2014, ഡിസംബർ 26, വെള്ളിയാഴ്‌ച

ഞാന്‍ കണ്ട സിനിമ - സപ്തമശ്രീ തസ്കരാ:

നോര്‍ത്ത് 24 കാതം എന്ന സിനിമ എന്തുകൊണ്ടും വളരെ നല്ല ഒരു അനുഭവമായിരുന്നു. സംവിധായകന്‍ അനില്‍ രാധാകൃഷണന്‍ മേനോന്‍   പക്ഷെ അതിലൂടെ കൈവന്ന കൈത്തഴക്കം എന്ന് തോന്നിച്ച സംഗതി ഈ കള്ളന്മാരുടെ സിനിമയില്‍ നിലനിര്‍ത്തിയോ എന്നൊരു സംശയം നമ്മളില്‍ തോന്നിയാല്‍ കുറ്റം പറയാനാവില്ല.


ഏഴു കള്ളന്മാരിലെ മാര്‍ട്ടിന്‍ എന്ന കള്ളന്‍ ഒരുദിവസം കാലത്ത് പള്ളിയില്‍ കുമ്പസാരിക്കാന്‍ വരുന്നിടത്താണ് കഥ തുടങ്ങുന്നത്. ആ രംഗങ്ങള്‍ വളരെ രസകരമായി മാര്‍ട്ടിന്‍ എന്ന ചെമ്പന്‍ വിനോദും ഫാദര്‍ ആയി ലിജോ ജോസ് പെല്ലിശേരിയും ചേര്‍ന്ന് അഭിനയിച്ചു ഫലിപ്പിച്ചിരിക്കുന്നു.  ആസ്വദിക്കാനായി സിനിമ കണ്ടിരിക്കുന്ന പ്രേക്ഷകരില്‍ പെട്ടെന്ന് ചിരിപടര്‍ത്തുന്ന ചില രംഗങ്ങള്‍ അവിടവിടെയുണ്ട്.

നോര്‍ത്ത് 24 കാതം എന്ന സിനിമയുമായി തട്ടിച്ചുനോക്കുമ്പോള്‍ പ്രിത്വിരാജ് എന്ന സൂപ്പര്‍താരം വന്നപ്പോള്‍ ഈ സിനിമയില്‍ സൂപ്പര്‍ താരത്തെ പൊലിപ്പിക്കാന്‍ ചെറിയ ശ്രമങ്ങള്‍ അറിഞ്ഞുകൊണ്ട് നടത്തിയിരിക്കുന്നു എന്ന് കാണാന്‍ കഴിയും.  പക്ഷെ, പ്രിത്വിയുടെ അഭിനയം മോശമാണ് എന്ന് ഇതിനു അര്‍ത്ഥമില്ല.  പറഞ്ഞുവരുമ്പോള്‍ ഇതിലെ യഥാര്‍ത്ഥ താരം ചെമ്പന്‍ മാര്‍ട്ടിന്‍ എന്ന കള്ളനെ അവതരിപ്പിച്ച ചെമ്പന്‍ വിനോദ് തന്നെ!  കിളിപോയ ലീഫ് വാസുവും ശരിക്കും സ്കോര്‍ ചെയ്തു.

