2011, ഓഗസ്റ്റ് 27, ശനിയാഴ്‌ച

വീണ്ടുമൊരു വെക്കേഷന്‍

വീണ്ടും വെക്കേഷന്‍, നാട്ടിലേക്ക്. ഒരു പ്രവാസിയെ സംബന്ധിച്ചിടത്തോലം ഒരു ആവേശമാണ്‌ ഓരൊ വെക്കേഷനും. പിരിഞ്ഞിരിക്കുന്ന മാതാ-പിതാക്കളെ, ഭാര്യാ-ഭര്‍ത്താക്കന്മാരെ, മക്കളെ, ബന്ധുക്കളെ എല്ലാം വീണ്ടും നേരില്‍ കാണാനും പിറന്ന നാടിന്റെ ഗന്ധം ശ്വസിക്കാനും ഉള്ള ആവേശം.



ഷോപ്പിംഗ് മാളുകളില്‍ നിന്നും അനവധി കാരി ബാഗുകളുമായി പുറത്തേക്ക് നടക്കുന്ന ഒരു ശരാശരി പ്രവാസിയെ കണ്ടാല്‍ മനസ്സിലാവും നാട്ടിലുള്ള പ്രിയപ്പെട്ടവര്‍ക്കുള്ള സ്നേഹസമ്മാനങ്ങളാണവയെന്ന്. എയര്‍പോട്ടിലെ ബോര്‍ഡിംഗ് പാസ്-എമിഗ്രേഷന്‍-സെക്യൂരിറ്റി ചെക്കിംഗ് തുടങ്ങിയവയുടെ ക്യൂവില്‍ നില്‍ക്കുന്നവരുടെ മുഖത്തുള്ള അക്ഷമ അത് വിളിച്ചു പറയുന്നു. ഡ്യൂട്ടി ഫ്രീയിലെ സ്വീറ്റ്സും മദ്യവും സിഗരറ്റും എത്ര വിലകൂടിയതായാലും പ്രവാസിക്ക് അതൊരു പ്രശ്നമല്ല.  ഫ്ലൈറ്റ് ഉയരുന്നതിനു തൊട്ടുമുന്പ് വരെ പ്രിയപ്പെട്ടവരോട് മൊബൈലില്‍ സംസാരിക്കുന്ന ശീലം പ്രവാസിക്ക് എന്നുമുണ്ടാവും. ഫ്ലൈറ്റ് ലാന്റു ചെയ്ത് കഴിയുമ്പോഴേക്കും മിക്കവാറും സീറ്റുകളില്‍ നിന്നും മൊബൈലിന്റെ വെല്‍ക്കം ടോണ്‍ ഉയര്‍ന്ന് കേള്‍ക്കാം. (സുരക്ഷാപരമായി ഇത് അങ്ങേയറ്റത്ത് അപരാധമാണെന്നു കൂടി പറയട്ടെ.) 
 
ഫ്ലൈറ്റിന്റെ മൂവ് മെന്റു നിന്നയുടന്‍ എല്ലാവരും സീറ്റുകളില്‍ നിന്നും ചാടിയെഴുന്നേല്‍ക്കുന്നു. ഇരിക്കുന്ന യാത്രക്കാരുടെ ചുമലുകളിലും തലയിലും സ്പര്‍ശിച്ച് തങ്ങളുടെ ലഗേജുകള്‍ അവര്‍ താഴേക്ക് വലിച്ചിറക്കുന്നു. ഫ്ലൈറ്റിന്റെ വാതില്‍ തുറന്നാല്‍ ഒരോട്ടമാണ്. എമിഗ്രേഷന്‍ കൌണ്ടറിനുള്ളിലെ ഏമാന്മാരുടെ തുറിച്ചുനോട്ടവും പിന്നിട്ട് ബാഗേജ് ക്ലൈമിംഗ് ഏരിയയില്‍ വീണ്ടും കാത്തിരിപ്പ്. കണ്‍വെയര്‍ ബെല്‍റ്റിലൂടെ വരുന്ന ബാഗുകളില്‍ നിന്നും തങ്ങളുടെത് വലിച്ചെടുത്ത് ട്രോളിയില്‍ വച്ച് പുറത്തേക്ക് വരുമ്പോള്‍ പലപ്പോഴും എംബാര്‍ക്കേഷന്‍ കാര്‍ഡിന്റെ ടൊക്കന്‍ നല്‍കാന്‍ മറന്നുപോവുന്നു. പുറത്ത് ആകാംക്ഷയോടെ കാത്തു നില്‍ക്കുന്ന ഒരായിരം കണ്ണുകള്‍. വേണ്ടപ്പെട്ടവരുടെ മുഖങ്ങള്ക്കിടയില്‍ നിന്ന് തങ്ങള്‍ തേടിയവരെ കാണുമ്പോള്‍!...ഹൊ..ആലോചിച്ചിട്ടു തന്നെ ഒരു ഇത്...
 
അങ്ങിനെ ഇനി 2 ദിവസം ബാക്കി.. 29നു ഞാനും നാട്ടിലേക്ക്...
 
**********************എല്ലാവര്‍ക്കും ഈദ്-ഓണം ആശംസകള്‍!!!**********************

1 അഭിപ്രായം: