2011, ജൂൺ 14, ചൊവ്വാഴ്ച

എണ്ണപ്പാട വികസനത്തിലെ അംബാനി തട്ടിപ്പുകള്‍.

സ്വകാര്യ പെട്രോളിയം കമ്പനികളെ യു.പി.എ. സര്‍ക്കാര്‍ "വഴിവിട്ട്" സഹായിച്ചതായി കംട്രോളര്‍ & ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി) റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. മുകേഷ് അംബാനിയുടെ റിലയന്‍സ് അടക്കമുള്ള സ്വകാര്യ എണ്ണ കമ്പനികളെ ഇന്ത്യാ ഗവണ്‍മെന്റ് പൊതു ഖജനാവിന്‌ നഷ്ടമുണ്ടാക്കിക്കൊണ്ട് സഹായിച്ചതായാണ്‌ പുറത്ത് വന്ന വാര്‍ത്തകള്‍ നല്‍കുന്ന സൂചന.

കൃഷ്ണാ-ഗോദാവരി തടത്തിലെ എണ്ണ നിക്ഷേപം പുറത്തെടുക്കാന്‍ നിയമിക്കപ്പെട്ടത് മുകേഷിന്റെ റിലയന്‍സ് ആണ്. പൊതുമുതല്‍ കൊള്ള ചെയ്ത് സ്വകാര്യ കുത്തക മുതലാളിമാര്‍ ലാഭമെടുക്കുന്നതിന്റെ പത്ര വാര്‍ത്തകള്‍ ഇവിടെ (മാതൃഭൂമി) വായിക്കാം. മനോരമ വാര്‍ത്ത ഇവിടെയും മാധ്യമത്തിന്റെ റിപ്പോര്‍ട്ട് ഇവിടെയും ക്ലിക്കിയാല്‍ വായിക്കാം.
 
അധികാര ദുര്‍വിനിയോഗത്തിന്റെ കാര്യത്തില്‍ ഇതുവരെ കേട്ടുവന്ന ആരോപണങ്ങളെയൊക്കെ വെല്ലുവിളിക്കുന്ന തരത്തിലുള്ള പുതിയ തരം ആരോപണങ്ങള്‍ ആഴ്ചകണക്കിനു പുറത്തു വന്നുകൊണ്ടിരിക്കുന്നു. ബലഹീനനായ പ്രധാനമന്ത്രി ഇതെല്ലാം കേട്ടിട്ടും യാതൊരു കുലുക്കവുമില്ലാതെ നിലകൊള്ളുന്നു. അഴിമതി തടയാന്‍ തന്റെ കൈയില്‍ മാന്ത്രിക വടിയൊന്നുമില്ലെന്നാണ്‌ ടിയാന്റെ വാദം. അഥവാ പ്രധാനമന്ത്രിയെ അദ്ദേഹത്തിന്റെ നിഷ്ക്രിയതയുടെ പേരില്‍ ആരെങ്കിലും വിമര്‍ശിച്ചാല്‍ അവര്‍ എന്തോ അതിഭയങ്കരമായ അപരാധം ചെയ്യുന്ന മട്ടിലാണ്‌ കോണ്‍ഗ്രസ്സിലെ ചില നേതാക്കളും വക്താക്കളൂം പ്രതികരിക്കുന്നത്.

