2014, ജൂലൈ 15, ചൊവ്വാഴ്ച

പ്രിയസുഹൃത്തിനു പ്രാര്‍ത്ഥനകളോടെ വിട...

"ഇക്കാ, നിങ്ങള് രണ്ടാളും നല്ല ചേര്‍ച്ചയാണ്.  നമുക്ക് ഒന്ന്‍ ആലോചിച്ചാലോ?!"  തെക്ക് നിന്നും പ്രത്യക്ഷപ്പെടുന്ന ഷോര്‍ണൂര്‍ പാസ്സഞ്ചര്‍ നോക്കി നോര്‍ത്ത് സ്റ്റേഷനിലെ ബെഞ്ചില്‍ ഇരിക്കുന്ന എന്‍റെ ചിന്തകളെ ഉണര്‍ത്തിയത് മനോജിന്‍റെ ഈ വാക്കുകളാണ്.  ട്രെയിന്‍ വരാന്‍ കാത്തിരിക്കുന്ന ഇടവേളകളില്‍ മനോജിന്‍റെ ഭാര്യയുടെ അടുതിരിക്കാറുള്ള തട്ടമിട്ട ആ സുന്ദരിയെ ഇടക്ക് ഒന്ന് പാളിനോക്കുന്നത് മനോജ്‌ ഇതിനകം കണ്ടുപിടിച്ചിരുന്നു.  "അതിനെന്താ മനോജേട്ടാ പെങ്ങളുടെ കല്യാണം ഒന്ന് കഴിയട്ടെ,  എന്നിട്ടാലോചിക്കാം.  ചേച്ചിയോട് ഒന്ന് ആത്മാര്‍ഥമായി ഹെല്‍പ്പ് ചെയ്യണം എന്ന് പറ"  ഇങ്ങിനെ പറഞ്ഞു എങ്കിലും അതെങ്ങിനെ പ്രാവര്‍ത്തികമാക്കും എന്ന് യാതൊരു ഐഡിയയും ഉണ്ടായിരുന്നില്ല.

വീണ്ടും പാസ്സഞ്ചറും, ചെന്നൈ-ആലപ്പി എക്സ്പ്രസ്സുമെല്ലാം ഏറണാകുളത്തിനും ചാലക്കുടിക്കും ഇടയില്‍ ചൂളം വിളിച്ചു പാഞ്ഞുകൊണ്ടിരുന്നു.  ആന്‍റപ്പനും മറ്റും പ്രോത്സാഹിപ്പിച്ചപ്പോള്‍ എനിക്കും ഉത്സാഹം കൂടി.  പക്ഷെ ആ കുട്ടി പിടി തരാതെ മാറിക്കൊണ്ടിരുന്നു.  ഒരു കല്യാണം ആലോചിക്കാനുള്ള പ്രായോഗിക പരിജ്ഞാനം ഇല്ലാത്തതിനാല്‍ മനോജിന്‍റെ ഭാര്യ ദൌത്യത്തില്‍ അത്രകണ്ട് വിജയിച്ചില്ല.  പിന്നെ ജിവിതത്തിന്റെ പ്രവാഹത്തില്‍ എപ്പോഴോ എല്ലാവരും പലവഴിക്കായി.

അവസാനം ജീവിതത്തിന്‍റെ അനിവാര്യഘട്ടത്തില്‍ യു.എ.ഇ.യിലേക്ക് വിമാനം കയറുന്നതിനു മുന്‍പ് ആന്‍റപ്പന്‍ ഒരു നമ്പര്‍ തന്നിട്ട് പറഞ്ഞു "ഇതാണ് മനോജേട്ടന്റെ നമ്പര്‍, അവിടെയെത്തി സൗകര്യംപോലെ ഒന്ന് വിളിക്ക് ഇക്കാ"
ഇവിടെയെത്തി വിളിച്ചു.  ആള്‍ ദുബായിലാണ്.  വലിയ മെച്ചമൊന്നും ഇല്ലാത്ത ജോലിയാണ്. ഇതിലും ഭേദം നാട്ടില്‍ തന്നെയെന്നു തന്നെ തനത് ശൈലിയില്‍ മനോജേട്ടന്‍ പറഞ്ഞു.  പിന്നീട് എപ്പോഴോ ആ നമ്പര്‍ എന്‍റെ ഫോണില്‍ നിന്ന് ഡിലീറ്റ് ആയി എങ്ങിനെയോ! 

