2013, ഫെബ്രുവരി 27, ബുധനാഴ്‌ച

ചിന്താ വിഷയം - മാതാപിതാക്കളെ സംരക്ഷിക്കുമ്പോള്‍....

രണ്ടുവര്‍ഷം മുന്‍പ്  ഒരു വെക്കേഷന്‍ സമയം.  വീട്ടിലെത്തിയാല്‍ നമ്മെ അന്വേഷിച്ചു വരുന്ന ബന്ധുക്കളുടെയും കൂട്ടുകാരുടെയും മറ്റു മിത്രങ്ങളുടെയും എല്ലാം വീടുകളില്‍ സൌകര്യമനുസരിച്ച് പോകുക എനിക്ക് ഏറെ ഇഷ്ടമുള്ള കാര്യമാണ്.  എന്‍റെ മാതാവും  സഹധര്‍മ്മിണിയും എല്ലാം ഇതില്‍ സന്തോഷമുള്ളവരുമാണ്.  എന്‍റെ അമ്മായി അതായത് വാപ്പയുടെ സഹോദരി ഒരു റിട്ടയേഡ് ടീച്ചറാണ്.   എനിക്ക് ഓര്‍മ്മവെച്ച സമയത്ത് അവര്‍ റിട്ടയര്‍ ആയി പെന്‍ഷന്‍ വാങ്ങുന്നുണ്ട്.   ആ പെന്‍ഷന്‍ കാശ് കിട്ടിയാല്‍ അത് തന്‍റെ മക്കള്‍ക്കും പേരക്കുട്ടികള്‍ക്കും മറ്റും പലവിധത്തിലുള്ള സാധനങ്ങളായും പൈസയായും മറ്റും കൊണ്ട് ചെന്ന് കൊടുക്കുക അവരുടെ ഒരു ഹോബിയാണ്.  ഇന്നിപ്പോള്‍ പ്രായം ഒരുപാടു ആയിരിക്കുന്നു.  ഓര്‍മ്മ വളരെ കുറവ്.  വാര്‍ദ്ധക്യസഹചമായ അസുഖങ്ങള്‍ പലതും അലട്ടുന്നുണ്ടെങ്കിലും  എഴുന്നേറ്റ് കുറെയൊക്കെ നടക്കാന്‍ കഴിയുന്നുണ്ട്.  

ഇനി കാര്യത്തിലേക്ക് വരാം.  എന്‍റെ ഉമ്മാക്ക് ഒരു ആഗ്രഹം. അമ്മായിയെ കണ്ടിട്ട് ഒരുപാട് നാളായി, എല്ലാരും മനുഷ്യന്മാരല്ലേ, മരിച്ചു പോകുന്നതിനു മുന്‍പ് അമ്മായിയെ ഒന്ന് കാണണം. എനിക്കും പോകണം എന്നുണ്ടായിരുന്നത്കൊണ്ട് ഒരു ഞായറാഴ്ച ഒരു ടാക്സി ഏര്‍പ്പാട് ചെയ്ത് ഞങ്ങള്‍ അവരുടെ വീട്ടില്‍ ചെന്നു. അവരുടെ മക്കള്‍ എല്ലാം ഒരു വിധം സെറ്റില്‍ ചെയ്തിരിക്കുന്നു. വില്ലെജ്മാനായി റിട്ടയര്‍ ചെയ്ത ഇളയ മകനും അദ്ധേഹത്തിന്റെ ഭാര്യയും മക്കളുമാണ് അവിടെ താമസം. ഒരുപാട് കാലത്തിനു ശേഷം അമ്മായിയെ കണ്ടപ്പോള്‍ അത് വളരെ വൈകാരികമായിരുന്നു.  പഴയ പ്രസരിപ്പിന്റെ ഒരു വെള്ളിവെളിച്ചം ആ മുഖത്ത് കാണുന്നുണ്ടെങ്കിലും ശാരീരിക അവശതകള്‍ നല്ലപോലെയുണ്ട്.  ആ കുടുംബം ആ ഉമ്മയെ എത്ര നന്നായിട്ടാണ് സംരക്ഷിക്കുന്നത്. മരുമകളും മകനും ആ ഉമ്മയോട് എത്ര സ്നേഹത്തോടെയാണ് ഇന്നും പെരുമാറുന്നത്.  വാര്‍ദ്ധക്യത്തില്‍ തങ്ങള്‍ക്ക് "ഭാരമാകുന്ന" രക്ഷിതാക്കളെ പലരും ഒരു ബാധ്യത ആയിട്ടാണല്ലോ കാണുന്നത്.  കുടുംബപരവും അല്ലാത്തതുമായ ആവശ്യങ്ങള്‍ക്ക് മുതിര്‍ന്നവര്‍ പുറത്തുപോകുമ്പോള്‍ ഹയര്‍ സെക്കണ്ടറി ക്ലാസില്‍ പഠിക്കുന്ന പേരക്കുട്ടി അവിടെ വെല്ലിമ്മാക്ക് കൂട്ടിരിക്കുന്നു. എല്ലാവര്ക്കും പോകേണ്ട ആവശ്യമാണെങ്കില്‍ അവിടെ അവര്‍ ഉമ്മാനെയും കൊണ്ട് പോകുന്നു. ആ ഉമ്മ കാരണമുള്ള ബുദ്ധിമുട്ടുകള്‍ എല്ലാം അവര്‍ വളരെ ഈസിയായി നേരിടുന്നു. ഞങ്ങളെ അമ്മായിക്ക് തിരിച്ചറിയാന്‍ കുറെ സമയമെടുത്തു.   സൌഹൃദ സംഭാഷണങ്ങള്‍ക്കും ലഘുഭക്ഷണത്തിനും ശേഷം ഞങ്ങള്‍ അവിടെ  ഇറങ്ങി.

വണ്ടി കുറെ ഓടിയപ്പോഴാണ് ഉമ്മാക്ക് വേറൊരു ആഗ്രഹം!.   പുള്ളിക്കാരത്തിയുടെ സഹോദരി (ഞങ്ങളുടെ മൂത്തുമ്മ) ആ വഴിയിലോരിടത്താണ് താമസിക്കുന്നത്. ആയകാലത്ത് ഒരുപാട് ദ്രോഹങ്ങള്‍ പലതരത്തിലും ഉമ്മാക്ക് വ്യക്തിപരമായും പിന്നെ ഞങ്ങള്‍ക്ക് കുടുംബപരമായി മൊത്തത്തിലും ചെയ്തിട്ടുണ്ട് അവര്‍.   പലവിധ കാരണങ്ങളാലും സാഹചര്യങ്ങളാലും പരസ്പരം ബന്ധപ്പെടാറില്ല. ഇന്നിപ്പോള്‍ അവരുടെ ആരോഗ്യസ്ഥിതി കുറച്ചു മോശമാന്നെന്നും
ആശുപത്രിയില്‍ കുറെ നാള്‍ കിടന്നു എന്നെല്ലാം ആരോ പറഞ്ഞു അറിഞ്ഞിട്ടു  അവരെയും ഒന്ന് കാണണം എന്ന് ഉമ്മ പറഞ്ഞപ്പോള്‍ ആദ്യം ഒന്ന് ആലോചിച്ചു എങ്കിലും ഞാന്‍ മറുത്തൊന്നും പറഞ്ഞില്ല.  കാരണം നമ്മള്‍ അവരുടെ ആവശ്യങ്ങള്‍ നിറവേറ്റി കൊടുക്കാന്‍ ചുമതലപ്പെട്ടവരാണല്ലോ.  അങ്ങിനെ അവിടെയും കയറാമെന്ന് വെച്ചു.  (സാധാരണ ഒരാളോട് ഇഷ്ടക്കേട് തോന്നിയാല്‍ പിന്നെ അവരുടെ തിരുമുന്‍പില്‍ ഒരിക്കലും ഞാന്‍ പോവാറില്ല).

അവരുടെ മക്കള്‍ എല്ലാം സെറ്റില്‍ ചെയ്തുകഴിഞ്ഞു.  മൂത്ത രണ്ടു പെണ്മക്കള്‍ - ഒരാള്‍ +2 അധ്യാപിക.  രണ്ടാമത്തെയാള്‍ UAEയിലെ ഒരു പ്രശസ്ത സ്കൂളില്‍ അധ്യപിക. മൂത്തമകന്‍ ബഹറിനില്‍.  രണ്ടാമത്തെ മകന്‍ കുവൈറ്റില്‍.  ഇളയ മകന്‍ ഒരു ശ്രീലങ്കക്കാരിയെ കെട്ടി കുവൈറ്റില്‍.  ഞങ്ങള്‍ ചെന്നപ്പോള്‍ അവിടെ മൂത്താപ്പ മാത്രം.  മൂത്തുമ്മ അകത്ത് കിടക്കുകയാണ്.  എഴുന്നേറ്റ് നില്‍ക്കാന്‍ തീരെ വയ്യ.  എങ്കിലും ഞങ്ങളെ കണ്ടപ്പോള്‍ മൂത്താപ്പയുടെ സഹായത്താല്‍ എഴുന്നേറ്റ് നിന്നു.  പ്രാഥമിക കാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ ഒരാളുടെ സഹായം ഇല്ലാതെ പറ്റില്ല.  സംസാരം മക്കളില്‍ എത്തി. മൂത്തമകന്‍ മാനസികമായി കുറച്ചു അകന്നിരുന്നു എങ്കിലും ഇടക്ക് നാട്ടില്‍ വരുമ്പോള്‍ വരാറുണ്ട്.  രണ്ടാമന്‍ നാട്ടില്‍ വല്ലപ്പോഴും വന്നാല്‍ ഭാര്യവീട്ടിലായിരിക്കും.   ഇടക്ക് ഒരാഴ്ച വന്നു നിന്നാലായി.  മൂന്നാമന്‍റെ ശ്രീലങ്കന്‍ വൈഫിനു ഇവിടെ ബോറിംഗ് ആയതു കാരണം കൊച്ചിയില്‍ ഒരു ഫ്ലാറ്റ് തന്നെ വാങ്ങി അവിടെക്കാണ്  വരുന്നത്. ചിലപ്പോള്‍ രണ്ടോ മൂന്നോ ദിവസം വന്നു നിന്നാലായി.