എണ്ണക്കമ്പനികള്‍ക്ക് വില സ്വന്തം നിലക്ക് നിശ്ചയിക്കാനുള്ള അധികാരം നല്‍കിയത് തന്നെ ഇപ്പോള്‍ വെളുക്കാന്‍ തേച്ചത് പാണ്ടായ പോലെയാണ്. 3-4 വര്‍ഷം മുന്‍പ് നാട്ടില്‍ പോയപ്പോള്‍ റിലയന്‍സിന്റെ പമ്പുകള്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു.  ഭാരത സര്‍ക്കാരിന്റെ വിലക്കനുസരിച്ച് നാട്ടുകാര്‍ക്ക് എണ്ണ നല്‍കിയാല്‍ തങ്ങള്‍ക്ക് നഷ്ടമാവും എന്ന ന്യായത്തിലായിരുന്നു അത്.  അന്ന് പെട്രോള്‍ ഏകദേശം 50-51 രൂപയിലായിരുന്നു കേരളത്തില്‍.  പൂട്ടിയിട്ട റിലയന്‍സ് പമ്പില്‍ കാണപ്പെട്ട അവസാന വില നിലവാരം 56-57 രൂപയിലായിരുന്നു.  ഇതിനിടയിലൊക്കെ കാലാകാലങ്ങളായി പൊതു-സ്വകാര്യ മേഖലാഭേദമന്യേ എല്ലാ കമ്പനികളും വില നിയന്ത്രണത്തിലുള്ള കുത്തകക്ക് വേണ്ടി നടത്തുന്ന മുറവിളികള്‍ മുഴങ്ങുന്നുണ്ടായിരുന്നു.  ബി.ജെ.പി മുന്നണി ഭരിച്ചിരുന്നപ്പോഴും സര്‍ക്കാര്‍ എണ്ണ വില നിയന്ത്രണം എടുത്ത് കളയും എന്ന് ഉരുവിട്ടിരുന്നുവെങ്കിലും പൊതുജനത്തെ ഭയന്നാകാം അതിനു മുതിര്‍ന്നില്ല.  പിന്നീട് വന്ന ഒന്നാം യു.പി.എ. സര്‍ക്കാരിന്‌ നിര്‍ണ്ണായ പിന്തുണ കൊടുത്തിരുന്നത് ഇടതുപക്ഷമായിരുന്നത് കൊണ്ട് ഇക്കാര്യത്തില്‍ "റിസ്ക്" എടുക്കുവാന്‍ അവര്‍ തയ്യാറായില്ല.  ഇടതന്മാര്‍ പാലം വലിക്കുമോ എന്ന പേടി ഊണിലും ഉറക്കത്തിലും സര്‍ക്കാരിനെ അലട്ടിയിരുന്നു.  2009ലെ പൊതു തെരഞ്ഞെടുപ്പില്‍ ഇടതന്മാരുമായി പിണങ്ങി മറ്റു പല പ്രാദേശിക പാര്‍ട്ടികളുമായി ചേര്‍ന്ന് അധികാരത്തില്‍ തുടരാന്‍ കഴിഞ്ഞത് എന്തു ജനദ്രോഹവും ചെയ്യുവാനുള്ള ഒരു ലൈസന്‍സ് അവര്‍ക്ക് കിട്ടിയതു പോലെയായി.  ഇതിനിടയില്‍ വീണ്ടും എണ്ണ വില നിയന്ത്രണ വിഷയം കമ്പനികള്‍ ഉന്നയിച്ചു കൊണ്ടിരുന്നു.  വില നിയന്ത്രണം എടുത്ത് കളയുമെന്ന ഊഹാപോഹങ്ങള്‍ക്കിടയില്‍ മുകേഷ് അംബാനി നേരിട്ട് പ്രധാനമന്ത്രിയെ കണ്ടു.  എണ്ണവില പ്രശ്നം ഉന്നയിക്കുകയും ചെയ്തു.  ഒരു രണ്ടാഴ്ച കഴിഞ്ഞപ്പോഴേക്കും സര്‍ക്കാര്‍ പ്രഖ്യാപനം വന്നു. പെട്രോള്‍ വില നിയന്ത്രണം സര്‍ക്കാരില്‍ നിന്നുമെടുത്ത് കളഞ്ഞു.  ഡീസല്‍ മണ്ണെണ്ണ ഗ്യാസ് വിലകള്‍ സര്‍ക്കാര്‍ തന്നെ കൈകാര്യം ചെയ്യും-അതും തല്‍ക്കാലത്തേക്ക്.  പൊതുജനമെന്ന കഴുതകളുടെ മേല്‍ അതൊരു ടെസ്റ്റ് ഡോസായിരുന്നു.  ഏറെ കഴിയാതെ പെട്രോള്‍ വില കമ്പനികള്‍ തോന്നിയപോലെ കൂട്ടാന്‍ തുടങ്ങി.  വിലനിയന്ത്രണം എടുത്തു കളഞ്ഞ ശേഷം പ്രധാനമന്ത്രി പ്രതികരിച്ചത് "കുറെകഴിയുമ്പോള്‍ ജനങ്ങള്‍ക്ക് ഇതൊരു ശീലമായിക്കോളും" എന്നാണ്.  ശരിയാണ്‌ ഇടക്കിടെ നല്ല അടി കിട്ടിയാല്‍ ആദ്യമൊക്കെ വേദന തോന്നുമെങ്കിലും പിന്നീട് അതിനെയും സഹിക്കാന്‍ പഠിക്കും പൊതുജനം എന്നായിരിക്കാം അദ്ദേഹം ഉദ്ദേശിച്ചത്.

