പല സ്ഥലങ്ങളിലും കോറിയിടുന്നുമുണ്ട്.

വിഷയം അല്‍പ്പം സദാചാരവിരുദ്ധമായതിനാല്‍ കൂടുതല്‍ ഒന്നും പറയാനും വയ്യ.  മനുഷ്യന്‍ തെറ്റുകളിലേക്ക് പോകുന്നതും അവസാനം തിരികെ ജീവിതത്തിന്‍റെ തനത് പാതയില്‍ തിരിച്ചെത്തുന്നത് അല്‍പ്പം "സ്ഥിരം" പരിവേഷം നല്‍കുന്നു.   ദാമ്പത്യ ബന്ധത്തില്‍ ഉള്ള അതൃപ്തി വഴിവിട്ട ബന്ധനങ്ങളിലെക്ക് സ്ത്രീയെയും പുരുഷനെയും ഒരുപോലെ നയിക്കുന്നു എന്നത് ചിത്രത്തില്‍ വളരെ വ്യക്തമായി കാണിച്ചിരിക്കുന്നു.  ചില സംഭാഷണ ശകലങ്ങള്‍ "മ്യൂട്ട്" ചെയ്തത് കേള്‍ക്കാന്‍ കഴിയില്ലെങ്കിലും പ്രേക്ഷകര്‍ക്ക് അത് മനസ്സിലാകും.

കിടപ്പറയില്‍ ഭാര്യയുടെ അടുത്ത് പരാജയപ്പെടുന്ന, സമൂഹത്തില്‍ വളരെ "പ്രൊഫഷനല്‍" ആയി ജീവിക്കുന്ന കള്ളും കഞ്ചാവും ആണത്ത ചിഹ്നങ്ങളായി കൊണ്ട് നടക്കുന്ന സര്‍വ്വോപരി വീരശൂര പരാക്രമികളായി സമൂഹത്തില്‍ പരസ്പര പരദൂഷണം ഒക്കെ പറഞ്ഞു നമ്മുടെ മുന്നില്‍ ജീവിക്കുന്ന ആണുങ്ങള്‍ ശരിക്കും "പ്രൊഫഷനല്‍" ആയ ഒരു സ്ത്രീയുടെ (സുമിത്ര-അനുമോള്‍)  മുന്നില്‍ ഒന്നുമാകുന്നില്ല എന്നത് ഈ ചിത്രത്തില്‍ കാണിച്ചില്ലാ എങ്കിലും ഒരു പരമാര്‍ത്ഥമാണ്.  വഴിതെറ്റി പോകുന്ന കാര്യത്തില്‍ സ്ത്രീയും പുരുഷനും ഒരേ പാളത്തില്‍ ഓടുന്ന വണ്ടികള്‍ തന്നെ ചിത്രത്തില്‍.  പക്ഷെ നിലനില്‍പ്പിനു വേണ്ടി സ്ത്രീകള്‍ പ്രതിരോധിക്കാനും തയ്യാറാവുന്ന ചിത്രങ്ങള്‍ ഉണ്ട് സിനിമയില്‍.  വേറെയും രസകരങ്ങളായ കഥാപാത്രങ്ങള്‍ ഉണ്ട്.  സാത്വികനായി ദൈവമാര്‍ഗ്ഗത്തില്‍ ജീവിക്കുകയും അതേസമയം പെട്ടെന്ന് ദേഷ്യം വരികയും മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് ആവശ്യമില്ലാതെ എത്തിനോക്കുകയും ചെയ്യുന്ന മത്തായിച്ചന്‍ (സുനില്‍ സുഗദ) നമുക്കിടയില്‍ തന്നെ ഒരു നല്ല കഥാപാത്രമാണ്.  ഒടുവില്‍ വള്ളിപൊട്ടിയ ചെരുപ്പ് ശരിയാക്കാന്‍ കൈയ്യിലെടുത്ത സുമിത്രയുടെ കൈകളിലേക്ക് പൊങ്കാലയുടെ പ്രസാദം നല്‍കുന്നത് കേവലം ആ ഒരു സീനില്‍ മാത്രം അതിഥി താരമായി വരുന്ന പ്രവീണയാണ് എന്നത് ഒരു കേവല യാദൃശ്ചികതായി കാണാന്‍ കഴിയുമോ?  പ്രത്യേകിച്ചും പ്രവീണ എന്ന ദേവീരൂപം മലയാള സ്ത്രീമാനസ്സുകളില്‍ കുടിയിരുത്തപ്പെട്ടിരിക്കുമ്പോള്‍.  വിശ്വാസികള്‍ക്കും നാസ്ഥികര്‍ക്കും അത് വ്യക്തമായ ചില സന്ദേശം നല്‍കുന്നില്ലേ?  സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്താല്‍ പൊങ്കാലയിടാന്‍ പോകുന്ന വിദ്യ യഥാര്‍ത്ഥത്തില്‍ എത്തുന്നത് ഏകനായി താമസിക്കുന്ന തോമസിന്‍റെ ഫ്ലാട്ടിലേക്കാണ്.  സകല തിരക്കുകളും മാറ്റിവെച്ചു അയാള്‍ അവള്‍ക്കായി പൊങ്കാലയോരുക്കുന്നു.  പൊങ്കാലക്ക് വെയില്‍ കൊള്ളുന്നത്‌ പോലും അസഹ്യമാകുന്ന ചില പ്രതിരൂപങ്ങളും ഉണ്ട്.  കേരളീയ ജീവിതത്തിന്‍റെ തനത് രൂപഭാവങ്ങളായ ജാതി സ്പിരിറ്റും മറ്റു ജാടകളും ഒക്കെ ഇതിലുണ്ട്.