പിന്നെ നാട്ടിലെത്തിയപ്പോള്‍ ഒന്നുരണ്ടു തവണ ആന്‍റപ്പനോട് ചോദിച്ചിരുന്നു.  പിന്നീട് എന്തുകൊണ്ടോ ഓര്‍ത്തില്ല.

ഇന്നലെ കൊടുങ്ങല്ലൂരില്‍ ബസ്സ്‌ ബൈക്കിനെ ഇടിച്ച് ബൈക്കില്‍ സഞ്ചരിച്ചിരുന്ന ആള്‍ മരണപ്പെട്ട വിവരം അറിഞ്ഞപ്പോഴും ഞാന്‍ അറിഞ്ഞിരുന്നില്ല അത്  ആറുവര്‍ഷത്തോളം ഒന്നിച്ചു ചാലക്കുടി-എറണാകുളം റൂട്ടില്‍ എന്നോടൊപ്പം ട്രെയിനില്‍ യാത്രചെയ്ത മനോജേട്ടന്‍ ആണെന്ന്.  ഏഴുവര്‍ഷത്തിലധികം സമയം മനോജിന്‍റെ ഫോട്ടോ തിരിച്ചറിയാന്‍ കുറച്ചു സമയം എടുക്കത്തക്കവണ്ണം ചില മാറ്റങ്ങള്‍ക്ക് വിധേയമായിരുന്നു.  ആ റിപ്പോര്‍ട്ട് ഇന്നത്തെ ഇ-പേപ്പറില്‍ ആവര്‍ത്തിച്ചു വായിച്ചപ്പോള്‍ മനസ്സില്‍ ആരോ പറയുന്നു ഇത് മനോജ്‌ ആണെന്ന്.  അങ്ങിനെ ആന്‍റപ്പനെ വിളിച്ചു ചോദിച്ചപ്പോളാണ് വേദനയോടെ അവന്‍ ഇത് പറഞ്ഞത്.  ഇന്ന് മൊത്തം ആകെ ഒരുതരം തരിപ്പായിരുന്നു മനസ്സ് നിറയെ.  ഒന്നിലും ശ്രദ്ധിക്കാന്‍ പറ്റാത്ത ഒരവസ്ഥ.  ആ ചേച്ചി രണ്ടു കൈക്കും ഒടിവ് പറ്റി ആശുപത്രിയില്‍.  വിവരം അവരെ അറിയിച്ചിട്ടില്ല.  പക്ഷെ അനിവാര്യമല്ലേ അറിയിക്കല്‍!  ഇനി അവര്‍ അതറിയുമ്പോള്‍!  ആലോചിക്കാനേ പറ്റുന്നില്ല.  അടുത്ത മാസം പത്താം തിയതി നടക്കാനിരിക്കുന്ന മൂത്തമകളുടെ കല്യാണം....
ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ വേണ്ടി ഓടിനടക്കുമ്പോഴും തമാശകളും മറ്റുമായി ഞങ്ങളുടെ ട്രെയിന്‍യാത്രയെ രസകരമാക്കിയ മനോജേട്ടാ ഞങ്ങളില്‍നിന്ന് എന്നെന്നേക്കുമായി അകന്നുപോയാലും ആ ഓര്‍മ്മകള്‍ എന്നും ഞങ്ങളിലുണ്ടാകും.  അകലങ്ങളിലിരുന്നു കണ്ണീരില്‍ കുതിര്‍ന്ന പ്രാര്‍ത്ഥനകള്‍ മാത്രം പകരം തരാനല്ലേ കഴിയൂ...വിട പ്രിയ സുഹൃത്തെ വിട.... 


5 അഭിപ്രായങ്ങൾ:

  1. ആദരാഞ്ജലികള്‍ .. കരയിപ്പിച്ചു , എല്ലാം തരണം ചെയ്യാന്‍ ആ കുടുംബത്തിനാവട്ടെ എന്ന് പ്രാര്‍ഥിക്കാം.

    മറുപടിഇല്ലാതാക്കൂ
  2. ഒന്നും പറയാനാവുന്നില്ല ....ദൈവം അവരെ താങ്ങട്ടെ !

    മറുപടിഇല്ലാതാക്കൂ
  3. ചില നിമിഷങ്ങള്‍ നമ്മെ നിശ്ശബ്ദരാക്കും.

    മറുപടിഇല്ലാതാക്കൂ