2010, നവംബർ 3, ബുധനാഴ്‌ച

അപ്രതീക്ഷിതം ഈ അതിരപ്പിള്ളി-വാഴച്ചാല്‍ യാത്ര.. ഭാഗം - 1

ആസ്വാദ്യകരമായ ഒരുപാട് യാത്രാവിവരണ ബ്ലോഗുകള്‍ക്കിടയില്‍ എന്റെ ഈ എളിയ പോസ്റ്റ് എങ്ങിനെ സ്വീകരിക്കപ്പെടും എന്നറിയില്ല എന്നാലും എന്റെ ചെറിയ അതിരപ്പിള്ളി യാത്രയെ ഇവിടെ സമര്‍പ്പിക്കുന്നു.
നാട്ടില്‍ ഇത്തവണ ലീവിനു പോകുന്നതിനു മുന്പ് തന്നെ ഒരു യാത്ര പോകണം എന്ന്‌ ഒരുപാട് പ്ലാനിംഗ് ഒക്കെ നടത്തി. പക്ഷെ നാട്ടിലെത്തിയപ്പോള്‍ ആകെ സാഹചര്യങ്ങള്‍ മാറി മറഞ്ഞു. ഒരു പാട് പ്ലാന്‍ ചെയ്ത് ചെയ്ത് അവസാനം യാതൊരു പ്ലാനിങ്ങുമില്ലാതെ നടത്തിയ ഒരു അതിരപ്പിള്ളി യാത്ര.

ശ്രീമതിയെയും കൂട്ടി ഒരു യാത്രയാണ്‌ ഉദ്ദേശിച്ചിരുന്നതെങ്കിലും പല പല കാരണങ്ങള്‍ കൊണ്ട് ഒഴിവാക്കേണ്ടി വന്നു.  പകരം കിട്ടിയത് അന്തപ്പന്‍ എന്ന് ഞാന്‍ സ്നേഹത്തോടെ വിളിക്കുന്ന ആന്റോയെ. ആന്റോയുമായി ഒന്ന് എറണാകുളത്തിനു പോകണം എന്ന് പറഞ്ഞിരുന്നു.  പണ്ട് ഒന്നിച്ച് ജോലി ആവശ്യാര്‍ത്ഥം നടത്തിയിരുന്ന ട്രെയിന്‍ യാത്രയുടെ ഒരു ആവര്‍ത്തനം മനസ്സിലുണ്ടായിരുന്നു.  വീട്ടില്‍ നിന്നും എറണാകുളത്തേക്ക് എന്നും പറഞ്ഞാണ്‌ ഇറങ്ങിയത്.  കൊടുങ്ങല്ലൂര്‍ - ആനാപ്പുഴ - കൃഷ്ണന്‍കോട്ട വഴി മാളയിലേക്ക് (അവിടെയാണ്‌ ആന്റോയുടെ വീട്) കത്തിച്ചു വിട്ടു.  9 മണിക്ക് അവന്റെ വീട്ടില്‍.  അവിടെ എത്തിയപ്പോഴേക്കും ആകാശമെല്ലാം ഒരു വിധം തെളിഞ്ഞിരുന്നു.  എന്നാലും ഒരു മഴ എപ്പോ വേണമെങ്കിലും പ്രതീക്ഷിക്കാം എന്ന നില.  നമുക്കൊന്ന് അതിരപ്പിള്ളിക്ക് വിട്ടാലോ?  ആ നിര്‍ദ്ദേശത്തിനു മുന്പില്‍ എനിക്ക് എതിരഭിപ്രായമുണ്ടായിരുന്നില്ല. അവന്റെ സ്വരത്തില്‍ എല്ലാം "ഈസി"യായി തോന്നി.

 മഴവന്നാലൊരു രക്ഷക്ക് വേണ്ടി ജാക്കറ്റ് ഉണ്ടായിരുന്നു.  തലേന്ന് അടിച്ച 150 രൂപയുടെ പെട്രോളില്‍ അധികം ഒന്നും കത്തിയിട്ടില്ല.ഫുഡ് ഒക്കെ നമുക്ക് വഴിയില്‍ കിട്ടും എന്നും പറഞ്ഞുകൊണ്ട് ആന്റൊ മഴക്കോട്ടുമായെത്തി.  വണ്ടിയില്‍ കയറാന്‍ നേരത്ത് ചാവി അവന്റെ കൈയില്‍ കൊടുത്തപ്പോള്‍ ഒരു വല്ലാത്ത ചിരി ചിരിച്ചുകൊണ്ട് അവന്‍ പറഞ്ഞു "ഇക്കാ എനിക്ക് ഗിയറില്ലാത്ത വണ്ടി ഓടിക്കാനേ അറിയൂ".  ഞാന്‍ ചെറുതായി ഒന്ന് ഞെട്ടാതിരുന്നില്ല. കാരണം ഇത്ര ദൂരം വണ്ടിയോടിക്കുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം അതുവരെ സംഭവിച്ചിട്ടില്ല എന്നത് തന്നെ.  എന്തായാലും ഇറങ്ങി തിരിച്ചു, ഇനി പിന്‍മാറിയാല്‍ ശരിയാവില്ല. 9:20നു ഞങ്ങള്‍ മാളയില്‍ നിന്നു ചാലക്കുടിയിലേക്ക് യാത്ര തിരിച്ചു.  എന്റെ ബൈക്ക് ഹീറോ ഹോണ്ട പാഷന്‍ പ്രോ.

ചാലക്കുടി പിന്നിടുമ്പോഴും കണ്ണാടിയിലൂടെ മഴക്കോള്‌ നല്ല കറുത്ത നിറത്തില്‍ കാണാമായിരുന്നു.  പക്ഷെ മുന്നിട്ടിറങ്ങിയതല്ലേ, ഇനി പിന്മാറ്റമില്ല എന്ന് മനസ്സില്‍ ഇടക്കിടെ പറഞ്ഞുകൊണ്ടിരുന്നു.  കൂടാതെ എന്തിനും തയ്യാറായി അന്തപ്പനും!  ചാലക്കുടി ദേശീയപാതയെ മുറിച്ച് കടന്ന് അടുത്ത ജംഗ്ഷനില്‍ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് കുറച്ച് ദൂരം വടക്കോട്ട് പോയി വീണ്ടും അടുത്ത് ജംഗ്ഷനില്‍ നിന്ന് വലത്തോട്ടുള്ള വഴിയാണെന്ന് ഒരു തഴക്കം വന്ന ഗൈഡിനെപോലെ പിന്‍സീറ്റിലിരുന്നുകൊണ്ട് ആന്റോ വഴി പറഞ്ഞുകൊണ്ടിരുന്നു.  ഇടക്ക് ഞങ്ങളുടെ ടാങ്കും നിറച്ചപ്പോള്‍ ഒന്നുകൂടി ഉഷാറായി. 

