2013, ജനുവരി 27, ഞായറാഴ്‌ച

സര്‍ക്കാരേ നട്ടെല്ല് പണയം വെക്കരുതേ, പ്ലീസ്...

ഇന്ത്യന്‍ ഭരണഘടന അനുസരിച്ച് തെരഞ്ഞെടുക്കപ്പെടുന്ന സംസ്ഥാന സര്‍ക്കാരിന് നേതൃത്വം കൊടുക്കുന്ന ആള്‍ (മുഖ്യമന്ത്രി) ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചൊല്ലുമ്പോള്‍ സ്വജനപക്ഷപാതം, ജാതിമത പരിഗണന എന്നിവ അനുസരിച്ച് ഒരു സര്‍ക്കാര്‍ കാര്യവും ചെയ്യില്ല എന്നോ മറ്റോ അര്‍ത്ഥം വരുന്ന ഒരു വാചകം ഉണ്ടെന്നാണ് തോന്നുന്നത്.  എന്നാല്‍ അതനുസരിച്ച് ഭരണം നടത്തുന്നുണ്ടോ എന്ന് കാര്യക്ഷമമായി നിരീക്ഷിക്കുവാന്‍ പറ്റിയ ഒരു സംവിധാനം ജനാധിപത്യ ഇന്ത്യയില്‍ നിലവിലുണ്ടോ?  ഉണ്ടെങ്കില്‍ അത് പ്രവര്‍ത്തിക്കാതെ തുരുമ്പെടുത്തു കിടക്കുന്നു എന്ന് വേണം കരുതാന്‍.

കേരളത്തിലെ സര്‍ക്കാരിനെ സംബന്ധിച്ച് പറയുകയാണെങ്കില്‍ ഇപ്പോള്‍ നായര്‍ സര്‍വ്വീസ് സൊസൈറ്റി എന്ന ഒരു സംഘടനക്കു മുന്നില്‍ മുട്ട് വിറയ്ക്കുന്ന കാഴ്ചയാണ് കാണുന്നത്.  അതിന്റെ നേതൃസ്ഥാനത്ത് ഇരിക്കുന്ന വ്യക്തിക്ക് ജനാധിപത്യ മതേതര തത്വങ്ങള്‍ക്ക് ഊന്നല്‍ കൊടുത്തുകൊണ്ടുള്ള ഇന്ത്യന്‍ ഭരണഘടനയില്‍ വിശ്വാസമുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.  അദ്ധേഹത്തിന്റെ ഏറ്റവും പുതിയ പ്രസ്താവന പ്രകാരം കെ.പി.സി.സി. അധ്യക്ഷനും എമ്മെല്ലെയുമായ രമേശ്‌ ചെന്നിത്തലയെ ഭൂരിപക്ഷ സമുദായ പ്രതിനിധിയായി സംസ്ഥാന സര്‍ക്കാരിന്റെ നേതൃസ്ഥാനത്ത് പ്രതിഷ്ഠ നടത്തിയില്ലെങ്കില്‍ സര്‍ക്കാരിനെ താഴെയിറക്കും എന്നാണു അദ്ദേഹം വെച്ച് കാച്ചിയിരിക്കുന്നത്. 
ലീഗിന് ഒരു ചവറു മന്ത്രിയെ കിട്ടിയ അന്നുമുതല്‍ തുടങ്ങിയതാണ്‌ ഇദ്ദേഹത്തിന്റെ ഹാലിളക്കം.  അന്ന് മുതല്‍ ഇന്ന് വരെ തന്റെ പ്രസ്താവനകളില്‍ മിക്കപ്പോഴും പ്രത്യക്ഷത്തിലും പരോക്ഷമായും മുസ്ലീം വിരോധം പ്രകടിപ്പിക്കാന്‍ പണിക്കര്‍ നായര്‍ ശ്രദ്ധിക്കുന്നു.  പരമാവധി സാമുദായിക വിഘടനം നടത്തി കേരളത്തിലെ സാമൂഹിക അന്തരീക്ഷം ചളമാക്കാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുന്ന ചില ശക്തികള്‍ക്ക് അറിഞ്ഞോ അറിയാതെയോ കീഴ്പ്പെട്ടിരിക്കുകയാണോ ഇദ്ദേഹം എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ഇത്രക്ക് പ്രകോപനപരമായ പ്രസ്താവനകള്‍ ഇറക്കിയിട്ടും ഭരണ നേതൃത്വത്തിലുള്ള ഉത്തരവാദപ്പെട്ട ആളുകള്‍ മൌനം പാലിക്കുന്നു.  പണിക്കര്‍ക്ക് തന്നെ ശാസിക്കാന്‍ അധികാരമുണ്ട്‌ എന്ന തരത്തിലുള്ള ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന ഇത്തരക്കാരുടെ നട്ടെല്ല് എന്തുപയോഗിച്ചാണ് ഉണ്ടാക്കിയിരുക്കുന്നത് എന്ന് കാണിക്കുന്നു.
എന്ത് നാണംകെട്ടും ഭരണത്തില്‍ തൂങ്ങി നില്‍ക്കും എന്ന് തീരുമാനിച്ചുറപ്പിച്ച മുഖ്യമന്ത്രി നല്ല ഒരു മറുപടി പോലും പറയുന്നില്ല.  ശ്രദ്ധാകേന്ദ്രം രമേശ്‌ ആവട്ടെ ഒരുതരം ആവണക്കെണ്ണയില്‍ ചവിട്ടിയ പോലെയുള്ള പ്രതികരണമാണ് പണിക്കരുടെ ഇതേ അര്‍ത്ഥത്തിലുള്ള പ്രസ്താവനക്ക് അടക്കം നല്‍കിയിട്ടുള്ളത്.
ഇത്തരം സാമുദായിക ഓലപ്പാമ്പുകളെ അര്‍ഹിക്കുന്ന പരിഗണന നല്‍കി അടക്കിയിരുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഭരണത്തില്‍ കടിച്ചുതൂങ്ങി കിടക്കുന്നതില്‍എന്തെങ്കിലും അര്‍ത്ഥം ഉണ്ടോ എന്ന് ബന്ധപ്പെട്ടവര്‍ ചിന്തിക്കേണ്ടിയിരിക്കുന്നു.  ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളില്‍ നിന്നും വഴുതിമാറി ഇത്തരം വേണ്ടാത്ത കാര്യങ്ങള്‍ പൊതുസമൂഹത്തില്‍ ചര്‍ച്ച ചെയ്യുന്നത് നാടിനും ജനങ്ങള്‍ക്കും അത്ര നല്ലതല്ല എന്നുകൂടി ഈ അവരസരത്തില്‍ കുറിക്കട്ടെ.

