2013, ഓഗസ്റ്റ് 31, ശനിയാഴ്‌ച

യാത്രകള്‍

തുടരെ രണ്ടാമത്തെ പോസ്റ്റും യാത്രാസംബന്ധിയയാത് മനപ്പൂര്‍വ്വം തന്നെയാണ്.  യാത്രകള്‍ മനുഷ്യ ചരിത്രത്തോളം പഴക്കമുള്ളതാണ്.  തന്നിലെ "തന്നെ" അടുത്തറിയാന്‍വേണ്ടി മനുഷ്യന്‍ യാത്രകള്‍ നടത്തുന്നു.  മനുഷ്യന്‍ മാത്രമല്ല പക്ഷികളും മൃഗങ്ങളും എല്ലാം യാത്രകള്‍ നടത്തുന്നു.

ചെറുപ്പകാലത്ത് വാപ്പയുടെ കൈപിടിച്ചോ അദ്ധേഹത്തിന്റെ സൈക്കിളില്‍ മുന്നില്‍ ഇരുന്നോ ആണ് എന്റെ യാത്രകളുടെ സ്മരണകള്‍ ആരംഭിക്കുന്നത്.  അതോടൊപ്പം ഉമ്മയുടെ കൂടെ അമ്മാവന്മാരുടെ വീടുകളിലേക്ക് നടത്തിയ യാത്രകളും സ്മരണീയമാണ്.  ഇന്നത്തെപ്പോലെ യാത്രാസൗകര്യങ്ങള്‍ തീരെ വികസിച്ചിട്ടില്ലാത്ത ഒരു കാലമായിരുന്നു അന്ന്.  പല ബസ്സുകള്‍ മാറിക്കയറിയുള്ള യാത്രകള്‍..  കൊടുങ്ങല്ലൂരില്‍ ബസ്സ്‌ കാത്ത് നില്‍ക്കുമ്പോള്‍ സ്ഥിരം കാണാറുള്ള പഴയ നിക്കര്‍ധാരി പോലീസുകാരന്റെ മുഖം ഇന്നും മനസ്സില്‍ ഡിലീറ്റ് അവാതെയുണ്ട്.  അതിരാവിലെ പോലീസ് മൈതാനിയില്‍ നിന്നും പുറപ്പെടുന്ന പച്ച നിറമുള്ള തിരുവനന്തപുരം ബോര്‍ഡ് വെച്ച എക്സ്പ്രസ്സ് കെ.എസ്.ആര്‍.ടി.സി. ബസ്സില്‍ ഒരു യാത്രപോകണം എന്നുള്ളത് ഒരു ആശയായി ഏറെനാള്‍ മനസ്സില്‍ കിടന്നു.

ചെറുപ്പത്തില്‍ പനിവരുമ്പോഴാണ് മറ്റൊരു യാത്ര.  കൊടുങ്ങല്ലൂരിലെ ഒരു പ്രശസ്ത ഡോക്ടറെ കാണിക്കാന്‍ വേണ്ടി വാപ്പയും ഉമ്മയുമായി ബസ്സില്‍ പോയിരുന്നത് മറ്റൊരു യാത്ര.  കൊടുങ്ങല്ലൂര്‍ അമ്പലനടയിലെ കച്ചവടക്കാരില്‍ നിന്നും എന്റെ ഇഷ്ടകളിപ്പാട്ടമായ കാര്‍ ഒരെണ്ണം എനിക്ക് കിട്ടിയിരിക്കും ആ യാത്രകളിലാണ്.  മസാലദോശയോടും നെയ്‌റോസ്റ്റിനോടും  ഇഷ്ടം തോന്നിയതും.