അന്നന്നത്തെ ഭക്ഷണവും മറ്റും തയ്യാറാക്കാനും പണികള്‍ക്കുമായി ഒരു സ്ത്രീ രാവിലെ വന്നു ഉച്ചയോടെ തിരിച്ചു പോകും.  ചെറിയ ക്ലാസില്‍ പഠിച്ച കുഞ്ചിയമ്മയുടെയും അഞ്ചു മക്കളുടെയും കഥ ഞാന്‍ ഓര്‍ത്തു.  കാരണം അഞ്ചാമന്‍ ഓമന കുഞ്ചു ആണ് എന്ന തരത്തില്‍ വളര്‍ത്തി വലുതാക്കിയതാണ് അവനെ.  ഇളയ മകനായതുകൊണ്ട് എല്ലാതരം ആനുകൂല്യങ്ങളും പറ്റി മാതാപിതാക്കളുടെ പൊന്നോമന മകനായി വളര്‍ന്ന അവന്‍ അവസാന കാലത്ത് അവര്‍ക്ക് തണലാവേണ്ടത്തിനു പകരം സ്വന്തം ഇഷ്ടവും സുഖവും നോക്കി ഒരു അന്യരാജ്യക്കാരിയെ കെട്ടി അവളുടെ ചൊല്‍പ്പടിക്ക് നടക്കുന്നു.    മക്കള്‍ അന്വേഷിച്ചില്ല എന്ന് നാട്ടുകാര്‍ പറയുന്നത് ഒഴിവാക്കാനും പിന്നെ രക്ഷിതാക്കള്‍ പറയാതിരിക്കാനും വേണ്ടി ഇടയ്ക്കു വന്നു കണ്ണില്‍ പൊടിയിടാന്‍ ഒരു താമസം.  അവരുടെ വീട് ഇരിക്കുന്ന സ്ഥലവും അതോടു ചേര്‍ന്ന് ഏതാനും പീടികമുറികളും ഉള്ളതു ഏതാണ്ട് രണ്ടു കൊടിക്കടുത്തു വരും എന്ന വസ്തുതയാണ് അവരെ ഇടക്ക് ഈ കണ്ണില്‍ പൊടിയിടലിനു പ്രേരിപ്പിക്കുന്നത് എന്ന് ഞങ്ങളുടെ ബന്ധുക്കളില്‍ ചിലര്‍ പറഞ്ഞത് ഞാന്‍ ഓര്‍ത്തു.

ഇവിടെ രണ്ടു വീടുകളിലെയും അവസ്ഥ നമുക്ക് ചിന്തനീയമാണ്.  സ്വന്തം മാതാപിതാക്കളെ സംരക്ഷിക്കുന്ന കാര്യത്തിലും "പുറം കരാര്‍" കൊടുക്കുന്ന മക്കളുള്ള ഈ ഉദാരവല്‍കൃത കാലത്ത് സംരക്ഷണം കിട്ടിയാല്‍ തന്നെ വലിയ കാര്യം.  ആദ്യത്തെ വീട്ടില്‍ ഒരു അധ്യാപികയുടെ മക്കളാണ് അവര്‍.  അവരെ ആ ഉമ്മ നല്ല രീതിയിലാണ് വളര്‍ത്തിയത്.  അത് അവര്‍ക്ക് ഉപകാരപ്പെടുകയും ചെയ്യുന്നു.  എന്നാല്‍ രണ്ടാമത്തെ വീട്ടില്‍ സാമാന്യ വിദ്യാഭ്യാസത്തിനു പകരം "അസാമാന്യ" വിദ്യാഭ്യാസം തന്നെയും, കൂടാതെ കിട്ടാവുന്ന ഭൌതിക സൌകര്യങ്ങള്‍ മുഴുവന്‍ കൊടുത്തു വളര്‍ത്തികൊണ്ട് വന്നവരാണ് കക്ഷികള്‍.  (പഴയ കാലത്ത് ആ കുടുംബവും വളരെ പരിതാപകരമായ അവസ്ഥയിലായിരുന്നു). 