അഭിനേതാക്കള്‍ എല്ലാം മികച്ച പ്രകടനം ഈ ചിത്രത്തില്‍ പ്രേക്ഷകര്‍ക്ക് തരുന്നുണ്ട്.  പക്ഷെ സിനിമാഗതി അവസാനം ആ "സ്ഥിരം" ദിശയിലേക്ക് തന്നെ പോകുന്നു.  പ്രായപൂര്‍ത്തി ആയവര്‍ക്ക് മാത്രം കാണാവുന്നതും  കേള്‍ക്കാവുന്നതുമായ  ചില സംഭാഷണ ശകലങ്ങളും സന്ദര്‍ഭങ്ങളും  ചിത്രത്തില്‍ അവിടവിടെ ഉണ്ട്.  ഇല്ലെങ്കില്‍ എങ്ങിനെ ന്യൂ ജനറേഷന്‍ ആകും അല്ലേ!?  എലാം സദാചാര പുതപ്പിട്ടു മൂടിവെക്കാന്‍ ഇഷ്ടപ്പെടുന്ന നമ്മള്‍ മലയാളിയുടെ മേലില്‍ നിന്ന് ആ പുതപ്പ് ബലമായി മാറ്റുന്നു ഈ ചിത്രം പലപ്പോഴും.  സൈജു, ശ്രീജിത്ത്, ഇന്ദ്രന്‍, മുരളിഗോപി, മൈഥിലി, അഞ്ജന, അനുശ്രീ തുടങ്ങി സുനില്‍ സുഗദ, ഇന്ദ്രന്‍സ് തുടങ്ങി വലുപ്പചെറുപ്പമില്ലാതെ എല്ലാവരും നല്ല അഭിനയം കാഴ്ചവെച്ചു.  ഏറ്റവും നല്ല അഭിനയം അനുമോളുടെതാണ്.  സാധാരണ ഒരു നടി ചെയാന്‍ തെല്ലൊന്നു മടിക്കുന്ന കഥാപാത്രം അവരുടെ കൈയില്‍ ഭദ്രമാണ്.

