2014, മേയ് 22, വ്യാഴാഴ്‌ച

ഞാന്‍ കണ്ട സിനിമ - വെടിവഴിപാട്

അന്തര്‍ദേശീയ പ്രശസ്തമായ "ആറ്റുകാല്‍ പൊങ്കാല" ദിവസം ഒത്തുചേര്‍ന്നു തങ്ങളുടെ ഭാര്യമാര്‍ ഇല്ലാത്ത തക്കം നോക്കി "വെടി"വഴിപാട് നടത്താന്‍ ശ്രമിക്കുന്ന ഭര്‍ത്താക്കന്മാര്‍ രാഹുല്‍ (മുരളി ഗോപി), സഞ്ജയ്‌ (സൈജു കുറുപ്പ്) പിന്നെ പ്രദീപ്‌ (ശ്രീജിത്ത്‌ രവി).  സഞ്ജയുടെ ഭാര്യ രഷ്മി (അനുശ്രീ) ഒരു പേരുകേട്ട മാധ്യമ പ്രവര്‍ത്തക,  രാഹുലിന്‍റെ ഭാര്യ രാധിക (അഞ്ജന) ഒരു പക്കാ വീട്ടമ്മ പിന്നെ പ്രദീപിന്‍റെ ഭാര്യ വിദ്യ (മൈഥിലി) ഒരു ഫ്രഞ്ച് ടീച്ചര്‍.  രാഹുല്‍ ഒരു ഗെയിം ടെസ്റ്റര്‍, സഞ്ജയ്‌ ഒരു കാഷ്യര്‍ പിന്നെ ജോസഫ് (ഇന്ദ്രജിത്ത്) എന്ന സ്റ്റോക്ക് ബ്രോക്കറുടെ കീഴില്‍ ഓഹരിവിപണിയില്‍ നിക്ഷേപത്തിന് ഇറങ്ങിത്തിരിച്ചിരിക്കുന്നു പ്രദീപ്‌.  ആദ്യം പറഞ്ഞ മൂന്നുപേരും ലൈംഗികമായ അസംതൃപ്തി ഉള്ളിലൊതുക്കി കഴിയുന്ന ഭര്‍ത്താക്കന്മാരാണ്.  അതിനൊരു പരിഹാരമായി പൊങ്കാല ദിവസം ഭാര്യമാര്‍ പൊങ്കാലക്ക് പോയ തക്കത്തിന് കുറച്ചു വഴിവിട്ടു സഞ്ചരിക്കാന്‍ ശ്രമിക്കുകയും അതിനായി സുമിത്ര എന്നൊരു (സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്താല്‍) വഴിപിഴച്ചു സഞ്ചരിക്കേണ്ടിവരുന്ന ഒരു സ്ത്രീയെ ക്ഷണിക്കുന്നതും അതില്‍ അവസാനം "കാര്യത്തോടടുക്കുമ്പോള്‍" പരാജയപ്പെടുകയും ചെയ്യുന്നതാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.  
പ്രായപൂര്തിയയവര്‍ക്ക് ഉള്ള "എ" സര്‍ട്ടിഫിക്കറ്റ് കിട്ടിയിട്ടുള്ള ഈ സിനിമ പലതുകൊണ്ടും ഇന്നത്തെ മലയാളി സദാചാര ചിന്തകളെയും സങ്കല്‍പ്പങ്ങളെയും ഒക്കെ വെല്ലുവിളിക്കുന്നുണ്ട്.  സ്ത്രീപക്ഷ നിലപാടുകള്‍ ചിലയിടത്തെങ്കിലും സ്വീകരിച്ചിട്ടുണ്ട് എങ്കിലും അത് നിലനിര്‍ത്തുന്നതില്‍ സിനിമ പലയിടത്തും പരാജയപ്പെടുന്നതും കാണാം.  എന്നാലും നാം ജീവിക്കുന്ന സമൂഹത്തില്‍ നമ്മള്‍ക്കിടയില്‍ നടക്കുന്ന പലതും പല സ്ഥലങ്ങളിലും കോറിയിടുന്നുമുണ്ട്.