ചാലക്കുടിയില്‍ നിന്നും അതിരപ്പിള്ളിക്കുള്ള വഴി നല്ല നിലവാരത്തിലുള്ളതാണ്‍ (ചുരുങ്ങിയ പക്ഷം കനത്ത മഴക്കാലം വരുന്നത് വരെയെങ്കിലും).  വഴിയിലുള്ള സ്ഥലങ്ങളെ കൂടുതല്‍ പരിഗണിച്ചില്ല, കാരണം എത്രയും വേഗം മഴ വരുന്നതിനു മുന്പ് അതിരപ്പിള്ളിയിലെത്തണം എന്ന ലക്ഷ്യം തന്നെ.കുറെ പോയികഴിഞ്ഞപ്പോള്‍ വഴിയുടെ സ്വഭാവം മാറിത്തുടങ്ങി.  വഴികാട്ടിയായിട്ടുള്ള സര്‍ക്കാര്‍ ബോര്‍ഡുകളില്‍ ദൂര സംഖ്യകള്‍ കുറഞ്ഞുകൊണ്ടിരുന്നു.  ഇടക്ക് ഒരു വെയിറ്റിംഗ് ഷെഡ് കണ്ടപ്പോള്‍ ഞാന്‍ പെട്ടെന്ന് വണ്ടി നിര്‍ത്തി.  കാരണം നടുവൊന്ന് നിവര്‍ത്തല്‍ അത്യാവശ്യമായിരുന്നു.  ഇതിനകം ബിസിനസ്സില്‍ ഒരു ചെറിയ മുതലാളിയായിക്കഴിഞ്ഞിരുന്ന അന്തപ്പന്‍  ഈ അവസരം അവന്റെ ഓഫീസിലേക്കും മറ്റും വിളിക്കാനായി ഉപയോഗിച്ചു.ആ പരിസരത്ത് ആകെ ഒരു വീട് കുറച്ചു മാറി.  പക്ഷെ ആരെയും സമീപത്തൊന്നും കണ്ടില്ല.  കുറച്ച് കഴിഞ്ഞപ്പോള്‍ എവിടെനിന്നോ ഒരു നായ വന്നിട്ട് ഞങ്ങളുടെ ബൈക്കിനെ ഒന്ന് നോക്കി.  പിന്നെ എന്റെ അടുത്തു വന്നു ശേഷം ആന്റോയുടെ അടുത്തും.  അവനെ അതിനെ വേണ്ടവിധം തൊട്ടു തലോടി കൈയിലുണ്ടായിരുന്ന ലൈസിന്റെ ഏതാനും കഷണങ്ങള്‍ കൊടുത്തപ്പോള്‍ മൂപ്പര്‍ക്ക് പെരുത്ത് ഹാപ്പി!  പക്ഷെ അവന്റെ ഒരു ഫോട്ടോ എടുക്കാന്‍ വേണ്ടി കാമറ എടുത്തതും ഒറ്റ ഓട്ടം വച്ചുകൊടുത്തത് വളരെ വിചിത്രമായി തോന്നി ഞങ്ങള്‍ക്കും!. 