പിന്നെയുള്ള യാത്രകള്‍ എറണാകുളം ജില്ലയിലെ കാഞ്ഞിരമറ്റം എന്ന സ്ഥലത്തെ പള്ളിയിലെ നേര്ച്ചക്ക് പോയിരുന്നതായിരുന്നു.  അതിരാവിലെയുള്ള ആദ്യബസ്സില്‍ അഴിക്കോട്-മുനമ്പം ഫെറി കടന്നു വൈപ്പിന്‍ മുനമ്പം റൂട്ടില്‍ ബസ്സിലും വീണ്ടും വൈപ്പിന്‍-എറണാകുളം ഫെറി കടന്നും പിന്നെ എറണാകുളത്ത് നിന്നും കോട്ടയം ഭാഗത്തേക്കുള്ള ബസ്സില്‍ യാത്ര.  ആയാത്രകള്‍ ഞാന്‍ വളരെയധികം ആസ്വദിച്ചിരുന്നു.  കൊല്ലത്തിലൊരിക്കല്‍ നമ്മുടെതായ ലോകത്തിനപ്പുറത്തെ ലോകത്തേക്ക് പോകാന്‍ ആ നേര്‍ച്ച സമയം വരുന്നതും കാത്തിരിക്കുമായിരുന്നു.  സ്ഥിരം കണ്ടുമടുത്ത പരിസരങ്ങളില്‍ നിന്നും വ്യത്യസ്തമായി പുതിയ ആളുകള്‍, സ്ഥലങ്ങള്‍, സംസാരരീതികള്‍, ആചാരങ്ങള്‍, ഭൂപ്രകൃതികള്‍ തുടങ്ങി എല്ലാറ്റിനോടും ഒരുതരം "ക്രെയ്സ്" തുടങ്ങിയത് ആയാത്രകളിലാണെന്ന് ഉറപ്പിച്ചു പറയാം.  ഒരിക്കല്‍ എറണാകുളം നഗരത്തില്‍ വഴി തെറ്റി പുറപ്പെട്ടിടത്ത് തന്നെ തിരിച്ചെത്തിയത് മറക്കാനാവാത്ത ഒരു അനുഭവമാണ്.  എറണാകുളം നഗരം അന്നേ എന്റെ മനസ്സിനെ കീഴടക്കിയിരുന്നു.  പില്‍ക്കാലത്ത് അവിടെ ജോലി ചെയ്യുമ്പോള്‍ കിട്ടുമായിരുന്നിട്ടും നഷ്ടപ്പെടുത്തിയ പ്രണയം ഇന്നും മനസ്സില്‍ ചെറിയ ഒരു നോവ്‌ സമ്മാനിക്കുന്നു.

ഉമ്മയുടെ ബന്ധുക്കള്‍ എല്ലാം അകലെയയിരുന്നത്കൊണ്ട് അവരുടെ വീടുകളിലെ കല്യാണങ്ങള്‍ക്കും മറ്റും പോകാന്‍ ഇടക്കിടെ യാത്ര തരപ്പെടുമായിരുന്നു.  കല്യാണത്തിന് വരന്റെയോ വധുവിന്റെയോ കൂടെ പോകുമ്പോഴും അത് ദീര്‍ഘയാത്ര ആയാല്‍ മാത്രം കൂടെപോകും. അല്ലെങ്കില്‍ കൂടെപോകാതെ കൂട്ടുകാരുമൊത്ത് കളിച്ചു തിമര്‍ക്കും.  ഈ യാത്രകളില്‍ ഒന്നില്‍പോലും ക്ഷീണം തോന്നിയിട്ടില്ല എന്നത് പലര്‍ക്കും ഒരു അതിശയമായിരുന്നു.  കാരണം ഞാന്‍ "കുട്ടി"യാണല്ലോ!  കൂടെയുള്ള സഹയാത്രികര്‍ പ്രായഭേദമന്യേ തലവേദന, ശര്‍ദ്ദി, തലകറക്കം തുടങ്ങിയ കലാരൂപങ്ങളില്‍ പ്രകടനം നടത്തുമ്പോള്‍ ഞാന്‍ തികച്ചും ശാന്തനായി പുറത്തേക്ക കൌതുകത്തോടെ നോക്കിയിരിക്കുന്നത് പലര്‍ക്കും അത്ഭുതമായിരുന്നു.