2013, ജനുവരി 26, ശനിയാഴ്‌ച

നാം എങ്ങോട്ട്?!!!

തിരക്കിട്ട ജീവിത യാത്രയിലും മനസ്സിനെ മഥിക്കുന്ന ചില ചിന്തകള്‍ ഇവിടെ കുറിചിടുകയാണ്.

എന്റെയൊക്കെ കുട്ടിക്കാലത്ത് നടന്നിരുന്ന അല്ലെങ്കില്‍ സംഭവിച്ചിരുന്ന കാര്യങ്ങ ളെക്കാള്‍ വളരെ ആശങ്കയുളവാക്കുന്ന പലതും ഇന്നത്തെ സമൂഹത്തില്‍ നടക്കുന്നു അല്ലെങ്കില്‍ സംഭവിക്കുന്നു.  ധാര്‍മ്മികതയോ മനുഷ്യത്വമൊ തൊട്ടുതീണ്ടിയിട്ടില്ലാത്ത നമുക്ക് ഉള്‍ക്കൊള്ളാന്‍ തന്നെ പ്രയാസമായിട്ടുള്ള കാര്യങ്ങള്‍.  ആരാണ് ഉത്തരവാദികള്‍ പ്രകൃതിയോ, മനുഷ്യനോ അതോ ഇതുരണ്ടിനെയും കീഴടക്കി നിര്‍ത്തുന്ന ഭരണകൂടമോ?  അതുമല്ലെങ്കില്‍ ഏവരെയും ഒരു ചട്ടക്കൂട്ടില്‍ പരിപാലിക്കേണ്ട നിയമ-നീതി പാലന വ്യവസ്ഥിതിയോ??!!...