യാത്രയുടെ ഒറ്റ ഇരുപ്പില്‍ അനുഭവപ്പെട്ടിരുന്ന മരവിപ്പിനു തെല്ലൊരു അശ്വാസം കിട്ടിയപ്പോള്‍ ഞങ്ങള്‍ യാത്ര തുടര്‍ന്നു.  കൂടുതല്‍ പോകുന്തോറും ജനവാസം കുറഞ്ഞു വരുന്നു.  വഴിയില്‍ വന്യമൃഗങ്ങള്‍ കുറുകെ കടക്കുന്ന സ്ഥലം എന്ന് എഴുതി പലയിടത്തും വച്ചിരിക്കുന്നു.  പക്ഷെ അത്രക്ക് "വന്യന്മാരെ"  ആരെയും വഴിക്ക് കണ്ടതുമില്ല.വലതു വശത്തുകൂടി അതിരപ്പിള്ളി വെള്ളച്ചാട്ടതില്‍ നിന്നും ഒഴുകി വരുന്ന ചാലക്കുടിപുഴ ഒഴുകുന്നു.  കുറച്ച് ചെന്നപ്പോള്‍ വെള്ളാച്ചാട്ടത്തിന്റെ മൂളല്‍ കേട്ടു തുടങ്ങി.  വഴിയില്‍ ഇടക്കും തലക്കും കാണുന്നത് തമിഴ്നാട്ടുകാരായ ടൂറിസ്റ്റുകളെയും വഹിച്ചുകൊണ്ടുള്ള വാഹനങ്ങള്‍ മാത്രമെന്ന് പറയാം.  ചാലക്കുടി കഴിഞ്ഞപ്പോള്‍ ഞങ്ങളെ ഒരുപാട് ഹോണടിച്ച് വിരട്ടി കടന്നുപോയ പാണ്ടി ബസ്സ് വഴിയില്‍ ടയറിലെ കാറ്റുപോയി കിടക്കുന്നു. കിട്ടിയ അവസരം മുതലാക്കി ഞാനും കണക്കിനു കൊടുത്തു നമ്മുടെ ഹോണ്‍.  നമ്മളാരാ....  അതിരപ്പിള്ളിക്ക് തൊട്ടു മുന്പായി പ്രവേശന കവാടമൊക്കെ വനംവകുപ്പുകാര്‍ ഒരുക്കിയിട്ടുണ്ട്. പ്രവേശന ഫീസ് 15 രൂപ/ഒരാള്‍ക്ക്.  ബൈക്കിന്‍ 5 രൂപ.  കാമറക്കും കൊടുക്കേണ്ടി വന്നു ഫീസ്.  (വിദേശികള്‍ക്ക് 50 രൂപയാണ്‌ പ്രവേശനത്തിന്).  അവിടെനിന്നും എത്തിയത് അതിരപ്പിള്ളിയുടെ പ്രവേശന കവാടത്തില്‍.  ഒരു ചെറിയ ഉല്‍സവം നടക്കുന്നത്പോലെയുള്ള സ്ഥലം.  ആകെപ്പാടെ ഒരു കലമ്പലുള്ള അന്തരീക്ഷം.  കളിപ്പാട്ടങ്ങളും നീന്തല്‍ സാമഗ്രികളും കൂടാതെ ഭക്ഷണവും മറ്റും വില്‍ക്കുന്ന കടകള്‍.  ഏതാനും ഹോട്ടലുകള്‍.  പാണ്ടി നാട്ടിലെ വാഹനങ്ങളാണ്‍ പാര്‍ക്ക് ചെയ്തിരിക്കുന്നതിലധികം.  പ്രവേശന കവാടത്തില്‍ യൂണിഫോമിട്ട പോലീസുകാര്‍ (അതോ വനം വകുപ്പോ?) പാസ് പരിശോധിച്ച് ആളുകളെ കടത്തി വിടുന്നു.  വണ്ടിയില്‍ നിന്നും ഇറങ്ങാതെ കുറച്ചുനേരം അതൊക്കെ നോക്കിയിരുന്നു.  വാഴച്ചാല്‍ വെള്ളച്ചാട്ടം കാണേണ്ടതുള്ളതുകൊണ്ട് നേരെ വിട്ടു.

വീണ്ടും മുന്നോട്ട് പോകുമ്പോള്‍ റോഡിന്റെ സ്വഭാവത്തിനു അല്പം മാറ്റം സംഭവിച്ചതായി കാണാം.  അവിടവിടെ പൊട്ടിപൊളിഞ്ഞ് ചില സ്ഥലങ്ങളില്‍ നമ്മുടെ നാട്ടിലെ പഞ്ചായത്ത് റോഡിനെക്കാളും മോശം.  തമിഴ്നാട്ടിലെ വാല്പാറ പൊള്ളാച്ചി എന്നിവിടങ്ങളില്‍ നിന്നും ചാലക്കുടിക്കും തിരിച്ചും ബസ്സ് സര്‍വ്വീസുണ്ട്.  അവരുടെയും നമ്മുടെയും സര്‍ക്കാര്‍ വക ശകടങ്ങള്‍ കിതച്ച് നീങ്ങുന്നുണ്ട് വല്ലപ്പോഴും.  ചില സ്ഥലങ്ങളില്‍ വൈല്‍ഡ്ലൈഫ് വാര്‍ഡന്മാര്‍ നിലയുറപ്പിച്ചിട്ടുണ്ട്.  അവിടെയൊന്നും പാര്‍ക്ക് ചെയ്യാന്‍ പാടില്ലെന്നുള്ള ബോര്‍ഡുകള്‍ ഇടക്കിടെ കാണാം.  എന്നാലും ചില "ദുരൂഹന്മാര്‍" അവരുടെ കണ്ണുവെട്ടിച്ച് ഇന്ഡിക്കയും, മാരുതിയും മറ്റും പാര്‍ക്ക് ചെയ്തിരിക്കുന്നു.  കാടിന്റെ വന്യമായ സൈലന്റ് മോഡിനെ കീറി മുറിക്കുന്നത് ഏതാനും ചില വാഹനങ്ങളുടെ ശബ്ദങ്ങളും പിന്നെ ചിവീടുപോലുള്ള ചില ജീവികളുടെ കലപിലകളും മാത്രം.  റോഡിന്റെ സൈഡിലൂടെ ചില നീരുറവകള്‍ ഒഴുകി വരുന്നുണ്ട്.