 തന്‍റെതല്ലാത്ത കാരണങ്ങളാല്‍ ചില ഉണ്ണാക്കന്മാരായ ഭര്‍ത്താക്കന്മാരെ ജീവിതം മുഴുവന്‍ പേറേണ്ടിവരുന്ന സ്ത്രീകളും പണമുണ്ടാക്കാനുള്ള ഓട്ടത്തില്‍ ഭര്‍ത്താവിന്റെ ധര്‍മ്മം മറന്നു പോകുന്ന അല്ലെങ്കില്‍ അതിനു കഴിയാതെ പോകുന്ന കഴിവുകേട് ഒന്നുകൊണ്ടു അങ്ങിനെയായിപോകുന്ന പുരുഷന്മാരും കിട്ടേണ്ടത് കിട്ടാതെ വരുമ്പോള്‍ അത് എവിടെ കിട്ടും എന്ന് തേടിപ്പിടിക്കാന്‍ തയ്യാറാവുന്ന ഭാര്യമാരും കണ്ടിരിക്കേണ്ട സിനിമ.  ചിത്രം പ്രായപൂര്‍ത്തി വന്നവര്‍ക്ക് മാത്രം കാണാന്‍ ഉചിതമാണ് എന്ന അര്‍ത്ഥത്തിലാണ് "എ" സര്‍ട്ടിഫിക്കറ്റ് കൊടുത്തിരിക്കുന്നത് എങ്കിലും അതും നമ്മുടെ കേരളീയ സമൂഹത്തില്‍ എത്രകണ്ട് പ്രായോഗികമാണ് എന്ന് കണ്ടറിയണം (പ്രത്യേകിച്ചും പീഡനങ്ങള്‍ക്ക് പ്രായം ഒരു പ്രശ്നമല്ലാതായി മാറിയ ഇക്കാലത്ത്). 

എന്‍റെ റേറ്റിംഗ്. 6.5

2014, മേയ് 4, ഞായറാഴ്‌ച

ഞാന്‍ കണ്ട സിനിമ - ഹൈവേ (ഹിന്ദി)

വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ക്കിടയില്‍ ഒരു രാത്രി തന്‍റെ പ്രതിശ്രുത വരനുമായി നഗരം ചുറ്റാനിറങ്ങി ഒരു പെട്രോള്‍ പമ്പില്‍വെച്ച് അപതീക്ഷിതമായി തട്ടിക്കൊണ്ടു പോകപ്പെടുന്ന വീര ത്രിപാഠി എന്ന പെണ്‍കുട്ടിയുടെയും അവളെ തട്ടിക്കൊണ്ടു പോകുന്ന മഹാബീറിന്റെയും കഥയാണ് ഹൈവേ.  ദില്ലിയിലെ വരേണ്യ വര്‍ഗ്ഗത്തെ പ്രതിനിധാനം ചെയ്യുന്ന പെണ്‍കുട്ടിയും കൊള്ളയും കൊലയും തട്ടിക്കൊണ്ടുപോകലും ഒക്കെ തൊഴിലായി സ്വീകരിച്ച നായകനും (വില്ലനും).