മൂത്തുമ്മാടെ വീട്ടില്‍ നിന്ന് യാത്ര പറഞ്ഞിറങ്ങുന്ന സമയത്ത് എന്റെ മനസ്സ് ആലോചിക്കുകയായിരുന്നു ഇതാരുടെ കുഴപ്പം എന്ന്?  മക്കളുടെയോ അതോ അവരെ വളര്‍ത്തി വലുതാക്കിയ രക്ഷിതാക്കളുടെയോ?  ആ മക്കളില്‍ ചിലരുടെ ഫേസ്ബുക്ക് പേജില്‍ അവരുടെ മക്കളുമായി കളിച്ച് അര്‍മാദിക്കുന്ന ചിത്രങ്ങള്‍ കണ്ടത് ഞാന്‍ ഓര്‍ത്തു.  ഈ മക്കളും അവരുടെ മാതാപിതാക്കളെ ഇമ്മാതിരിയാണോ നോക്കാന്‍ പോകുന്നത്?  കാലം മറുപടി പറയട്ടെ.  ഗള്‍ഫ് രാജ്യങ്ങളില്‍ ഉന്നതമായ ജോലിയിലിരിക്കുന്ന ഇവര്‍ക്ക് പണം ഒരു പ്രശ്നമേയല്ല.  പക്ഷെ മനുഷ്യത്വം എന്നത് പൈസ കൊടുത്താല്‍ കിട്ടുന്നതല്ലല്ലോ! ഇന്ന് ശാരീരിക അവശതകള്‍ ഉണ്ടായ കാലത്ത് പാവം അവരുടെ ഭര്‍ത്താവ് ഇല്ലായിരുന്നെങ്കില്‍ എന്താകുമായിരുന്നു?  പാവം മൂത്താപ്പ - അദ്ദേഹം ആരോടും പരിഭവമില്ലാതെ നല്ല ഉന്മേഷവാനായി മറ്റുള്ളവരുടെ മുന്നില്‍ പ്രത്യക്ഷ്യപ്പെടുമ്പോള്‍ നീറിപ്പുകയുന്ന നെഞ്ചകം ഒളിപ്പിച്ചു പിടിക്കാന്‍ കഷ്ടപ്പെടുന്നത് ആ മുഖത്ത് നിന്നും വായിച്ചെടുക്കാം.

"മാതാവിന്റെ കാലടിയിലാണ് സ്വര്‍ഗ്ഗം" എന്നും "മാതാപിതാഗുരു ദൈവം" എന്നൊക്കെയാണല്ലോ നമ്മള്‍ കേട്ടിട്ടുള്ള തിരുവചനങ്ങള്‍. സ്വത്ത് മുഴുവന്‍ തട്ടിയെടുത്തു മാതാപിതാക്കളെ മുറിയിലിട്ട് പൂട്ടുകയും, പശുത്തൊഴുത്തില്‍ ഉപേക്ഷിക്കുകയും ഉറുമ്പരിക്കാന്‍ പോലും ഇടയാക്കുകായും ചെയ്യുന്ന മക്കളുള്ള ഇന്നത്തെ കാലത്ത് ഇവര്‍ക്ക് അങ്ങിനെയൊന്നും സംഭവിച്ചില്ലല്ലോ എന്നോര്‍ത്ത് സമാധാനിച്ചു.  അല്ലാതെന്തു ചെയ്യാന്‍??!!

(എന്‍റെ സ്വന്തം അനുഭവങ്ങളാണ് ഇവിടെ കുറിക്കുന്നത്. ഇതില്‍ പറഞ്ഞിരിക്കുന്ന ആളുകള്‍ എല്ലാം ജീവിച്ചിരിക്കുന്നവര്‍ തന്നെയാണ്. പ്രശ്നങ്ങള്‍ ഉണ്ടാക്കാതിരിക്കാന്‍ വേണ്ടി പേരുകള്‍ വിട്ടുകളയുന്നു. എന്‍റെ മനസ്സിന് തോന്നിയ കാര്യങ്ങള്‍ കുറിചിട്ടപ്പോള്‍ സാഹിത്യപരമായ ഭംഗിയൊന്നും കാണാന്‍ കഴിയില്ല - ക്ഷമിക്കുമല്ലോ.. അഭിപ്രായങ്ങള്‍ കമന്‍റുകളുടെ രൂപത്തില്‍ കൊടുക്കുമല്ലോ).