ഒരു ചെറിയ ഇറക്കം ഇറങ്ങുമ്പോള്‍ ഒരു വെള്ളച്ചാട്ടത്തിന്റെ ചെറിയ ബോര്‍ഡ്.  (ചാര്‍പ്പയോ അതൊ ചാപ്രയോ).  അവിടെ ചില ഉത്തരേന്ത്യന്‍ യാത്രികര്‍ നിന്ന് ഫോട്ടോയെടുക്കുന്നു.  അവരുടെ വായ് നോക്കി നമ്മുടെ നാടന്‍ സഞ്ചാരികളും.  കുറെയധികം കുരങ്ങന്മാരെയും അവിടെ കണ്ടു.  ഏതാനും കുരങ്ങന്‍മാര്‍ കലുങ്കിന്റെ കൈവരികളിലും മറ്റും ഇരിപ്പുറപ്പിച്ചിട്ടുണ്ടായിരുന്നു.  ഫോട്ടോ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ അവരില്‍ ചിലര്‍ നന്നായി പോസ് ചെയ്തു തന്നു.  എന്നാല്‍ ഒരെണ്ണം ചാടി മാറിക്കളഞ്ഞു.  ഒരു വലിയ പാറയുടെ മുകളില്‍ നിന്നും ഹുംകാരത്തോടെ ചാടിതുള്ളി താഴേക്ക് കുതിക്കുന്ന വെള്ളച്ചാട്ടം.  കലുങ്കിനടിയിലൂടെ റോഡിനപ്പുറത്തേക്ക് അതിവേഗം ഒഴുകിപ്പോകുന്നു അത്.  നല്ല കുളിര്‍മ്മയുള്ള ഒരു അന്തരീക്ഷം.  ഹെല്‍മറ്റും കോട്ടും എല്ലാം മാറ്റി അല്പനേരം അവിടെ നിന്നു. ശുദ്ധവായു നന്നായി വലിച്ചുകയറ്റിയപ്പോളുണ്ട് അതിലേക്ക് നമ്മുടെ സഞ്ചാരികളുടെ വക സിഗരറ്റിന്റെ മണം.  അതോടെ അവിടത്തെ നില്പ് അവസാനിപ്പിക്കാന്‍ തീരുമാനിച്ചു.  വീണ്ടും വണ്ടിയെടുത്ത് മുന്നോട്ട് നീങ്ങി.  അല്പ ദൂരം പോയപ്പോഴേക്കും വാഴച്ചാല്‍ വെള്ളച്ചാട്ടത്തിന്റെ പ്രവേശന കവാടത്തിലെത്തി.  മറ്റിടങ്ങളില്‍ നിന്നും വ്യത്യസ്ഥമായി പരന്നൊഴുകുന്നതാണ്‌ വാഴച്ചാല്‍ വെള്ളച്ചാട്ടം.