ഇത്രയും പറഞ്ഞത് രാജ്യത്തെ വ്യവസായ-ബിസിനസ് ലോബി സര്‍ക്കാരിനുമേല്‍ എത്രകണ്ട് സ്വാധീനവും സമ്മര്‍ദ്ദവും ചൊലുത്തുന്നുണ്ട് എന്ന് വ്യക്തമാക്കാനാണ്.  75 ശതമാനം ആളുകളും 20 രൂപ പ്രതിദിന വരുമാനം മാത്രം നേടുന്ന ഒരു ജനാധിപത്യ മതേതര രാജ്യമാണ്‌ നമ്മുടെ ഇന്ത്യ!  ഭരണഘടനാനുസൃതമായി പക്ഷഭേദമില്ലാതെ പ്രവര്‍ത്തിക്കും എന്ന് സത്യം ചെയ്ത് അധികാരത്തിലേറുന്ന ഭരണവര്‍ഗ്ഗം എത്രകണ്ട് സ്വജന പക്ഷപാതം കാണിക്കാമെന്നുള്ളതിന്റെ ഉദാഹരണമാണ്‌ ഇപ്പോള്‍ സി.എ.ജി പുറത്ത് വിട്ടിരിക്കുന്ന റിപ്പോര്‍ട്ട്.  മുന്‍ യു.പി.എ. സര്‍ക്കരില്‍ ആദ്യകാലത്ത് പെട്രോളിയം വകുപ്പ് കൈകാര്യം ചെയ്തിരുന്ന മണിശങ്കരയ്യരെ അദ്ദേഹം ഇറാനില്‍ നിന്നും പാക്കിസ്ഥാന്‍ വഴി ഇന്ത്യയിലേക്ക് പൈപ്പ് ലൈനിലൂടെ പ്രകൃതി വാതകം കൊണ്ടു വരാനുള്ള ആശയത്തെയും പദ്ധതിയേയും പിന്തുണച്ചതിന്റെ പേരില്‍ രാവുക്കു രാമാനം നഗരവികസന വകുപ്പിലേക്ക് സ്ഥലം മാറ്റി ഒതുക്കി ഇപ്പോഴത്തെ മന്ത്രി മുരളി ദേവ്റയെ പ്രതിഷ്ഠിച്ചത് ഇതിനോട് കൂട്ടിവായിക്കേണ്ടതാണ്.  ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന റിപ്പോര്‍ട്ട് ശരിയാണെങ്കില്‍ കളിച്ചത് മന്ത്രിയും റിലയന്‍സ് അടക്കമുള്ള എണ്ണ ലോബികളും തന്നെ.  സര്‍ക്കാരിന്റെ തലവനായ പ്രധാനമന്ത്രി ഇതൊന്നുമറിഞ്ഞില്ലന്ന് ഇനി പറയാന്‍ കഴിയുമോ?

ഈ ചൂഷക വര്‍ഗ്ഗങ്ങള്‍ക്ക് നികുതി നല്‍കുകയും ചുമന്നു നടുവൊടിയുകയും ചെയ്യുന്ന നമ്മള്‍ എന്ന പൊതു ജനത്തിന്റെ കണ്ണില്‍ പൊടിയിടുന്ന പ്രസ്ഥാവനകള്‍ക്കായി കാത്തിരിക്കാം.

2011, ജൂൺ 9, വ്യാഴാഴ്‌ച

മുടിയും വിശ്വാസികളും.