ഭരണതലത്തിലും മറ്റും ഉന്നത സ്ഥാനങ്ങളില്‍ സ്വാധീനമുള്ള അച്ഛന്‍ ത്രിപാഠിയുടെ പേര് കേട്ടപ്പോള്‍ തന്നെ കിഡ്നാപ്പ് ഗ്രൂപ്പിലുള്ളവര്‍ക്ക് മുട്ട് വിറച്ചുതുടങ്ങുന്നു.  പക്ഷെ മഹാബീര്‍ അവളെ ഏതെങ്കിലും ചുവന്ന തെരുവില്‍ വില്‍ക്കും എന്നുള്ള നിശ്ചയത്തിലായിരുന്നു.  ആകസ്മികമായ സംഭവങ്ങളില്‍ ഭയന്നുപോയ വീര പിന്നെ ആ അടിമത്വം ഒരു അനുഭൂതിയായി കണ്ടും അനുഭവിച്ചും തുടങ്ങുന്നു. സമ്പന്നജീവിത സംസ്കാരത്തിന്‍റെ ആചാരാനുഷ്ഠാനങ്ങളും മാമൂലുകളും വിട്ടു അവള്‍ക്ക് അതൊരു പുതിയ ജീവിതാനുഭവം സമ്മാനിക്കുന്നു.  ശരിക്കും പറഞ്ഞാല്‍ ശുദ്ധവായു ജീവിതത്തില്‍ ആദ്യമായി അവള്‍ ശ്വസിച്ചു തുടങ്ങുന്നു. പോലീസിന്റെ കണ്ണ് വെട്ടിക്കാന്‍ അവര്‍ പഴഞ്ചന്‍ വാഹനത്തില്‍ സംസ്ഥാനാന്തര യാത്രകള്‍ നടത്തുകയാണ്. പരുക്കനും കഠിനഹൃദയനുമായ മഹാബീര്‍ ഒടുവില്‍ നായികയുടെ സ്നേഹത്തിനു മുന്നില്‍ പരാജയം സമ്മതിക്കുന്നു.  പക്ഷെ അപ്പോഴേക്കും കാര്യങ്ങള്‍ വൈകിപ്പോയിരുന്നു.

 ഈ ചിത്രത്തിലെ ഹൈലൈറ്റ് വീര(ആലിയ ഭട്ട്)യുടെ അഭിനയം തന്നെ. ഞാന്‍ ആദ്യമായിട്ടാണ് ഇവരുടെ സിനിമ കാണുന്നത്.  നല്ല ഒതുക്കമാര്‍ന്ന അഭിനയത്തിലൂടെ അവര്‍ പ്രേക്ഷകരുടെ ഹൃദയം കവരുകയല്ല മറിച്ച് അവിടെ സ്ഥിരപ്രതിഷ്ഠ നേടുകയാണ്‌ ചെയ്യുന്നത്. മഹാബീറിനെ അവതരിപ്പിച്ച രന്‍ദീപ് ഹൂഡ തന്റെ മുന്‍കാല കഥാപാത്രങ്ങളില്‍ നിന്നും അല്‍പ്പം വ്യത്യസ്ഥത പുലര്‍ത്തി എന്ന് പറയാം. ഇതിലെ ലൊക്കേഷനുകള്‍ തെരഞ്ഞെടുത്തതില്‍ സംവിധായകനും അവ അണിയിച്ചൊരുക്കിയത്തില്‍ പിന്നണിയില്‍ പ്രവര്‍ത്തിച്ച മറ്റുള്ളവരും എല്ലാം തങ്ങളുടെ ജോലി ഭംഗിയായി നിറവേറ്റിയിരിക്കുന്നു.  സാധാരണ ഹിന്ദി (മസാല) ചിത്രങ്ങളില്‍നിന്ന് വ്യത്യസ്തമായി ഈയിടെ ഇറങ്ങുന്ന ചില പടങ്ങളെങ്കിലും സമ്പന്നതയുടെ അന്തരീക്ഷത്തില്‍നിന്നും യഥാര്‍ത്ഥ ഗ്രാമീണതയിലേക്ക് വഴിമാറി സഞ്ചരിച്ചു ഉത്തരേന്ത്യയുടെ തനത് പ്രദേശങ്ങളും അവിടങ്ങളിലെ ജീവിതവും ഒപ്പിയെടുത്ത് നമ്മള്‍ പ്രേക്ഷകരെ കാണിക്കുന്നു എന്നത് നല്ല കാര്യം തന്നെ.