കുട്ടിക്കാലത്ത് സ്കൂളില്‍നിന്നും പിന്നീട് കോളേജില്‍ നിന്നും പോയിട്ടുള്ള വിനോദയാത്രകളില്‍ ഒന്നില്‍പോലും പങ്കുചേരാന്‍ കഴിയാത്തത് നല്‍കിയ സങ്കടം തെല്ലൊന്നുമല്ല മനസ്സിനെ തളര്‍ത്തിയിട്ടുള്ളത്.  കാരണം സാമ്പത്തികം തന്നെ.  പോകാന്‍ കഴിയാത്ത ഞങ്ങള്‍ ദരിദ്രവാസികള്‍ തമ്മില്‍ പരസ്പരം ആശ്വാസവചനങ്ങള്‍ കൈമാറിയത് ഇന്നും ഓര്‍മ്മിക്കുന്നു.  പോയിവന്നവരുടെ അനുഭവ വിവരണങ്ങള്‍ പലപ്പോഴും അസഹനീയമായിരുന്നു.  ഉള്ളതും ഇല്ലാത്തതും കലര്‍ത്തി അവരുടെ വര്‍ണ്ണനകള്‍ പലപ്പോഴും ക്ലാസ്സിലെ സമാധാനപരമായ അന്തരീക്ഷത്തെ ചെറിയ തോതില്‍ കലക്കി മറിക്കുമായിരുന്നു.  "വലുതാവുമ്പോ തനിക്ക് പോവാന്‍ പറ്റുട്ടോ" എന്ന് സമാധാനിപ്പിച്ച കൂട്ടുകാരിയുടെ വാക്കുകള്‍ അന്നത്തെ അവസ്ഥയില്‍ ഒരു കുളിര്‍മഴയായിരുന്നു.

കുറച്ചുകൂടി മുതിര്‍ന്നപ്പോള്‍ അടുത്തുള്ള ലൈബ്രറിയിലെ മെമ്പര്‍ഷിപ്പ് എടുത്തത്‌ ജീവിതത്തിലെ മറ്റൊരു വഴിത്തിരിവായിരുന്നു.  അവിടത്തെ സഞ്ചാര സാഹിത്യങ്ങള്‍ ഒട്ടുമിക്കതും വായിച്ചു കഴിയുമ്പോള്‍ എന്‍റെ മനസ്സും അതെഴുതിയ മഹാനുഭാവരുടെ കൂടെ ഒരു യാത്ര കഴിഞ്ഞു വന്നതായി സങ്കല്പ്പിക്കുമായിരുന്നു. യാത്രാവിവരണ രംഗത്തെ കുലപതി എസ്.കെ. പൊറ്റെക്കാടിന്റെ കൃതികളും എന്‍റെ മനസ്സില്‍ യാത്രാഭ്രമം വളര്‍ത്താന്‍ സഹായകമായി എന്നത് ഒരു സത്യമാണ്.

ഹൈസ്കൂളില്‍ പഠിക്കുന്ന സമയത്ത് തമിഴ്നാട്ടിലേക്ക് ഒരു ടൂര്‍ പോയതാണ് പിന്നീട് എടുത്തു പറയാവുന്ന യാത്രാനുഭവം.  അമ്മാവന്റെ കൂടെയായിരുന്നു അത്.  നാലുദിവസത്തെ യാത്രയും ശരിക്കും ആസ്വദിച്ചു തന്നെ പോയി. പിന്നീട് അവരുടെ കൂടെ തന്നെ കൊടൈക്കനാല്‍ പ്ലാന്‍ ചെയ്ത് അവസാനം മൂന്നാര്‍-തേക്കടി ആയി പരിണമിച്ച യാത്ര.  ഹൈറേഞ്ചിന്റെ ഭംഗി ആദ്യമായി അടുത്ത് കാണുന്നത് അന്നാണ്.  അന്ന് മനസ്സില്‍ കുറിച്ചിട്ടിരുന്നു വീണ്ടും മൂന്നാര്‍ കാണാന്‍ പോകണം എന്ന്.  അങ്ങിനെ രണ്ടുവര്‍ഷം മുന്‍പ് അതും സംഭവിച്ചു. അതിനും മുന്‍പ് അതിരപ്പിള്ളിയിലെക്ക് അപ്രതീക്ഷിതമായി ഒരു യാത്രപോയതും അവിസ്മരണീയമായ ഒരു അനുഭവമാണ്.