വിഷയം അല്‍പ്പം സദാചാരവിരുദ്ധമായതിനാല്‍ കൂടുതല്‍ ഒന്നും പറയാനും വയ്യ.  മനുഷ്യന്‍ തെറ്റുകളിലേക്ക് പോകുന്നതും അവസാനം തിരികെ ജീവിതത്തിന്‍റെ തനത് പാതയില്‍ തിരിച്ചെത്തുന്നത് അല്‍പ്പം "സ്ഥിരം" പരിവേഷം നല്‍കുന്നു.   ദാമ്പത്യ ബന്ധത്തില്‍ ഉള്ള അതൃപ്തി വഴിവിട്ട ബന്ധനങ്ങളിലെക്ക് സ്ത്രീയെയും പുരുഷനെയും ഒരുപോലെ നയിക്കുന്നു എന്നത് ചിത്രത്തില്‍ വളരെ വ്യക്തമായി കാണിച്ചിരിക്കുന്നു.  ചില സംഭാഷണ ശകലങ്ങള്‍ "മ്യൂട്ട്" ചെയ്തത് കേള്‍ക്കാന്‍ കഴിയില്ലെങ്കിലും പ്രേക്ഷകര്‍ക്ക് അത് മനസ്സിലാകും.

കിടപ്പറയില്‍ ഭാര്യയുടെ അടുത്ത് പരാജയപ്പെടുന്ന, സമൂഹത്തില്‍ വളരെ "പ്രൊഫഷനല്‍" ആയി ജീവിക്കുന്ന കള്ളും കഞ്ചാവും ആണത്ത ചിഹ്നങ്ങളായി കൊണ്ട് നടക്കുന്ന സര്‍വ്വോപരി വീരശൂര പരാക്രമികളായി സമൂഹത്തില്‍ പരസ്പര പരദൂഷണം ഒക്കെ പറഞ്ഞു നമ്മുടെ മുന്നില്‍ ജീവിക്കുന്ന ആണുങ്ങള്‍ ശരിക്കും "പ്രൊഫഷനല്‍" ആയ ഒരു സ്ത്രീയുടെ (സുമിത്ര-അനുമോള്‍)  മുന്നില്‍ ഒന്നുമാകുന്നില്ല എന്നത് ഈ ചിത്രത്തില്‍ കാണിച്ചില്ലാ എങ്കിലും ഒരു പരമാര്‍ത്ഥമാണ്.  വഴിതെറ്റി പോകുന്ന കാര്യത്തില്‍ സ്ത്രീയും പുരുഷനും ഒരേ പാളത്തില്‍ ഓടുന്ന വണ്ടികള്‍ തന്നെ ചിത്രത്തില്‍.  പക്ഷെ നിലനില്‍പ്പിനു വേണ്ടി സ്ത്രീകള്‍ പ്രതിരോധിക്കാനും തയ്യാറാവുന്ന ചിത്രങ്ങള്‍ ഉണ്ട് സിനിമയില്‍.  വേറെയും രസകരങ്ങളായ കഥാപാത്രങ്ങള്‍ ഉണ്ട്.  സാത്വികനായി ദൈവമാര്‍ഗ്ഗത്തില്‍ ജീവിക്കുകയും അതേസമയം പെട്ടെന്ന് ദേഷ്യം വരികയും മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് ആവശ്യമില്ലാതെ എത്തിനോക്കുകയും ചെയ്യുന്ന മത്തായിച്ചന്‍ (സുനില്‍ സുഗദ) നമുക്കിടയില്‍ തന്നെ ഒരു നല്ല കഥാപാത്രമാണ്.  ഒടുവില്‍ വള്ളിപൊട്ടിയ ചെരുപ്പ് ശരിയാക്കാന്‍ കൈയ്യിലെടുത്ത സുമിത്രയുടെ കൈകളിലേക്ക് പൊങ്കാലയുടെ പ്രസാദം നല്‍കുന്നത് കേവലം ആ ഒരു സീനില്‍ മാത്രം അതിഥി താരമായി വരുന്ന പ്രവീണയാണ് എന്നത് ഒരു കേവല യാദൃശ്ചികതായി കാണാന്‍ കഴിയുമോ?  പ്രത്യേകിച്ചും പ്രവീണ എന്ന ദേവീരൂപം മലയാള സ്ത്രീമാനസ്സുകളില്‍ കുടിയിരുത്തപ്പെട്ടിരിക്കുമ്പോള്‍.  വിശ്വാസികള്‍ക്കും നാസ്ഥികര്‍ക്കും അത് വ്യക്തമായ ചില സന്ദേശം നല്‍കുന്നില്ലേ?  സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്താല്‍ പൊങ്കാലയിടാന്‍ പോകുന്ന വിദ്യ യഥാര്‍ത്ഥത്തില്‍ എത്തുന്നത് ഏകനായി താമസിക്കുന്ന തോമസിന്‍റെ ഫ്ലാട്ടിലേക്കാണ്.  സകല തിരക്കുകളും മാറ്റിവെച്ചു അയാള്‍ അവള്‍ക്കായി പൊങ്കാലയോരുക്കുന്നു.  പൊങ്കാലക്ക് വെയില്‍ കൊള്ളുന്നത്‌ പോലും അസഹ്യമാകുന്ന ചില പ്രതിരൂപങ്ങളും ഉണ്ട്.  കേരളീയ ജീവിതത്തിന്‍റെ തനത് രൂപഭാവങ്ങളായ ജാതി സ്പിരിറ്റും മറ്റു ജാടകളും ഒക്കെ ഇതിലുണ്ട്.