വാഴച്ചാല്‍ വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശന കവാടത്തിലും കാവലുണ്ട്.  അതിരപ്പിള്ളിയില്‍ നിന്നെടുത്ത ടിക്കറ്റ് തന്നെ മതി ഇതിനകത്തേക്കും കടക്കാന്‍.  തമിഴ്നാട്ടിലേക്ക് പോകുന്ന വാല്‍പ്പാറ റോഡിനു കുറുകെ ഒരു ചെക്ക്പോസ്റ്റ്.  അവിടെ വാഹനത്തെയും ആളുകളെയും കര്‍ശന പരിശോധനക്ക് വിധേയമാക്കുന്നുണ്ട്.  വാഴച്ചാല്‍ വെള്ളച്ചാട്ടത്തിനടുത്ത് ഒരുപാട് ആളുകള്‍ പ്രത്യേകിച്ച് ഫാമിലീസ് എത്തിയിട്ടുണ്ട്.  അതിരപ്പിള്ളിയില്‍ കണ്ടത്ത് അണ്ണന്മാരെയായിരുന്നെങ്കില്‍ ഇവിടെ നമ്മുടെ ചേച്ചിമാരെയും ചേട്ടന്മാരെയുമാണ്‌ കാണാന്‍ കഴിഞ്ഞത്.  വെള്ളച്ചാട്ടത്തിനടുത്ത് കൈവരി കെട്ടിനിര്‍ത്തിയിരിക്കുന്നയിടത്തു നിന്നും നോക്ക്.  ദൂരെ എവിടെയോ നിന്ന് പാറകളുടെ മുകളിലൂടെ ആര്‍ത്തലച്ച് വരുന്ന വാഴ്ച്ചാല്‍ പരന്നൊഴുകുന്നു.  ആ സംഗീതത്തിനു ഒരു പ്രത്യേക രസമുണ്ട്.  അവിടെ നിന്നും ചില ഫോട്ടോസ് എടുത്തു.  പിന്നെ വലത്തോട്ട് കൈവരികള്‍ക്കരികിലുള്ള വഴിയിലൂടെ നടത്തം തുടര്‍ന്നു.  എല്ലായിടത്തും ഗാര്‍ഡുമാരുണ്ട്.  തെളിഞ്ഞ വെള്ളം കണ്ടപ്പോള്‍ പ്രശ്നമില്ലാത്ത ഒരു സ്ഥലത്ത് (ഗാര്‍ഡിന്റെ അനുമതിയോടെ) ഇറങ്ങി കൈയും മുഖവും ഒന്നു കഴുകി.  "ഹാവൂ..ആകപ്പാടെ ഒരുന്മേഷം".  അതുവരെയുണ്ടായിരുന്ന ക്ഷീണമെല്ലാം എവിടേക്കോ പോയി.  വീണ്ടും കുറച്ചു നടന്നു. ഇടതുഭാഗത്ത് ചില വീടുകളും അതിനോടനുബന്ധിച്ച് ചെറിയ ചില പെട്ടിക്കടകളും.  കാട്ടു തേന്‍ മുതല്‍ ബഹുരാഷ്ട്ര കോളകമ്പനികളുടെ ഉല്‍പന്നങ്ങള്‍ വരെ അവിടെ വില്ക്കാന്‍ വച്ചിരിക്കുന്നു.  കടയിലിരിക്കുന്നവര്‍ ഒട്ടും തന്നെ "ഫ്രന്റ്ലി"യായി തോന്നിയില്ല.  വേണമെങ്കില്‍ വാങ്ങിയാല്‍ മതി എന്ന ഒരു മട്ട്.  ഇനി പ്രത്യേകിച്ചൊന്നും വാഴച്ചാലില്‍ ഉണ്ടെന്നു തോന്നുന്നില്ല.  (വല്ലതും വിട്ടുപോയോ ആവോ?!).  തിരികെ നടന്നു.  ഏതാനും ഫോട്ടോസ് കൂടി എടുത്തു.  വയര്‍ വിശന്നു തുടങ്ങിയിരുന്നു.  എന്നാലും അത്യാവശ്യം പിടിച്ചു നില്‍ക്കാവുന്ന നിലയിലായിരുന്നതുകൊണ്ട് ഒരു ചായയിലൊതുക്കി.  പ്രവേശന കവാടത്തിലെ ഒരു കെട്ടിടത്തില്‍ ഒരു ചായക്കട കം കൂള്‍ഡ്രിംഗ്സ് കട പ്രവര്‍ത്തിക്കുന്നുണ്ട്.  ചായകുടിച്ചു കുറച്ചു നേരം ഒന്നു റിലാക്സ് ആയി.  വാഴച്ചാലില്‍ വോഡഫോണിന്‌ റെയിഞ്ച് ഇല്ല.  അതുകൊണ്ട് ഫോണ്‍ മിണ്ടാതെ പോക്കറ്റില്‍ കിടക്കുന്നുണ്ടായിരുന്നു.  വാഴച്ചാല്‍ കഴിഞ്ഞതും ഒരു 10-15 മെസ്സേജ്. വീട്ടില്‍ നിന്നും നമ്മളെ ട്രാക്ക് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ കിട്ടിയിരുന്നില്ലല്ലോ, അതിന്റെ സൂചകങ്ങളായ മെസേജുകള്‍ ഒന്നിനുപുറകെ ഒന്നായി വന്നെത്തിയതാണ്.  അതിരപ്പിള്ളി ലക്ഷ്യമാക്കി യാത്ര തുടങ്ങി.
(തീര്‍ന്നിട്ടില്ല...തുടരും .....കാത്തിരിക്കുക).