അന്ത്യപ്രവാചകന്‍ മുഹമ്മദ് (സ) നബിയുടെ മുടിയാണെന്ന് പറഞ്ഞ് കാന്തപുരം അബൂബക്കര്‍ മുസലിയാര്‍ കാത്തു സൂക്ഷിച്ചിരിക്കുന്ന സംഗതിയുടെ പേരില്‍ സുന്നികള്‍ തമ്മില്‍ അടി മൂത്തിരിക്കുകയാണ്. അതില്‍ കക്ഷി ചേരാനായി സമുദായത്തിലെ പ്രബലരും അല്ലാത്തവരും മുന്നോട്ട് വന്നുകൊണ്ടിരിക്കുന്നു.

ഒരു മുടിയുടെ പേരില്‍ മുസ്ലീം സമുദായത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ഇവരൊക്കെ വിചാരിച്ചിട്ട് ഒരു പരിധി വരെ നടന്നു. ഈ മുടിയുടെ ആധികാരികത വ്യക്തമാക്കുവാന്‍ കാന്തപുരം മതിയായ രേഖകള്‍ ഹാജരാക്കിയിട്ടില്ല. എന്നാല്‍ മുടി വ്യാജമാണെന്ന് വ്യക്തമാക്കുന്ന ചില രേഖകളുമായി എതിര്‍ വിഭാഗം രംഗം കൊഴുപ്പിക്കുന്നു. ഇതില്‍ പാണക്കാട് ഹൈദരലി തങ്ങള്‍ തന്നെയും എതിരഭിപ്രായം കാന്തപുരത്തിനെതിരെ പ്രകടിപ്പിക്കുകയുണ്ടായി.

ഈ സാഹചര്യത്തില്‍ പ്രസ്തുത മുടിയുടെ ആധികാരികത(?!) ഉറവിടം എന്നിവയെ സംബന്ധിച്ച കാര്യങ്ങള്‍ ശാസ്ത്രീയമായി തെളിയിക്കപ്പെടേണ്ടതുണ്ട്.  പ്രവാചക തിരുമേനി (സ) ജീവിച്ചിരുന്നത് നൂറ്റാണ്ടുകള്‍ക്ക് മുന്‍പായതുകൊണ്ട് അവിടുത്തെ തിരുശേഷിപ്പെന്ന് പറഞ്ഞ് കൊണ്ടുവന്ന് ഹാജരാക്കിയ സാധനം അതെന്തുതന്നെയായാലും ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കി സത്യാവസ്ഥ വിശ്വാസികളെ ബോധ്യപ്പെടുത്തേണ്ടതാണ്.  അല്ലാത്ത പക്ഷം അത് പാവം വിശ്വാസികള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകളിലേക്ക് നയിക്കുകയും കേരളത്തിലെ ഒരു ക്രമസമാധാന പ്രശ്നമായി മാറുകയും ചെയ്യുന്ന അവസ്ഥ അതി വിദൂരമല്ല.  ഇത്തരത്തില്‍ ഒരു സംഭവം എറണാകുളം ജില്ലയില്‍ ഒരു മന്ത്രി സന്നിധനായിരുന്ന യോഗത്തില്‍ പോലുമുണ്ടായി.  