ജീവിതം ഉത്തരവാദിത്തത്തിന്‍റെ ലോകത്തേക്ക് കടന്നപ്പോള്‍ അനിവാര്യമായ പ്രവാസി യാത്ര തുടങ്ങിയത് മാളയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന കെ.എസ്.ആര്‍/......ടി.സി. ബസ്സിലായിരുന്നു.  അന്ന് കൈപിടിച്ച് യാത്ര പറയുമ്പോള്‍ ഞാന്‍ ഒരിക്കലും കരുതിയില്ല ഇനി ഒരു കൂടിക്കാഴ്ച ഞങ്ങള്‍ തമ്മില്‍ ഉണ്ടാവില്ല എന്ന്!  രണ്ടുവര്‍ഷം കഴിഞ്ഞു തിരിച്ചുവരുന്ന സമയമായപ്പോഴേക്കും അദ്ദേഹം ഞങ്ങളെ വിട്ടു പോയിരുന്നു.  കൊളംബോ വഴി റിയാദിലേക്ക് എത്തുന്നത് വരെയുള്ള യാത്ര ശരിക്കും ആസ്വദിച്ചു തന്നെയാണ് പോയത്.  അവിടെ എത്തിക്കഴിഞ്ഞു പ്രവാസത്തിന്‍റെ യഥാര്‍ത്ഥ മുഖം അടുത്തറിഞ്ഞ്‌ തുടങ്ങിയപ്പോള്‍ ആസ്വദിച്ചു ചെയ്ത ആ യാത്രയെ കുറച്ചൊക്കെ വെറുക്കുകയും ചെയ്തിരുന്നു.  തുടര്‍ന്ന് ഉമ്രക്കും ഹജ്ജിനും വേണ്ടി ചെയ്ത യാത്രകള്‍..!  ഇനി ഒരു അവസരം കിട്ടിയില്ലെങ്കിലോ എന്നുള്ള ചിന്ത മനസ്സില്‍ കയറി വന്നപ്പോള്‍ ആ വഴിക്കും പോയി വന്നു.  അങ്ങിനെ ജീവിതത്തില്‍ വളരെ ചെറുപ്പത്തിലേ ആഗ്രഹിച്ച ആ യാത്ര രണ്ടുതവണയായി അനുഭവിച്ചു.  ഇന്നത്തെപ്പോലെ ഓണ്‍ലൈന്‍ സൌകര്യങ്ങള്‍ ഇല്ലാത്ത അന്നത്തെ യാത്രാനുഭവാങ്ങല്‍ പലതും പിന്നീട് മറവിക്ക് വിട്ടുകൊടുക്കേണ്ടി വന്നു.

യാത്രയെക്കുറിച്ച് പറയുമ്പോള്‍ ഒരിക്കലും ഒഴിവാക്കാന്‍ പറ്റാത്ത ഒരു സംഗതിയാണ് ശ്രീ. സന്തോഷ്‌ ജോര്‍ജ്ജ് കുളങ്ങര എന്ന മലയാളി ഒറ്റക്ക് ഇതുവരെ എഴുപതിലധികം നടത്തിയ സഞ്ചാരം.  ഏഷ്യാനെറ്റ് ടി.വി. ന്യൂസ് ചാനലിലെ സ്ഥിരം പരിപാടിക്ക് ലോകമാകമാനം ലക്ഷക്കണക്കിന്‌ പ്രേക്ഷകരുണ്ട്.  കൂടാതെ സഞ്ചാരം വെബ്സൈറ്റ് വഴിയും ഇതിലൂടെ എല്ലാ ആഴ്ചയും പുതിയ എപ്പിസോഡുകള്‍ അപ്പ്ലോഡ് ചെയ്യുകയും ചെയ്യുന്നു. www.sancharam.com