10 അഭിപ്രായങ്ങൾ:

  1. യാത്രാവിവരണം കൊള്ളാം. കൂടുതല്‍ ചിത്രങ്ങള്‍ പ്രതീക്ഷിയ്ക്കുന്നു...

    മറുപടിഇല്ലാതാക്കൂ
  2. ഇനിയും ഉണ്ടോ ..നടക്കട്ടെ ..അപ്പൊ ബാക്കി വായിക്കാന്‍ എപ്പോ വരണം ...നാളെ വന്നാലോ ...

    മറുപടിഇല്ലാതാക്കൂ
  3. സമയക്കുറവാണു പ്രശ്നം. കൂടുതല്‍ ചിത്രങ്ങള്‍ ഉള്‍പ്പെടുത്താന്‍ നോക്കാം. പിന്നെ അടുത്ത ഭാഗത്തിന്റെ പണിപ്പുരയിലാണ്. ഉടന്‍ തീരുമെന്ന് പ്രതീക്ഷിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  4. പോകുന്നെങ്കിൽ മഴക്കാലത്ത് തന്നെ പോകണം അല്ലേ ? ദീർഘദൂരം വണ്ടി ഓടിച്ചിട്ടില്ലെങ്കിൽ എന്താ, ഇതൊരു നല്ല തുടക്കമായില്ലേ. ഇനിയങ്ങ് ശീലമായിക്കോളും:)

    അപ്പോ ശ്രീമതിയേയും കൂട്ടി യാത്രയൊന്നും നടന്നില്ലേ ? മടങ്ങിച്ചെന്നപ്പോൾ വീട്ടിൽ കയറ്റിയോ :)

    മറുപടിഇല്ലാതാക്കൂ
  5. super
    വെള്ളചാട്നഗല്‍ ഒക്കെ നല്ല മഴ സമയത്ത് പോകണം !! മഴ ഒക്കെ കൊണ്ട് ബൈക്കില്‍ പോകുനന്തിനും ഉണ്ട് ഒരു സുഖം

    മറുപടിഇല്ലാതാക്കൂ
  6. പോകാന്‍ സാധിക്കുമായിരുന്നിട്ടും ഞാന്‍ ഇതുവരെയും പോയിട്ടില്ലാത്ത സ്ഥലം- ആതിരപ്പള്ളി.. നല്ല വിവരണവും മികച്ച ചിത്രങ്ങളും... :)

    :)

    മറുപടിഇല്ലാതാക്കൂ
  7. വിവരണവും ദൃശ്യങ്ങളും ഗംഭീരം . തുടരുക.

    മറുപടിഇല്ലാതാക്കൂ