കള്ളന്‍മാരുടെ ഓരോരുത്തരുടെയും ജീവചരിത്രം പ്രതിപാദിക്കുന്ന ശൈലി കുറച്ചൊക്കെ വേറിട്ട്‌ നില്‍ക്കുന്ന ഫ്ലാഷ് ബാക്കിലാണ് ചെയ്തിരിക്കുന്നത്.  കൊള്ളാം. പ്രിത്വി (കൃഷ്ണനുണ്ണി), ആസിഫ് അലി (ശബാബ്), നീരജ് മാധവ് (നാരായണന്‍ കുട്ടി മെക്കാനിക്ക്), സുധീര്‍ കരമന (കിളി പോയ ലീഫ് വാസു), സലാം ബുഖാരി (സലാം), നോബിളെട്ടന്‍ (നെടുമുടി വേണു) തുടങ്ങിയവരാണ് മാര്‍ട്ടിനെ കൂടാതെയുള്ള കള്ളന്‍മാര്‍.  പ്രൈവറ്റ് ഫിനാന്‍സ് കമ്പനി നടത്തിയ നോബിളെട്ടന്റെ ഇന്നത്തെ പ്രതിസന്ധിക്ക് കാരണം അയാളുടെ ബന്ധു പയസും (ജോയ് മാത്യു) കുടുംബവുമാണ്. കൃഷ്ണനുണ്ണിയുടെ ജയില്‍വാസവും പയസ്സുമായി ബന്ധപ്പെട്ടിരിക്കുന്നു. നോബിളെട്ടന്റെ മകള്‍ അന്നമ്മയായി സനൂഷ ( പുള്ളിക്കാരത്തി അഭിനയം പഠിച്ചു വരുന്നു!).  മുന്‍കാല നരേന്ദ്രപ്രസാദ് വേഷങ്ങള്‍ ഇന്ന് ജോയ് മാത്യുവിന്‍റെ കൈകളില്‍ ഭദ്രം.  ഇവരും പിന്നെ അവിടെയും ഇവിടെയും വന്നുപോകുന്നവരുമായ കഥാപാത്രങ്ങള്‍ തങ്ങളുടെതായ റോളുകള്‍ നന്നായി തന്നെ ചെയ്തു.  ആദ്യത്തിലും അവസാനത്തിലും സിനിമയില്‍ ഉള്ള കുഴിക്കല്‍ സീനുകള്‍ അനാവശ്യമാണ് എന്നാണു എന്‍റെ പക്ഷം.

ആര്‍ത്തി, അഴിമതി, പക പോലുള്ള സ്ഥിരം ചേരുവകളില്‍ കുരുങ്ങിക്കിടക്കുന്ന സിനിമയാണെങ്കിലും ആസ്വദിക്കാന്‍ ഉള്ള മേമ്പോടികള്‍ ധാരാളം ഉള്ളതുകൊണ്ട് ഒരിക്കലും ബോര്‍ അടിക്കില്ല.  പിന്നെ ഇറ്റാലിയന്‍ ജോബ്‌ പോലുള്ള സിനിമകള്‍ കണ്ടിട്ട് ഈ പടം ആസ്വദിക്കാന്‍ പറ്റിയില്ലെങ്കില്‍ അത് നമ്മുടെ തന്നെ കുഴപ്പമാണ്.  ബോറടിക്കാതെ 2 മണിക്കൂര്‍ 25 മിനിട്ടോളം ആസ്വദിച്ചു കണ്ടിരിക്കാം എന്നതാണ് പ്രേക്ഷകരെ ഇതിലേക്ക് ആകര്‍ഷിച്ച മുഖ്യ ഘടകം.  ലോജിക്കില്ലായ്മകള്‍ നമുക്ക് തോന്നിയാല്‍ തല്‍ക്കാലം ഇത് entertainment എന്ന നിലയില്‍ വിട്ടുകളയാം.  പൃഥ്വിരാജ് പോലുള്ളവരുടെ തൃശൂര്‍ ഭാഷ ഒഴിച്ച് നിര്‍ത്തിയാല്‍ സംഗതി ക്ലീന്‍!  തരക്കേടില്ലാത്ത ചില ഗാനങ്ങള്‍ ഉള്ളതും എടുത്തു പറയാം.

ഇതില്‍ എന്നെ ആകര്‍ഷിച്ച രണ്ടു സീനുകള്‍:-
1) എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച ഒരു തടവുപുള്ളിയെ ശബാബും സംഘവും ജയില്‍ അധികൃതരുടെ ഒത്താശയോടെ ഇരുട്ടടി അടിക്കുന്ന സീന്‍.
2)  പുലിക്കളിക്കിടയില്‍ ഫ്രാങ്കോ (മുകുന്ദന്‍) ശബാബിനെ അടിക്കുമ്പോള്‍ കൊള്ളുന്നത് വിജീഷ് എന്ന് പേരായ ഒരു പുലിക്ക്!  അപ്പോള്‍ ആ പുലികള്‍ എല്ലാവരും മുകുന്ദന് നേരെ തിരിയുന്ന രംഗം!  സൂപ്പര്‍ ക്യാമറ, സൂപ്പര്‍ ഷോട്ട്!! കണ്ടു നോക്കൂ..