വിശ്വാസികളുടെ തമ്മിലടികണ്ട് പുരോഹിത വര്‍ഗ്ഗം ഊറിച്ചിരിച്ചുകൊണ്ട് പിന്നണിയിലിരിക്കുകയുള്ളൂ.  മുടിയുടെ വാണിജ്യപരമായ സാധ്യതകള്‍ തിരിച്ചറിഞ്ഞ പണ്ഡിത ശൈഖുനമാര്‍ക്ക് അല്ലാതെന്തുചെയ്യാന്‍ കഴിയും.  അവര്‍ക്ക് വേണ്ടത് മതത്തിന്റെ പേരില്‍ ഭിന്നതയുണ്ടാക്കുക അതുവഴി തങ്ങളുടെ ബിസിനസ് താല്‍പര്യങ്ങള്‍ സംരക്ഷിക്കുക.  അല്ലെങ്കില്‍ കേരളത്തില്‍ എത്ര സഹോദരിമാര്‍ കല്യാണപ്രായം കഴിഞ്ഞ് പലവിധ കാരണങ്ങളാല്‍ വീടുകളില്‍ നില്‍ക്കുന്നു, എത്ര കുടുംബങ്ങള്‍ സ്വന്തമായി ഒരു തുണ്ട് ഭൂമിയോ വീടോ ഇല്ലാതെ കഷ്ടപ്പെടുന്നു, പലവിധ വ്യാധികള്‍ മൂലം എത്ര അബാല വൃദ്ധം ജനങ്ങള്‍ കഷ്ടപ്പെടുന്നു, തുടങ്ങി എത്രയോ പ്രശ്നങ്ങള്‍ മുസ്ലീങ്ങളും അല്ലാത്തവരുമായ ജനവിഭാഗങ്ങള്‍ അഭിമുഖീകരിക്കുന്നു.  മനസ്സു വച്ചാല്‍ ഇതിനെല്ലാം ഒരു പരിധിവരെ പരിഹാരം ജാതിമത-ഗ്രൂപ്പ് ഭേദമന്യേ ഒന്നിച്ചു നിന്നു പ്രവര്‍ത്തിച്ചാല്‍ കണ്ടെത്താവുന്നതേയുള്ളൂ.  അതിനു പകരം എവിടെന്നോ (അബുദാബിയില്‍!) കൊണ്ടു വന്ന ഒരു മുടി വച്ച് പൂജിക്കാന്‍ വേണ്ടി 40 കോടി ചെലവിട്ട് ഒരു പള്ളി നിര്‍മ്മിക്കാന്‍ പോകുന്നു. മുടിപൂജക്കാര്‍ ഒന്ന് മനസ്സിലാക്കുക തിരുനബി (സ) തങ്ങളെ നമ്മള്‍ നമ്മുടെ മനസ്സില്‍ വച്ചിട്ട് അതിയായി സ്നേഹിക്കുകയും അദ്ധേഹത്തിന്റെ ചര്യകള്‍ (സുന്നത്തുകള്‍) കഴിയാവുന്നത്ര പിന്‍പറ്റുകയുമാണ്‌ വേണ്ടത്. "അല്ലാഹുവല്ലാതെ ഒരു ആരാധ്യനില്ല, നിശ്ചയം മുഹമ്മദ് (സ) അല്ലാഹുവിന്റെ ദൂതരാണ്" എന്ന് നമ്മള്‍ ആരാധനയിലും അല്ലാതെയും മനസ്സിലുറപ്പിച്ച് ഊരുവിടുന്നതിന്‌ ഒരു വിലയുമില്ലാത്ത അവസ്ഥ വരരുത്.