സ്ത്രീകളുടെ നേരെ നടക്കുന്ന അതിക്രമങ്ങള്‍ പ്രത്യക്ഷമായും പരോക്ഷമായും ഈ ചിത്രത്തില്‍ നല്ല പ്രാധാന്യത്തോടെതന്നെ പരാമര്‍ശിക്കുന്നുണ്ട്.  ചെറുപ്രായത്തില്‍ തന്റെ അമ്മാവനാല്‍ സ്വഭവനത്തില്‍ വെച്ച് പീഡിപ്പിക്കപ്പെടുന്ന വീര അത് തന്‍റെ അമ്മയോട് പറഞ്ഞിട്ടും ഉത്തരവാദിത്തമുള്ള ഒരു അമ്മയാവാന്‍ ആ സ്ത്രീ തയ്യാറായില്ല എന്നത് വര്‍ത്തമാനകാല സംഭാവങ്ങളുമായി കൂട്ടിവായിക്കണം.  എന്തിന് - തട്ടിയെടുക്കപ്പെട്ട അവസ്ഥയിലും അവള്‍ സുരക്ഷിതയാവുന്നില്ല.  ചെറുപ്പത്തില്‍ തന്റെ അമ്മയുടെ ഏറ്റവും പ്രിയപ്പെട്ട മകനായിരുന്ന മഹാബീര്‍ ഈ അവസ്ഥയില്‍ എത്തിയത് ജീവിത സാഹചര്യങ്ങളിലെ ചെളി പുരണ്ട ഏടുകളില്‍ എവിടയോ വെച്ചാണ്.

ഈ ചിത്രത്തിന്‍റെ എടുത്തുപറയാവുന്ന പ്രത്യേകതകള്‍ ഇതിന്‍റെ സംഗീതവും, ശബ്ദ മിശ്രണവും ഒക്കെ തന്നെയാണ്.  എ.ആര്‍. റഹ്മാനും മലയാളികളുടെ സ്വന്തം റസൂല്‍ പൂക്കുട്ടിയും അതെല്ലാം മികവുറ്റതാക്കിയിരിക്കുന്നു.  വീരയുടെയും മഹാബീറിന്റെയും യാത്രാപഥങ്ങളിലെ സംഗീതം അവിടത്തെ തനത് സംഗീതമാണ്.  എ.ആര്‍. റഹ്മാന്റെ പ്രതിഭ വെളിവാകുന്നത് ഇവിടെയാണ്‌.  അതേപോലെ ഓരോ സീനുകളിലും പശ്ചാത്തല ശബ്ദങ്ങള്‍ വളരെ റിയലിസ്റ്റിക്ക് ആയി പൂക്കുട്ടി സന്നിവേശിപ്പിച്ചിരിക്കുന്നു. സഞ്ചാരപഥങ്ങള്‍ ജീവിതയാത്രയുടെ ഒരു പ്രതിരൂപമായി നമ്മള്‍ പ്രേക്ഷകര്‍ക്ക് തോന്നുക തന്നെചെയ്യും.

ചിത്രത്തിന്‍റെ അവസാനമാകുമ്പോഴേക്കും കാര്യങ്ങള്‍ സംവിധായകന്‍ ഇംതിയാസ് അലിക്ക് കാര്യങ്ങള്‍ കൈവിട്ടു പോകുന്നു.  ഇതെങ്ങിനെ അവസാനിക്കും എന്ന് പ്രേക്ഷകന് ഊഹിക്കത്തക്ക രീതിയില്‍ കഥ പാളംതെറ്റി സഞ്ചരിക്കുകയാണ്.  എന്നാലും മറ്റെല്ലാ ഘടകങ്ങളും ചേര്‍ത്തുവെച്ചു നോക്കുമ്പോള്‍ നല്ല ഒരു ആസ്വാദനം സമ്മാനിക്കുന്നു "ഹൈവേ".  തട്ടിക്കൊണ്ടുപോകല്‍ എന്നൊക്കെ കേള്‍ക്കുമ്പോള്‍ കുറെ അടി-വെടി-ഐറ്റം ഡാന്‍സ് ഇതൊക്കെ പ്രതീക്ഷിക്കുന്നവര്‍ നിരാശരാകും.  അല്ലാത്തവര്‍ക്ക് സധൈര്യം കാണാം.

എന്‍റെ റേറ്റിംഗ്: 7.5/10