പൊതുമുതല്‍ കട്ടുമുടിക്കുന്നതിന്റെ കണക്ക് നാള്‍ക്കുനാള്‍ കൂടി വന്നിട്ട് കോടതിക്ക് പോലും ആ സംഖ്യ എത്രയെന്നു വായിക്കാന്‍ പ്രയാസപ്പെടേണ്ടി വന്നിരിക്കുന്നു.  കുറ്റം ചെയ്തെന്നു വ്യക്തമായ കേസുകളില്‍ പോലും ശിക്ഷിക്കപ്പെടാതെ വെറുതെ വിടപ്പെടുകയോ അല്ലെങ്കില്‍ ജയിലഴികള്‍ക്ക് പിന്നില്‍ തങ്ങളുടെ സ്വാധീനം ഉപയോഗിച്ച് സുഖകരമായി ഉണ്ടും ഉറങ്ങിയും നാളുകള്‍ തള്ളിനീക്കുകയോ അതുമല്ലെങ്കില്‍ "ആരോഗ്യപരമായ" കാരണങ്ങള്‍ നിരത്തി ജാമ്യം നേടി പുറത്തു വരുന്ന കുറ്റവാളികള്‍.  ഇതിനിടയിലും ഇനിയും തെളിയിക്കപെടെണ്ട കുറ്റത്തിന്റെ പേരില്‍ അര്‍ഹമായ ചികിത്സപോലും നിഷേധിക്കപ്പെട്ടു ചിലര്‍.  അതിന്റെ പിന്നിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ ഇറങ്ങിതിരിച്ച മാധ്യമപ്രവര്‍ത്തകയെപോലും പിടികൂടി അകത്തിടുവാന്‍ വ്യഗ്രത കാട്ടുന്ന നിയമപാലന വ്യവസ്ഥ.

സമൂഹത്തിലെ മൂല്യങ്ങള്‍ എന്നേ പോയ്മറഞ്ഞു എന്ന് സംശയിക്കേണ്ട ഗതികേടിലാണ് ഞാനും 
നിങ്ങളും ഉള്‍പ്പെടുന്ന സമൂഹം.  അമ്മയെയും പെങ്ങളെയും തിരിച്ചറിയാന്‍ വയ്യാത്ത നമ്മുടെ സ്വന്തം നാട്ടില്‍ സ്വന്തം പിതാക്കന്മാരാല്‍ പോലും കുഞ്ഞുങ്ങള്‍ പീഡിപ്പിക്കപ്പെടുകയും കച്ചവടം ചെയ്യപ്പെടുകയും ചെയ്യുന്നു.  സാങ്കേതികവിദ്യ വികസിച്ചു വരുന്തോറും അതിന്റെ നല്ലവശങ്ങള്‍ക്ക് പകരം ദൂഷ്യങ്ങള്‍ സമൂഹത്തില്‍ അതിവേഗം ഇടംപിടിക്കുന്നു.  ഏതൊരു പീഡനത്തിന്റെയും അന്വേഷണം ചെന്നെത്തുന്നത് മൊബൈലിലോ കമ്പ്യൂട്ടര്‍ അല്ലെങ്കില്‍ ഇന്റര്‍നെറ്റിലോ  ആണ്.  സാങ്കേതികവിദ്യ വ്യക്തികള്‍ക്കും സമൂഹത്തിനും എങ്ങിനെ പ്രയോജനപ്പെടുത്തണം എന്നകാര്യത്തില്‍ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കാന്‍ ഉത്തരവാദിത്തപ്പെട്ട ഒരു സംവിധാനം നമ്മുടെ ഇടയില്‍ ഉണ്ടോ? (ആര്‍ക്കറിയാം!). ഉണ്ടെങ്കില്‍ അവര്‍ ഉറക്കം നടിച്ചു കിടക്കുന്നു.