യു.എ.ഇ. പ്രവാസം തുടങ്ങിയതും പെട്ടെന്നുള്ള ഒരു യാത്രയിലായിരുന്നു.  തലക്കുമീതെ തീര്‍ത്താല്‍ തീരാത്ത പ്രശ്നങ്ങളുമായി "റാംജിറാവു" സ്റ്റൈലില്‍ ആയിരുന്നു ആ യാത്ര.  ജീവിതം അതിജീവനത്തിന്‍റെ പാഠശാലകൂടിയാണെന്ന് അറിഞ്ഞത് ഈ യാത്രയിലാണ്.  എത്രയൊക്കെ തിക്താനുഭവങ്ങള്‍ ഉണ്ടായിട്ടുകൂടി യാത്രയോടുള്ള ആ ആസക്തി ഇന്നും യാതൊരു കുറവുമില്ലാതെ അടുത്ത യാത്രക്കായി പ്രലോഭിപ്പിക്കുന്നു.  ഇനി ഇതാ ഈ മുപ്പത്തി ഒന്നാം തിയതി ഒരിക്കല്‍ കൂടി വെക്കേഷന്‍ യാത്ര.  (അതെ ഇന്ന് വൈകീട്ട് വീണ്ടും ഒരു യാത്രക്ക് ഒരുങ്ങുകയാണ്.  വാര്‍ഷിക അവധിയാത്ര.  ഈ കുറിപ്പ് എന്‍റെ മനസ്സില്‍ തോന്നിയത് അതേപോലെ പകര്‍ത്തിയതാണ്.  ആര്‍ക്കെങ്കിലും ബോറിംഗ് തോന്നിയിട്ടുണ്ടെങ്കില്‍ മുന്‍‌കൂര്‍ ക്ഷമാപണം!).
  



6 അഭിപ്രായങ്ങൾ:

  1. യാതകലോടുള്ള മനുഷ്യന്റെ അഭിനിവേശം മനുഷ്യ ചരിത്രത്തില്‍ വിപ്ലവങ്ങള്‍ സ്രിഷിടിചിട്ടുലല്ത് !!

    എനിക്കും യാത്രകള്‍ എന്നും ഇഷ്ട്ടമാണ്


    ആള്‍ ദി ബെസ്റ്റ് ...

    മറുപടിഇല്ലാതാക്കൂ
  2. ഭൂമിയിലെ ജീവിതമാകുന്ന യാത്രയിലാണ് നാം, ഈ യാത്ര ഇനിയും തുടരുക ഒരു സഞ്ചാര സാഹിത്യം എഴുതാമല്ലോ

    മറുപടിഇല്ലാതാക്കൂ
  3. സഞ്ചാരവിവരണം വായിക്കാനിഷ്ടമാണ്

    മറുപടിഇല്ലാതാക്കൂ
  4. യാത്രകൾ അവസാനിക്കുന്നതേയില്ലല്ലോ.. ഒരു യാത്ര അവസാനിക്കുന്നത് മറ്റൊരു യാത്രയുടെ തുടക്കത്തിലാണ് എന്നതാണ് സത്യം. യാത്രാ വിവരണങ്ങൾ സുഖമുള്ള വായനയാണ് എപ്പോളും നൽകുന്നത്. യാത്രകൾ തുടരട്ടെ..!അറിവുകളും അനുഭവങ്ങളും ഓർമ്മകളുമായി ഒരിക്കലും തീരാത്ത യാത്രകൾ..!

    സ്നേഹാശംസകളോടെ...!

    മറുപടിഇല്ലാതാക്കൂ
  5. യാത്രകള്‍ തുടരട്ടെ യാത്രാ വിവരണങ്ങളും , നല്ല പോസ്റ്റ്‌ .

    മറുപടിഇല്ലാതാക്കൂ