എന്‍റെ റേറ്റിംഗ് 7.5/10



5 അഭിപ്രായങ്ങൾ:

  1. വളരെ ചുരുക്കി ?
    വായിച്ചു - ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  2. അനില്‍ രാധാകൃഷ്ണന്‍ ഒരു മണ്ടന്‍ സംവിധായകന്‍ ആണെന്ന് തോന്നുന്നില്ല... ഈ ചിത്രത്തിലും പരോക്ഷമായ ഒരു വിമര്‍ശനം പുള്ളി പറയുന്നുണ്ട്.. അവസാന സീനില്‍ പദ്മനാഭസ്വാമിക്ഷേത്രം കാണിക്കുന്നതും പിന്നെ പ്രിത്വിയുടെ കഥാപാത്രത്തെയും സിനിമയുടെ കഥയുമായി ഒന്ന് കൂട്ടിവായിച്ചാല്‍ മതി...
    കേരളം അടുത്തിടെ ചര്‍ച്ച ചെയ്ത ഒരുവിഷയം തന്നെയാണത്. ഭൂരിഭാഗം വരുന്ന പ്രേക്ഷകരും അത് അന്വേഷിച്ചു പോയില്ല.....

    ന്താ ശരിയല്ലേ ?????

    മറുപടിഇല്ലാതാക്കൂ
  3. ഞാനും കണ്ടു. നല്ല ഒരു എന്റര്‍ടെയിനര്‍

    മറുപടിഇല്ലാതാക്കൂ
  4. പ്രേക്ഷകനെ രസിപ്പിക്കുന്ന നർമ്മ മുഹൂർത്തങ്ങൾ സിനിമയിലുടനീളം ഉള്ളത് കൊണ്ട് സിനിമ ഒരു പ്രേക്ഷകനെയും നിരാശപ്പെടുത്തില്ല. അതേ സമയം തിരക്കഥയിലെ യുക്തി രഹിതമായ സന്ദർഭങ്ങളെ ചോദ്യം ചെയ്യാനും നിരീക്ഷിക്കാനും നിന്നാൽ സിനിമയെ അത്ര കണ്ട് പുകഴ്ത്താനും സാധ്യമല്ല. പ്രേക്ഷകരെ രസിപ്പിക്കുക എന്നത് മാത്രമായിരിക്കാം ഒരു പക്ഷേ സംവിധായകന്റെയും ലക്ഷ്യം. തൃശ്ശൂർ ഭാഷയാണ്‌ ഈ സിനിമയുടെ ഒരു ആത്മാവ് എന്ന് വേണമെങ്കിൽ പറയാം. കഥയേക്കാളും കഥാപാത്രങ്ങൾ കൈയ്യടി നേടുന്നത് ആ ഒരൊറ്റ കാരണം കൊണ്ടാണ്. ചെമ്പൻ വിനോദ് അവതരിപ്പിച്ച മാർട്ടിൻ എന്ന കള്ളൻ വേഷമാണ് പ്രേക്ഷകരെ ഏറ്റവും കൂടുതൽ രസിപ്പിക്കുക എന്ന കാര്യത്തിൽ തർക്കമില്ല. ലിജോ ജോസ് പല്ലിശേരിയുടെ പള്ളീലച്ചൻ വേഷവും രസകരമായിരുന്നു. അസിഫ് അലി, നീരജ് മാധവ്, സുധീർ കരമന തുടങ്ങിയവരുടെ സാന്നിധ്യം ശ്രദ്ധേയമായപ്പോൾ പ്രിഥ്വി രാജ് എന്ന നടന് തൃശ്ശൂർ ഭാഷ വഴങ്ങാത്ത പ്രതീതി സിനിമയിൽ പലയിടത്തും കാണപ്പെട്ടു (അതിന്റെ ന്യായീകരണങ്ങൾ ക്ലൈമാക്സ് തരുന്നുണ്ടെങ്കിൽ കൂടി). ലോജിക്കുകളെ കുറിച്ച് ചിന്തിക്കാതെ ചുമ്മാ കണ്ടിരിക്കാൻ പറ്റിയ ഒരു സിനിമ. ബോറടിപ്പിക്കില്ല എന്ന ഗ്യാരണ്ടി മാത്രം പറയാം.
    My Rating = 6.5/10

    മറുപടിഇല്ലാതാക്കൂ
  5. നല്ല വിലയിരുത്തൽ
    ഇനി ഈ ഏഴ് കള്ളന്മാരെ കാണണമെന്നുണ്ട്

    മറുപടിഇല്ലാതാക്കൂ