ജനങ്ങളുടെ ജീവിതം നാള്‍ക്കുനാള്‍ ദുരിതപൂരിതമാകുന്നു.  അവശ്യസാധനങ്ങളുടെ വില റോക്കറ്റ്‌ പോലെ പുതിയ ഉയരങ്ങള്‍ താണ്ടുമ്പോള്‍ സര്‍ക്കാരുകള്‍ അത് വികസനത്തിന്റെ ലക്ഷണമാക്കി കാണിച്ചു സമൂഹത്തെ കൊഞ്ഞനം കുത്തുന്നു.  മുപ്പതു രൂപക്ക് ഒരു പൌരനു ഒരു ദിവസം ജീവിക്കാം എന്ന് പറയുന്ന ആസൂത്രണ "വിദഗ്ദന്" വാണരുളുന്ന ആപ്പീസില്‍ ടിയാനുല്പ്പെടെയുള്ള വേന്ദ്രന്മാര്‍ക്ക് ഒന്നിരും രണ്ടിനും പോകാന്‍ പാവം പൌരന്മാര്‍ കൊടുക്കുന്ന നികുതിപ്പണത്തില്‍ നിന്നും മുപ്പത്തിഅഞ്ചു ലക്ഷത്തോളം രൂപ ചെലവഴിച്ചു ടോയ്ലറ്റ് നവീകരിച്ചു എന്ന വാര്‍ത്ത നമ്മുടെ നാട്ടിലെ കുത്തഴിഞ്ഞ വ്യവസ്ഥയെ സൂചിപ്പിക്കുന്നു.  സകല വിലനിയന്ത്രണവും കുത്തകകമ്പനികള്‍ക്കും അവരുടെ മുതലാളിമാര്‍ക്കും വിട്ടുകൊടുത്തു കേവലം കാഴ്ചക്കാര്‍ മാത്രമായി സര്‍ക്കാര്‍ നിലകൊള്ളുന്നു.  അറുപതു ശതമാനത്തിലധികം ആളുകള്‍ക്ക് ഇന്ത്യയില്‍ കക്കൂസ് ഇല്ല എന്ന് കണക്കുകള്‍ സൂചിപ്പിക്കുമ്പോള്‍ ഭരിക്കുന്ന പാര്‍ട്ടിക്ക് ഭാവിയിലെ അനന്തരാവകാശിയെ അരിയിട്ടു വാഴിക്കാനാണ് ശ്രദ്ധ.

കരയും കരയിലെ മണ്ണും മലകളും കുന്നും ഇടിച്ചു നിരത്തി കുളങ്ങളും തോടുകളും നീര്‍ച്ചാലുകളും മറ്റും നികത്തി അവിടെ റിയല്‍ എസ്റ്റെറ്റ് സംസ്കാരം പച്ചപിടിക്കുന്നു.  മുന്‍പെങ്ങും ഇല്ലാത്ത തരത്തില്‍ ഭൂമാഫിയയും മണല്മാഫിയയും തഴച്ചു വളരുന്നു.  ജില്ലാ കളക്ടറെ വരെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നിടം വരെ കാര്യങ്ങള്‍ എത്തി നില്‍ക്കുന്നു.  ക്രമസമാധാനം
പാലിക്കേണ്ട പാലിക്കാന്‍ ചുമതലയുള്ള പോലീസ് തന്നെ അത് ലംഘിക്കാന്‍ ഇറങ്ങിത്തിരിക്കുംപോള്‍ സാധാരണ ജനം പകച്ചു നില്‍ക്കുകയാണ്.
മാലിന്യനിര്‍മ്മര്‍ജ്ജനതിന്റെ പേരില്‍ നടത്തുന്ന ഭരണ-പ്രതിപക്ഷ വടംവലികള്‍ക്കിടയില്‍ കേരളത്തിലെ  പട്ടണങ്ങളും ഗ്രാമങ്ങളും ചീഞ്ഞുനാറുന്നു.

വളര്‍ത്തി വലുതാക്കിയ മാതാപിതാക്കളെ ഒരു വിഭാഗം മക്കള്‍ തള്ളിക്കളയുന്നു.  തങ്ങള്‍ക് കിട്ടാനുള്ള ഭൌതികമായ കാര്യങ്ങള്‍ എല്ലാം നേടിയെടുത്ത ശേഷം ജീവിത സായന്തനത്തില്‍ അവരെ കേവലം പുഴുവരിക്കുന്ന സാഹചര്യങ്ങളിലേക്ക് തള്ളിവിടുന്നു.  