മുസ്ലീം സമുദായത്തില്‍ എത്രയോ അനാരോഗ്യ പ്രവണതകള്‍ നിലനില്‍ക്കുന്നു. മദ്യം, മയക്കുമരുന്ന്, സ്ത്രീധനം, വ്യഭിചാരം, മായം ചേര്‍ക്കല്‍ നടത്തിയുള്ള കച്ചവടം തുടങ്ങി എത്രയെത്ര അനാശാസ്യങ്ങള്‍ ഈ പണ്ഡിത ശ്രേഷ്ഠര്‍ അറിഞ്ഞും അറിയാതെയും നില നില്‍ക്കുന്നു. ഇതിനെതിരെ ചെറുവിരലു പോലുമനക്കാത്ത മത നേതൃത്വം വിശ്വാസികളുടെ മതവിശ്വാസത്തെ ചൂഷണം ചെയ്ത് ബിസിനസ്സ് ചെയ്യാനായി ഇറങ്ങിത്തിരിച്ചിരിക്കുകയാണ്.


2011, ജൂൺ 4, ശനിയാഴ്‌ച

ഈ പിള്ള ഇതെന്തിന്റെ പുറപ്പാടാ?!

തന്റെ മന്ത്രിസഭയിലും മറ്റും അഴിമതി നടത്തുന്നവരെയും മറ്റും വച്ചുപൊറുപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് ഭരണം നടത്തുന്ന ശ്രീ. ഉമ്മന്‍ ചാണ്ടിയെ ആരും സംശയിക്കില്ല. പക്ഷെ അദ്ദേഹത്തെ വെട്ടിലാക്കുന്ന ഒരു ആവശ്യം ആര്‍. ബാലകൃഷ്ണപിള്ളയെന്ന അദ്ദേഹത്തിന്റെ മുന്നണിയിലെ പ്രമുഖനും മുന്‍മന്ത്രിയുമായ ആളില്‍ നിന്നുമുണ്ടായിരിക്കുന്നു. പണ്ട് കരുണാകരനെ ഏതോക്കെ തരത്തില്‍ മന:സ്സമാധാനം കൊടുത്തില്ല ആ തരത്തിലെല്ലാം നമ്മുടെ കുഞ്ഞൂഞ്ഞിനും വരാനിരിക്കുന്ന ദിനങ്ങള്‍ ആവുമെന്നാണ്‌ കാര്യങ്ങളുടെ പോക്ക് കണ്ടിട്ട് തോന്നുന്നത്.

അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട് ജയില്‍ ശിക്ഷ അനുഭവിക്കുന്ന ശ്രീ പിള്ള സര്‍ക്കാരിന്റെ മുമ്പാകെ തന്റെ ശിക്ഷ റദ്ദാക്കാന്‍ ഗവര്‍ണ്ണറോട് ശുപാര്‍ശ ചെയ്യണമെന്നാവശ്യമാണ്‌ ഉന്നയിച്ചിരിക്കുന്നത്. ബാലകൃഷ്ണപിള്ളക്ക് സുപ്രീം കോടതി ശിഷ വിധിച്ചതും അതിനെ തുടര്‍ന്നുണ്ടായ കോലാഹലങ്ങളും നമ്മള്‍ അത്ര പെട്ടെന്ന് മറക്കില്ല.  അഴിമതിയില്‍ ശിക്ഷിക്കപെട്ട തങ്ങളുടെ നേതാവിന്‌ "ഗംഭീര സ്വീകരണം" നല്‍കിക്കൊണ്ടായിരുന്നു യു.ഡി.എഫും വിശിഷ്യാ കോണ്‍ഗ്രസ്സും പ്രതികരിച്ചത്.  ആ യോഗത്തില്‍ മേലേക്കിടയിലുള്ള നേതാക്കന്‍മാര്‍ മുതല്‍ ഞാഞ്ഞൂലുകള്‍ വരെ വി.എസ്. അച്ചുതാനന്ദനാണ്‌ പിള്ളയെ ജയിലിലടച്ചത് എന്ന മട്ടില്‍ വളരെ പ്രകോപനപരമായി പ്രസ്ഥാവനകള്‍ നടത്തുകയുണ്ടായി.  സിന്‍ഡിക്കേറ്റ് മാധ്യമങ്ങളില്‍ നല്ലൊരു പങ്കും ഇതിനെ മഹത്വവല്‍ക്കരിച്ചു.  എന്നാല്‍ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനുണ്ടായിരുന്ന(?!) അല്ലെങ്കില്‍ ഉണ്ടാവുമായിരുന്ന മേല്‍ക്കൈ ഇല്ലാതാക്കി ഇപ്പോഴത്തെ "ദയനീയ വിജയ"ത്തിലെത്തിച്ചത് യുഡിഎഫിന്റെയും അതിന്റെ നേതാക്കന്മാരുടെയും പക്കല്‍ നിന്നുമുണ്ടായ ഈ നീക്കമായിരുന്നു.  അവസാനം റിവ്യൂ ഹര്‍ജിയും തള്ളിപ്പോയി ജയില്‍ ഉറപ്പായപ്പോള്‍ മാധ്യമങ്ങള്‍ ഈ വിഷയം ഒരു മൂലക്കൊതുക്കി.  തെറ്റു ചെയ്തയാളെ ശിക്ഷിച്ച ഇന്ത്യന്‍ നീതി പീഠത്തിന്റെ മഹത്വത്തിനെ വാഴ്ത്താന്‍ ഒരാളുമുണ്ടായില്ല.  ഇത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ദയനീയ മുഖമാണ്‌ കാണിക്കുന്നത്.  അല്ലെങ്കില്‍ കുഞ്ഞാലിക്കുട്ടിയെപോലുള്ളവര്‍ ഇത്രക്ക് മൃഗീയ ഭൂരിപക്ഷത്തിന്‌ ജയിക്കില്ലല്ലോ!  ഉത്തരേന്ത്യയിലും മറ്റും പറഞ്ഞു കേട്ടിട്ടുള്ള കാര്യങ്ങള്‍ പലതും നമ്മുടെ ദൈവത്തിന്റെ സ്വന്തം നാട്ടിലും സംഭവിക്കുന്നതിന്റെ മുന്നോടിയായി നമുക്കിതിനെയൊക്കെ കാണാം.

ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ കേട്ടുകേള്‍വിയില്ലാത്ത ഒരാവശ്യത്തിന്‌ എന്തിനാണ്‌ പിള്ളയദ്ധേഹം സര്‍ക്കാരിനു മേലെ സമ്മര്‍ദ്ദം ചൊലുത്തുന്നത്?  കോടതി ശിക്ഷിച്ചാല്‍ ജയിലില്‍ കിടക്കുമെന്ന് മുന്പ് വിണ്‍വാക്കു പറഞ്ഞ പിള്ളയെ ആ വാക്കുകള്‍ വീണ്ടും ഓര്‍മ്മിപ്പിച്ച് ആശ്വസിപ്പിക്കുകയാണ്‌ ഉമ്മന്‍ചാണ്ടിയെന്ന മുഖ്യമന്ത്രി ചെയ്യേണ്ടത്. 

ഇപ്പോള്‍ തന്നെ ഒരു തടവുകാരന്‌ ഒരു വര്‍ഷത്തെ ശിക്ഷാ കാലാവധിക്കുള്ളില്‍ ലഭിക്കേണ്ട 45 ദിവസത്തെ പരോള്‍ പിള്ളക്ക് ലഭിച്ചു കഴിഞ്ഞു.  അതും തുടര്‍ച്ചയായി ചുരുങ്ങിയ കാലം കൊണ്ട്.  ഇത്തരുണ്ടത്തില്‍ നമ്മള്‍ ഒരു സാധാരണ തടവുകാരനായിരുന്നു ഇപ്രകാരം പരോള്‍ അപേക്ഷ നല്‍കിയിരുന്നുവെങ്കില്‍ എന്തു നടപടിയാണ്‌ ബന്ധപ്പെട്ടവരില്‍ നിന്നുമുണ്ടാവുമായിരുന്നത് എന്ന് ചിന്തിക്കണം.  ശ്രീ. പിള്ള യു.ഡി.എഫി.ന്റെ ഒരു നേതാവും, ഒരു മന്ത്രിയുടെ പിതാവുമൊക്കെയാണ്.  ഒരു സാധാരണ തടവുകാരന്റെ അവകാശങ്ങള്‍ ഏതൊക്കെ ഏമാന്‍മാരുടെ ചവിട്ടിമെതിക്കലുകള്‍ക്ക് വിധേയമായിട്ടായിരിക്കും പാസ്സാവുക.  അതും എത്ര ദിവസത്തേക്ക്?  എന്നാല്‍ ഭരണമുന്നണിയില്‍ നിര്‍ണ്ണായക സ്വാധീനമുള്ള ഇദ്ദേഹം അതു മുതലെടുക്കാനുള്ള പുറപ്പാടിലാണെന്നതില്‍ സംശയം വേണ്ട.  അല്ലെങ്കില്‍ തന്നെ കിട്ടിയ വകുപ്പ് വേണ്ടെന്ന് വച്ച് വനം വകുപ്പ് സ്വന്തം മകനു വാങ്ങിക്കൊടുത്തപ്പോള്‍ തന്നെ പല കേന്ദ്രങ്ങളില്‍ നിന്നും സംശയങ്ങളുയര്‍ന്നു കഴിഞ്ഞു.