അഭിനേതാക്കള്‍ എല്ലാം മികച്ച പ്രകടനം ഈ ചിത്രത്തില്‍ പ്രേക്ഷകര്‍ക്ക് തരുന്നുണ്ട്.  പക്ഷെ സിനിമാഗതി അവസാനം ആ "സ്ഥിരം" ദിശയിലേക്ക് തന്നെ പോകുന്നു.  പ്രായപൂര്‍ത്തി ആയവര്‍ക്ക് മാത്രം കാണാവുന്നതും  കേള്‍ക്കാവുന്നതുമായ  ചില സംഭാഷണ ശകലങ്ങളും സന്ദര്‍ഭങ്ങളും  ചിത്രത്തില്‍ അവിടവിടെ ഉണ്ട്.  ഇല്ലെങ്കില്‍ എങ്ങിനെ ന്യൂ ജനറേഷന്‍ ആകും അല്ലേ!?  എലാം സദാചാര പുതപ്പിട്ടു മൂടിവെക്കാന്‍ ഇഷ്ടപ്പെടുന്ന നമ്മള്‍ മലയാളിയുടെ മേലില്‍ നിന്ന് ആ പുതപ്പ് ബലമായി മാറ്റുന്നു ഈ ചിത്രം പലപ്പോഴും.  സൈജു, ശ്രീജിത്ത്, ഇന്ദ്രന്‍, മുരളിഗോപി, മൈഥിലി, അഞ്ജന, അനുശ്രീ തുടങ്ങി സുനില്‍ സുഗദ, ഇന്ദ്രന്‍സ് തുടങ്ങി വലുപ്പചെറുപ്പമില്ലാതെ എല്ലാവരും നല്ല അഭിനയം കാഴ്ചവെച്ചു.  ഏറ്റവും നല്ല അഭിനയം അനുമോളുടെതാണ്.  സാധാരണ ഒരു നടി ചെയാന്‍ തെല്ലൊന്നു മടിക്കുന്ന കഥാപാത്രം അവരുടെ കൈയില്‍ ഭദ്രമാണ്.

 തന്‍റെതല്ലാത്ത കാരണങ്ങളാല്‍ ചില ഉണ്ണാക്കന്മാരായ ഭര്‍ത്താക്കന്മാരെ ജീവിതം മുഴുവന്‍ പേറേണ്ടിവരുന്ന സ്ത്രീകളും പണമുണ്ടാക്കാനുള്ള ഓട്ടത്തില്‍ ഭര്‍ത്താവിന്റെ ധര്‍മ്മം മറന്നു പോകുന്ന അല്ലെങ്കില്‍ അതിനു കഴിയാതെ പോകുന്ന കഴിവുകേട് ഒന്നുകൊണ്ടു അങ്ങിനെയായിപോകുന്ന പുരുഷന്മാരും കിട്ടേണ്ടത് കിട്ടാതെ വരുമ്പോള്‍ അത് എവിടെ കിട്ടും എന്ന് തേടിപ്പിടിക്കാന്‍ തയ്യാറാവുന്ന ഭാര്യമാരും കണ്ടിരിക്കേണ്ട സിനിമ.  ചിത്രം പ്രായപൂര്‍ത്തി വന്നവര്‍ക്ക് മാത്രം കാണാന്‍ ഉചിതമാണ് എന്ന അര്‍ത്ഥത്തിലാണ് "എ" സര്‍ട്ടിഫിക്കറ്റ് കൊടുത്തിരിക്കുന്നത് എങ്കിലും അതും നമ്മുടെ കേരളീയ സമൂഹത്തില്‍ എത്രകണ്ട് പ്രായോഗികമാണ് എന്ന് കണ്ടറിയണം (പ്രത്യേകിച്ചും പീഡനങ്ങള്‍ക്ക് പ്രായം ഒരു പ്രശ്നമല്ലാതായി മാറിയ ഇക്കാലത്ത്). 