കൃഷിയും കാര്‍ഷികവൃത്തിയും ഏതാണ്ട് മലയാള മണ്ണിനോട് വിടപറഞ്ഞു കഴിഞ്ഞു.  എന്തിനും ഏതിനും നമുക്ക് അന്യസംസ്ഥാന വസ്തുക്കള്‍ അതിര്‍ത്തി കടന്നു വരുന്നു.  കേരളം അന്യസംസ്ഥാന തൊഴിലാളികളുടെ ഗള്‍ഫ് ആയി മാറിയിരിക്കുന്നു.  അതുയര്‍ത്തുന്ന സാമൂഹിക പ്രത്യാഘാതങ്ങളും ചില്ലറയല്ല.  വന്നുവന്ന് അന്യസംസ്ഥാനക്കാരനായ ബണ്ടിചോര്‍ വരെ തലസ്ഥാനത്ത് കയറി നിരങ്ങിയിട്ടു നമ്മള്‍ തരിച്ചു നില്‍ക്കുകയാണ്.  ബണ്ടിയെ തേടി കര്‍ണ്ണാടകയില്‍ പോയ കേരളാ പോലീസ് വെറും വണ്ടിയുമായി തിരികെ പോന്നു. 

എല്ലാറ്റിനും ഉപരിയായി കേരളീയ സമൂഹത്തില്‍ ഒരു തരം  അസഹിഷ്ണുത വളര്‍ന്നു വരുന്നു എന്നുള്ളത്  അത്യന്തം ഗൌരവത്തോടെ കാണേണ്ട സംഗതിയാണ്.   സമുദായത്തിന്റെ പേരില്‍ ആനുകൂല്യങ്ങള്‍ പറ്റുന്ന ഒരു പാര്‍ട്ടിയുടെ പേരില്‍ കേരള മുസ്ലീങ്ങളെ പ്രതിക്കൂട്ടില്‍ നിര്‍ത്തുവാനുള്ള ശ്രമം പ്രതിഷേധാര്‍ഹമാണ്.  കമലഹാസന്റെ പടത്തിനെതിരെ നടത്തുന്ന പ്രതിഷേധവും അക്രമ പ്രവര്‍ത്തനങ്ങളും ബിജു മേനോന്‍ - കുഞ്ചാക്കോ ബോബന്‍ ടീം അഭിനയിച്ച റോമന്‍സ് എന്ന ചിത്രത്തിനെതിരെ വന്നിരിക്കുന്ന കേസും ഇത്തരം അസഹിഷ്ണുതക്ക് മികച്ച ഉദാഹരണങ്ങള്‍ തന്നെ. 

ആകെ മൊത്തം കൂട്ടി നോക്കിയാല്‍ ഒട്ടും ആശാവഹമല്ല നമ്മുടെ കേരളത്തിന്റെ സാമൂഹിക ഭാവി.  എന്തും ഒരു കച്ചവട കണ്ണിലൂടെ കാണുന്ന പ്രവണത നാള്‍ക്കുനാള്‍ ഏറിവരുന്നു.  അവിടെ മനുഷ്യത്വം എന്ന ഒന്ന് നമുക്ക് കൈമോശം വരുന്നു.  പകരം അവിടെ മൃഗീയത കൊടികുത്തി വാഴാനോരുങ്ങുന്നു.  അത് നമ്മള്‍ കണ്ണ് തുറന്നു കാണണം. അതിനെതിരെ നാം ഓരോരുത്തരും സ്വയം ബോധവാന്മാരാവണം.  വൈകിയുദിക്കുന്ന വിവേകവും കിട്ടുന്ന നീതിയും ഒരിക്കലും ഗുണം ചെയ്യില്ല എന്നോര്‍ക്കുക.
   

ഫിനിഷിംഗ് ലൈന്‍:
ബ്ലോഗ്‌ എഴുതി തുടങ്ങിയിട്ട് നാലുവര്‍ഷം പൂര്‍ത്തിയായി. സ്വന്തം അനുഭവം പകര്‍ത്തി തുടങ്ങിവെച്ചു പിന്നീട് അത് മറ്റു പല വിഷയങ്ങളിലേക്കും തിരിഞ്ഞു. ഇതിനിടയില്‍ ഒരു രണ്ടു യാത്രാവിവരണങ്ങളും എഴുതാന്‍ കഴിഞ്ഞു. എന്നാല്‍ കുറെ നാളായി എവിടെയോ ഒരു സ്തംഭനാവസ്ഥ ഉണ്ടായിരിക്കുന്നു. ആവുന്ന തരത്തില്‍ അതിനെ അതിജീവിക്കാന്‍ ശ്രമിച്ചു വരുന്നു...(വീണ്ടും വധം തുടങ്ങി, സഹിക്കുമല്ലോ...).