തുടക്കത്തില്‍ തന്നെ കുഞ്ഞാലിക്കുട്ടിയും ലീഗും സര്‍ക്കാര്‍ വകുപ്പുകള്‍ ഹൈജാക്ക് ചെയ്തു.  അതും പോരാഞ്ഞ് വകുപ്പുകള്‍ വെട്ടിമുറിച്ച് പാണക്കാട്ടെ കോഴിബിരിയാണി പോലെ പങ്കുവെച്ചു കഴിഞ്ഞു.  മാണിസാറും തന്നാലാവും വിധമെല്ലാം ശ്രമിക്കുന്നുണ്ട്.  കൂടാതെ  മകള്‍ക്ക് മെഡിക്കല്‍ കോളേജ് പ്രവേശനം കിട്ടിയതുമായി ബന്ധപ്പെട്ട് മന്ത്രിയാവുന്നതിനു മുന്‍പ് തന്നെ ഇപ്പോഴത്തെ ആരോഗ്യ മന്ത്രി ശ്രമിക്കുകയും അതു വഴി ഏതാനും സാധാരണ വിദ്യാര്‍ത്ഥികള്‍ക്ക് പഠനാവസരം നിഷേധിക്കപ്പെടുകയും ചെയ്തു എന്ന് പറഞ്ഞു കേള്‍ക്കുന്നു.  യു.ഡി.എഫ് അധികാരത്തിലെത്തുകയും താന്‍ ജയിക്കുകയും ചെയ്താല്‍ താന്‍ തന്നെ ആരോഗ്യ മന്ത്രിയാവും എന്ന നിലക്കായിരുന്നു അദ്ദേഹം കാര്യങ്ങള്‍ നീക്കിയത് എന്ന് പറഞ്ഞ് കേള്‍ക്കുന്നു.  ഇതെല്ലാം ശരിയാണെങ്കില്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രി നിശ്ശബ്ദനായിരിക്കരുത്. 

അനാവശ്യ സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ അദ്ദേഹത്തിനു കഴിയണം.  അദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രിയാണ്.  അല്ലാതെ കോണ്‍ഗ്രസ്സിന്റെയോ യു.ഡി.എഫിന്റെയോ മാത്രമല്ല.  തനിക്ക് അല്ലെങ്കില്‍ തങ്ങളുടെ മുന്നണിക്ക് വോട്ടിട്ടവന്റെയും മറിച്ച് കുത്തിയവന്റെയും താല്‍പര്യങ്ങളെയും വികാരങ്ങളെയും ഒരു നല്ല ഭരണകര്‍ത്താവ് അറിയണം അവയോട് അനുഭാവം പ്രകടിപ്പിക്കണം.  അല്ലാതെ പരമ്പരാഗത് കോണ്‍ഗ്രസ്സ് ശൈലിയില്‍ "മുന്നണി സംവിധാനത്തില്‍ ഇതൊക്കെ സ്വാഭാവികം" എന്ന് പറഞ്ഞൊഴിഞ്ഞ തന്റെ സഹപ്രവര്‍ത്തകന്റെ തലത്തിലേക്ക് അധ:പതിക്കും. 

അതുകൊണ്ട് ശ്രീ. പിള്ളയുടെ അപേക്ഷ (അങ്ങിനെയൊന്ന് ഔദ്യോഗികമായി) സര്‍ക്കാരിന്റെ മുന്നില്‍ വന്നാല്‍ അത് നിഷ്കരുണം തള്ളിക്കളയുകയാണ്‌ ബഹു. കേരളാ മുഖ്യമന്ത്രി ചെയ്യേണ്ടത്.  ഇന്ത്യന്‍ ഭരണഘടന പ്രകാരം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും മറിച്ചൊരു നടപടി ഉണ്ടവില്ലെന്ന് നമുക്ക് പ്രതീക്ഷിക്കാം.

2011, ജൂൺ 1, ബുധനാഴ്‌ച

പ്രവാസിയെന്നാല്‍...

പ്രവാസ ജീവിതത്തിന്റെ നാലു വര്‍ഷങ്ങള്‍ പിന്നിട്ട സമയത്ത് തികച്ചും അപ്രതീക്ഷിതമാണ്‌ "പ്രവാസി" എന്ന വാക്കിനെ ഏതൊക്കെ വിധത്തില്‍ വിശദീകരിക്കാം എന്ന ഈ ലിങ്ക് മാധ്യമം ഓണ്‍ലൈനില്‍ കണ്ടത്.  സലീം കുമാറിന്റെ ഭാഷ കടമെടുത്ത് പറയട്ടെ ദിവിടെ ഞെക്കിയാല്‍ ദവിടെ പോകാം. 

കടപ്പാട് :  മാധ്യമം ഓണ്‍ലൈന്‍ എഡിഷന്‍