എന്‍റെ റേറ്റിംഗ്. 6.5

10 അഭിപ്രായങ്ങൾ:

  1. സത്യസന്ധമായ വിലയിരുത്തല്‍... അഭിനന്ദനങ്ങള്‍....

    മറുപടിഇല്ലാതാക്കൂ
  2. സത്യം പറഞ്ഞാല്‍ ഈ ചിത്രത്തില്‍ കാണിച്ചിരിക്കുന്നത് പലതും സത്യമാണ്..വേലി ചാടാന്‍ വേണ്ടി കപട സദാചാര വാദി ആയി നടിക്കുന്ന മനുഷ്യര്‍ നമ്മുടെ ചുറ്റും ധാരാളം ഉണ്ട്...എന്തായാലും നല്ല വിലയിരുത്തല്‍ ഭായ്...

    മറുപടിഇല്ലാതാക്കൂ
  3. സിനിമ ഇനിയും കണ്ടിട്ടില്ല - ഇത്തരം വിലയിരുത്തലുകളിലൂടെ സിനിമയെ അറിയുന്നു

    മറുപടിഇല്ലാതാക്കൂ
  4. റിവ്യൂ നന്നായി.. പക്ഷെ അല്‍പ്പം ആഴത്തിലേയ്ക്ക് പോകാന്‍ മനപ്പൂര്‍വ്വം മടിച്ചു എന്നൊരു തോന്നല്‍ നിഴലിപ്പിക്കുന്നു ...... അല്‍പ്പം ഇഴച്ചില്‍ ഉണ്ടായിരുന്നു എന്നതും ഒരു സത്യമാണ് ....

    മറുപടിഇല്ലാതാക്കൂ
  5. സിനിമ കാണാറില്ല പിന്നെ
    അത്തരം നിരൂപണങ്ങൾ വളരെ
    വിരളമായെ വായിക്കാറുള്ളു Sorry കേട്ടോ !
    facebook നോട്ടിനു നന്ദി
    വീണ്ടും കാണാം :-)

    മറുപടിഇല്ലാതാക്കൂ
  6. സിനിമ എന്നത് ജീവിതത്തിന്റെ സത്യസന്ധമായ ദ്രിശ്യവിഷ്കരമാണല്ലോ എങ്കിലും കുഴിച്ചു മൂടപെടെണ്ട ചില സത്യങ്ങള്‍ ഏതാനും ചില കഥ പത്രങ്ങളിലൂടെ നമ്മള്‍ക്ക് കാണിച്ചു തരുന്നു സമകാലിക ബൗദ്ധിക കേരളം ഏറെ കൊട്ടിഘോഷിക്കപെട്ടതാണ് മലയാളികളുടെ ലൈംഗിക ദാരിദ്ര്യം .. ഉദാത്തമായ ഒരു സിനിമ ആണ് എന്ന് ഒരഭിപ്രയമില്ല എങ്കിലും ചില ചോദ്യങ്ങള്‍ മുഴച്ചു നില്‍ക്കുന്നു സമൂഹം നിഷ്കര്‍ഷിച്ചിരിക്കുന്ന ശെരി തെറ്റുകള്‍ക്ക് അപ്പുറമാണ് പലപ്പോഴും യഥാര്‍ത്ഥ്യം ... പിന്നെ ഇത് ഒരു ട്രെന്‍ഡ് ആക്കി ലേബല്‍ ചെയ്യുന്നതിനോട് യോജിപ്പില്ല .....

    മറുപടിഇല്ലാതാക്കൂ
  7. ആഹ്‌..ഈ സിനിമയെ കുറിച്ച്‌ ആദ്യായി കേൾക്കാണു..കൂടുതൽ അറിയാനും കഴിഞ്ഞു..
    നന്ദി ട്ടൊ..

    മറുപടിഇല്ലാതാക്കൂ
  8. നല്ല അവലോകനം.

    ചിത്രം എനിയ്ക്കും ഇഷ്ടപ്പെട്ടിരുന്നു

    മറുപടിഇല്ലാതാക്കൂ